ആര്‍ക്കും പുസ്തകം എഴുതാം. പ്രസിദ്ധീകരിക്കാന്‍ പ്രസാധകരെ കിട്ടിയില്ലെങ്കില്‍ സ്വന്തം ചിലവില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. പുസ്തകം എഴുതിയിട്ട് അതിന് നോവല്‍ എന്നും പ്രബന്ധമെന്നും പഠന ഗ്രന്ഥം എന്നുമൊക്കെ പേരും കൊടുത്ത് 4x4 വലുപ്പത്തില്‍ കവര്‍ പേജില്‍ തന്നെ ഫോട്ടോയും പ്രിന്റ് ചെയ്ത് കാണുന്നത് ഇന്ന് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്ന് നടിക്കുന്നവരുടെയിടയില്‍ ഒരു ഫാഷന്‍ ആയിത്തീര്‍ന്നിരിക്കുന്നു. അങ്ങനെയെങ്കിലും തങ്ങളെ മറ്റുള്ളവര്‍ സാഹിത്യകാരന്മാര്‍ എന്നു കരുതട്ടെ എന്ന ആഗ്രഹം ആകാം ഇത്തരത്തില്‍ വായനക്കാരുടെ മേല്‍ നിര്‍ബന്ധിത കടന്നുകയറ്റം നടത്തുന്നത്. 40 ല്‍ പരം വര്‍ഷം മുമ്പ് അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ തലമുതിര്‍ന്നവര്‍ ആയതുകൊണ്ടും ഇതുവരെ ആരാലും അറിയപ്പെടാതെ പോയി എന്ന ദുഃഖഭാരവും ആവാം ഇത്തരത്തിലുള്ള രചനാ വൈകൃതങ്ങള്‍ കൊണ്ട് വായനക്കാരെ വായനാപീഡനത്തിലേക്ക് തള്ളിവിടാന്‍ പ്രേരിപ്പിക്കുന്നത്.
അടുത്തകാലത്ത് ദാര്‍ശനിക നോവല്‍ എന്നും അമേരിക്കന്‍ മലയാളി കുടിയേറ്റ ചരിത്രമെന്നും ബൗദ്ധികമായ രചനയെന്നും സ്വയം വിശേഷിപ്പിച്ചുകൊണ്ട് ബൃഹത്തായ ആഖ്യായിക എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി കൃത്രിമത്വം കുത്തിനിറച്ച് പേജുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രൂപേണയുള്ള ഒരു പുസ്തകം വായിക്കാന്‍ കഴിഞ്ഞു.
ഏതൊരു പുസ്തകവും വായിക്കാനുള്ള പ്രേരകം അതിന്റെ നിഷ്പക്ഷവും നീതിയുക്തവുമായ അവതാരിക ആണല്ലോ. എന്നാല്‍ ഏകപക്ഷീയവും സ്വജനപക്ഷപാതവുമായി ഗ്രന്ഥകര്‍ത്താവിനെ മലയാളി എഴുത്തുകാരില്‍ ഉന്നതനായി ചിത്രീകരിക്കുകയും മറ്റ് ഖ്യാതി നേടിയിട്ടുള്ള എഴുത്തുകാര്‍ എല്ലാം തൃണതുല്യരാണെന്നും മേല്‍ പറഞ്ഞ നോവല്‍ മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നും മറ്റും വിശദീകരിച്ചുകൊണ്ട് എഴുതപ്പെട്ട അവതാരികയുടെ ശൈലി കാണുമ്പോള്‍ ഓന്നുകില്‍ അയാള്‍ പുസ്തകം വായിക്കാതെ അഭിപ്രായം എഴുതിയതാണെന്നോ അല്ലെങ്കില്‍ പണം പറ്റിക്കൊണ്ട് നടത്തിയ ഒരു സ്തുതിപാഠമാണെന്നോ എന്ന് മനസ്സിലാക്കാന്‍ സാധാരണ വായനക്കാരന് ബൗദ്ധികതയുടെ ആവശ്യം വേണ്ട. അവതാരികാകാരന്റെ ഗൂഢലക്ഷ്യം ഏതൊരു വായനക്കാരനും മനസ്സിലാകും എന്ന സത്യം തിരസ്‌കരിച്ചുകൊണ്ട് അത് പ്രസിദ്ധീകരിക്കാന്‍ മൗനസമ്മതം കൊടുത്ത നോവലിസ്റ്റിന് ഇവിടെ തെറ്റുപറ്റിയില്ലേ എന്ന സംശയം ഇനിയും ബാക്കിയാകുന്നു.
ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള എന്ന മഹാപ്രതിഭയെ തേജോവധം ചെയ്യുന്ന അവതാരിക പക്ഷേ, നോവലിസ്റ്റിന് മാനസ്സിക ഉല്ലാസം തരുമെങ്കിലും വായിച്ചു തുടങ്ങിയകാലം മുതല്‍ അക്ഷരത്തെ സ്‌നേഹിക്കുന്ന മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ചിരുന്ന മഹാരഥനെ അപമാനിച്ചപ്പോള്‍ നൊന്തത് ഇനിയും മലയാളത്തെയും നാടിനെയും സ്‌നേഹിക്കുന്ന സാധാരണ വായനക്കാരായ മലയാളിയുടെ ഹൃദയമാണ്.
ഹേ, സാഹിത്യ ശ്രഷ്ഠാ, താങ്കളോട് ചോദിക്കട്ടെ, താങ്കള്‍ക്ക് എന്ത് സുഖമാണ്. മരിച്ച് മണ്ണടിഞ്ഞ യുഗപ്രഭാവനായ ഇന്നും മരിക്കാത്ത ജീവനുള്ള കഥാപാത്രമായ പരീക്കുട്ടിയിലൂടെ ജീവിക്കുന്ന മലയാളിയുടെ സ്വന്തം കഥാകൃത്തിനെ അധിക്ഷേപിച്ചതുകൊണ്ട് ലഭ്യമായത്. ചെമ്മീന്‍ എന്ന ഒറ്റ നോവല്‍ 19 ലോക ഭാഷകളില്‍ മൊഴിമാറ്റം നടത്തുകയും 15 ലോക ഭാഷയില്‍ ദൃശ്യാവിഷ്‌കാരം നടത്തുകയും ചെയ്തു എന്നത് ഈ സ്വയം പ്രഖ്യാപിത സാഹിത്യകാരന്മാര്‍ അറിയാതെ പോയി എന്നുള്ളതു മാത്രംമതി ഈ മഹാന്മാരുടെ സാഹിത്യാഭിരുചിയും അജ്ഞതയും മനസ്സിലാക്കാന്‍. അതിനെക്കാളുപരി യുദ്ധഭൂമിയില്‍ പോലും മരിച്ചുവീഴുന്ന ശത്രുഭടന്റെ മൃതദേഹത്തോട് എതിര്‍പക്ഷം കാണിക്കുന്ന ആദരവും മര്യാദയും തുറന്ന സത്യമായിരിക്കെ, മരിച്ച് മണ്ണടിഞ്ഞ മഹാരഥന്മാരെ ആക്ഷേപിക്കുന്നതില്‍നിന്നും ലഭിക്കുന്ന ക്രൂരമായ സംതൃപ്തി ഒരു സാഹിത്യകാരന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന താങ്കള്‍ക്ക് യോജിച്ചതായിരുന്നോ എന്ന് ഒരു സ്വയംപരിശോധന നടത്തുന്നത് നല്ലതായിരിക്കും.
ഒരു എഴുത്തുകാരന് വേണ്ടത് നല്ല ഹൃദയമാണ്. മറ്റുള്ളവരില്‍ നന്മ കാണുന്ന ഹൃദയം. അതില്ലാതെ പോയവര്‍ക്ക് എത്ര സ്വയപ്രശംസ നടത്തിയാലും കൃതി ഉത്കൃഷ്ടമാകുകയില്ല. കാരണം സഹൃദരായ വായനക്കാരനാണ് അത് തീരുമാനിക്കുന്നത്. ഇവിടെ അടിച്ചേല്പിക്കലാണ് നടക്കുന്നത് എന്ന് മനസ്സിലാകണമെങ്കില്‍ നോവലിന് എഴുതിയ ''സ്വയം നിരൂപണം'' ഒന്നുകൂടി മനസ്സിരുത്തി വായിച്ചാല്‍ മതിയാകും ബഹുമാന്യനായ ഗ്രന്ഥകര്‍ത്താവ്.
നോവല്‍ മുഴുവനും വായിച്ചു കഴിഞ്ഞിട്ടും എഴുത്തുകാരന്‍ പറയുന്ന ദാര്‍ശനികതയോ ബൗദ്ധികതയോ കാണാന്‍ കഴിയാതെ പോയത് ഒരുപക്ഷേ വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അജ്ഞത ആകാം. പക്ഷേ ഒരു പുസ്തകം എഴുതി, അത് എഴുതിയ ആള്‍ തന്നെ നിരൂപണം ചെയ്ത് പുസ്തകത്തെ വാനോളം പുകഴ്ത്തിക്കാണിക്കുന്ന സംസ്‌കാരം ഈ ഭൂമി മലയാളത്തില്‍ ആദ്യമായിരിക്കും. സ്വന്തമായി പുകഴ്ത്തി എഴുതി എന്നതിനെക്കാളുപരി അത്തരത്തിലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എത്രയോ തരംതാണ പ്രവൃത്തി എന്നല്ലാതെ എങ്ങനെയാണ് ഇതിനെ കാണാന്‍ സാധിക്കുന്നത്? കാരണം ഉത്കൃഷ്ടമായ സാഹിത്യസൃഷ്ടികള്‍ ചലനം സൃഷ്ടിക്കേണ്ടത് വായനക്കാരിലും അതിലൂടെ സമൂഹത്തിലും ആണ്. അല്ലാതെ എഴുതിയ ആളിന് ഉണ്ടാകുന്ന മാനസികോല്ലാസവും സംതൃപ്തിയും അല്ല. മറിച്ച് വായനക്കാരില്‍ അത് സൃഷ്ടിക്കുന്ന അനുഭൂതിയും മാനസിക പരിവര്‍ത്തനവും ആണ് കൃതി എത്രത്തോളം മൂല്യമുള്ളതാണ് എന്ന് തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത്.
ഇവിടെ വൈരുദ്ധാത്മകതയും പരസ്പരം ചേര്‍ച്ചയില്ലാത്ത ആശയങ്ങളും ആസ്വഭാവികതയും കുത്തിനിറച്ച് എഴുതപ്പെട്ട പുസ്തകത്തില്‍ എവിടെയാണ് വായനക്കാരില്‍ ദാര്‍ശനികതയും മൗലീകതയും ഒക്കെ ദര്‍ശിക്കാന്‍ കഴിയുന്നത്. ''സമാധാനം മനുഷ്യനെ മടിയന്മാരാക്കുന്നു'' എന്നതും ഒരിക്കലും നഗരത്തിന് ഉറക്കമില്ലായെന്ന് അവതരിപ്പിച്ചിട്ട് അടുത്ത വരിയില്‍ തന്നെ നഗരം ഞെട്ടി ഉണര്‍ന്നു എന്ന് പറയുന്നതിലും എന്ത് സാമാന്യബുദ്ധിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനിയും ഉണ്ട് നിരവധി സന്ദര്‍ഭങ്ങളും വൈരുദ്ധ്യാത്മകതയും ചൂണ്ടിക്കാണിക്കാന്‍.
കഥയില്‍ സൂചിപ്പിച്ചിരിക്കുന്ന പല സന്ദര്‍ഭങ്ങളും കാലങ്ങളും മറ്റും വൈരുദ്ധ്യങ്ങള്‍ ഉളവാക്കുന്നുവെന്ന് നോവലിസ്റ്റിന് മനസ്സിലാകണമെങ്കില്‍ എഴുത്തുകാരന്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്ന ചിന്താഗതിയില്‍ നിന്നും താഴേക്ക് വരണം.
സര്‍വസാധാരണമായതില്‍ വിസ്മയം ദര്‍ശിക്കുന്നവനാകണം എഴുത്തുകാരന്‍. യാഥാര്‍ഥ്യത്തെ അതേപടി ചിത്രീകരിച്ചാല്‍ അത് സാഹിത്യമാകില്ല. മറിച്ച്, അതിന് വര്‍ധമാനമായ അവസ്ഥ നല്കുന്നതാണ് സാഹിത്യം. വായനക്കാരന്‍ അതുവരെ കണാത്ത വസ്തുതകളെ തന്റെ രചനാ ശൈലിയിലൂടെ കാണിച്ചുകൊടുക്കുന്നവനാണ് സാഹിത്യകാരന്‍.
സമുന്നതരായ എഴുത്താകരുമായുള്ള പരിചയമോ അടുത്തിടപഴകലോ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ നോവലുകളുമായി താരതമ്യം ചെയ്യിക്കുന്നതും ഒന്നും ഒരാളെ എഴുത്തുകാരനാക്കുന്നില്ല. മറിച്ച് അക്ഷരങ്ങളാകുന്ന മണിമുത്തുകളെ ആശയങ്ങളാകുന്ന സ്വര്‍ണച്ചരടില്‍ കോര്‍ത്തിണക്കി വായനക്കാരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നവനാണ് യഥാര്‍ഥ എഴുത്തുകാരന്‍. അങ്ങനെയുള്ള കൃതികള്‍ മാത്രമേ വായനക്കാരെ ആസ്വാദനത്തിന്റെ ചിറകിലേറ്റി പുസ്തകത്തിലൂടെ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. അത്തരം പുസ്തകങ്ങള്‍ മാത്രമേ കാലാതീതമായി ആസ്വാദക മനസ്സില്‍ ഇടം നേടിയിട്ടുള്ളു.
ഭാവാത്മകമായ രചനയാണ് സാഹിത്യം എന്ന് വിളിക്കുന്നതെങ്കില്‍ ഇത് സാഹിത്യം അല്ല. വാക്കുകള്‍ കൊണ്ടുള്ള രമണീയമായ ആവിഷ്‌കാരത്തെയാണ് കലയെന്ന് കരുതുന്നതെങ്കില്‍ ഇത് കലയും അല്ല. ഇത് എന്റെ അഭിപ്രായം. ഇനിയുള്ളത് സഹൃദയരായ വായനക്കാര്‍ തീരുമാനിക്കട്ടെ.