ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോയ്‌സ് തോന്ന്യാമലയുടെ ഗാനരചനാ വൈഭവം തെളിയിക്കുന്ന സിനിമയാണ് പിപ്പലാന്ത്രി. തന്റെ ആദ്യ സിനിമാ ഗാനം ഗന്ധര്‍വ ഗായകന്‍ ദാസേട്ടന്‍ ആലപിച്ചതിന്റെ അപൂര്‍വ അനുഗ്രഹത്തിലാണ് ജോയ്‌സ് തോന്ന്യാമല. തന്റെ സര്‍ഗ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു ചെന്നൈയിലെ പാട്ട് റെക്കോഡിങ് എന്ന് ജോയ്‌സ് പറഞ്ഞു.
പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ പരലോകത്തു പറഞ്ഞയയ്ക്കാന്‍ തിരക്കു കൂട്ടുന്നവര്‍ക്കു മുമ്പില്‍ പിപ്പലാന്ത്രി ഗ്രാമത്തിന്റെ കഥ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം. പെണ്‍കുഞ്ഞുണ്ടായാല്‍ കൊന്നുകളയുന്ന അപരിഷ്‌കൃത ഗ്രാമത്തില്‍ നിന്ന് ഒരു മലയാളി കുടുംബം, പെണ്‍കുട്ടി പിറന്നാല്‍ 111 മരം നട്ട് ആഘോഷമാക്കുന്ന പിപ്പലാന്ത്രി ഗ്രാമത്തിലെത്തുന്നതാണ് കഥ. ഔഷധ വൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണു നടുക. 21,000 രൂപ പിരിവെടുത്ത് കുഞ്ഞിന്റെ അച്ഛനു നല്‍കും. അച്ഛന്‍ 10,000 രൂപ കൂടി ചേര്‍ത്ത് ബാങ്കിലിടും. ഒപ്പം, പ്രായപൂര്‍ത്തിയാകും മുമ്പ് കെട്ടിച്ചയയ്ക്കില്ലെന്ന ഉറപ്പും ഗ്രാമത്തലവനു നല്‍കണം.
''ഒരു ചെടിയെങ്കിലും നടാന്‍ നമുക്ക് കഴിയണം. വീട്ടിലായാലും ഫ്‌ളാറ്റിലായാലും. അത് രാജസ്ഥാനിലെ പിപ്പിലാന്ത്രിയില്‍ മാത്രമല്ല ലോകമെമ്പാടും ആവശ്യമുള്ളതാണ്. ഭാവിയില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഗുണകരമായൊരു കാര്യത്തെപ്പറ്റി പറയുന്ന പിപ്പിലാന്ത്രി സിനിമയുടെ ഭാഗമാകാന്‍, ആലങ്കാരികമായി പറഞ്ഞാല്‍, സ്റ്റുഡിയോയിലല്ല പിപ്പിലാന്ത്രിയിലെ പുല്‍ത്തകിടിയില്‍ നിന്ന് മനോഹരമായ ജോയ്‌സിന്റെ ആ ഗാനം പാടാന്‍ കഴിഞ്ഞത് ഒരു നിയോഗം പോലെ തോന്നുന്നു. ആദിവാസി സമൂഹത്തിന്റെ രക്ഷകനായ, അമ്പതിനായിരത്തിലധികം മരങ്ങള്‍ നട്ട അലോക് സാഗറെക്കുറിച്ചും നാം ഓര്‍ക്കണം...'' ചെന്നൈയിലെ സ്റ്റുഡിയോയില്‍ റെക്കാഡിങ്ങിനെത്തിയപ്പോള്‍ മലയാളത്തിലെ മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ യേശുദാസ് പറഞ്ഞു.
ഒട്ടേറെ ക്രിസ്തീയ ഭക്തിഗാന രചനയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ ജോയ്‌സ് തോന്ന്യാമല എഴുതിയ 'വാനം മേലെ കാറ്...തുടികൊട്ടും പാട്ടിന്റെ ചേല്...' എന്നു തുടങ്ങുന്ന പാട്ടാണ് ദാസേട്ടന്‍ പാടിയത്. ''ഗാനത്തിന്റെ റെക്കോഡിങ്ങിന് ദാസേട്ടനെ സമീപിച്ചപ്പോള്‍ ലിറിക്‌സ് അയച്ചുതരാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. വരികള്‍ ഇഷ്ടപ്പെട്ട ദാസേട്ടന്‍ ഒരാഴ്ചയ്ക്കുള്ളില്‍ റെക്കോഡിങ്ങിന് ഡേറ്റ് തരികയായിരുന്നു. സൂപ്പര്‍ ഹിറ്റായ പുലിമുരുകന്‍ സിനിമയാക്കുവേണ്ടിയുള്ള പാട്ടിനായി ഗോപി സുന്ദര്‍ ആറുമാസം കാത്തിരുന്നുവെന്നോര്‍ക്കണം. ജോയ്‌സിന്റെ ആദ്യ സിനിമാഗാനം ദാസേട്ടനെന്ന സംഗീത ഇതിഹാസം പാടിയത് വളരെ ചുരുക്കം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്...'' പിപ്പിലാന്ത്രിയുടെ സംവിധായകന്‍, ഏറ്റുമാനൂര്‍ കാണക്കാരിയില്‍ താമസിക്കുന്ന കാസര്‍കോട് കമ്പല്ലൂര്‍ സ്വദേശി ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.
രാജസ്ഥാനിലെ രാജ്‌സമനിലായിരുന്നു 90 മിനിറ്റ് നീളുന്ന പിപ്പിലാന്ത്രയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. സ്ത്രീയെ ആദരിക്കുന്ന പിപ്പലാന്ത്രി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി സ്ത്രീപ്രേക്ഷകര്‍ക്ക് പുതുമയാകുന്ന കുടുംബചിത്രമെന്ന രീതിയിലാണ് കഥാഗതി. പുതുമുഖങ്ങളായ റിഷിയും സൗമ്യയുമാണ് പ്രധാന റോളുകളില്‍. രാജസ്ഥാനിലായിരുന്നു ഷൂട്ടിംഗ് നടന്നതെങ്കിലും ജോയ്‌സിന്റെയും ചിറ്റൂര്‍ ഗോപിയുടെയും ഗാനങ്ങള്‍ കഥയ്ക്ക് മലയാളിത്തം നല്‍കുന്നു. സ്‌ക്രിപ്റ്റ് ഷെല്ലി ജോയി, ഷോജി. മലയാളത്തിലും ഹിന്ദിയിലുമായി എത്തുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍, കമല്‍ഹാസന്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സിജോ എം എബ്രഹാമാണ്. പ്രൊഫ. ജോണ്‍ മാത്യൂസാണ് നിര്‍മാതാവ്.
ഈ സിനിമ ഏറെ ചര്‍ച്ചചെയ്യപ്പെടും എന്ന് ഉറപ്പാണ്. മാതൃഭൂമിയില്‍ സാന്ദീപനി എഴുതിയ 'പിപ്പലാന്ത്രിയിലെ പെണ്‍മരങ്ങള്‍' എന്ന ഫീച്ചറാണ് സിനിമയുടെ പ്രചോദനം. എഡിറ്റിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. താമസിയാതെ റിലീസ് ചെയ്യും.