Image

ബാഹുബലി-ഇന്ത്യന്‍ സിനിമാ ചരിത്രം തിരുത്തിക്കുറിക്കുന്ന അത്ഭുതം

ആശ പണിക്കര്‍ Published on 29 April, 2017
     ബാഹുബലി-ഇന്ത്യന്‍ സിനിമാ ചരിത്രം തിരുത്തിക്കുറിക്കുന്ന അത്ഭുതം
ഉദ്വേഗജകമായ ഒരു ചോദ്യത്തിനുള്ള ഉത്തരം മാത്രമല്ല ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം. അത് ലോകസിനിമകള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യന്‍ സിനിമയും വളര്‍ന്നിരിക്കുന്നു എന്നതിന്റെ  തെളിവുകൂടിയാണ്.

ബ്രഹ്മാണ്ഡ വിജയം നേടിയ ഒരു ചിത്രത്തിന്റെ രണ്ടാംഭാഗവും അതുപോലെ തന്നെ വിസ്മയവിജയകരമായി ഒരുക്കാന്‍ തീര്‍ച്ചയായും അതിസങ്കീര്‍ണമായ വെല്ലുവിളി#ികള്‍ നേരിടേണ്ടി വരും. സംവിധായകനും നിര്‍മാതാവും സാങ്കേതികവിദഗ്ധരും അഭിനേതാകകളുമെല്ലാം അതിന്റെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നവര്‍ തന്നെ.

ആദ്യഭാഗത്തില്‍  ദുരൂഹതയുണര്‍ത്തുന്ന ഒരു ചോദ്യം അവശേഷിപ്പിച്ചുകൊണ്ടു അവസാനിച്ച സിനിമയുടെ രണ്ടാം ഭാഗത്തില്‍ അതിന്റെ ഉത്തരം തേടിയാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കാന്‍ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അവസാനരംഗം വരെ കൊണ്ടു പോകാന്‍ സംവിധായകന് കഴിഞ്ഞു.

അപ്രതീക്ഷിത സംഭവങ്ങള്‍ ഒളിപ്പിച്ചുവച്ചുകൊണ്ടാണ് രാജമൗലി ഓരോ സീനും അവതരിപ്പിച്ചിട്ടുള്ളത്. ആദ്യഭാഗവും രണ്ടാംഭാഗവും താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം വ്യത്യസ്തവും പുതുമകള്‍ നിറഞ്ഞതുമാണ്. ബാഹുബലി ആദ്യഭാഗത്തിന്റെ അവസാനം അമരേന്ദ്ര ബാഹുബലിയെ കൊല്ലുന്ന കട്ടപ്പയുടെ ഫ്‌ളാഷ്ബാക്കില്‍ നിന്നാണ് രണ്ടാം ഭാഗം ആറംഭിക്കുന്നത്. തികച്ചും രസകരവും അപ്രതീക്ഷിതമായ ട്വിസ്റ്റുകളോടും കൂടി സംവിധായകന്‍ ഈ രംഗങ്ങള്‍ കോര്‍ത്തിണക്കുന്നു. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തിയതെങ്കില്‍ ആദ്യ സീന്‍ മുതല്‍ അപ്രതീക്ഷിതവും വിസ്മയകരവുമായ  പല സംഭവവികാസങ്ങളിലൂടെ പ്രേക്ഷകര്‍ കടന്നുപോകുന്നു.

കാലകേയനെ പരാജയപ്പെടുത്തി മാഹിഷ്മതിയുടെ സിംഹാസനത്തിന് അവകാശിയായ അമരേന്ദ്ര ബാഹുബലിയുടെ പട്ടാഭിഷേകം കഴിഞ്ഞിരുന്നില്ല. പട്ടാഭിഷേകത്തിനു മുമ്പ് അയല്‍ദേശങ്ങളെയും ആളുകളെയും പരിചയപ്പെടാന്‍ ശിവകാമി ബാഹുബലിയോട് ആവശ്യപ്പെടുന്നു. ഇതനുസരിച്ച് അംഗരക്ഷകനായ കട്ടപ്പയ്‌ക്കൊപ്പം ബാഹുബലി വേഷപ്രച്ഛന്നനായി നാടു കാണാന്‍ പുറപ്പെടുന്നു. മഹിഷ്മതിയോട് അടുത്തു കിടക്കുന്ന പ്രദേശമാണ്  കുന്തലം. ബാഹുബലി അവിടുത്തെ രാജകുമാരിയായ ദേവസേനയുമായി പ്രണത്തിലാകുന്നു. ഇവിട നിന്നും കഥയുടെ ഗതി മാറിയൊഴുകുന്നു.. ദേവസേനയുമായി പ്രണയത്തിലാകുന്ന ബാഹുബലിക്ക് പിന്നീടങ്ങോട്ട് നേരിടേണ്ടി വരുന്ന കനത്ത വെല്ലുവിളികളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഇതോടൊപ്പം കുടില തന്ത്രങ്ങള്‍ മെനഞ്ഞ് മാഹിഷ്മതിയുടെ അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്ന പല്‍വാന്‍ ദേവന്റെ ബാഹുബലിയുമായുള്ള പോരാട്ടത്തിന്റെകൂടി  കഥയാണ് ഈ സിനിമയെ ഉദ്വേഗജനകമാക്കുന്നത്. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന് എന്ന ചോദ്യത്തിനുത്തരം നല്‍കാതെ അതിഗംഭീരമായ രീതിയില്‍ ആദ്യപകുതി അവസാനിപ്പിക്കാന്‍ സംവിധായകന്‍ രാജമൗലിക്കു കഴിഞ്ഞിട്ടുണ്ട്.

ആദ്യപകുതിയില്‍  മഹിഷ്മതി സാമ്രാജ്യത്തില്‍ ഉടലെടുക്കുന്ന ഉള്‍പ്പോരുകളുടെ മിന്നലാട്ടങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. രണ്ടാംപകുതി പ്രതികാരത്തിന്റേതാണ്. അത് എല്ലാ തീവ്രതയോടും കൂടി തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനും രാജമൗലിക്കു കഴിഞ്ഞു എന്നതിലാണ് കഥയുടെ വിജയം. ആദ്യഭാഗത്തിന്റെ അവസാനം പ്രേക്ഷകരുടെ മുന്നിലേക്കിട്ടുകൊടുത്ത സസ്‌പെന്‍സ് നിറഞ്ഞ ആ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ പ്രേക്ഷകര്‍ ഒരിക്കലും മുഷിയുന്നില്ല. അത്ര മനോഹരമായി രണ്ടാം ഭാഗത്തിലെ ഓരോ സംഭവ വികാസവും ആദ്യത്തേതുമായി കൂട്ടിയിണക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.   ആദ്യഭാഗത്തില്‍ ഉയര്‍ന്ന ഓരോ ചോദ്യത്തിനും ഭംഗിയായി കുറ്റമറ്റ രീതിയില്‍ തന്നെ മറുപടി പറഞ്ഞിട്ടുമുണ്ട്.

അഭിനേതാക്കളുടെ കാര്യത്തിലും നൂറ്റിയൊന്നു ശതമാനം പെര്‍ഫെക്ഷന്‍ രാജമൗലി കൈവരിച്ചിട്ടുണ്ട്. ബാഹുബലിയായെത്തുന്ന പ്രഭാസിന്റെ ആകാരഭംഗിയും അഭിനയശേഷിയും യുദ്ധരംഗങ്ങളിലെ മികവും എടുത്തു പറയേണ്ടതാണ്. കോടികള്‍ മുടക്കിയെടുക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകന്‍ എന്ന നിലയ്ക്ക് അതാവശ്യപ്പെടുന്ന  എല്ലാ ഗാംഭീര്യവും അഭിനയത്തികവും സ്‌കരീനില്‍ നിറയ്ക്കാന്‍ പ്രഭാസിനു കഴിഞ്ഞിട്ടുണ്ട്.മാത്രവുമല്ല, ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം വ്യക്തിപരമായ ആവശ്യങ്ങള്‍ പോലും മാറ്റി വച്ചു കൊണ്ടാണ്  അഭിനയിച്ചത് എന്നറിയുമ്പോഴാണ് ബാഹുബലിയുടെ വിജയത്തിനു വേണ്ടി എത്രമാത്രം സമര്‍പ്പണമാണ് ഈ നടന്‍ നടത്തിയത് എനനു നമുക്ക് ബോധ്യമാവുക. ശാരീരികവും മാനസികവുമായ തയ്യാറെടുപപുകള്‍ വേറെ.

ശിവകാമിയായി എത്തുന്ന രമ്യാകൃഷ്ണനാണ് രണ്ടാം ഭാഗത്തിന്റെ കേന്ദ്രകഥാപാത്രം എന്നു വേണമെങ്കില്‍ പറയാം. ചിത്രം തുടങ്ങുന്നതും ശിവകാമിയിലൂടെയാണ്. ഗാനരംഗത്തിന്റെ അകമ്പടിയോടെയാണ് ശിവകാമിയുടെ രംഗപ്രവേശം. ചിത്രം കണ്ടിറങ്ങുമ്പോള്‍ രമ്യയെ അല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി നമുക്ക്# സങ്കല്പ്പിക്കാന്‍ പോലും കഴിയില്ല എന്ന സത്യം നാം തിരിച്ചറിയും. അത്രമാത്രം ആഴത്തില്‍ ആ കഥാപാത്രത്തിന്റെ ഗാംഭീര്യം അഭിനയത്തിലും രൂപഭാവങ്ങളിലും സന്നിവേശിപ്പിക്കാന്‍ രമ്യക്ക് കഴിഞ്ഞിട്ടുണ്ട്.

ആദ്യഭാഗത്ത്് വേണ്ടത്ര നിറഞ്ഞു നില്‍ക്കാന്‍ കഴിയാതിരുന്ന അനുഷ്‌ക്ക രണ്ടാംഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അതിസുന്ദരിയായ ദേവസേന എനന കഥാപാത്രമായി അനുഷ്‌ക തിളങ്ങിയിട്ടുണ്ട്. ബാഹുബലിയുമായുള്ള പ്രണയരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും അനുഷ്‌ക മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. അമരേന്ദ്ര ബാഹുബലിയുടെ ജീവിതകഥ പറയുന്നതിനാല്‍ തന്നെ ആദ്യഭാഗത്തില്‍ തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ കാര്യമായ റോളിലില്ല. ചുരുക്കം സീനുകളില്‍ തമന്ന ഒതുങ്ങിപ്പോയി.

കട്ടപ്പ രണ്ടാം ഭാഗത്തിലും തിളങ്ങി. ആക്ഷനും കോമഡിയും തനിക്കൊരുപോലെ വഴങ്ങുമെന്ന് കട്ടപ്പയായി അഭിനയിച്ച സത്യരാജ്  രണ്ടാംഭാഗത്തില്‍ തെളിയിച്ചു. പ്രഭാസും കട്ടപ്പയും തമ്മിലുള്ള കോമ്പനേഷന്‍ സീനുകളും വളരെ മനോഹരമാണ്. ഇവര്‍ക്കെല്ലാം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ബാഹുബലിമാരുടെ പ്രതിയോഗിയായി എത്തുന്ന ഭല്ലാലദേവനെ അവതരിപ്പിച്ച റാണാ ദഗുപതിയും കുടിലബുദ്ധിയില്‍ മഹാഭാരതത്തിലെ ശകുനിയെ അനുസ്മരിപ്പിക്കുന്ന പല്‍വാന്‍ദേവനെ അവതരിപ്പിച്ച നാസറും കാഴ്ചവയ്ക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ എല്ലാവരും കാഴ്ചവച്ചിട്ടുണ്ട്. അത് ചിത്രത്തിന്റെ നട്ടെല്ലാണ്. 'ട്വിസ്റ്റുകളാല്‍ സമ്പന്നമാണ് ചിത്രം. റാണയുടെ ബിജ്ജല ദേവനും നാസര്‍ അവതരിപ്പിക്കുന്ന പല്‍വാല്‍ ദേവനുമായി ബന്ധപ്പെട്ട ഒരു വലിയ ട്രിസ്റ്റ് ശരിക്കും ത്രില്ലിങ്ങാണ്. അനുഷ്‌ക ഷെട്ടി അവതരിപ്പിക്കുന്ന ദേവസേന എന്ന കഥാപാത്രം എങ്ങനെ ചങ്ങലയിലാകുന്നു എന്നതിന്റെ ഉത്തരം രണ്ടാം ഭാഗം തരുന്നുണ്ട്.

സാങ്കേതിക മികവാണ് ചിത്രത്തിന്റെ അവിഭാജ്യഘടകം എന്നു പ്രത്യേകമായി പറയേണ്ടതില്ല. ബാഹുബലിക്കായി മുടക്കിയട്ടുള്ള ഓരോ രൂപയും എങ്ങനെ തിരിച്ചു പിടിക്കാം എന്ന് കൃത്യമായി ആലോചിച്ച് ഉറപ്പിച്ചു തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് മനസിലാക്കാന്‍ കഴിയും. പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഘട്ടനരംഗങ്ങളും യുദ്ധരംഗങ്ങളും പ്രേക്ഷകനെ  ത്രില്ലടിപ്പിക്കാന്‍ പോന്നതാണ്.

ഏറ്റവും പ്രധാനം സാബു സിറിളിന്റെ കലാസംവിധാനമാണ്. ബാഹുബലിക്കായി അദദേഹം ഒരുക്കിയ റോബോട്ടിക് ആനയും കുതിരയുമെല്ലാം ഒട്ടും കൃത്രിമത്വം തോന്നാത്ത വിധത്തില്‍ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.  തീര്‍ച്ചയായും മലയാളത്തിന് അഭിമാനിക്കാം ഇത്രയും പ്രതിഭാധനനായ ഒരു കലാകാരനെ നമുക്ക് ലഭിച്ചതില്‍. കണ്ണഞ്ചിപ്പിക്കുന്ന സിജിഐ എഫക്ട് ചിത്രത്തിന്റെ മറ്റൊരു മുതല്‍ക്കൂട്ടാണ്. എം.എം.കീരവാണിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്‌ളസ് പോയിന്റാണ്. പെരുമ്പറയും കാഹളവുമെല്ലാം സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാലും പ്രേക്ഷകരുടെ കാതില്‍ അലയടിക്കും. കെ.കെ. സെന്തില്‍കുമറിന്റെ ക്യാമറയില്‍ വിരിഞ്ഞ ദൃശ്യവിസ്മയം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മാഹിഷ്മതിയുടെ വന്യമായ സൗന്ദര്യവും യുദ്ധരംഗങ്ങളുടെ വിസ്മയവുമെല്ലാം അദ്ദേഹം തികഞ്ഞ വൈദഗ്ധ്യത്തോടെ പകര്‍ത്തിയിട്ടുണ്ട്. വി.എഫ്.എക്‌സ് കൈകാര്യം ചെയ്ത മോഹനും അഭിനന്ദനം അര്‍ഹിക്കുന്നു.

മലയാളത്തില്‍ ബാഹുബലിയെ വിശേഷിപ്പിക്കാന്‍ ഇനിയും പുതിയ പദങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ഒരു സിനിമയുടെ തേരോട്ടം ഒരു പക്ഷേ ഇന്ത്യയില്‍ ഇതാദ്യമായിരിക്കും. ദേശ-ഭാഷാ വ്യത്യാസമില്ലാതെ തികച്ചും ജനകീയമായ ഒരു സിനിമയൊരുക്കുന്നതില്‍ രാജമൗലിയും കൂട്ടരും നൂറുശതമാനം വിജയിച്ചു എന്നു നിസംശയം പറയാം. ലോകസിനിമയോട് കിടപിടിക്കുന്ന  ദൃശ്യവിസ്മയങ്ങള്‍ നിറച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യം ചമയ്ക്കാന്‍ കഴിവുള്ള കലാകാരന്‍മാര്‍ നമുക്കുമുണ്ട് എന്ന് ചങ്കൂറ്റത്തോടെയും അഭിമാനത്തോടെയും പറയാന്‍ കഴിയും.



     ബാഹുബലി-ഇന്ത്യന്‍ സിനിമാ ചരിത്രം തിരുത്തിക്കുറിക്കുന്ന അത്ഭുതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക