ന്യൂദല്‍ഹി: അഴിമതിക്കെതിരെ പോരാടുകയെന്ന
ലക്ഷ്യത്തിനുവേണ്ടിയായാലും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയ്‌ക്കുവേണ്ടിയായാലും
നോട്ടുനിരോധനം മോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ അബദ്ധമാണെന്ന് സാമ്പത്തിക
വിദഗ്‌ധനും നോബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. ഇന്ത്യാ ടുഡേയ്‌ക്കുവേണ്ടി
മാധ്യമപ്രവര്‍ത്തകര്‍ കരണ്‍ താപര്‍ നടത്തിയ അഭിമുഖത്തിലാണ് അമര്‍ത്യാസെന്‍
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍
വിശദീകരിച്ചത്.
കള്ളപ്പണത്തിന്റെ ആറോ ഏഴോ ശതമാനം മാത്രമേ കറന്‍സി
രൂപത്തിലുണ്ടാവൂ. അത് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി രാജ്യത്തെ 86% കറന്‍സികളും
നിരോധിച്ച നടപടി തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഈ കണക്കുകളെല്ലാം
പ്രധാനമന്ത്രിയും അറിഞ്ഞിരിക്കണം. കറന്‍സി രൂപത്തില്‍ ആറോ ഏഴോ ശതമാനം കള്ളപ്പണം
മാത്രമുണ്ടാവുമ്പോള്‍ എങ്ങനെയാണ് നമുക്ക് നോട്ടുനിരോധനം വന്‍വിജയമെന്ന്
അവകാശപ്പെടാനാവുക? ഇതെന്നെ അത്ഭുതപ്പെടുത്തുന്നു' കള്ളപ്പണത്തെ തുറന്നുകാട്ടാന്‍
രാജ്യത്തെ 86% നോട്ടുകളും പിന്‍വലിക്കുകയെന്നത് നല്ലതാണോ എന്ന ചോദ്യത്തോട്
പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ
നോട്ടുനിരോധനം ബാധിച്ചിട്ടുണ്ട്. ഇത് മോദിയുടെ നെപ്പോളിയന്‍ മുന്നേറ്റമാണ്.
എന്നിട്ടും ഒരു വിഭാഗം മോദിയെ പിന്തുണയ്‌ക്കുന്നതിനു കാരണം ജനങ്ങളെ
സ്വാധീനിക്കാനുള്ള മോദിയെന്ന രാഷ്ട്രീയക്കാരന്റെ കഴിവാണെന്നും അദ്ദേഹം
വിശദീകരിക്കുന്നു.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്‍കിയ
ഉത്തരവ് അക്ഷരംപ്രതി പാലിക്കുകയാണ് ആര്‍.ബി.ഐ ചെയ്‌തത്. കള്ളപ്പണം
ഇല്ലാതാക്കുകയെന്ന ലക്ഷ്യം പരാജയപ്പെട്ടതോടെ അഴിമതിക്കെതിരാണെന്ന് സര്‍ക്കാര്‍
പറഞ്ഞു. എന്നാല്‍ കള്ളപ്പണവും അഴിമതിയുമെല്ലാം രാജ്യത്ത് മുമ്പത്തെ പോലെ തന്നെ
തുടരുമെന്നും അമര്‍ത്യാസെന്‍ വ്യക്തമാക്കി.