എത്രയോ ജന്മമായി ഈ മരച്ചോട്ടില്‍ ഞാന്‍
നിന് നാമമുരുവിട്ട് ഇരുന്നിടുന്നു
ഓടക്കുഴലുമായി ആല്‍മരക്കൊമ്പത്ത്
നീ വന്നിരിക്കാത്തതെന്തേ..
ആ നീലമേനിയില്‍ ഒട്ടിക്കിടക്കുന്ന
മാലയില്‍ ഒന്നാകാന്‍ മോഹം
ചുണ്ടനക്കുമ്പോള്‍ വരുന്നൊരേ നാമം
ആലില കണ്ണാ നിന്റെ നാമം
കൈക്കൂപ്പി നില്ക്കുമീ ഭക്ത തന്-
മാനസ ചിന്തകള്‍ നീയറിയുന്നോ ?
രാധയായ് ധ്യാനിച്ച് നിന്നിടുമ്പോള്‍
നീ മാധവനായെന്റെ മുന്നില്‍
ദൂരെയിരുന്നു ഞാന്‍ മീരയാകുമ്പോളെന്‍
മാനസവീണയില്‍ തന്ത്രിയാകുന്നു നീ !
മായാവിയായെന്റെ ചുറ്റിലും നില്ക്കുന്ന
മാധവാ ദര്‍ശനം നല്കു വേഗം.
കാണുന്നു നിന്റെയാ മോഹനരൂപമെന്‍
മാനസദര്‍പ്പണം കാട്ടും വിധം
മൂളി പറക്കുന്നേന്‍ മാനസപുഷ്പത്തില്‍
പ്രണയോന്മാദിയായ് നീ സതതം
ആനന്ദദായകമാത്രകള്‍ നല്കുവാന്
പുഞ്ചിരിച്ചെന്നും നീ എത്തുകില്ലേ
മിഴിചിമ്മി നിന്ന് ഞാന്‍ കേണിടുമ്പോള്‍
ഒരു ദിവ്യദീപമായ് നീ നിറയും
ആലില കൂട്ടങ്ങള്‍ക്കിടയിലൂടെ
ഒളിയമ്പെയ്ത് നീ മിന്നിടുന്നു
കാണാമറയത്ത് നില്ക്കുകിലും
എന്തിനദൃശ്യനായ് നിന്നിടുന്നു
വൈകുന്നതെന്തിന് എന്റെ കണ്ണാ..
എന്‍ മുന്നില്‍ പ്രത്യക്ഷനായിടുവാന്
നിന് പുണ്യദര്‍ശനം കിട്ടുവോളം
പൂര്‍ണ്ണമാകില്ലല്ലോ എന്റെ ജന്മം
_______________
Email:nambiarjyothy@gmail.com
ആരാധിക്കുവാൻ പെൺകുട്ടികൾ മോഹിക്കുന്നു. കള്ളക്കണ്ണൻ
പിടികൊടുക്കുന്നില്ല. അങ്ങനെ മോഹിപ്പിച്ച് മോഹിപ്പിച്ച് പ്രേമത്തിന്റെ മയിൽപീലി അവൻ വിടർത്തുന്ന. വേണുഗാനം കേൾപ്പിക്കുന്നു. പ്രണയകാവ്യങ്ങൾ രചിപ്പിക്കുന്നു.
"നിൻ പുണ്യദർശനം കിട്ടുവോളം പൂർണ്ണമാകില്ലല്ലോ എന്റെ ജന്മം" ലളിതം, സുന്ദരം.