നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്
ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. അടുത്ത ചൊവ്വാഴ്‌ചയാണ് ഹര്‍ജി വീണ്ടും
പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്നാണ്
ജാമ്യാപേക്ഷ മാറ്റിവെച്ചത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ്
ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
നടിയും മുന്‍ ഭാര്യയുമായിരുന്ന മഞ്‌ജു
വാര്യര്‍ക്കും എഡിജിപി ബി. സന്ധ്യയ്‌ക്കുമെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. ഇത്
രണ്ടാംതവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ
സമീപിക്കുന്നത്.
ആദ്യ ജാമ്യ ഹര്‍ജി തള്ളിയ
സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കൂടുതല്‍ തടവ് ആവശ്യമില്ലെന്നും
അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ദിലീപ് രണ്ടാം ജാമ്യ ഹര്‍ജി
ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന
പൊലീസ് മേധാവിക്കും സിനിമാ വ്യവസായത്തിലെ ചിലര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ
ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. അതേസമയം
ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസിന്റെ വാദം.
പള്‍സര്‍ സുനി
തന്നെ ജയിലില്‍ നിന്ന് വിളിച്ച ദിവസം തന്നെ അക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നു
എന്ന ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിന് പ്രോസിക്യൂഷന്‍ മറുപടി നല്‍കും.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ
ചെയ്‌തിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ ഉണ്ട്.
ജാമ്യം നിഷേധിക്കാന്‍ കാരണമായ
സാചര്യങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ജാമ്യഹര്‍ജിയിലെ വാദം.