Image

ചതിക്കെണിയില്‍പെടുത്തുന്ന ഹൈദരാബാദ് വിസ ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുക: നവയുഗം

Published on 16 February, 2017
ചതിക്കെണിയില്‍പെടുത്തുന്ന ഹൈദരാബാദ് വിസ ഏജന്റുമാര്‍ക്കെതിരെ  നടപടി സ്വീകരിയ്ക്കുക: നവയുഗം
ദമ്മാം: ഹൈദരാബാദ് കേന്ദ്രമായി, സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കെന്ന് പറഞ്ഞ് ഇന്ത്യന്‍ വനിതകളെ നിയമവിരുദ്ധമായി 'ചവിട്ടികയറ്റി' വിടുകയും, ചതിക്കെണിയില്‍ പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്ന വിസ ഏജന്റുമാരുടെ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം ആവശ്യപ്പെട്ടു.

ഈയടുത്ത കാലത്തായി, ഇത്തരം ചതിക്കെണിയില്‍പ്പെട്ട് ഒടുവില്‍ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെടുന്ന വീട്ടുജോലിക്കാരുടെ അനേകം കേസുകളാണ്, തനിയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നതെന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ പറഞ്ഞു.

വിശാഖപട്ടണം സ്വദേശിനിയായ മേരി പാഡി അത്തരമൊരു ചതിയുടെ ഇരയാണ്. ഒരു വര്‍ഷം മുന്‍പാണ്,നല്ല ശമ്പളവും, മോഹനവാഗ്ദങ്ങളും നല്‍കി, നല്ലൊരു തുക സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കി, ഒരു വിസ ഏജന്റ് മേരി പാഡിയെ സൗദിയിലേക്ക് കയറ്റി വിട്ടത്.
റിയാദില്‍ എത്തിയ മേരിയെ, ആരാണ് സ്‌പോണ്‍സര്‍ എന്ന് പോലും പറയാതെ, ജോലിയ്ക്ക് എന്തൊക്കെയോ തടസ്സമുണ്ടെന്നോ, സ്‌പോണ്‍സര്‍ വിദേശത്തു പോയെന്നോ ഒക്കെ പല നുണകള്‍ പറഞ്ഞ്, ജോലിയൊന്നും നല്‍കാതെ ആറുമാസക്കാലത്തോളം അവിടുള്ള ഏജന്‍സിയുടെ ഓഫീസില്‍ തന്നെ താമസിപ്പിയ്ക്കുകയായിരുന്നു. ശമ്പളമോ പണമോ ഒന്നുമില്ലാതെ സഹികെട്ട മേരി ഒടുവില്‍ ശക്തമായി പ്രതികരിച്ചപ്പോള്‍, ഏജന്റ് അവരെ ഒരാളുടെ വീട്ടില്‍ ജോലിയ്ക്ക് കൊണ്ടാക്കി. അവിടെ നാലുമാസം രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്‌തെങ്കിലും രണ്ടു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ.
ഒടുവില്‍ മേരി റിയാദ് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞു. ദമ്മാമിലുള്ള ഒരാളുടെ പേരിലാണ് മേരിയുടെ വിസ എന്ന് മനസ്സിലാക്കിയ എംബസ്സി അധികൃതര്‍, പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാഅഭയകേന്ദ്രത്തില്‍ അയയ്ക്കുകയും, ദമാമിലുള്ള നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ വിവരങ്ങള്‍ അറിയിച്ച് ഈ കേസ് ഏല്‍പ്പിയ്ക്കുകയും ചെയ്തു.

മഞ്ജു മണിക്കുട്ടന്‍ വനിതഅഭയകേന്ദ്രത്തില്‍ എത്തി മേരി പാഡിയുമായി സംസാരിച്ച് വിശദവിവരങ്ങള്‍ മനസ്സിലാക്കി. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും മേരിയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും, അവരെ അറിയില്ലെന്നും, തനിയ്ക്ക് വീട്ടുജോലിക്കാരി ആവശ്യമില്ലെന്നും മറ്റും പറഞ്ഞ് അയാള്‍ കൈമലര്‍ത്തി. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ, മേരിയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയായിരുന്നു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് മേരി പാഡിയ്ക്ക്, തെലുങ്കാനയില്‍ നിന്നുള്ള പ്രവാസിസംഘടനനേതാവായ ടി.ആര്‍.ശ്രീനിവാസ് വിമാനടിക്കറ്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, രണ്ടു മാസത്തെ വനിതഅഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, മേരി പാഡി വെറും കൈയ്യോടെ നാട്ടിലേയ്ക്ക് മടങ്ങി.

ചതിക്കെണിയില്‍പെടുത്തുന്ന ഹൈദരാബാദ് വിസ ഏജന്റുമാര്‍ക്കെതിരെ  നടപടി സ്വീകരിയ്ക്കുക: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക