പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ദിവസേന ഉയരുന്ന
മുറവിളികള്‍ക്ക് ഡെയ്!ലി ഔട്ട് റേജ് എന്ന് ഓമനപ്പേരിട്ടിരിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ നോട്ട് മൈ പ്രസിഡന്റ് എന്ന ഹാഷ് ടാഗും
പ്രസിദ്ധമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് ഒരു പുതിയ അഭിപ്രായ സര്‍വേ
ഫലം പുറത്തു വന്നിരിക്കുന്നു.
ദ ഹില്‍ എന്ന വെബ് സൈറ്റ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 73% പേരും
അഭിപ്രായപ്പെട്ടത് ഡെമോക്രാറ്റുകള്‍ ട്രംപുമായി സഹകരിച്ച് മുന്നോട്ട്
പോകണമെന്നാണ്. 27% പറഞ്ഞത് ട്രംപിന്റെ എല്ലാ പരിപാടികളെയും
ഡെമോക്രാറ്റുകള്‍ എതിര്‍ക്കണം എന്നായിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളില്‍ 52% ഇതേ
അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ 48% എതിര്‍ത്തു. റെസിസ്റ്റ് ട്രംപ് മൂവ്
മെന്റുംം മറ്റും വലിയ പ്രചാരത്തിലാണെന്ന് മാധ്യമങ്ങള്‍ പറയുമ്പോള്‍
പൊതുജനാഭിപ്രായം അങ്ങനെയല്ല എന്ന് സര്‍വേ പറയുന്നു. എതിര്‍ പ്രകടനങ്ങളും
സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളും മറികടന്ന് ചിന്തിക്കുവാനും
റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ഒന്നു ചേര്‍ന്ന്
പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഈ ഫലം
വ്യാഖ്യാനിക്കാവുന്നതാണ്.
ക്യാപ്പിറ്റോള്‍ ഹില്ലിലെ പ്രസിദ്ധീകരണങ്ങളില്‍ വിശ്വാസ്യത പാലിക്കുന്നതും
നിഷ്പക്ഷവുമായിട്ടാണ് ദ ഹില്‍ അറിയപ്പെടുന്നത്. ട്രംപിന്റെ ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നത് 48 ശതമാനമാണ് 52 ശതമാനം
അനുകൂലിക്കുന്നില്ല.
ഹാര്‍വാര്‍ഡ്– ഹാരിസ് പോള്‍ നടത്തിയത് ഒരു വര്‍ഷമായി ദ ഹില്ലുമായുള്ള
സഹകരണത്തിന് ശേഷമാണ്. വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നത് ഡെമോക്രാറ്റുകള്‍
ട്രംപുമായി അനുരഞ്ജനപ്പെട്ടു പോകണമെന്നാണ്. അതേ സമയം 68% ആഗ്രഹിക്കുന്നത്
ട്രംപും ഡെമോക്രാറ്റുകളോട് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നാണ്. ട്രംപ്
മയപ്പെടേണ്ടതില്ല എന്ന് 32% അഭിപ്രായപ്പെട്ടു. ഗ്രാന്റ് ഓള്‍ഡ്
(റിപ്പബ്ലിക്കന്‍) പാര്‍ട്ടി അനുഭാവികളെ മാത്രം പരിശോധിച്ചാല്‍ 48% പേര്‍
ഒത്തു തീര്‍പ്പ് വേണമെന്ന് പറഞ്ഞപ്പോള്‍ 52% ട്രംപ് അണുവിട
വ്യതിചലിക്കരുതെന്ന് അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 11 നും 13 നും ഇടയില്‍ ഓണ്‍ലൈനില്‍ നടത്തിയ സര്‍വ്വേ ഫലങ്ങളാണ്
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 39% ഡെമോക്രാറ്റുകളും 30%
റിപ്പബ്ലിക്കനുകളും 27% സ്വതന്ത്രരും 5% മറ്റ് അനുഭാവികളുമാണ് സര്‍വേയില്‍
പങ്കെടുത്തത്.
സര്‍വേ ഫലം വ്യക്തമാക്കുന്നത് ട്രംപും ഡെമോക്രാറ്റുകളും വിട്ടുവീഴ്ചയ്ക്ക്
തയാറായി സഹകരിച്ചു പോകണം എന്നാണ്. ഇല്ലെങ്കില്‍ രണ്ടു പേര്‍ക്കും വലിയ
നഷ്ടം ഉണ്ടാവും. ഹാര്‍വാര്‍ഡ്– ഹാരീസ് പോളിന്റെ കോ ഡയറക്ടര്‍ മാര്‍ക്ക്
പെന്‍ പറഞ്ഞു.
ട്രംപിന്റെ നയങ്ങളോ പ്രഖ്യാപനങ്ങളോ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്ന് വരാം.
സ്വീഡനെക്കുറിച്ച് ഈയിടെ നടത്തിയ പരാമര്‍ശം ഉദാഹരണം. റഷ്യയെയും പുടിനെയും
മഹത്വവല്‍ക്കരിക്കുന്നതും പലര്‍ക്കും താത്പര്യമില്ല. എങ്കിലും ട്രംപ്
വിരുദ്ധ മുറവിളികളില്‍ നിന്നകന്നു നില്‍ക്കാനാണ് ഒരു വലിയ വിഭാഗം
ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം പറയുന്നു. ഈ വിമത ശബ്ദം
കേള്‍ക്കാതിരിക്കുവാന്‍ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. അമേരിക്കന്‍
വോട്ടര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കുറെക്കൂടി
ക്രിയാത്മകത പ്രതീക്ഷിക്കുന്നു എന്നും ദ ഹില്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു.