Image

ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല; നടക്കുന്നത്‌ സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്‌: മുന്‍ ഡി.ജി.പി സെന്‍കുമാര്‍

Published on 06 July, 2017
ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല; നടക്കുന്നത്‌  സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്‌:  മുന്‍ ഡി.ജി.പി സെന്‍കുമാര്‍


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന്‌ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. 

ഇപ്പോള്‍ നടക്കുന്നത്‌ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്‌ മാത്രമാണെന്നും മലയാളം വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍  അദ്ദേഹം പറഞ്ഞു.

നടന്‍ ദിലീപിനെ 13 മണിക്കൂറോളം ആലുവ പൊലീസ്‌ ക്ലബ്ബില്‍ ചോദ്യം ചെയ്‌തത്‌ സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണ്‌. ജനനേന്ദ്രിയം മുറിച്ച കേസില്‍ ഉണ്ടായ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനാണ്‌ സന്ധ്യ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു.

അടിസ്ഥാനപരമായി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ്‌ കേസിലുള്ളത്‌. അവരാണ്‌ എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്‌. അതുകൊണ്ട്‌ ആ കേസ്‌ ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല. 

അതുകൊണ്ട്‌ സന്ധ്യ ഒറ്റയ്‌ക്ക്‌ അന്വേഷിക്കേണ്ട എന്ന്‌ താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു`സന്ധ്യയുടെ ചെയ്‌തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ.

 അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ്‌ ഞാന്‍ കാണുന്നത്‌. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര ചോദ്യം ചെയ്യണം. എനിക്ക്‌ അത്രയ്‌ക്ക്‌ പരാതികള്‍ കിട്ടിയിട്ടുണ്ട്‌. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. പക്ഷേ ഞാന്‍ അവരെ പ്രൊട്ടക്ട്‌ ചെയ്യുകയാണുണ്ടായത്‌.' സെന്‍കുമാര്‍ പറയുന്നു.

പിന്നീട്  അഭിമുഖത്തെ തളളിപ്പറഞ്ഞ്‌  സെന്‍കുമാര്‍ രംഗത്തു വന്നു. വാരികയില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.താന്‍ പറഞ്ഞത്‌ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. 

നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലെന്ന്‌ താന്‍ പറഞ്ഞിട്ടില്ല. ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്‌ത ദിവസം തെളിവില്ലെന്നായിരുന്നു പറഞ്ഞത്‌. തെളിവുകള്‍ ശേഖരിച്ച ശേഷം വേണമായിരുന്നു ദിലീപിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടിയിരുന്നത്‌. 

അഭിമുഖം തുടങ്ങുന്നത്‌ പോലും നിങ്ങള്‍ ആദ്യം എഴുതിയിരിക്കുന്നത്‌ തെറ്റാണെന്ന്‌ പറഞ്ഞിട്ടാണ്‌. അതൊന്നും കൊടുത്തിട്ടില്ല. ഒന്നര മണിക്കൂര്‍ ഒരാള്‍ അവിടെ വന്നിരുന്ന്‌ ആകെ ഒരു പേജേ ഉണ്ടാകുവെന്നത്‌ വിശ്വസിക്കാന്‍ പാടില്ലല്ലോ. 

ആ സമയത്ത്‌ തനിക്ക്‌ 15 ഓളം ഫോണ്‍ കോള്‍സ്‌ വന്നിരുന്നു. അതുപോലെ വേറെ ഒരാള്‍ അവിടെ ഉണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇതിന്‌ വേണ്ടി വന്നതല്ല സമകാലിക മലയാളത്തിലെ മാധ്യമപ്രവര്‍ത്തകന്‍. ഞാന്‍ 55 ദിവസം എന്ത്‌ ചെയ്‌തുവെന്ന്‌ അറിയാന്‍ വേണ്ടി വന്നതാണ്‌.

 ഇത്‌ മറ്റുളളവരോട്‌ താന്‍ ഫോണില്‍ സംസാരിച്ച എന്തങ്കിലും കാര്യങ്ങള്‍ ആയിരിക്കും റെക്കോഡ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍. എന്നോട്‌ പറയാതെയാണ്‌ റെക്കോഡ്‌ ചെയ്‌തത്‌. ഇന്നലെ എന്നെ വിളിച്ച്‌ പറഞ്ഞു, സാറിനോട്‌ റെക്കോഡ്‌ ചെയ്യുമെന്ന കാര്യം. റെക്കോഡ്‌ ചെയ്യുകയാണെങ്കില്‍ നമുക്ക്‌ അറിയുമല്ലോ അതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

സാധിക്കുന്ന തെളിവുകള്‍ ശേഖരിക്കേണ്ടതാണ്‌. നേരത്തെ ചെയ്യണമായിരുന്നു. കേസില്‍ കോ ഓഡിനേഷന്‍ താന്‍ കണ്ടില്ലെന്നത്‌ ബോധ്യമായ കാര്യമാണ്‌. അല്ലാതെ ഒരു ടീമിന്റെ ലീഡര്‍ ഇല്ലാതെ 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നടക്കുമോ.

 ദിനേന്ദ്രകശ്യപിന്‌ അറിയാത്ത കാര്യങ്ങള്‍ വന്നു. എന്തുകൊണ്ട്‌ അദ്ദേഹത്തെ ചോദ്യം ചെയ്യലിന്‌ വിളിച്ചില്ല. അദ്ദേഹത്തെ വിളിച്ചുവെന്ന്‌ അല്ലേല്‍ ആരെങ്കിലും പറയട്ടെ. അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ്‌ തനിക്ക്‌ അറിയാന്‍ കഴിഞ്ഞിരിക്കുന്നതെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഈ രണ്ടു മാസവും ഡോക്ടര്‍ സന്ധ്യ ഈ കേസില്‍ എന്നല്ല മറ്റൊരു കേസിലും തന്നെ ബ്രീഫ്‌ ചെയ്‌തിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ തെളിവും സംശയവും രണ്ട്‌ ഭാഗങ്ങളാണ്‌. ആ കേസില്‍ ആ ദിവസം വരെ ഒരാളെ പ്രതിയാക്കുന്ന തെളിവുകള്‍ ഇല്ലായിരുന്നു. 

തീര്‍ച്ചയായും സംശയങ്ങള്‍ ഉണ്ടായിരിക്കാം. ഇപ്പോള്‍ ടീം ലീഡര്‍ അറിഞ്ഞാണ്‌ പ്രവര്‍ത്തനം നടക്കുന്നതെന്നത്‌ വളരെ സന്തോഷമുളള കാര്യമാണ്‌. അന്വേഷണ സംഘത്തിലുളളവര്‍ തന്നെ പറഞ്ഞത്‌ നമുക്ക്‌ കോടതിയില്‍ കൊടുക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല എന്നാണ്‌. വേറെ സംശയങ്ങളുണ്ട്‌ എന്നാണ്‌.

 ദിലീപിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയിട്ടില്ല. സംശയിക്കുന്നയാളെ അനുകൂലിക്കുന്ന സാഹചര്യമാണ്‌ പറഞ്ഞത്‌. എതിരഭിപ്രായങ്ങളും പറഞ്ഞു. എന്നാല്‍ അതെന്ത്‌ കൊണ്ടാണ്‌ പ്രിന്റ്‌ ചെയ്യാത്തതെന്ന്‌ തനിക്കറിയില്ലെന്നും അഭിമുഖത്തിനായി വന്നയാള്‍ റെക്കോഡ്‌ ചെയ്യുമെന്ന്‌ തന്നോട്‌ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

കേസില്‍ ദിലീപിനെതിരെ ഒരു തെളിവും ഇല്ല. 2013ല്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നാണ്‌ പറയുന്നത്‌. അത്‌ 2017ലാണോ ചെയ്യുന്നത്‌. ക്വട്ടേഷനെടുക്കുന്നവര്‍ അഡ്വാന്‍സ്‌ വാങ്ങാതെ അതു ചെയ്യുമോ. മഞ്‌ജുവാര്യരേയും ദിലീപിനേയും തെറ്റിച്ചത്‌ ഈ നടിയാണെന്നും അതുകൊണ്ടുള്ള വിരോധമാണെന്നുമാണ്‌ ഇപ്പോള്‍ പറയുന്നത്‌. 

മഞ്‌ജുവാര്യര്‍ തെറ്റിപ്പോയിക്കഴിഞ്ഞ്‌ ദിലീപ്‌ സന്തോഷമായി വേറെ കല്ല്യാണവും കഴിഞ്ഞിട്ടാണോ ഇത്‌ ചെയ്യാന്‍ പോകുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ സര്‍ക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

മുഖ്യപ്രതി പള്‍സര്‍ സുനിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന്‌ പൊലീസ്‌. ഇക്കാര്യം ഇന്ന്‌ കോടതിയെയും അറിയിക്കും. മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ ശേഷമായിരിക്കും പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കുന്നത്‌. ഇന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. 

അഞ്ചുദിവസത്തേക്കായിരുന്നു സുനിയെ കോടതി പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടത്‌. കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുനിയുടെ അഭിഭാഷകന്‍ ഹര്‍ജി നല്‍കുകയും ചെയ്‌തു.
പൊലീസ്‌ മര്‍ദനത്തെക്കുറിച്ച്‌ മുന്‍പ്‌ ആരോപണം ഉന്നയിക്കാത്ത സുനില്‍ കഴിഞ്ഞ ദിവസം ആദ്യമായി പൊലീസ്‌ മര്‍ദിച്ചതായി കോടതിയില്‍ പറഞ്ഞിരുന്നു. 

ഇതിന്‌ പിന്നാലെയാണ്‌ അഭിഭാഷകന്റെ ഹര്‍ജിയും. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്‌ണുവിനെ പൊലീസ്‌ ഇന്ന്‌ കസ്റ്റഡിയില്‍ വാങ്ങും. സുനിക്ക്‌ ഫോണ്‍ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും അന്വേഷിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക