Image

''ക്വട്ടേഷനാണെന്ന് പറഞ്ഞ് ആക്രമിച്ചു...'' നടിയുടെ മൊഴി പുറത്ത്‌

Published on 23 February, 2017
''ക്വട്ടേഷനാണെന്ന് പറഞ്ഞ് ആക്രമിച്ചു...'' നടിയുടെ മൊഴി പുറത്ത്‌
കൊച്ചി: കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിക്കപ്പെട്ട യുവ നടിയുടെ മൊഴി പുറത്ത്. ആസൂത്രിതമായി കാര്‍ അപകടം ഉണ്ടാക്കി സീന്‍ ക്രിയേറ്റ് ചെയ്ത ശേഷം കാറില്‍ മാറി മാറിക്കയറി ഉപദ്രവിച്ചു എന്നും ക്വട്ടേഷനാണെന്ന് പറഞ്ഞാണ് തന്നെ ആക്രമിച്ചതെന്നും നടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാറിനുള്ളിലേക്ക് അതിക്രമിച്ചു കയറിയവര്‍ ഇരുവശങ്ങളിലുമായി ഇരുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് വായ പൊത്തി. ലൊക്കേഷന്‍ ആര്‍ക്കൊക്കെയോ പറഞ്ഞു കൊടുത്തുവെന്നും പറയുന്നു. നേക്കഡ് വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഡിഡി റിട്രീട്ട് ഫ്‌ലാറ്റില്‍ കൊണ്ടുപോയി ആക്കും. അവര്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. രണ്ടര മണിക്കൂര്‍ നീണ്ട പീഡന വിവരങ്ങള്‍ വിവരിച്ചു കൊണ്ടാണ് തട്ടിക്കൊണ്ടുപോകലിന് ഇരയാക്കപ്പെട്ട സംഭവത്തെ കുറിച്ച് നടി മൊഴി നല്‍കിയിരിക്കുന്നത്.

മൊഴിയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: ഫെബ്രുവരി 17-ാം തീയതി ഏകദേശം വൈകുന്നേരം ഏഴു മണിയോടെ ഷൂട്ടിങ്ങിനായി ഞാന്‍ ലാല്‍ ക്രിയേഷന്‍സ് അയച്ചുതന്ന കെ.എല്‍ 39 എഫ്. 5744 മഹീന്ദ്ര എക്‌സ്.യു.വി വാഹനത്തില്‍ എന്റെ വീട്ടില്‍നിന്ന് എറണാകുളത്തേക്ക് പോന്നു. എന്നെ കൊണ്ടുപോരാന്‍ വന്ന ഡ്രൈവറെ എനിക്കു മുന്‍പരിചയമില്ല. ഞാന്‍ തനിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ഞാന്‍ വണ്ടിയില്‍ കയറിക്കഴിഞ്ഞപ്പോള്‍ ഹൈവേ എത്തുന്നതുവരെ വഴി പറഞ്ഞുതരണമെന്ന് ഡ്രൈവര്‍ എന്നോട് പറഞ്ഞ പ്രകാരം ഞാന്‍ വഴി പറഞ്ഞുകൊടുത്തു. പതിയെ പോയാല്‍ മതിയോ എന്ന് ഡ്രൈവര്‍ എന്നോടു ചോദിച്ചു. ലാല്‍ മീഡിയയിലേക്കാണോ പോകേണ്ടത് എന്ന് എന്നോട് ചോദിച്ചു. അല്ല, പനമ്പള്ളി നഗറിലുള്ള എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് മറുപടി പറഞ്ഞു. ഞങ്ങള്‍ ഹൈവേയില്‍ കയറിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഡ്രൈവര്‍ മൊബൈലില്‍ മെസേജ് അയയ്ക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാളെ പരിചയമില്ലാത്തതുകൊണ്ട് അയാളോട് ഒന്നും ചോദിച്ചില്ല.

കാര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ജങ്ഷന്‍ കഴിഞ്ഞ് അല്‍പം മുമ്പോട്ടെത്തിയപ്പോള്‍ 8.30 മണിയായി. അപ്പോള്‍ ഒരു വാന്‍ വന്ന് കാറിന്റെ പുറകില്‍ ഇടിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ വാന്‍ മുന്നില്‍ കയറ്റി ഇടതുസൈഡില്‍ ഒതുക്കി നിര്‍ത്തി. കാര്‍ നിര്‍ത്തി ഡ്രൈവറും ഇറങ്ങിച്ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഉടനെതന്നെ എന്റെ കാറിന്റെ ഡ്രൈവര്‍ വന്ന് വണ്ടിയില്‍ കയറുകയും അതോടൊപ്പംതന്നെ വാനില്‍ വന്ന രണ്ടുപേര്‍ കാറിലേക്ക് കയറുകയും ചെയ്തു. എന്നെ നടുക്കിരുത്തി അവര്‍ രണ്ടുപേരും രണ്ടു സൈഡിലുമായി ഇരിക്കുകയും എന്റെ രണ്ടു കൈയിലും രണ്ടുപേരും ബലമായി പിടിച്ച് വലതുസൈഡില്‍ ഇരുന്നയാള്‍ അയാളുടെ കൈകൊണ്ട് എന്റെ വായ പൊത്തിപ്പിടിക്കുകയും എന്റെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിയിട്ട് മിണ്ടരുത്, ഒച്ചവയ്ക്കരുത് എന്ന് എന്നോട് പറഞ്ഞു. നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍തന്നെ പറഞ്ഞുതീര്‍ക്ക്, എന്നെ വിട് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്നെ അവര്‍ വിട്ടില്ല.

മാഡത്തിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത് ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് എന്റെ വലതുസൈഡില്‍ ഇരുന്നയാള്‍ പറഞ്ഞു. മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാം. ഈ ഡ്രൈവറെയാണ് ഞങ്ങള്‍ക്ക് ആവശ്യം എന്നും പറഞ്ഞു. വലതുഭാഗത്തിരുന്നയാള്‍ ഞങ്ങളുടെ ലൊക്കേഷന്‍ മറ്റാര്‍ക്കോ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. കളമശേരി എത്തിയപ്പോള്‍ വണ്ടിനിര്‍ത്തി വലതുസൈഡില്‍ ഇരുന്നയാള്‍ ഇറങ്ങുകയും വലതുഭാഗത്തുകൂടി മറ്റൊരാള്‍ കയറുകയും ചെയ്തു. അയാള്‍ ഒരു കറുത്ത ടീഷര്‍ട്ട് ധരിച്ച കറുത്ത നിറമുള്ള ആളായിരുന്നു. വീണ്ടും എന്നെ അവരുടെ രണ്ടുപേരുടെയും നടുവില്‍ ഇരുത്തി. എന്നെ ഉപദ്രവിക്കരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്റെ ഫോണ്‍ ഒന്ന് തരാമോ എന്ന് ചോദിച്ചെങ്കിലും അവര്‍ തന്നില്ല.

ആദ്യം കയറിയ ആള്‍ ഞങ്ങള്‍ ഇടപ്പള്ളി കഴിഞ്ഞു എന്നും മറ്റും മറ്റാരോടോ വിളിച്ചുപറയുന്നതുകേട്ടു. പാലാരിവട്ടം എത്താറായപ്പോള്‍ വണ്ടി നിര്‍ത്തി കളമശേരിയില്‍നിന്നും കയറിയ ആള്‍ ഇറങ്ങുകയും എന്റെ ഇടതുവശത്തും വേറെയൊരാള്‍ ഡ്രൈവര്‍ സീറ്റിന്റെ ഇപ്പുറത്തും കയറുകയും ചെയ്തു. ഫ്രണ്ടില്‍ കയറിയ ആള്‍ എന്നോട് 15 മിനിറ്റിനകം മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാമെന്നും ഞങ്ങള്‍ക്ക് ഈ ഡ്രൈവറെമാത്രം മതിയെന്നും പറഞ്ഞു. പാലാരിവട്ടത്തേക്ക് പോകാതെ തന്നെ മറ്റൊരു വഴിയെ പോയി ലെഫ്റ്റ് തിരിഞ്ഞ് ഗ്രില്ലിട്ട ഗേറ്റിനുള്ളിലേക്ക് വണ്ടി കയറ്റിനിര്‍ത്തി മുന്നിലിരുന്നയാള്‍ ഇറങ്ങുകയും മറ്റൊരാള്‍ വന്ന് ഡ്രൈവറെ ഇറക്കിക്കൊണ്ടു പോവുകയും ചെയ്തു. ടവ്വല്‍കൊണ്ട് മുഖം മറച്ച ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ കയറി. അയാള്‍ വണ്ടി കാക്കനാട് ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോയി. വലിയ ഒരു ബ്രിഡ്ജിന്റെ ഭാഗത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. ഈ സമയങ്ങളിലൊക്കെ ഞങ്ങളുടെ വണ്ടിയിലിടിപ്പിച്ച വാന്‍ ഞങ്ങളുടെ കാറിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി വണ്ടിയോടിച്ചിരുന്ന ആള്‍ പിറകില്‍ വന്ന് ഞാന്‍ ഇരുന്ന സീറ്റില്‍ കയറുകയും പിറകിലിരുന്ന ആളെ നീ പൊയ്‌ക്കോ എന്നു പറഞ്ഞ് മറ്റേ വണ്ടിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പുറകില്‍വന്ന് കയറിയ ആളെ എനിക്ക് മുമ്പ് പരിചയമുണ്ട്.

ഷൂട്ടിങ്ങിനായി ജനുവരിയില്‍ ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്ന് എന്നെ പിക്ക് ചെയ്യാന്‍ വന്നതും പിന്നീട് ഷൂട്ടിങ്ങ് തീരുന്നതുവരെ വണ്ടിയോടിച്ചതും അയാളായിരുന്നു. എന്റെ വണ്ടിയില്‍ വാനിടിപ്പിച്ച സ്ഥലത്തുനിന്നും കയറിയ ആള്‍ കാറിന്റെ മുന്‍സീറ്റില്‍ കയറി വണ്ടി തിരിച്ച് റോഡിലൂടെ ചുറ്റിക്കറങ്ങി ഓടിച്ചുകൊണ്ടിരുന്നു. പുറകില്‍ എന്നോടൊപ്പം ഇരുന്നയാള്‍ എനിക്ക് ഒരു ക്വട്ടേഷന്‍ ഉണ്ട്. നിങ്ങളുടെ നേക്കഡ് വീഡിയോ എടുത്തുകൊടുക്കണം. അല്ലെങ്കില്‍ എനിക്ക് പ്രശ്‌നമാണ്. സഹകരിച്ചാല്‍ 23 മിനിറ്റ് നീളമുള്ള വീഡിയോ എടുത്തശേഷം എത്തേണ്ട സ്ഥലത്തുകൊണ്ടുചെന്നുവിടാം. അല്ലെങ്കില്‍ ഡിഡി റിട്രീട്ട് ഫ്‌ളാറ്റില്‍ ഒരുപാട് ആളുകളുണ്ട്. അവിടെ കൊണ്ടുപോയി ആക്കും. അവര്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഇന്‍ജക്ഷന്‍ കൊടുത്ത് മയക്കാനാണ് അവര്‍ എന്റെ അടുത്ത് പറഞ്ഞിരുന്നത്. ഞാന്‍ അതൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് പെട്ടെന്ന് സഹകരിക്കണം എന്ന് എന്നെ ഭീഷണിപ്പെടുത്തി. എന്റെ ജീവിതം തകര്‍ക്കല്ലേ എന്നു പറഞ്ഞ് ഞാന്‍ കരഞ്ഞു. സെന്റിമെന്‍സ് ഒന്നും എന്റെയടുത്ത് കാണിക്കേണ്ട. അതൊന്നും എന്റെ തലയില്‍ കയറില്ല എന്നുപറഞ്ഞ് വീണ്ടും എന്നെ ഭീഷണിപ്പെടുത്തി.

നിങ്ങളെ ഇറക്കിവിട്ടശേഷം വീഡിയോ എത്തേണ്ട സ്ഥലത്ത് ഞാന്‍ എത്തിച്ചുകൊള്ളാം. നാളെ രാവിലെ 10 മണിക്കുശേഷം അവര്‍ വിളിച്ചുകൊള്ളും. ബാക്കി ഡീലിങ്‌സൊക്കെ അവര്‍ സംസാരിച്ചുകൊള്ളും എന്നും അയാള്‍ എന്നോടു പറഞ്ഞു. എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ അയാള്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൊടുക്കാതിരുന്നപ്പോള്‍ അയാളുടെ ഫോണില്‍ എന്റെ നമ്പര്‍ എന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ടൈപ്പ് ചെയ്യിപ്പിച്ചു. എന്നോട് എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ പടമുകളില്‍ വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അവിടെയാരാണുള്ളത് എന്ന് ചോദിച്ചു. എന്റെ ഫ്രണ്ട്, ചേച്ചി ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. രാത്രി 11 മണിയോടെ കാര്‍ അവിടെ നിര്‍ത്തിച്ച് അവര്‍ വന്ന വാനില്‍ അവര്‍ കയറുകയും എന്റെ ഡ്രൈവര്‍ വന്ന് എന്റെ വണ്ടിയില്‍ കയറുകയും ചെയ്തു.

വണ്ടി പടമുകളിലുള്ള ലാലേട്ടന്റെ വീട്ടിലേക്ക് വിടാന്‍ പറഞ്ഞു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ലാലേട്ടനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഞാന്‍ അവരോട് ഉണ്ടായ വിവരങ്ങള്‍ പറഞ്ഞ് കരഞ്ഞു. ലാലേട്ടനാണ് പൊലീസില്‍ വിവരം പറഞ്ഞത്. എന്റെ വണ്ടിയെ ഫോളോ ചെയ്തുവന്ന വാനിന്റെ നമ്പര്‍ കെ.എല്‍.8 എ. 9338 ആണെന്നാണ് എന്റെ ഓര്‍മ്മ. അതൊരു കാറ്ററിങ് വാനായിരുന്നു. മുന്‍ഭാഗം വെള്ളയും ബാക്കി മഞ്ഞ കളറുമായിരുന്നു. എന്റെ വണ്ടിയോടിച്ചിരുന്ന കമ്പനിയുടെ ഡ്രൈവറോട് പേര് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ എന്നാണ് പേരെന്ന് പറഞ്ഞു. മാര്‍ട്ടിനുംകൂടി അറിഞ്ഞാണോ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു. ഞാന്‍ ലാലേട്ടനോട് വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് എന്നെ ഉപദ്രവിച്ച ആളിന്റെ പേര് സുനില്‍ എന്നാണെന്ന് അറിഞ്ഞത്. വണ്ടിയില്‍ കയറിയ ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചതില്‍നിന്നും ഒരാളുടെ പേര് പ്രദീപ് എന്നും മറ്റൊരാളുടെ പേര് അരുണ്‍ എന്നും പിന്നീട് അയാളെ സലീം എന്നും വിളിക്കുന്നുണ്ടായിരുന്നു. ആസിഫ് എന്ന് ഒരാള്‍ എന്നോട് പേര് പറഞ്ഞയാളെ ഉണ്ണീ എന്നും അവര്‍ വിളിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം എനിക്ക് ഇനിയും കണ്ടാല്‍ അറിയാം. 

''ക്വട്ടേഷനാണെന്ന് പറഞ്ഞ് ആക്രമിച്ചു...'' നടിയുടെ മൊഴി പുറത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക