ദുബായ്: ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ താരമായി നടനും സാഹിത്യകാരനുമായ തമ്പി ആന്റണിയുടെ നോവല്‍
"ഭൂതത്താന്‍ കുന്ന് ". ഡി സി ബുക്‌സ് പുറത്തിറക്കിയ നോവലിന്റെ
മേളയ്‌ക്കെത്തിച്ച കോപ്പികള്‍ എല്ലാം വിറ്റു തീര്‍ന്നു.മേളയ്ക്ക്
നോവലിസ്റ്റും എത്തിയതോടെ കൂടുതല്‍ കോപ്പികള്‍ വിറ്റുപോവുകയായിരുന്നു.വരും
ദിവസങ്ങളില്‍ കൂടുതല്‍ കോപ്പികള്‍ പവലിയനില്‍ ലഭ്യമാകും .പവലിയനില്‍
പുസ്തകം വാങ്ങാന്‍ എത്തിയവര്‍ക്കെല്ലാം തമ്പി ആന്റണിയുടെ
കയ്യൊപ്പോടുകൂടിയാണ് പുസ്തകം നല്‍കിയത് .
നവംബര്‍ നാലിന് വൈകിട്ട് ഏഴു മണിമുതല്‍ എട്ടുമണിവരെ സാഹിത്യോത്സവത്തില്‍
തമ്പി ആന്റണി സംസാരിച്ചു . വായനക്കാര്‍ക്കു അദ്ദേഹവുമായി
സംവദിക്കുവാനുമുള്ള അവസരം ഉണ്ടായിരുന്നു.മുന്‍ മന്ത്രി ഡോ:എം കെ
മുനീര്‍,നിരൂപകന്‍ അര്‍ഷാദ് ബത്തേരി ,പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രാജ്ദീപ്
സര്‍ദേശായി,ഷാജഹാന്‍ മാടപ്പാട്ട്, രവി ഡി സി തുടങ്ങിയവരുടെ സാന്നിധ്യം
ചടങ്ങിനെ ധന്യമാക്കി .
വാസ്‌കോഡ ഗാമ ,ഭൂതത്താന്‍കുന്ന് എന്നീ കൃതികളുമായാണ് തമ്പി ആന്റണി
മേളയ്ക്ക് എത്തിയത് .തന്റെ രചനകള്‍ ഷാര്‍ജ അന്താരാഷ്ട്ര
പുസ്തകോത്സവത്തിന്റെ ഭാഗമാകുന്നതിലും മേളയിലെത്തുന്ന വായനക്കാരോടൊപ്പം
സംസാരിക്കുവാനും,തന്റെ കഥാപാത്രങ്ങളെ വായനക്കാര്‍ ഏറ്റെടുത്തത്തിലും വലിയ
സന്തോഷമുണ്ടെന്ന് തമ്പി ആന്റണി വായനക്കാരുമായുള്ള സംവാദത്തില്‍ പറഞ്ഞു.
രണ്ടാം പതിപ്പിലേക്കു കടന്ന വാസ്‌കോഡഗാമയും ,ഇപ്പോള്‍ പ്രസിദ്ധീകരിച്ച
ഭൂതത്താന്‍ കുന്നും ഗള്‍ഫ് മലയാളി വായനക്കാര്‍ ഇഷ്ടത്തോടെ
സ്വീകരിച്ചു.ഗള്‍ഫ് മേഖലയില്‍ നിരവധി വായനയ്ക്ക് തന്റെ പുസ്തകങ്ങള്‍
വായിക്കപ്പെട്ടത്തിലുള്ള സന്തോഷവും അദ്ദേഹം ചടങ്ങില്‍ അറിയിച്ചു.കോതമംഗലം
എന്‍ജിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവല്‍ പ്രസിദ്ധീകരണ
സമയത്തു കോളേജില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പക്ഷെ അവിടെ പഠിച്ച ഒരാള്‍ തന്റെ പുസ്തകത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ തമ്പി ആന്റണി ഓര്‍ത്തെടുത്തു. ഭൂതത്താന്‍ കുന്ന് നല്ല വായനാക്ഷമതയുള്ള നോവലാണ്. അതിന്‍റെ ഭൂമിക കുന്നിന്‍
പുറത്തുള്ള ഒരെന്ജിനീയരിംഗ് കോളേജ് ആയതിനാല്‍ അവിടെ പഠിച്ച ആളെന്ന
നിളലയ്ക്ക് വായനക്കാര്‍ക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചതായി
ശ്രീകുമാര്‍ എന്ന സുഹൃത്ത് അറിയിച്ചിരുന്നു . അതുകൊണ്ട് അദ്ദേഹം തന്നെ
ഒറ്റയിരുപ്പിനു വായിച്ചു രസിക്കുകയാണുണ്ടായത്. കോളെജിലെ പല സന്ദര്‍ഭങ്ങളും
ചുറ്റുപാടുകളും ആവേശം നിറഞ്ഞ, കൂസലില്ലാത്ത ചെറുപ്പകാലത്തേയ്ക്ക്
കൊണ്ടുപോകുന്നു. പരിചിതരായ ആളുകളെയും അവരുടെ ചുറ്റുപാടുകളെയും ഏകദേശം
റിയാലിസ്ടിക് ആയി ചിത്രീകരിക്കുന്നതിനോടോപ്പം കാലത്തിന്‍റെ അടയാളമായി
രാജന്‍ കേസും, അടിയന്തിരാവസ്ഥയും മറ്റും ഇതില്‍ വരുന്നു. നോവലാണെങ്കിലും
ഇതൊരു 'ഓര്‍മ്മപ്പുസ്തകം തന്നെയാണല്ലോ! ഓരോ ചാപ്റ്ററും ചെറുകഥ്‌പോലെ
വായിച്ചുപോകാവുന്ന ലളിതമായ ശൈലി ഇതിനെ ശ്രദ്ധേയമാക്കുന്നു.എഴുത്തുകാരന്‍
എന്ന നിലയ്ക്ക് തമ്പി ആന്റണിയ്ക് അഭിമാനിക്കാന്‍ ഏറെയുണ്ട് എന്ന് കൂടി
ശ്രീകുമാര്‍ പറഞ്ഞു വയ്ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.അദ്ദേഹം
പറഞ്ഞു
.സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന അഭിപ്രായങ്ങളില്‍ വലിയ തൃപ്തിയുണ്ട്.ലോക
പ്രശസ്ത എഴുത്തുകാര്‍ക്കൊപ്പം ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍
പങ്കെടുക്കാന്‍ സാധിച്ചതില്‍ എല്ലാവരോടും സന്തോഷവും ,സ്‌നേഹവുമുണ്ടെന്നും
അദ്ദേഹം അറിയിച്ചു .
ഇന്ത്യയില്‍നിന്ന് കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രമുഖരുടെ വന്‍നിര
തന്നെയാണ് മേളയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത് .ബുക്കര്‍ െ്രെപസ് ജേതാവ്
അരുന്ധതി റോയ്, ഗ്രാമി ജേതാവ് കവി ഗുല്‍സാര്‍, മാധ്യമപ്രവര്‍ത്തകന്‍
രാജ്ദീപ് സര്‍ദേശായി, നടിയും എം.പി. യുമായ ഹേമമാലിനി, എം.ടി. വാസുദേവന്‍
നായര്‍ ,നടി ആശ പരേഖ്, നോവലിസ്റ്റ് പ്രീതി ഷേണായ്, അറിയപ്പെടുന്ന ക്വിസ്
മാസ്റ്ററും രാജ്യസഭാ എം.പി.യുമായ ഡെറക് ഒ. ബ്രെയന്‍, സ്ലംഗ് ഡോഗ്
മില്യനയറിന്റെ രചയിതാവ് വിദേശകാര്യ വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ
വികാസ് സ്വരൂപ് തുടങ്ങിയ പ്രമുഖര്‍ പങ്കിടുന്ന വേദിയില്‍ മലയാളത്തിന്റെ
സാന്നിധ്യമായി നിരവധി എഴുത്തുകാര്‍ കടന്നു വരുമ്പോള്‍ അവര്‍ക്കൊപ്പം തമ്പി
ആന്റണിയും ഇടം പിടിക്കുമ്പോള്‍ അത് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കും
അഭിമാന മുഹൂര്‍ത്തമാണ് .
ഷാര്‍ജ പുസ്തകമേളയില്‍ ഏവരും ഇഷ്ടപ്പെടുന്നത് എഴുത്തുകാരുമായുള്ള
ചര്‍ച്ചകള്‍ ആണ്.കൂടാതെ അവാര്‍ഡുകള്‍,പുസ്തക പ്രകാശനം ,
കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിങ്ങനെ ആയിരത്തിലധികം സാംസ്കാരിക
വിനോദ വിജ്ഞാന പരിപാടികളാണ് ഇക്കൊല്ലം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍
നടക്കുക. നവംബര്‍ ഒന്നിന് ആരംഭിച്ച മേള പതിനൊന്ന് വരെ ഷാര്‍ജ എക്‌സ്‌പോ
സെന്ററില്‍ നടക്കും.
അഞ്ചുവര്‍ഷത്തിനിടയില്‍ ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഷാര്‍ജ രാജ്യാന്തര
പുസ്തകോത്സവട്ടത്തില്‍ വിറ്റു പോയത്.ലോക സാംസ്കാരിക ചരിത്രത്തില്‍ ഷാര്‍ജ
പുസ്തകമേള ഇതിനോടകം പ്രത്യേക സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.1982 ജനുവരി
18നാണ് പുസ്തക മേള തുടങ്ങിയത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍
ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തിലാണ് പുസ്തക മേള.
"എന്റെ പുസ്തകത്തിലെ ലോകം "എന്ന പ്രമേയത്തില്‍ ആണ് മുപ്പത്തിയാറാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള
അരങ്ങേറുന്നത്.
15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ ആണ് മേളയിലുള്ളത് .കഴിഞ്ഞ
മൂന്നര ദശാബ്ദം കൊണ്ട് പുസ്തകമേള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും
ഗള്‍ഫിലെ ഏറ്റവും വലുതുമായ രാജ്യാന്തര പുസ്തകമേളയായി
മാറിക്കഴിഞ്ഞിരിക്കുന്നു ഈ പുസ്തക മേള .