Image

അടുത്തെത്തുന്നു, മറ്റൊരു അനുരാഗ ദിനം (എ.എസ് ശ്രീകുമാര്‍)

Published on 10 February, 2017
അടുത്തെത്തുന്നു, മറ്റൊരു അനുരാഗ ദിനം (എ.എസ് ശ്രീകുമാര്‍)
സേനേഹപ്പനിയുടെയും പ്രണയക്കുളിരിന്റെയും മനസ്സുകള്‍ വികാരതരളിതമാകുന്ന മാസമാണ് ഫെബ്രുവരി. ഈ അനുരാഗ മാസത്തിലെ 14-ാം തീയതിയാകട്ടെ അഖില ലോക പ്രേമ ദിനവും. ഇത് പ്രണയ സാഫല്യത്തിനു വേണ്ടി നില കൊണ്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ വാലന്റൈനിന്റെ റൊമാന്റിക് സ്മരണകള്‍, ഒരു റെഡ് റെഡ് റോസായി ഇതള്‍ വിരിയുന്ന ഉത്സവദിവസം. നമുക്ക് കൊതിതീരെ പ്രണയിക്കാം...മതിയാവേളം മേളിക്കാം...നിര്‍മല സ്‌നേഹത്തിനും പരിപക്വമായ പ്രണയത്തിനും ലോകഗതിയെത്തന്നെ മാറ്റിമറിക്കാനാവുമോയെന്ന് ഒരുപക്ഷേ, നാം ചിന്തിച്ചിട്ടുണ്ടാവില്ല. ചിന്തിച്ചാലും ഇല്ലെങ്കിലും ഇത് യാഥാര്‍ഥ്യമാണ്. ലോകത്തിലെ അഞ്ച് പ്രശസ്ത ദമ്പതികള്‍... അല്ല, പ്രേമ ഇണകള്‍ ഈ തരളിത മോഹത്തിന്റെ ആഗ്രഹ വക്താക്കളാണ്. നന്മയ്ക്കുവേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ... കലാപത്തിലൂടെയോ ശാസ്ത്രപഥത്തിലോ... നിയമ വെളിച്ചത്തിലോ മതസരണിയിലോ... ചരിത്രം നമുക്കു തന്ന ചരിത്രാതീത പ്രണയ മാനസങ്ങളുണ്ടിവിടെ. അവര്‍ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു കളഞ്ഞു. തല്‍ക്കാലം അവരുടെ പേരുകള്‍ മാത്രം പരാമര്‍ശിച്ചുകൊണ്ട് മലയാളി മനസ്സുകളെ ഇന്നും നൊമ്പരപ്പെടുത്തുന്ന പ്രണയദുരന്ത ഗാഥയിലേക്ക് മനസ്സിലാമനസ്സോടെ പോകാം...

വശ്യസൗന്ദര്യംകൊണ്ട് ഈ ജിപ്റ്റിനെ മാറ്റിമറിച്ച ക്ലിയോപാട്രയും അവരുടെ രാഷ്ട്രീയ-പ്രേമ സഹസഞ്ചാരിയുമായിരുന്ന റോമന്‍ ജനറല്‍ മാര്‍ക്ക് ആന്റണിയും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇംഗ്ലണ്ടിനെ പ്രൊട്ടസ്റ്റന്റ് ദേശമാക്കി പരിവര്‍ത്തനം ചെയ്ത ഹെന്‍ട്രി എട്ടാമനും ശേഷിയും ശേമുഷിയുമുള്ള ആനി ബൗലിനും. ശാസ്ത്രജ്ഞരായി ലോകത്തെ ഞെട്ടിച്ച് മരിച്ച പിയറിയും മേരി ക്യൂറിയും. റഷ്യന്‍ ചരിത്രത്തില്‍ രക്തവര്‍ണത്തിന്റെ അധ്യായമെഴുതിയ സാര്‍ നിക്കോളാസ് രണ്ടാമനും അലക്‌സാണ്ട്ര ഫെഡറോവനയും. അമേരിക്കന്‍-ആഫ്രിക്കന്‍ പ്രണയസാക്ഷാത്കാരത്തിന്റെ എക്കാവും ഓര്‍മ്മിക്കപ്പെടുന്ന മാതൃകകളായ മില്‍ഡേര്‍ഡ് ജെറ്ററും റിച്ചാര്‍ഡ് ലവിഗും... ഇരുവരുടെ ജീവിതഗാഥകള്‍ പഠനാര്‍ഹമാണ്. അവ പരിശോധിക്കാന്‍ ഈ വാലന്റൈന്‍സ് ഡേ പ്രചോദനമാകട്ടെ...

ഇനി ആ പ്രണയ നഷ്ടത്തിന്റെ... കണ്ണീരിന്റെ... കാല്‍പ്പനിക ദുഖത്തിലേക്ക്...കൈരളിയുടെ അനശ്വര കവികളാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയും, ഇടപ്പള്ളി രാഘവന്‍ പിള്ളയും. ഒരേ ഞെട്ടില്‍ വിരിഞ്ഞു വികസിച്ച രണ്ടു സുരഭില കുസുമങ്ങള്‍. എക്കാലത്തെയും ചെറുപ്പക്കാരുടെ ഓര്‍മകളില്‍ ഓമനിക്കാന്‍ ഒട്ടേറെ മധുര സ്മരണകള്‍ ചങ്ങമ്പുഴക്കവിതകളുടെ വരദാനമാണ്. കയ്യില്‍ നിറച്ച പൂഴിപോലെ ചോര്‍ന്നു പോയ നല്ല കാലത്തിന്റെ സ്മൃതിയില്‍ ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, നൂറുനൂറു ജീവിതാനുഭവങ്ങളെ മനസ്സില്‍ വെച്ചോമനിക്കുന്നവര്‍ക്കും ചങ്ങമ്പുഴക്കവിതകളില്‍ അനുഭൂതി കണ്ടെത്താന്‍ കഴിഞ്ഞതിലത്ഭുതമില്ല. മോഹഭംഗം വന്ന ചെറുപ്പക്കാര്‍ക്ക് സമാശ്വാസിക്കാന്‍ പറ്റിയ കരളലിയിക്കുന്ന കഥകളും പ്രേമാരാധകര്‍ക്ക് ശക്തി പകരുന്ന ഗാഥകളും പട്ടിണിക്കാര്‍ക്കായുള്ള ഹൃദയ സ്പര്‍ശിയായ പാട്ടുകളും ചങ്ങമ്പുഴയുടെ തൂലികത്തുമ്പിലൂടെ വാര്‍ന്നു വീണു. ഉള്ളില്‍ തിങ്ങിവിങ്ങിയ മൃദുല സുന്ദര വികാരങ്ങള്‍ ചങ്ങമ്പുഴക്കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ചങ്ങമ്പുഴയുടെ ആത്മസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഹൃദയരക്തത്തില്‍ വിരലുകള്‍ മുക്കി എഴുതിത്തീര്‍ത്തതാണാ അനശ്വര പ്രണയകാവ്യം. അനശ്വരപ്രേമത്തിന്റെ സ്വര്‍ഗ്ഗീയ കവാടത്തില്‍ ത്യാഗത്തിന്റെ കൈത്തിരികള്‍  കൊളുത്തിവെച്ച രണ്ടു കുരുന്നു ഹൃദയങ്ങളുടെ തീവെയിലേറ്റുരുകി മിനുങ്ങുന്ന മരുഭൂമിയുടെ മടിത്തട്ടില്‍ നിന്ന് മരണത്തിന്റെ അദൃശ്യമേഖലകളിലേക്കുയര്‍ന്നു ചെന്ന് പ്രണയനിര്‍വൃതി നേടിയ രണ്ടിണപ്രാവുകളുടെ അവിസ്മരണീയവും ഹൃദയസ്പര്‍ശിയുമായ കഥ പറയുന്ന, ലൈലാ-മജ്‌നുവിനെപ്പോലും അതിശയിക്കുന്ന കഥയാണ് 'രമണ'ന്റേത്. വിധിവൈപരീത്യത്തിന്റെ തീനാമ്പുകളില്‍ ആത്മാഹൂതി ചെയ്ത തന്റെ ഓമനച്ചങ്ങാതിയുടെ പാവന സ്മരണയ്ക്കായി ചങ്ങമ്പുഴ ആ കൃതി സമര്‍പ്പിച്ചിരിക്കുന്നു.

മസ്തകമുയര്‍ത്തി നില്ക്കുന്ന മലമടക്കുകളുടെയും നാനാവര്‍ണ തോരണങ്ങണിഞ്ഞ സാനു പ്രദേശങ്ങളുടെയും ഹരിതാഭമായ പശ്ചാത്തലത്തില്‍ മണ്ടിപ്പാഞ്ഞും തമ്മിലിടഞ്ഞും തുള്ളിക്കളിക്കുന്ന ആട്ടിടയന്മാരെ അവലംബമാക്കി തനിക്കു പറയാനുള്ളതെല്ലാം കവി പറഞ്ഞൊപ്പിച്ചിരിക്കുന്നു. ഇടയന്മാരുടെ ജന്മപൈതൃകമായ നിഷ്‌കളങ്കതയും സംഗീതാത്മകതയും രമണനില്‍ തെളിഞ്ഞു വിളങ്ങുന്നു.
കഥായിങ്ങനെ സംഗ്രഹിക്കാം....പ്രകൃതീ ദേവിയുടെ കൃപാകടാക്ഷത്താല്‍ അകൃത്രിമശോഭ പരത്തി നില്ക്കുന്ന ഗ്രാമം. അവിടെ വെള്ളിയുരുക്കിയൊഴിച്ച മലഞ്ചോലകള്‍ പളുങ്കൊളി പാകി പാഞ്ഞൊഴുകുന്ന ഒരാട്ടിടയ യുവാവ് രമണന്‍. ആ യുവാവിന്റെ ബഹിസ്ചരപ്രാണനെന്നോണം ഒരു കളിത്തോഴനുണ്ട് മദനന്‍. നിലാവുനിറഞ്ഞ രാത്രികള്‍ക്കും അവയ്ക്കു ശോഭ വര്‍ദ്ധിപ്പിക്കുന്ന പകലുകള്‍ക്കുമിടയില്‍ സൗഭാഗ്യങ്ങളുടെ കളിത്തോഴിയായി ചന്ദ്രികയെന്ന കുബേര കന്യക. അവളുടെ സുഖദു:ഖങ്ങളേറ്റുവാങ്ങാന്‍ ഭാനുമതിയെന്ന സഖി. വികാരങ്ങള്‍ തന്‍ നീലത്തുമ്പികള്‍ക്കൊപ്പം, വിധിവിലാസമെന്ന നൂല്‍പ്പാലത്തില്‍ വച്ച് ചന്ദ്രികയും രമണനും തമ്മില്‍ പരിചയപ്പെടുന്നു. അവരുടെ സൗഹൃദം മൊട്ടിട്ട് വിരിയുന്നു. തങ്ങളിലന്തര്‍ഭവിച്ച വൈരുദ്ധ്യങ്ങള്‍ തുടക്കത്തിലേ കണ്ടറിഞ്ഞ രമണന്‍ ആ ഉദ്യമത്തില്‍ നിന്ന് ചന്ദ്രികയെ പിന്‍തിരിപ്പിക്കാന്‍ നടത്തുന്ന ശ്രമം വൃഥാവിലാകുന്നു. നിഴലും ഇരുട്ടും പതിയിരിക്കുന്ന കാനനത്തിലെ ചന്ത്രികയുള്ള ഒരു രാത്രിയില്‍ അവള്‍ കാമുകനെ മാലയിട്ടു വരിക്കുന്നു. കെട്ടിനിന്നിരുന്ന ജലാശയത്തിലേക്കെടുത്തു ചാടിയ അവരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ജലാശയത്തില്‍ നിന്നു നീരുറവകളൊഴുകി. ജന്മജന്മാന്തരങ്ങളുടെ കര്‍മബന്ധങ്ങളില്‍ കെട്ടിനിര്‍ത്തിയിരുന്ന വികാരങ്ങള്‍ കര കവിഞ്ഞു. അവരുടെ ഭാഗ്യാതിരേകത്തില്‍ അകമഴിഞ്ഞു സന്തോഷിച്ച രണ്ടു പേരുണ്ട് മദനനും ഭാനുമതിയും.

ചന്ദ്രികയുടെ മാതാപിതാക്കള്‍ അവള്‍ക്കു മറ്റൊരു വിവാഹം നിശ്ചയിച്ചു. മാതാപിതാക്കളുടെ ഉഗ്രശാസനത്തെ മറികടക്കാന്‍ ചന്ദ്രികയ്‌ക്കൊട്ടു കഴിഞ്ഞതുമില്ല. രമണനുമായുള്ള ബന്ധത്തെ തല്കാലത്തേയ്‌ക്കെങ്കിലും അവള്‍ വിസ്മരിക്കുന്നു. വര്‍ണശബളമായ മംഗലവേളയുടെ കാല്‍ച്ചലമ്പൊലികള്‍ കേട്ടുകഴിഞ്ഞിരുന്ന രമണന്റെ ഹൃദയം അതോടെ പ്രക്ഷുബ്ധമായി.രമണന്റെ ഹൃദയമുരളി ശോകാര്‍ദ്രമായി, ശോകം ഗാഥയായി...മാമകചിത്തത്തിലിന്ന് മാദകവ്യാമോഹങ്ങളൊന്നുമില്ലെന്നു രമണന്‍ പറയുന്നു. എങ്കിലും അന്തി നക്ഷത്രങ്ങള്‍ ചെമ്പകപ്പൂക്കള്‍ വിതറിയ നിലാവിനു കീഴില്‍ പരിമളം തുളുമ്പുന്ന ഇളം കാറ്റേറ്റിക്കിളി കൊള്ളുന്ന കാനനത്തില്‍ വച്ച് ചക്രവാളസീമയില്‍ മയങ്ങിക്കിടക്കുന്ന ചന്ദ്രലേഖയെ സാക്ഷി നിര്‍ത്തി ചന്ദ്രിക തന്റെ കഴുത്തില്‍ ചാര്‍ത്തിയ മംഗളമല്ലികാമാല്യം രമണന്റെ മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാക്കുന്നു. 

മാനസേശ്വരിയുടെ വിവാഹം ഉടന്‍ തന്നെ നടക്കുമെന്ന് മനസ്സിലാക്കിയ രമണന്റ മനസ്സിടിയുന്നു. തന്റെ ഹൃദയ വിവശത തോഴനോടല്ലാതെ മറ്റാരോടാണ് ആ പരമ സാധു പറയേണ്ടത്. ധന്യമായ ജീവിതം നയിക്കുന്നവനെങ്കിലും ധനികനല്ലാത്തതുകൊണ്ടാണ് ചന്ദ്രിക രമണനെ ഉപേക്ഷിച്ചതെന്നു മനസ്സിലാക്കുന്ന ഉറ്റ തോഴന്‍, മദനന്‍, ലോകത്തിന്റെ 'ധനമദ'ത്തെ അങ്ങേയറ്റം അപലപിക്കുന്നു. 'നാണയത്തുക നോക്കി മാത്രമാ വേണുഗോപാലബാലനെ പ്രണയ വൃന്ദാവനത്തില്‍ നിന്ന് ആട്ടിയോടിച്ച ലോകത്തെ' മദനന്‍ നിശിതമായി വിമര്‍ശിക്കുന്നു. നീയും നിന്റെ നീതിയും ശരിയായിട്ടുള്ളവയല്ലെന്ന് ''നീ ചിത്ത പ്രതാപത്തി''ന് മുന്നറിയിപ്പു കൊടുക്കാനും മദനന്‍ മടിക്കുന്നില്ല.

അത്യുത്ക്കടമായ നിരാശയുടെ അന്ധകാരത്തിലാണ്ടുപോയ രമണന്‍ തന്റ ജീവിതം അവസാനിപ്പിച്ചു. ചന്ദ്രിക മണിയറയിലേയ്ക്കു പ്രവേശിക്കുന്ന രാത്രിയില്‍ തന്നെയായിരുന്നു രമണന്റെ ആത്മഹത്യ.  അന്നത്തെ സമുദായ പരിതോവസ്ഥകള്‍ രമണനെ കൊല്ലിച്ചതാണെന്ന് മദനന്‍ ഉറച്ചു വിശ്വസിക്കുന്നു.  രമണന്റെ ശവകുടീരത്തില്‍ നിഴലും പൂനിലാവും വിരിയിച്ച ചന്ദ്രകയോട് ഇളം തെന്നല്‍ ആ ദുരന്ത പ്രണയ കഥ മന്ത്രിക്കുമ്പോള്‍ തൂവൊളി തൂകുന്ന വാസന്ത നക്ഷത്രങ്ങള്‍ ഇങ്ങനെ പറയാനെന്ന വണ്ണം താഴേയ്ക്ക് നോക്കാറുണ്ട്. ''രമണന്‍ മരിച്ചിട്ടില്ല, അവന്‍ ഞങ്ങളോടൊപ്പം പിറന്നു, ഞങ്ങള്‍ക്കൊപ്പം വളര്‍ന്നു, ഞങ്ങളിലേയ്ക്കു മടങ്ങിപ്പോന്നു''. രമണനെ പോലെ പ്രചാരമുള്ള ഒരു വിലാപ കാവ്യം ഒരിക്കലും മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഈ കാവ്യ പുസ്തകം വില്‍ക്കാനായി കേരളം മുഴുവന്‍ ചുമന്നു നടന്ന് അലഞ്ഞിട്ടിണ്ട് ചങ്ങമ്പുഴ. ഇന്ന് അതിന്റെ നൂറുകണക്കിനു പതിപ്പുകളും ലക്ഷക്കണക്കിനു കോപ്പികളും ചൂടപ്പം പോലെ വിറ്റഴിയുന്നു. 

കവിയും അനശ്വര പ്രേമകാവ്യവും കാലത്തിലേയ്ക്ക് വീണു പോയിരിക്കുന്നു. ഓര്‍മയില്‍ സൂക്ഷിക്കാനായി...പ്രേമിച്ചു ചതിച്ചും പീഡിപ്പിച്ചു കൊന്നും വെച്ചു വാണിഭം നടത്തിയും അഴിഞ്ഞാടുന്ന വര്‍ത്തമാനകാല കാമ ഭീകരതയ്ക്കു താക്കീതായി... മാംസ നിബദ്ധമല്ലാത്ത മറ്റൊരു പ്ലേറ്റോണിക് പ്രേമത്തിന്റെ തുടക്കത്തിനായി....വാലന്റൈന്‍ ദിനം സമാഗതമാകുമ്പോള്‍ എല്ലാ പ്രണയങ്ങളും ഇങ്ങനെ ദുരന്ത പര്യവസായി ആവാതിരിക്കട്ടെ.... ഹാപ്പി വാലന്റൈന്‍സ് ഡേ....!

അടുത്തെത്തുന്നു, മറ്റൊരു അനുരാഗ ദിനം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
വിദ്യാധരൻ 2017-02-10 11:58:46

പ്രണയത്തിൻ ദിനങ്ങൾ അടുത്തിടുന്നു
കുപിഡ് ദേവൻ ചുറ്റി കറങ്ങിടുന്ന
ആരാണ് കുപിഡ് ദേവനെന്നോ?
കലഹിയാം മാഴ്സീനും വീനസീനും 
പ്രണയത്തിൽ കുരുത്തതാം പുത്രനത്രേ 
രതികളിൽ അവൻകാട്ടും വേല കണ്ടാൽ
പ്രണയിക്കാൻ നിലക്കാതെ സ്ത്രീകളോടും
പുണ്യാളൻ വാലെന്റിന്റെ വേഷം കെട്ടി
അലയുന്ന കുപിഡ് ദേവന്മാരെ സൂക്ഷിക്കേണം

കുപിഡ്- റോമിലെ രതിവൈകൃതദേവൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക