Image

പട്ടി പ്രശ്‌നം (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 14 August, 2017
പട്ടി പ്രശ്‌നം (രാജു മൈലപ്രാ)
തെരുവു നായ്ക്കളുടെ തേര്‍വാഴ്ച കേരളത്തില്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി-ആവശ്യമില്ലാതെ കുരയ്ക്കുന്നു-വഴിയാത്രക്കാരെ കടിച്ചു പറിയ്ക്കുന്നു-ചിലരെ കൂട്ടം ചേര്‍ന്നു ആക്രമിച്ചു കൊല്ലുന്നു.

കേരളത്തിലെ രാഷ്ട്രീയ നേതാക്ക•ാരില്‍ പലരും ഇതില്‍ നിന്നു വ്യത്യസ്ഥമല്ല-ചാനല്‍ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും-ചിലര്‍ 1, 2, 3 പറഞ്ഞ് ചിലരെ  അടിച്ചു കൊല്ലുന്നു, വെടിവെച്ചു കൊല്ലുന്നു, വെട്ടിക്കൊല്ലുന്നു!

അത് അവിടുത്തെ കാര്യം- കാര്യങ്ങളൊക്കെ മുറപോലെ നടന്നു കൊള്ളും!

ഇന്നു രാവിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ Clove Lakes Park- ല്‍ നടക്കുവാന്‍ പോയപ്പോള്‍(കൂടുതല്‍ സമയം ബെഞ്ചിലിരിക്കുകയാണു എന്റെ പതിവ്-എനിക്കു വേണ്ടി കൂടി ഭാര്യ നടന്നു കൊള്ളും) ഒരാള്‍ ഒരു പട്ടിക്കുഞ്ഞിനെ നടത്തിക്കൊണ്ടു വരുന്നു-ആളിനൊരു മലയാളി ലുക്കുണ്ട്- അടുത്തു വന്നപ്പോഴാണ് ആളിനെ മനസ്സിലായത്- എന്റെ ഒരു അടുത്ത പരിചയക്കാരനായ ബേബി.

'ബേബീ, എന്നു മുതലാ ഈ പരിപാടി തുടങ്ങിയത്?'

'എന്തു പറയാനാ അങ്കിളേ! പിള്ളാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വാങ്ങിച്ചാ! പിള്ളേരു അതിനെ പെറ്റു ചെയ്യും- ബാക്കി കാര്യമെല്ലാം ഞാന്‍ നോക്കണം-' ആമുഖമായി ബേബി അത്രയും പറഞ്ഞു.
'ഇവന്റെ പേരെന്താ?' പട്ടിയായാല്‍ ഒരു പേരു വേണമല്ലോ! 'ഞാന്‍ ഈ പറയുന്നതു സത്യമല്ലെങ്കില്‍, എന്റെ പേര് നിന്റെ പട്ടിക്കിട്ടോ' എന്നുള്ള പഴയ ഡയലോഗ് കേട്ടിട്ടില്ലേ?

'ഇവന്‍ അല്ലങ്കിളേ-ഇവളാ-മോച്ചി'
'മോച്ചിയോ- അതെന്തു പേരാ?'

'അങ്കിളേ ഈ മോച്ചി കോഫിയും, ചോക്ലേറ്റും മറ്റുമില്ലേ- പിള്ളേരു പറഞ്ഞു മനുഷ്യരുടെ പേരൊന്നും ഇടരുതെന്ന്- അതാ 'മോച്ചി' യെന്ന പേരിട്ടത്-
ബേബി വെളുക്കെ ചിരിച്ചു.
'ഇതിനെ എവിടെ നിന്നും കിട്ടി?' - കാണാന്‍ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയുടെ പൂര്‍വ്വ ചരിത്രം ഞാന്‍ അന്വേഷിച്ചു.

'രണ്ടായിരം ഡോളറു കൊടുത്തു വാങ്ങിച്ചതാ?' ഇതിനെ പരിപാലിച്ചു നടക്കുന്നതോര്‍ത്തപ്പോള്‍, ആയിരം ഡോളറു കിട്ടിയാലും അങ്ങു വിറ്റു കളയാമെന്നു വിചാരിച്ചു. പക്ഷേ പെണ്ണും പിള്ളയും പിള്ളേരും സമ്മതിച്ചില്ല-ഇപ്പോള്‍ എനിക്കും ഇവളോടൊരു പ്രത്യേക സ്‌നേഹമാ-ഇനിയും 'മോച്ചി' യെ കളയുന്ന പ്രശ്‌നമില്ല.

യജമാനെന്റെ ഉറപ്പു കേട്ടപ്പോള്‍ 'മോച്ചി'യുടെ കണ്ണില്‍ ഒരു തിളക്കം-സ്‌നേഹപൂര്‍വ്വം അവള്‍ വാലാട്ടി.

ഇപ്പം തീരെ കുഞ്ഞാ- ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ ടലേൃഹശ്വമേശീി നടത്തണം- മോച്ചി ഒന്നു മുറുമുറത്തു.

'എന്റെ അങ്കിളെ ഒരു ദിവസം ഇതിനെ കാണാതെ പോയി. ആ കാട്ടിലെങ്ങാണ്ടു കയറിപ്പോയതാ-' മോച്ചി, മോച്ചി എന്നു വിളിച്ചുകൊണ്ടു ഞാനിവിടെല്ലാം നടന്നു. ഞാനാകപ്പാടെ വിഷമിച്ചു-അവസാനം ഒരു മദാമ്മ പറഞ്ഞു. കുന്നിന്റെ മുകളിലുള്ള ഒരു ബെഞ്ചില്‍ മോച്ചി കിടക്കുന്നതു കണ്ടെന്ന് ഇപ്പോള്‍ ഈ പാര്‍കകിലുള്ളവര്‍ക്കെല്ലാം ഇവളെ അറിയാം.'
മോച്ചിയുടെ പോപ്പുലാരിറ്റിയെക്കുറിച്ച് ബേബി അഭിമാനം പൂണ്ടു. ഇപ്പോള്‍ മോച്ചിയുടെ കഴുത്തില്‍ രണ്ടുമൂന്നു ടാഗുണ്ട്- പേര്, വിലാസം, ഫോണ്‍ നമ്പര്‍- ഇനി മോച്ചിയെ കാണാതെ പോകുന്ന പ്രശ്‌നമില്ല.

ഇതേ പാര്‍ക്കില്‍ മൂന്നാലു വര്‍ഷം മുന്‍പ് എന്റെ സുഹൃത്ത് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഒരു പട്ടിയുമായി നടക്കുവാന്‍ വരുമായിരുന്നു- ഒരു പൂച്ചയുടെ വലുപ്പമുള്ള പട്ടി.

എന്നെക്കണ്ടപ്പോള്‍, 'മോളെ, ഇതു നമ്മുടെ മൈലപ്രാ അങ്കിളാ!' എന്നു പരിചയപ്പെടുത്തി.
'എന്റെ പൊന്നു രാജു പട്ടിയെക്കൊണ്ട് എന്നെ അങ്കിളെന്നു വിളിപ്പിക്കരുതെന്നു' പറഞ്ഞപ്പോള്‍ രാജു ഒന്നു ചിരിച്ചു- 'പട്ടിയെക്കൊണ്ടല്ല- വേണ്ടി വന്നാല്‍ പന്നിയെക്കൊണ്ടു നിന്നെ അങ്കിളെന്നു വിളിപ്പിക്കും' എന്നൊരു ധ്വാനി ആ ചിരിയിലുണ്ടായിരുന്നോ എന്നൊരു സംശയം.

വീണ്ടും രാജുവിനെ പാര്‍ക്കില്‍വെച്ചു കണ്ടപ്പോള്‍ പട്ടിക്കുഞ്ഞു കൂടെയില്ല.

'എന്റെ രാജു ഞാന്‍ മടുത്തു- ഈ കുന്തത്തിനെ വീട്ടിലിട്ടിട്ടു എങ്ങോട്ടെങ്കിലും പോകുവാന്‍ പറ്റുമോ- ഞാനതിനെയങ്ങു തട്ടി'
'എന്താ? പട്ടിയെ കൊന്നെന്നോ?'

'ഏയ് കൊന്നുമൊന്നുമില്ല- നയഗ്രാ കാണാന്‍ പോയപ്പോള്‍ ഞാന്‍ അതിനെ കാനഡയില്‍ കൊണ്ടുവിട്ടു- ഇനി തിരിച്ചു വരുമെന്നു തോന്നുന്നില്ല- പട്ടിക്ക് പാസ്‌പോര്‍ട്ടൊന്നുമില്ലല്ലോ!'
ക്യാപ്റ്റന്റെ പൊട്ടിച്ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു.

എന്റെ മറ്റൊരു സുഹൃത്ത് ന്യൂജേഴ്‌സിയിലുള്ള കുഞ്ഞുമോനും ഒരു പട്ടിയുണ്ടായിരുന്നു- വലിയ വലുപ്പമുണ്ടായിരുന്നെങ്കിലും ആളൊരു പാവമായിരുന്നു. പട്ടിക്കു പ്രായമായിട്ടും കുഞ്ഞുമോന്‍ അതിനെ ഉപേക്ഷിച്ചില്ല. അപ്പോഴാണു വീട്ടിലൊരു അലര്‍ജി പ്രശ്‌നം വന്നത്- പട്ടിയേയും, പൂച്ചയേയും, പക്ഷിയേയൊന്നും വീട്ടില്‍ വളര്‍ത്തരുതെന്നു ഡോക്ടറുടെ കര്‍ശന നിര്‍ദേശം.
നിവൃത്തിയില്ലാതെ കുഞ്ഞുമോന്‍ അതിനെ കുറച്ചകലെയുള്ള ഒരു പാര്‍ക്കില്‍ കൊണ്ടു വിട്ടു. ഒരു കുറ്റബോധം കുഞ്ഞുമോന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പാര്‍ക്കില്‍ പോയി ഒന്നു നോക്കിയാലോ?(Crime Scene- ലേക്കു കുറ്റവാളി മടങ്ങിവരുമെന്നാണു ശാസ്ത്രം).

അവിടെ ചെന്നപ്പോള്‍ പട്ടി അതിനെ വിട്ട സ്‌പോര്‍ട്ടില്‍ തന്നെ അലഞ്ഞു നടക്കുന്നു-ആകെ ക്ഷീണിച്ച്, തളര്‍ന്നു- കുഞ്ഞുമോന്റെ ശബ്ദം കേട്ടപ്പോള്‍ അത് ഓടിയെത്തി- അതിനെ അവിടെ ഉപേക്ഷിച്ചു പോരുവാന്‍ കുഞ്ഞുമോനു മനസുണ്ടായില്ല.

അനുബന്ധം: ഒരു പട്ടിയേയും ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹിക്കരുത്.


പട്ടി പ്രശ്‌നം (രാജു മൈലപ്രാ)
Join WhatsApp News
ഡോ.ശശിധരൻ 2017-08-15 10:27:30
മനുഷ്യജീവിതത്തിലെ  സന്തപ്തമായ  സംസാരദുഖങ്ങളിൽ നിന്നും  ഏറ്റുവം എളുപ്പത്തിൽ വിമുക്തനാവുനുള്ള ഒരു ഉപായമാണ് ശ്രീ രാജു മൈലപ്ര വിവിധങ്ങളായ  തന്റെ അനുഭവങ്ങളിലൂടെ  ,ചിന്ത ബന്ധുരങ്ങളായ  ധ്വനി പ്രധാനമായ ഹാസ്യദർശനത്തിലൂടെ മന  ശാസ്ത്രപരമായ ആയുധങ്ങൾ ബുദ്ധിപൂർവം നമുക്ക് നേരെ ഉന്നം വെച്ച്   തൊടുത്തു വിട്ടിരിക്കുന്നത് .വാചാലമായ പൊട്ടിചിരിയേക്കാൾ എത്രോയോ ഉത്‌കൃഷ്ടമായാണ് നമ്മുടെ ചുണ്ടിൽ ഒരു ഗൂഢമായ സന്ദേശം കൊണ്ടുള്ള  നല്ലൊരു മന്ദസ്മിതം ശ്രീ രാജു  ഈ ലേഖനത്തിലൂടെ  ഇവിടെ സൃഷ്ടിക്കുന്നത് .രാജുവിന്റെ മുൻ ലേഖനങ്ങളിൽ  രാജുവിന് എതിരായി പ്രതിയോഗം പ്രതികരണം എഴുതിയ ആളുകളെ അൽപ്പം അടുത്ത് നിന്ന് അവരുടെ അടക്കാനാവാത്ത ആസൂരികത  ഒന്ന് നിരീക്ഷിക്കുന്നതു  വളരെ നന്നായിരിക്കും.അമേരിക്കയിലെ മലയാളികളുടെ സാമാജികതലത്തിൽ  ആഴ്ന്നു പതിഞ്ഞ  അന്തഃകരണത്തിലെ ദൂഷണ വാസനകളെ ഉണർത്തി ഹാസ്യസാഹിത്യത്തിലൂടെ  പരന്നും, ആഴത്തിലും വ്യാപിപ്പിക്കുവാനുള്ള  ശ്രീ രാജുവിന്റെ  ഹാസ്യമാതൃകകൾ  അന്യരിൽ ചിരിയുണർത്തുന്നതിനിടൊപ്പം തന്നെ ദുരന്തപൂർണമായ അമേരിക്കയിലെ ചില സംക്രോശന്മാരായ മലയാളികളുടെ സാംസ്‌കാരിക തലങ്ങൾ പരിശോധിക്കാനുള്ള  ശ്രേഷ്ഠമായ  ഒരുനർമ്മസങ്കൽപ്പവും പ്രസന്നതയോടെ ഇവിടെ   ഈ ഹാസ്യദർശനത്തിലൂടെ പ്രസക്തമാക്കുന്നുണ്ട്.
(ഡോ.ശശിധരൻ)
 
വിദ്യാധരൻ 2017-08-15 10:59:08

പട്ടിയെ ക്യാനഡായിൽ കൊണ്ട് വിട്ട കഥ വായിച്ചപ്പോൾ പണ്ടെങ്ങോ വായിച്ച കഥ ഓർത്ത്. പൂച്ചയെക്കൊണ്ട് പൊറുതിമുട്ടിയ വീട്ടമ്മ അതിനെ അടുത്തുള്ള കാട്ടിൽ കൊണ്ട് വിടാൻ ആവശ്യപ്പെട്ടു. വളരെ വൈകിയിട്ടും ഭർത്താവിനെ കാണാതിരുന്നു വിഷമിച്ചപ്പോൾ ചെളിപുരണ്ട വസ്ത്രവുമായി കയറി വരുന്ന ഭർത്താവിനെ കണ്ടു. "നിങ്ങൾ ഇത് എവിടെപ്പോയി കിടക്കുകയായിരുന്നു മനുഷ്യ. ഒരു പൂച്ചയെ ഈ അടുത്തുള്ള കാട്ടിൽ കൊണ്ട് വിടാൻ ഇത്രയും സമയം വേണോ?' ഭാര്യ ചോദിച്ചു. അവരുടെ സംഭാഷണം താഴെ രേഖപ്പെടുത്തിയിരിക്കുന്നു

"അത് മധുരമേ പൂച്ചേ കാട്ടിൽ കൊണ്ടുവിട്ടിട്ട് തിരിച്ചു വരുമ്പോൾ വഴിതെറ്റി കാട്ടിൽ കിടന്നു കറങ്ങി" പിന്നെ എങ്ങനാ ഇങ്ങേരു ഇങ്ങെത്തിയത്?
'എടി നമ്മുടെ പൂച്ച ഇല്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങെത്തില്ലായിരുന്നു"
നിങ്ങൾ എന്നാ ഈ പറയുന്നത് മനുഷ്യ? അപ്പോൾ പൂച്ച എന്തിയെ
പൂച്ച പുറത്ത് നിൽപ്പുണ്ടെടി

രാജു മൈലപ്പറയുടെ കഥാപാത്രവും പട്ടിയും ക്യാനഡായിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തി കാണും എന്ന് വിശ്വസിക്കുന്നു

Varughese Mathew 2017-08-15 17:43:35
കഥയുടെ തുടക്കം ഗംഭിരമായിരിക്കുന്നു. തെരുവ് നായ്ക്കളെ രാഷ്ട്രീയക്കാരോട് ഉപമച്ചിതു, തെരുവ് പട്ടികൾക്ക് നാണക്കേടായിപ്പോയി. സ്തികളെ പത്ര സമ്മളേനം വിളിച്ചു കൂട്ടി ദിവസവും അപമാനിക്കുന്ന നേതാവും, സർക്കാർ  ചിലവിൽ കായൽ നികത്തി സ്വന്തം വീട്ടിലേക്ക് റോഡ്    നിർമിക്കുന്ന മന്ത്രിമാരും ഉള്ള നാടാണ്, ഇവരെയെല്ലാം വിളിച്ചു വരുത്തി സ്വീകരിക്കുന്ന അമേരിക്കൻ മലയാളികൾ കാണിക്കുന്ന ആവേശം കാണുമ്പോൾ അത്ഭുതം തോന്നുന്നു. കഥയുടെ സാരോപദേശവും തികച്ചും ശരിയാണ്. മൈലപ്രയുടെ   പഴയ ലേഖനങ്ങൾ വായിച്ചിട്ടുള്ളവർ ഡോക്ടർ ശശിധരന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കും.
Motti Malathusseril 2017-08-16 08:40:45
ഹോ എന്റെ ഡോക്ടറെ താങ്കളുടെ വാക് ചാതുരി ഇത്രയും ഉണ്ടെന്നു വരുത്തി തീർക്കാൻ ഈ ഒരു ചെറു ലേഖനത്തെ നീരാളി പോലെ വട്ടം പിടിക്കണമായിരുന്നോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക