നാട്ടുമ്പുറത്തെ ചായക്കടയും,അവിടെ പിറവികൊള്ളുന്ന കഥകളും മലയാളിക്ക് എന്നും
ഒരു നൊസ്റ്റാള്‍ജിയ ആണ് .വീട്ടില്‍ എത്ര മധുരമായ ചായ കിട്ടിയാലും
നാണുനായരുടെ കടയിലെ ചായക്ക് ചിലര്‍ക്ക് ഒരു വേറിട്ട രുചിയാണ് . ചായക്കട
കഥകള്‍ക്കും അങ്ങനെ തന്നെ , നാട്ടിന്‍പുറത്തിന്റെ മണമുള്ള കഥകള്‍ . ഈ കഥകള്‍
സരസമായി നമ്മുടെ മുന്നില്‍ നാടക രൂപത്തില്‍ അവതരിപ്പിക്കുകയാണ് സൂര്യ
കൃഷ്ണമൂര്‍ത്തി.തിരുവനതപുരത്ത് സൂര്യയുടെ സ്ഥിരം നാടക വേദിയായ
ഗണേശത്തിലാണ് മാസം തോറും ഓരോ ചായക്കട കഥകള്‍ വീതം അവതരിപ്പിക്കും .നാടകം
തുടങ്ങുമ്പോള്‍ തന്നെ കാണികളും ചായക്കടയില്‍ അംഗങ്ങള്‍ ആകുന്നു.
പേരതാവണമെന്നില്ല. പേരു നഷ്ടപ്പെട്ടവര്‍ വന്നുപോകുന്നിടത്ത് പേരില്‍
കാര്യമില്ല.ഈ ചായക്കടയ്ക്കും നമുക്കുമിടയില്‍ തിരശ്ശീലയുടെ വേര്‍തിരിവില്ല,
ഉള്ളത്, കാഴ്ച മറയ്ക്കുന്ന ഒരല്‍പ്പം ഇരുട്ടുമാത്രം.ഇവിടെ
നിറഞ്ഞുനില്‍ക്കുന്നത് ഗ്രാമ ജീവിതത്തിന്റെ നിഷ്‌കളങ്കതയും നന്മയുമാണ്
സൂര്യ കൃഷ്ണമൂര്‍ത്തിയും ശ്രീകുമാര്‍ മുല്ലശ്ശേരിയും രചന നിര്‍വ്വഹിച്ച്, സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം നിര്‍വ്വഹിച്ച ചായക്കടക്കഥകളില്‍ നാടകരംഗത്തെ പ്രഗത്ഭ കലാകാരന്മാര്‍ അഭിനയിക്കുന്നു
കളത്തില്‍ പത്മിനി മകള്‍ അമ്മു , അനാമിക ,
തുരപ്പന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയ നാടകങ്ങള്‍ ആണ് ഇതിനോടകം ജനങ്ങളുടെ
മുന്‍പില്‍ എത്തിയത്.സൂര്യ ഫെസ്റ്റിവല്‍ എന്ന നൃത്ത സംഗീത വിസ്മയത്തിനു
തുടക്കം കുറിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ജീവിതം കലയ്ക്കുവേണ്ടിമാത്രം
മാറ്റിവച്ചതാണ് .സൂര്യ ഫെസ്റ്റ്, ഇന്ത്യയിലും വിദേശത്തും കലയുടെ സംഗമ
വേദിയായി അറിയപ്പെടാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. പാരമ്പര്യ,
ലളിത കലകള്‍ക്കൊപ്പം ജനകീയ കലകള്‍ക്കും പ്രാധാന്യം നല്‍കുന്ന കലാവേദി.
ഇന്നിപ്പോള്‍ സൂര്യ ഫെസ്റ്റില്‍ അരങ്ങു കിട്ടാന്‍ കൊതിക്കുന്ന എത്രയോ
കലാകാരന്മാര്‍ ഉണ്ട്. അത്രയ്ക്കാണ് സൂര്യാ ഫെസ്റ്റിന്റെ മഹത്വം. കൊല്ലം ടി
കെ എം കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഓ
യില്‍ സയന്റിസ്റ്റ് ആയി ഔദ്യോഗിക ജിവിതം തുടങ്ങിയ നടരാജ കൃഷ്ണമൂര്‍ത്തി ആ
ജോലി ഉപേക്ഷിച്ച് കലാ രംഗത്തേക്ക് എത്തിയത് എന്തിനായിരുന്നു? കഴിഞ്ഞ 42
കൊല്ലമായി സൂര്യാ കൃഷ്ണമൂര്‍ത്തിയായി ലോകപ്രശസ്തനായ കൃഷ്ണമൂര്‍ത്തിയുടെ
പദ്ധതികള്‍ എല്ലാം ദൈവം തീരുമാനിക്കുന്നു എന്നാണു അദ്ദേഹം പറയുക.
നമ്മളെല്ലാം ദൈവമെഴുതിയ തിരക്കഥയിലെ വെറും അഭിനേതാക്കളാണ്. എന്റെ
ജീവിതത്തിന്റെ ലക്ഷ്യമെന്താണ് എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ ഐ എസ് ആര്‍
ഒ യിലെ ജോലി മതിയാക്കി. ഞാനെന്തിനു വേണ്ടിയാണോ ഈ ഭൂമിയില ജനിച്ചത് അതിനു
വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായിരുന്നു. എനിക്ക് തോന്നുന്നത്
ഒരാളിന്റെ ജീവിത ലക്ഷ്യമെന്താണ് എന്ന് അയാള്‍ മനസ്സിലാക്കുമ്പോഴാണ് അയാള്‍
ജീവിച്ചു തുടങ്ങുന്നത് എന്നാണ്.
അങ്ങനെ ഞാനെന്റെ ജീവിതം തിരിച്ചറിഞ്ഞ്
പൂര്‍ണ്ണ സമയവും അതിനു വേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു. ഒരു
കച്ചവടക്കാരന്റെ ലക്ഷ്യം പണം സമ്പാദിക്കലാണെങ്കില്‍ ശാസ്ത്രഞ്ജന്‍
ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം സമൂഹ നന്മക്കു വേണ്ടിയാണ്. അത്
പോലെയാണ് കലാകാരനും. അത് കൊണ്ട് വലിയ വ്യത്യാസം എനിക്ക് തോന്നുന്നില്ല.
ശാസ്ത്രഞ്ജനും കലാകാരനും സത്യത്തെയാണ് തേടുന്നത്. കലാകാരന്‍ ഭൂമിയിലെയോ
മനസ്സിലെയോ സത്യത്തെ തേടുമ്പോള്‍ ശാസ്ത്രഞ്ജന്‍ ആകാശത്തിലെ സത്യത്തെ
തേടുന്നു.
ഞാനന്നും ഇന്നും വിശ്വസിക്കുന്നത് അല്ലെങ്കില്‍ എന്റെ കൈമുതല്‍ ഈശ്വര
വിശ്വാസവും, ഈശ്വരാനുഗ്രഹവും മാത്രമാണ്. 36 രാജ്യങ്ങളില്‍ സൂര്യയുടെ
ചാപ്റ്റര്‍ പ്രവര്ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ 60 കേന്ദ്രങ്ങളില്‍.
ശ്രദ്ദേയമായ കാര്യം സൂര്യക്ക് സ്വന്തമായൊരു ഓഫീസോ പെയിഡ് സ്റ്റാഫോ ഇല്ല
എന്നതാണ്. എന്നിട്ടും ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒരു വിഘ്‌നവും കൂടാതെ
മുന്നോട്ടു പോകുന്നത് ഈശ്വരാ നുഗ്രഹം കൊണ്ടാണ്. എന്റെ സ്‌ട്രെങ്ങ്ത്
സ്‌നേഹമാണ്. എനിക്ക് ഏതെങ്കിലും ഒരു ജാതി സംഘടനയുടെയോ, മത സംഘടനയുടെയോ
പിന്തുണയില്ല. എന്നാല്‍ എല്ലാ സംഘടനയുടെയും പിന്തുണയുണ്ട് താനും.
മറ്റുള്ളവര്‍ നല്കുന്ന സ്‌നേഹത്തിന്റെ ശക്തി എനിക്ക് നല്കുന്ന
ഇന്‍സ്പിരേഷന്‍ വളരെ വലുതാണ്. ആ ഊര്‍ജ്ജമാണ് കൈമുതല്‍.