ന്യു യോര്‍ക്ക്: ലാന സമ്മേളനത്തോടനുബന്ധിച്ച്നടന്ന മാധ്യമ സമ്മേളനത്തില്‍
സാഹിത്യ പ്രോത്സാഹനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം സജീവ ചര്‍ച്ചാ
വിഷയമായി.
പ്രസ് ക്ലബ് ന്യൂയര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ് (ജനനി മാസിക)
ആയിരുന്നു മോഡറേറ്റര്‍. പ്രസ്‌ക്ലബ് നിയുക്ത ദേശീയ പ്രസിഡന്റ് മധു
കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ഭാഷാപോഷിണി സമാജം മുതല്‍
മാധ്യമങ്ങളും എഴുത്തുകാരും തമ്മിലുള്ള ആത്മബന്ധം മധു കൊട്ടാരക്കര
വിവരിച്ചു. സാഹിത്യകാരന്മാരും പത്രക്കാരും ഒരുമിച്ച്
പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു.
സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാന്‍ ജനനി മാസിക നടത്തുന്ന ശ്രമങ്ങള്‍
ലിറ്റററി എഡിറ്റര്‍ ഡോ. സാറാ ഈശോ ചൂണ്ടിക്കാട്ടി. ഇവിടെ സാഹിത്യസൃഷ്ടികള്‍
ധാരാളമുണ്ടാകുന്നു. പക്ഷെ ഗുണമേന്മ കുറവ്. അച്ചടിച്ചുവരുന്ന അക്ഷരങ്ങള്‍
കാണാന്‍ തന്നെയാണ് ഇപ്പോഴും ജനങ്ങള്‍ കാത്തിരിക്കുന്നത്. അമെരിക്കയില്‍
വായനക്കാര്‍ ഏറ്റവും കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്തും വലിച്ചു വാരി പ്രസിദ്ധീകരിക്കുന്നത് നാറുന്ന ചവറ്റുകൂനകള്‍ കൂടാനെ
ഉപകരിക്കൂ എന്ന് രാജു മൈലപ്ര ചൂണ്ടിക്കാട്ടി. നന്നായി എഡിറ്റ് ചെയ്താല്‍
തന്റെ പല സൃഷ്ടികളും വെളിച്ചം കാണില്ലായിരുന്നു. എല്‍സി ശങ്കരത്തിലിന്റെ
ആദ്യ കവിത താന്‍ പത്രാധിപരായിരുന്ന അശ്വമേധത്തിലാണ് പ്രസിദ്ധീകരിച്ചത്.
അതുകഴിഞ്ഞ് കൊച്ചമ്മ എഴുത്തോട് എഴുത്ത്.
മാധ്യമങ്ങള്‍ നിലനില്പിനായി വിഷമിക്കുന്ന സാഹചര്യം അമേരിക്കയിലുണ്ടെന്നു
ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി. എഴുത്തുകാരെപ്പോലെ മറ്റു ജോലികള്‍ക്കിടയില്‍
മാധ്യമ പ്രവര്‍ത്തനം നടത്തുകയാണ്. അതിന്റേതായ കുറവുകളുണ്ട്. എങ്കിലും ഈ
രംഗത്തു ചൂഷണം ഉണ്ടെന്നു കരുതുന്നതു ശരിയല്ല
മലയാളം പത്രിക ചീഫ് എഡിറ്റര്‍ ജോണ്‍ സി. വര്‍ഗീസ്, പ്രസ് ക്ലബ് മുന്‍
പ്രസിഡന്റ് ടാജ് മാത്യു, ജോസ് കാടാപ്പുറം, പ്രിന്‍സ് മാര്‍ക്കോസ്, ജോര്‍ജ് തുമ്പയില്‍, ജെ.
മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.