Image

ജര്‍മനിയില്‍ ശൈശവ വിവാഹ നിരോധനം നിയമമാകുന്നു

Published on 16 February, 2017
ജര്‍മനിയില്‍ ശൈശവ വിവാഹ നിരോധനം നിയമമാകുന്നു

      ബെര്‍ലിന്‍: ജര്‍മനിയില്‍ ശൈശവ വിവാഹം നിരോധിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന നിയമം പാസാക്കാന്‍ ജര്‍മനിയിലെ വിശാല മുന്നണി സര്‍ക്കാരില്‍ ഉള്‍പ്പെട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ബില്ല് ഭരണകക്ഷികള്‍ക്കിടയില്‍ നിയമകാര്യമന്ത്രി ഹൈക്കോ മാസ് അവതരിപ്പിച്ചാണ് ചാന്‍സലറിന്റെ കൈയടി നേടിയത്. 

വിദേശ രാജ്യങ്ങളില്‍നിന്ന്, നിര്‍ദിഷ്ട പ്രായമെത്തും മുന്‍പേ വിവാഹം കഴിച്ച് ജര്‍മനിയിലെത്തിയവരായാലും അവരുടെ വിവാഹം ജര്‍മന്‍ നിയമ പ്രകാരം അസാധുവാക്കുന്ന തരത്തിലാണ് നിയമ നിര്‍മാണം. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ കൂട്ടത്തിലാണ് രഹസ്യമായി ശൈശവ വിവാഹം നടത്തുന്നത്. 

ജര്‍മനിയിലെ നിയമം അനുസരിച്ച് ആണിനും പെണ്ണിനും പതിനെട്ട് വയസാണ് വിവാഹ പ്രായം. എന്നാല്‍, മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ പതിനാറാം വയസിലും വിവാഹം കഴിക്കാം. പക്ഷേ, വരനു പ്രായപൂര്‍ത്തിയായിരിക്കണം. ഇതു മുഴുവന്‍ പൊളിച്ചെഴുതിയാണ് പുതിയ നിയമം അവതരിപ്പിച്ചത്.

പ്രത്യേക സാഹചര്യങ്ങളില്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാമോ എന്ന കാര്യത്തില്‍ ഇനിയും അന്തിമ ധാരണയായിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് പച്ചക്കൊടി കിട്ടിയാലുടന്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്‌പോള്‍ നിയമം പ്രാബല്യത്തില്‍ വരും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക