Image

നല്ല ഭക്ഷണം പോലുമില്ല : സൈനിക ദുരിതം തുറന്നുകാട്ടി ബി.എസ്‌.എഫ്‌ ജവാന്‍ എഴുതിയ കത്ത്‌ പുറത്ത്‌

Published on 11 January, 2017
നല്ല ഭക്ഷണം പോലുമില്ല : സൈനിക ദുരിതം തുറന്നുകാട്ടി ബി.എസ്‌.എഫ്‌ ജവാന്‍ എഴുതിയ കത്ത്‌ പുറത്ത്‌

ന്യൂദല്‍ഹി: ജമ്മു കശ്‌മീരിലെ ബി.എസ്‌.എഫ്‌ ജവാന്‍മാരുടെ യഥാര്‍ത്ഥ അവസ്ഥ തുറന്നുകാട്ടി ബി.എസ്‌.എഫ്‌ ജവാന്‍ തേജ്‌ ബഹദൂര്‍ യാദവിനു പിന്നാലെ മറ്റൊരു ജവാന്‍ കൂടി.
അതിര്‍ത്തിയില്‍ കാവലിരിക്കുന്ന തങ്ങള്‍ക്ക്‌ നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി ബി.എസ്‌.എഫ്‌ ജവാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‌ അയച്ച കത്ത്‌ പുറത്തായിരിക്കുകയാണ്‌. ഇന്ത്യാടുഡേയാണ്‌ ഈ കത്ത്‌ പുറത്തുവിട്ടിരിക്കുന്നത്‌.


ഭക്ഷണവും, ആയുധങ്ങളും, വസ്‌ത്രങ്ങളും, താമസസൗകര്യങ്ങളും, ഡ്യൂട്ടി സമയവുമായൊക്കെ ബന്ധപ്പെട്ട്‌ സൈനികര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്നതാണ്‌ ഒമ്പതു പേജുള്ള കത്ത്‌.
സൈനികരുടെ ഭക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയുടെ ചെറിയ ഭാഗം മാത്രമാണ്‌ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്‌. ശേഷിക്കുന്ന തുക ആരൊക്കെയോ കയ്യടക്കുകയാണ്‌. 

അതുകൊണ്ടുതന്നെ സൈനികര്‍ക്ക്‌ നല്ല ഭക്ഷണം ലഭിക്കാറില്ല. വസ്‌ത്രത്തിനുവേണ്ടി അനുവദിച്ച തുകയുടെ 30%മാത്രമാണ്‌ അതിനായി ചിലവഴിക്കുന്നത്‌. തങ്ങളുടെ ഈ ദുരവസ്ഥ പലവട്ടം പരാതിപ്പെട്ടിട്ടും ആരും ചെവിക്കൊള്ളുന്നില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

എട്ട്‌ മണിക്കൂര്‍ ഡ്യൂട്ടിയെന്നാണ്‌ രേഖയിലുണ്ടാവുകയെങ്കിലും തങ്ങളെക്കൊണ്ട്‌ തുടര്‍ച്ചയായി 20 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കാറുണ്ട്‌. കൃത്യസമയത്ത്‌ ഭക്ഷണം പോലും ലഭിക്കാതെ ഇത്രയേറെ സമയം ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത്‌ സൈനികരുടെ തളര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നു.

കൊടും തണുപ്പില്‍ മേല്‍ക്കൂര പോലും ഇല്ലാത്ത ബാല്‍ക്കണികളിലാണ്‌ ജവാന്മാര്‍ താമസിക്കുന്നത്‌. കശ്‌മീരിലേതു പോലൊരു കാലാവസ്ഥയില്‍ ഇത്തരത്തില്‍ കഴിയുന്നത്‌ ഏറെ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സായുധ പൊലീസ്‌ സേന നല്‍കിയ നിര്‍ദേശ പ്രകാരമുള്ള ഒരു സൗകര്യങ്ങളും തങ്ങള്‍ക്ക്‌ ലഭിക്കുന്നില്ലെന്ന്‌ കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക