'നീ ജീവിച്ചിരിക്കുന്നതിനേക്കാള്‍ മൂല്യമുള്ളതു മരിച്ചുകഴിഞ്ഞാണ് '
അമേരിക്കയിലെ ചെറു പട്ടണമായ ബെഡ്‌ഫോര്‍ഡ് ഫാള്‍സിലില്‍ , മനുഷ്യ സ്‌നേഹിയും
നന്മ നിറഞ്ഞ കഥാപാത്രവുമായ ജോര്‍ജ് ബെയ്‌ലി എന്ന ചെറുകിട
ബിസിനെസ്സ്‌കാരന്‍ തന്റെ സ്ഥാപനം ചതിയില്‍ പെട്ട് , ബിസിനസ് പിടിവിട്ടു
പോയി നില്‍ക്കുകയായിരുന്നു. തന്റെ സര്‍വനാശം സ്വപ്നം കാണുന്ന ശത്രുവായ
മിസ്റ്റര്‍ പോര്‍ട്ടര്‍ എന്ന കഴുകന്‍ ബിസിനെസ്സ്‌കാരന്റ്‌റെ മുന്‍പില്‍
കടം ചോദിക്കാന്‍ ചെന്ന അവസ്ഥയിലെ ഒരു സംഭാഷണമാണ് ഇത് . 8,000 ഡോളര്‍ കടം
ചോദിച്ച ജോര്‍ജ് , തന്റെ കയ്യില്‍ ആകെ ഉള്ള ആസ്തി 15,000 ഡോളര്‍
കിട്ടാവുന്ന ,ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ആണെന്നു പറയുന്നു. അപ്പോള്‍ അതിനു
കേവലം 500 ഡോളര്‍ മാത്രമേ വിലമതിപ്പുള്ളു എന്ന അറിവില്‍ , മിസ്റ്റര്‍
പോര്‍ട്ടര്‍ ജോര്‍ജിനെ പരിഹസിച്ചു പറയുന്ന സംഭാഷണം ആണ് ഇത്.
എഴുപതു വര്ഷം മുന്‍പ്, ഫിലിപ്പ് വാന്‍ ടോരെന്‍ സ്റ്റെര്‍ണ്‍ എഴുതി ഫ്രാങ്ക്
കാപ്ര സംവിധാനം ചെയ്തു അനശ്വരമാക്കിയ ' ഇറ്റ്'സ് എ വണ്ടര്‍ഫുള്‍ ലൈഫ് '
(1946 ) എന്ന ചലചിത്രം ഇന്നും അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട
ക്രിസ്മസ്‌കാല ചലച്ചിത്രങ്ങളില്‍ ഒന്നാണ്. 1945 ലെ ക്രിസ്മസ്സിനു തലേദിവസം,
ജോര്‍ജ് തന്റെ ബിസിനസ്സും , മാനവും സല്‍കീര്‍ത്തിയും , വിശ്വസ്തതയും
താറുമാറായി എന്ന് മനസ്സിലാക്കി. ഇനിയും ആര്‍ക്കും ഒന്നിനും തന്നെ
രക്ഷപെടുത്താന്‍ ആവില്ല എന്ന അറിവില്‍ , മദ്യപിച്ചു ലെക്കുകെട്ട ആ
രാത്രിയില്‍ പാലത്തിനു മുകളില്‍ നിന്ന്, മരംകോച്ചുന്ന പുഴയില്‍ ചാടി തന്റെ
ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 'ഞാന്‍ അങ്ങനെ
പ്രാര്‍ഥിക്കാറൊന്നുമില്ല ദൈവമേ, എന്നാലും അങ്ങ് എന്റെ അപേക്ഷ കേള്‍ക്കണേ '
എന്ന് അറിയാതെ പറയുകയും ദൈവം അത് കേട്ട് , തന്റെ കാവല്‍മാലാഖ ആയ
ക്ലാരെന്‌സിനെ അയച്ചു ജോര്‍ജിനെ രക്ഷിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍
നിന്നും ക്ലാരെന്‌സിനെ വിടുന്നതിനുമുന്പ് ,തന്റെ ജീവിതത്തില്‍ ജോര്‍ജ് ,
മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും മോഹവും സ്വപ്നങ്ങളും
മാറ്റിവച്ചു, സഹിച്ച ത്യാഗത്തെ പറ്റിയും അയാളുടെ മനസ്സിന്റെ
നന്മകളെപ്പറ്റിയും ദൈവം പറഞ്ഞുകൊടുക്കയാണ് .
ഒരു വൃദ്ധന്റെ വേഷത്തില്‍ ക്ലാരന്‍സ് നദിയില്‍ ചാടുകയും, ജോര്‍ജ് അയാളെ
നദിയിലേക്കു ചാടി രക്ഷപ്പെടുത്തുകയും ചെയ്യുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍.
താനാണ് ജോര്‍ജിനെ രക്ഷിച്ചതെന്നു ബോധ്യപ്പെടുത്താന്‍ ക്ലാരെന്‌സിനു നന്നേ
പാടുപെടേണ്ടി വരുന്നു . തനിക്കു ചിറകൊന്നും ഇല്ലാത്തതിനാല്‍ ഇദ്ദേഹം
മാലാഖയാണെന്ന് ജോര്‍ജിനും വിശ്വസിക്കാന്‍ പ്രയാസം. താന്‍ നല്ലകാര്യങ്ങള്‍
ചെയ്യുമ്പോള്‍ ഓരോ മണിനാദം കേള്‍ക്കാമെന്നും , അപ്പോഴാണ് തനിക്കു ചിറകു
മുളക്കുന്നതെന്നും ക്ലാരെന്‍സ് പറയാന്‍ ശ്രമിച്ചു .തന്റെ ദൗത്യം
പൂര്ണമാക്കണമെങ്കില്‍ ജോര്‍ജ് തെന്നെ വിശ്വസിച്ചേ മതിയാകയുള്ളൂ. അതുകൊണ്ടു
ജോര്‍ജ് ഇല്ലാതിരുന്ന ഒരു കാലത്തേയ്ക്ക് ജോര്‍ജിനെ കൂട്ടികൊണ്ടു പോകയാണ്
ക്ലാരന്‍സ് . ആ കാലത്തെ ആളുകളും ഇടങ്ങളും ജോര്‍ജിന് പരിചിതമായിരുന്നില്ല ,
സ്വന്തം അമ്മയും അച്ഛനും പോലും ജോര്‍ജിനെ തിരിച്ചറിയുന്നില്ല. താന്‍ പോന്ന
വഴിയില്‍ ഉപേക്ഷിച്ചു പോയ കാറും ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഇത്
ജോര്‍ജിനെ ആകെ ഭ്രാന്തനാക്കി. ക്ലാരന്‍സ് ശരിക്കും മാലാഖയാണോ എന്ന്
തോന്നിത്തുടങ്ങി , എങ്ങനെ എങ്കിലും സ്വന്തം ഭവനത്തില്‍ എത്തണം എന്ന ആഗ്രഹം
മാത്രം ബാക്കിയായി .
ചെറുപ്പത്തില്‍ ജോര്‍ജിന്റെ ഇളയ സഹോദരന്‍ ഹാരിയെ അപകടത്തില്‍ നിന്ന്
രക്ഷിക്കുമ്പോള്‍ ജോര്‍ജിന്റെ ഒരു ചെവിയുടെ കേഴ്വി നക്ഷ്ടപ്പെട്ടിരുന്നു.
സ്‌കൂള്‍ പഠന കാലത്തു പാര്‍ട്ട് ടൈം ജോലി നോക്കിയ മരുന്ന്കട ഉടമ മിസ്റ്റര്‍
ഗോവര്‍ തന്റെ മകന്‍ മരിച്ച വിഷാദത്തില്‍, മരുന്നില്‍ വിഷം അറിയാതെ
ചേര്‍ത്തത് ജോര്‍ജ് കണ്ടുപിടിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍
പങ്കെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും തന്റെ ഒരു ചെവിയുടെ കേഴ്വിക്കുറവ് കാരണം
അത് നടന്നില്ല , പകരം സഹോദരന്‍ ഹാരിയെ പഠിക്കാനയച്ചു. യുദ്ധത്തില്‍
പങ്കെടുത്ത ഹാരിക്ക് വീരബഹുമതി നേടാനുമായി. തന്റെ ജീവിതം
രക്ഷപെടണമെങ്കില്‍ ആ നാട്ടില്‍ നിന്നും പുറത്തു പോയേ മതിയാകയുള്ളൂ എന്ന്
ഉറച്ചു വിശ്വസിച്ച ജോര്‍ജ്, ഓരോ കാരണങ്ങളാല്‍ നാട്ടില്‍ തന്നെ തങ്ങുവാനും,
പിതാവിന്റെ അപ്രതീക്ഷമായ മരണം മൂലം കുടുംബ ബിസിനസ്
നടത്തിക്കൊണ്ടുപോകുവാനും ഒരുങ്ങുന്നു. തന്റെ നാട്ടിലെ ഏറ്റവും ധനികനും
ക്രൂരനുമായ മിസ്റ്റര്‍ പോര്‍ട്ടര്‍ , ജോര്‍ജിനു വച്ചുനീട്ടുന്ന ചതികളും
കെണികളും, പട്ടണത്തിലെ ആളുകളെമുഴുവന്‍ ചതിക്കുഴയില്‍ തളച്ചിടാന്‍
പോര്‍ട്ടര്‍ കാണിക്കുന്ന ഓരോ ശ്രമവും ജോര്‍ജ് തകര്‍ക്കുന്നു , അങ്ങനെ അവര്‍
തമ്മില്‍ ശത്രുക്കളാവുന്നു. ഏറ്റവും ഒടുവില്‍ തന്റെ അങ്കിള്‍ ബില്ലിയുടെ
കൈയബദ്ധം മൂലം നഷ്ട്ടപ്പെടുന്ന 8,000 ഡോളര്‍ ലോണ്‍ തിരിച്ചടക്കാനാകാതെ
തകര്‍ന്നാണ് എല്ലാം ഉപേക്ഷിച്ചു സ്വയം മരണം ഏറ്റെടുക്കാന്‍ തയ്യാറായി
ജോര്‍ജ് പാലത്തിനു മുകളില്‍ കയറിയത്. അവിടെവച്ചു ക്ലാരന്‍സ്, ജോര്‍ജിനെ
തന്റെ ജീവിതം കൊണ്ട് മറ്റുള്ള ജീവിതങ്ങളെ എങ്ങനെ സഹായിച്ചു, അതിനു താന്‍
എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചു എന്ന് മനസ്സിലാക്കികൊടുക്കുന്നു . അതാണ്
ജീവിതത്തിന്റെ ശരിയായ അര്‍ദ്ധം എന്ന് തിരിച്ചറിഞ്ഞ ജോര്‍ജ് വീട്ടിലേക്കു
തിരിച്ചുപോകാന്‍ കലശലായിവെമ്പല്‍ കൊള്ളുകയാണ് .
അന്ന് രാത്രി തന്റെ സഹോദരന്‍ ഹാരിക്ക് നഗരം വന്‍ സ്വീകരണം ഒരുക്കിയിരുന്നു .
വീട്ടില്‍ തിരിച്ചെത്തിയ ജോര്‍ജിനെ കുടംബവും , സഹോദരന്‍ ഹാരിയും നഗരം
മുഴുവനും ചേര്‍ന്ന് സ്വീകരിക്കുകയും, എല്ലാവരും ചേര്‍ന്ന് നഷ്ടപ്പെട്ടുപോയ
പണം പിരിച്ചു എടുത്തു ജോര്‍ജിന്റെ തകരുന്ന ബിസിനസ് വീണ്ടെടുക്കയും
ചെയ്യുന്ന മനോഹരമായ ഒരു കഥയാണ് ' ഇറ്റ്'സ് എ വണ്ടര്‍ഫുള്‍ ലൈഫ് '.
മറ്റുള്ള ജീവിതങ്ങള്‍ക്ക് ഒരു കൈത്തിരി കത്തിക്കാന്‍ ആയെങ്കില്‍, അതിനായി
എത്ര ത്യാഗങ്ങള്‍ അനുഭവിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു
ജീവിതത്തിന്റെ മാറ്റ് അളക്കപ്പെടുന്നത് . നമ്മുടെ ജീവിതങ്ങളില്‍ കാലങ്ങളായി
അറിയാതെ കൈപിടിച്ച് കൊടുത്ത ,മറന്നുപോയ കണക്കു പുസ്തകങ്ങള്‍, അവ ഒന്ന്
തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ ഇതുവരെയുള്ള ജീവിതത്തിന്റെ
പ്രസക്തി കൂടിയേനെ . പക്ഷെ നമുക്ക് അതിനു കഴിയില്ല, ചിറകില്ലാത്ത
കാവല്‍മാലാഖമാരെ നമുക്ക് തിരിച്ചറിയാനുമാകുന്നില്ല . ലോകത്തിന്റെ
ശബ്ദബഹുലതയില്‍ മണിനാദം കേള്‍ക്കാനുമാകുന്നില്ല . സൂഷ്മത്തില്‍ അനാഥരോ
അന്യരോ ആയിത്തീരുന്ന മനുഷ്യന്‍ അവരുടെ വീടുകളില്‍ അവനവനെത്തന്നെ
കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നതെന്നു ശ്രീ. കല്പറ്റ നാരായണന്‍ പറഞ്ഞത്
എത്രയോ സത്യമാണ്. സമൂഹമല്ലാതായിത്തീര്ന്ന ഈ ഒറ്റപ്പെട്ട കാലഘട്ടത്തില്‍
ലോകം സ്‌നേഹപൂര്ണവും ത്യാഗപൂര്‍ണവും ആയിത്തീരാന്‍ , ഒരു രീതി
പറഞ്ഞുകൊടുക്കാന്‍, ചില പഴങ്കഥകള്‍ തെന്നെ ആശ്രയിക്കേണ്ടി വരുന്നു.
അടുത്ത കാലത്തു ഇവിടെ അമേരിക്കയില്‍ ഒരാളുടെ അറുപതാം പിറന്നാള്‍
ആഘോഷിക്കുന്ന ഒരു ചടങ്ങില്‍ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ട പ്രസംഗകര്‍
അടിച്ചുവിടുന്ന സ്തുതിവചനകള്‍ കേട്ടപ്പോള്‍ ഇദ്ദേഹം ഒരു വലിയ സംഭവം ആണെന്ന്
അറിയില്ലായിരുന്നല്ലോ എന്ന് തോന്നിപ്പോയി. അദ്ദേഹത്തെ വര്ഷങ്ങളായി
അടുത്തറിയാവുന്ന ഒരാള്‍ സഹികെട്ടു പിറുപിറുക്കുന്നതു കേട്ട്
നടുങ്ങാതിരുന്നില്ല . 'ഇങ്ങേരു സ്വന്തം വീട്ടുകാര്‍ക്കല്ലാതെ ഒരു
മനുഷ്യനും ഒരു സഹായവും ചെയ്തിട്ടില്ല, സ്വന്തം വീട്ടുകാര്‍ക്കുപോലും ഉപകാരം
ചെയ്തിട്ടില്ല, ആകെ ഭാര്യവീട്ടുകാരെ മാത്രം കൈവിട്ടു സഹായിച്ചു , അവര്‍
സംഘടിപ്പിച്ച ചടങ്ങാ, ഇതും സഹിക്കണമല്ലോ ' . ഒന്നിനും കൊള്ളാത്തവര്‍
നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ ചുറ്റിലും സ്വന്തം ജീവിതരീതിയും ആദര്‍ശങ്ങളും
കാണിച്ചുകൊടുക്കാനുള്ള കാവല്‍വിളക്കുകള്‍ ഇന്ന് അപ്രത്യക്ഷമായി,
ചുമടുതാങ്ങികള്‍ ഇന്ന് എവിടെയും കാണാനില്ല.
ജീവിതം കയറിന്റെ അറ്റത്തു ചെന്ന് നില്‍ക്കുന്നവര്‍, താന്‍ ഒരിക്കലും
ജനിക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയവര്‍, ഒരു ദൈവത്തിനും തന്നെ
രക്ഷിക്കാന്‍ കഴിവില്ല എന്ന് വിശ്വസിച്ചുപോയവര്‍ , ഒക്കെ നമ്മുടെ ചുറ്റും
നിര്‍വികാരരായി നില്പുണ്ട്. ഒരു ജീവിതത്തിലും ഇടപെടാതെ സ്വന്തം കാര്യം
മാത്രം നോക്കി വെറുതെ ജീവിച്ചു തീര്‍ക്കുന്ന പാഴ് ജന്മങ്ങളും നമുക്ക്
ചുറ്റും കാണാം. ഒന്നിലും ആരിലും വിശ്വാസമില്ലാത്ത അവസ്ഥയില്‍ ,
ദൈവദൂതനുപോലും സഹായിക്കാന്‍ കഴിയാത്ത ജീവിത പ്രതിസന്ധികളില്‍ ഒരു ചെറിയ
മണിനാദമാണ് നമ്മുടെ പ്രത്യാശകള്‍ക്കു ചിറകു മുളപ്പിക്കുന്നത്. അതെ,
അങ്ങനെയാണ് കാവല്‍മാലാഘമാര്‍ക്കു ചിറകു ലഭിക്കുന്നത് .
'Every time bell rings, an angel get his wings'
അവസരവാദിയുടെ രംഗ പ്രവേശമാണ് സ്കെഡ്യൂൾ കാസ്റ്റിന്റെ അഭിന്ദനകുറിപ്പിൽ കാണുന്നത്. ക്രിസ്തുമസ് എന്നും കൃസ്തുവുമായുള്ള ബന്ധത്തിലാണല്ലോ ആഘോഷിച്ചു വരുന്നത്. ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്ന ഒരു തീവൃവാദിയാണ് സ്കെഡ്യൂൾ കാസ്റ്റ്. കോര്സന്റെ ലേഖനത്തിന്റൈ യദാർത്ഥ സന്ദേശം സ്കേഡ്യൂൾ കാസ്റ്റ് വളച്ചൊടിച്ചു അയാളുടെ വിശ്വാസവുമായി ചേർത്ത് വച്ച് അഭിനന്ദിക്കുമ്പോൾ അയാൾക്ക് ഒരു ഉദ്ദേശ്യമേ ഉള്ളും. ദൈവത്തിനുവേണ്ടി ഒരാളെക്കൂടി നേടുക. താങ്കൾ പറഞ്ഞ കഥയിൽ യേശു എന്ന ചിറകില്ലാത്ത, ദൈവമല്ലാത്ത പച്ച മനുഷ്യനെ ഞാനും കാണുന്നുണ്ട്. ആ മനുഷ്യന് വെള്ളത്തിൽ ചാടി രക്ഷിച്ച മനുഷ്യന്റെ മുഖഛായ ഉണ്ട്. ഇന്ന് മനുഷ്യർ മനുഷ്യരെ സ്നേഹിക്കാതിരിക്കുന്നതിനും സഹായിക്കാതിരിക്കുന്നതിനും കാരണക്കാർ മതമാണ്. കാരണം സ്വന്ത തീരുമാനം എടുത്തു ഒരു കാര്യം ചെയ്യുന്നതിന് കഴിയാത്ത വിധം മനുഷ്യന്റെ തലയിൽ ഒരു ദൈവത്തെ കുടിയിരുത്തിയിരിക്കുന്നു. ദൈവം ഇല്ലാതെ ഒരടി മുന്നോട്ട് പോകാനോ മൂത്രം ഒഴിക്കാനോ വയ്യാത്ത ഒരുഅവസ്ഥയിൽ മനുഷ്യനെ ആക്കി തീർത്ത്. വഴിയിൽ ഒരുത്തൻ കൈനീട്ടിയാൽ പൈസ കൊടുക്കില്ല പക്ഷെ പള്ളിക്കും അമ്പലത്തിനും വാരിക്കോരി കൊടുക്കും, കൂടത്തെ പുരോഹിത വർഗ്ഗത്തെ മഞ്ചങ്ങളിൽ കൊണ്ട് നടക്കുകയും മുന്തിരിച്ചാർ കുടിപ്പിക്കുകയും ചെയ്യും. ഗാലലിയുടെ താഴ്വാരങ്ങളിൽ കിടക്കുന്നവരെ പോയി കാണാതെ യേശു ജനിച്ച സ്ഥലത്തുപോയി സന്തോഷം കണ്ടു മടങ്ങുന്നവരാണ്. അജ്ഞത മനുഷ്യനെ അന്ധരാക്കിയുകയാണ്. പച്ചമനുഷ്യരുടെ ഹൃദയ മിടിപ്പുകളെ ഇവർക്ക് കേൾക്കാൻ കഴിയുന്നില്ല ഒന്നുമല്ലെങ്കിൽ ഇവർ ഏതോ ഗുഹാന്തരത്തിൽ തപസ്സിരിക്കുകയായിരിക്കും അല്ലെങ്കിൽ പള്ളിയിൽ പ്രാര്ഥനയിലായിരിക്കും. ഏതോ ചില്ലുമേടയിൽ സുഖജീവിതം നയിക്കുന്ന ഇത്തരക്കാർക്ക് താങ്കളുടെ കഥയുടെ പൊരുൾ പിടികിട്ടാഞ്ഞിട്ടല്ല പക്ഷെ കിട്ടിയിട്ടും കിട്ടാത്തെപോലെ നടിക്കുകയാണ്.
Hello brother,
I don't know you, you don't know me. All we know is what we put on the pages of 'Emalayalee'. I am not coming to judge you and I will appreciate if you do not judge me after reading by one or two lines that I have written. If you have read my previous comments on various issues, you probably would have a different opinion. Anyway, let us come to the subject. True meaning of Christmas??God gave His only begotten son...that is the true meaning of Christmas. The question from the beginning of human race is:
'Are you a giver or a taker?... If you can answer the question, you will find the meaning of Christmas.
"God is love" (1 John 4:8)
ഈ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്മുഖം
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ
മനസ്സിൽ ദൈവം ജനിക്കുന്നു
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ
മനസ്സിൽ ദൈവം മരിക്കുന്നു - ദൈവം മരിക്കുന്നു (ഈ യുഗം )