Image

ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ ....... എം ജി ശ്രീകുമാറുമായി അഭിമുഖം..... (ജിനേഷ് തമ്പി)

ജിനേഷ് തമ്പി Published on 17 October, 2016
ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
അമേരിക്കന്‍  മലയാളികള്‍ക്കായി എം ജി ശ്രീകുമാറുമായി  ജിനേഷ് തമ്പിയുടെ പ്രേത്യേക അഭിമുഖം..... 

ചിത്രം എന്ന സിനിമയിലെ  ഒരു പിടി സൂപ്പര്‍ ഹിറ്റ്  ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ ഒരു സംഗീത മഴയായി പെയ്തിറങ്ങിയ  എം ജി ശ്രീകുമാര്‍ സംഗീത യാത്രയില്‍  മൂന്നു  പതിറ്റാണ്ടു പിന്നിട്ടു തന്റെ ജൈത്രയാത്ര തുടരുകയാണ്.  മലയാളികള്‍ ഹൃദയത്തില്‍ ഏറ്റു  വാങ്ങിയ 'കണ്ണീല്‍ പൂവിന്റെ കവിളില്‍ തലോടി ,  ദൂരേ കിഴക്കുദിക്കും  മാണിക്യ ചെമ്പഴുക്ക, നാദരൂപിണി ' എന്നീ അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച  മലയാളത്തിന്റെ ജനപ്രിയ ഗായകന്‍   എം ജി ശ്രീകുമാര്‍ , പിന്നീട് ചാനല്‍ ഷോ അവതാരകനായും , വിധികര്‍ത്താവായും ടിവി സ്‌ക്രീനുകളില്‍  നിറസാന്നിധ്യമായി

മറ്റു അനേകം പുരസ്‌കാരങ്ങള്‍ക്കൊപ്പം , രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ മലയാളത്തിന്റെ സ്വന്തം ശ്രീക്കുട്ടന്‍   അമേരിക്കന്‍ യാത്രക്കിടെ  ജിനേഷ് തമ്പിയുമായി മനസ്സ് തുറക്കുന്നു .....................

1)എം ജി ശ്രീകുമാറിനെ   എല്ലാവരും  സ്‌നേഹപൂര്‍വ്വം ശ്രീക്കുട്ടന്‍  എന്നാണല്ലോ വിളിക്കുന്നത് , ഈ  ശ്രീക്കുട്ടന്‍ എന്ന വിളി പേര്  എങ്ങനെ കിട്ടി ?

എന്റ്‌റെ വീട്ടുകാര്‍ എല്ലാവരും  എന്നെ ചെറുപ്പം മുതല്‍ വീട്ടില്‍ വിളിച്ചു കൊണ്ടിരുന്നത്   ശ്രീക്കുട്ടന്‍ എന്നാണ് . എന്റെയും  എന്റ്‌റെ ചേട്ടന്‍ എം.ജി. രാധാകൃഷ്ണന്റെയും സുഹൃത്തുക്കള്‍ ഒക്കെ  വീട്ടില്‍ വരുമ്പോള്‍  'ആ ശ്രീകുട്ടനെ വിളിക്കൂ'  എന്നേ പറയൂ.   എം  ജി ശ്രീകുമാര്‍ എന്നൊന്നും ആരും വിളിക്കാറില്ല . എം ജി ശ്രീകുമാര്‍ എന്നൊക്കെ പറയുമ്പോള്‍  ....അത് വളരെ ഒഫീഷ്യല്‍ ആയി പോയി . പിന്നീട്   ആത്മ മിത്രങ്ങള്‍ പ്രിയദര്‍ശന്‍ ,അത് പോലെ  മോഹന്‍ലാല്‍, സുരേഷ്‌കുമാര്‍ ഇവരും  ശ്രീക്കുട്ടന്‍  എന്ന് തന്നെ എന്നെ വിളിച്ചു തുടങ്ങി . ഇപ്പൊ മിക്കവാറും എല്ലാവരും എന്നെ ശ്രീക്കുട്ടന്‍ എന്നാണ് വിളിക്കുന്നത്. അമേരിക്കയില്‍ വരുമ്പോള്‍  ആളുകള്‍ എന്റ്‌റെ  അടുക്കല്‍ വന്നു ചോദിക്കും ' ഈ എം  ജി ശ്രീകുമാര്‍ എന്നതിന് പകരം ശ്രീകുട്ടാ എന്ന് വിളിച്ചോട്ടെ എന്ന്  , ഞാന്‍ പറയും  ' സന്തോഷം , എന്ത് വേണമെങ്കിലും വിളിച്ചോ , തെറി വിളിക്കാതിരുന്നാ  മതി '(സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിക്കുന്നു) 

2)മൂന്ന് പതിറ്റാണ്ടു നീണ്ട  സംഗീത യാത്രയില്‍  എം ജി. ശ്രീകുമാറിന്  ആശിച്ചതൊക്കെ നേടാന്‍ സാധിച്ചു എന്ന് കരുതുന്നുണ്ടോ ?

ആശിച്ചതു നേടി എന്നല്ല , വിധിച്ചത് കിട്ടി എന്ന് കരുതാനാണ്  ഇഷ്ടം. അതിനു കാരണം   നമ്മള്‍ വിശ്വസിക്കുന്ന ദൈവം , അത്  കര്‍ത്താവായാലും, കൃഷ്ണന്‍ ആയാലും, അള്ളാഹു ആയാലും നമ്മള്‍  ദൈവത്തോട് പ്രാര്‍ത്ഥിക്കുമല്ലോ , 'ദൈവമേ   അനുഗ്രഹിക്കണേ എന്ന്' . ആ ഈശ്വരാനുഗ്രഹമൊക്കെ ദൈവകൃപയാല്‍  കിട്ടിയിട്ടുണ്ട്

എന്റ്‌റെ ഒരു കാര്യത്തില്‍ ഞാന്‍  ഒരിക്കലും  വിചാരിച്ചതല്ല  ഈ ഫീല്‍ഡില്‍ വരുമെന്ന് . എന്റ്‌റെ രണ്ടാം  വയസിലാണ് ഞങ്ങളുടെ കുടുംബം ഹരിപ്പാട് നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത് . അമ്മ അവിടെ കരമന എല്‍ പി സ്‌കൂളില്‍  സംഗീത അദ്ധ്യാപിക ആയിരുന്നു. മ്യൂസിക് അക്കാദമിയുടെ അരികില്‍ ഒരു കുഴിയില്‍ ഉള്ള ചെറിയ ഒരു വീട്ടിലായിരുന്നു ഞങ്ങള്‍ അന്ന് താമസിച്ചു കൊണ്ടിരുന്നത്. അമ്മയുടെ എഴുപത്തിയഞ്ചു രൂപ ശമ്പളത്തില്‍ നിന്ന് പതിനഞ്ചു രൂപ വീട് വാടകക്ക് കൊടുക്കണം.  ബാക്കിയുള്ള പൈസയില്‍ നിന്ന്  വേണം വീട്ടിലെ ചിലവൊക്കെ നടത്താന്‍ .  ഇപ്പോഴും   ഞാന്‍ ഓര്‍ക്കുന്നുണ്ട് എന്റ്‌റെ 'അമ്മ  ബസ് ചാര്‍ജിനുള്ള പതിനഞ്ചു പൈസ  ലഭിക്കാന്‍ വേണ്ടി എനിക്ക് മുട്ടായി ഒക്കെ മേടിച്ചു സ്‌കൂളില്‍ നിന്നും നടന്നു വരുന്നത് .
 
ഞങ്ങള്‍ക്ക് അന്ന് വളരെ മിതമായ സാമ്പത്തിക ശേഷിയെ ഉണ്ടായിരുന്നുള്ളൂ .  എന്നെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള സാമ്പത്തികം  വീട്ടില്‍ ഇല്ലായിരുന്നു ,സെക്രെട്ടറിയേറ്റിലോ , അത് പോലെ ഏതെങ്കിലും  സര്‍ക്കാര്‍ ഓഫീസില്‍ ഒരു ജോലി അത്രെയേ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചേട്ടന് ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി കിട്ടി , ചേച്ചിക്ക് വിമന്‍സ് കോളേജില്‍ പ്രൊഫസര്‍ ആയി നിയമനം കിട്ടി , അങ്ങനെയാണ് കാര്യങ്ങള്‍ മെച്ചപ്പെട്ടു വരുന്നത്. ആ സമയത്താണ് എനിക്ക്  കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ ജോലി കിട്ടുന്നത്. ഡെപ്യൂട്ടേഷനില്‍ ലിബിയക്ക് പോയി. അവിടെ പോയി കുറച്ചു പാട്ടു ഒക്കെ പാടണം എന്ന് ഉണ്ടായിരുന്നു .പക്ഷെ ഒന്നും ശരിയായില്ല.
നാട്ടിലേക്കു  തിരിച്ചു  വന്നു ടെസ്റ്റ് എഴുതി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോറില്‍ ജോലി കിട്ടി. വിധിയെ തടുക്കാന്‍ നമുക്ക് പറ്റില്ലല്ലോ. മനസ്സില്‍ അപ്പോഴും പാട്ടു തന്നെയായിരുന്നു. അന്നേരമാണ്  പ്രിയദര്‍ശനെ കണ്ടു മുട്ടുന്നത് .എന്റ്‌റെ അമ്മയും പ്രിയന്റെ അമ്മയും വലിയ കൂട്ടുകാരായിരുന്നു

അന്നൊക്കെ  ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും വൈകുന്നേരം   ഇന്ത്യന്‍ കോഫി ഹൊസ്സില്‍ ഒത്തു ചേരും .ഞാന്‍, പ്രിയന്‍ , സുരേഷ് കുമാര്‍, .പിന്നെ  മോഹന്‍ലാലും വരും. മോഹന്‍ലാല്‍  മൂന്ന് വര്‍ഷം ഞങ്ങളുടെ  ജൂനിയര്‍ ആയിരുന്നു. സംസാരം മുഴുവന്‍ സിനിമയെ കുറിച്ചായിരുന്നു .   മോഹന്‍ലാലിന്റെ ഫോട്ടോ  ഒക്കെ വെച്ച് നവോദയക്ക് അപേക്ഷ അയച്ചത് ഞങ്ങളായിരുന്നു . അപേക്ഷ അയക്കുമ്പോള്‍  വെല്യ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു . പക്ഷെ വില്ലന്‍ ആയി തുടങ്ങിയ മോഹന്‍ലാല്‍ ഇന്ന് മലയാളത്തിന്റെ മഹാ നടനായി മാറി  . ഇതെല്ലം ഓരോ നിമിത്തങ്ങളാണ്. എന്തായിരുന്നു എന്ന് ചോദിച്ചാല്‍ നമ്മള്‍ ഒന്നും ആയിരുന്നില്ല . ഒന്നുമില്ലായ്കയില്‍ നിന്നെന്നെ ഉയര്‍ത്തി യഹോവ സഹായിച്ചു എന്ന പാട്ടു പോലെ എല്ലാം വന്നു ഭവിച്ചതാണ്. പിന്നീട് എനിക്കും സിനിമയില്‍ പാടാന്‍ അനേകം അവസരങ്ങള്‍ തേടി എത്തി. എല്ലാം ദൈവാനുഗ്രഹം .

3)സംഗീതത്തില്‍ പ്രൊഫഷണല്‍ ആയി പഠിച്ചിട്ടില്ലെങ്കില്‍ കൂടി എം ജി ശ്രീകുമാര്‍ രണ്ടു നാഷണല്‍ അവാര്‍ഡും , സ്‌റ്റേറ്റ്  അവാര്‍ഡുകളും  ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍  നേടി വമ്പിച്ച ജനപ്രീതിയുള്ള ഗായകനായി മാറി. വേണുഗോപാല്‍, ഉണ്ണി മേനോന്‍ തുടങ്ങിയ മറ്റു ഗായകരുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രീകുമാര്‍ ആണ് മുന്‍പന്തിയില്‍ എത്തിയത്. ഇത് കഠിനാധ്വാനം കൊണ്ടാണോ, അതോ ഭാഗ്യം ആണോ

എല്ലാം വേണം  . മ്യൂസിക്  ഫീല്‍ഡ് ആയാലും , ഏതു ഫീല്‍ഡ് ആയാലും ഏറ്റവും കൂടുതല്‍ വേണ്ടത് ദൈവാധീനം  ആണ് .പിന്നെയാണ് ഭാഗ്യം . ശുപാര്‍ശ കൊണ്ടൊക്കെ ഒരു പരിധി വരെയേ കാര്യങ്ങള്‍ നടക്കൂ. നമ്മള്‍ നന്മകള്‍ ചെയ്യുമ്പോഴും , നന്നായി പ്രാര്ഥിക്കുമ്പോഴും നമ്മളെ തേടി നല്ല കാര്യങ്ങള്‍ വരും . എനിക്ക് കിട്ടിയിട്ടുള്ള ഓരോ സിനിമ ഗാനവും , ഓരോ നാഷണല്‍ അവാര്‍ഡും , അത് പോലെ സ്‌റ്റേറ്റ് അവാര്‍ഡും , ഇതെല്ലാം  നിമിത്തങ്ങളാണ് , അല്ലാതെ അതിന്റെ പുറകെ പോയിട്ട് ഒരു കാര്യവും  ഇല്ല.   ഉദാഹരണത്തിന്  ഒരു സിനിമ പാട്ടു വരുമ്പോള്‍  ഓടി പോയി എന്നെ പാടിക്കണം എന്ന് സംവിധായകനോടും , പ്രൊഡ്യൂസറോടു, പറഞ്ഞിട്ട് ഒരു കാര്യം ഇല്ല.  അവര്‍ അതൊക്കെ വളരെ നേരത്തെ തീരുമാനിച്ചു കാണും

4) യേശു ക്രിസ്തുവില്‍  ഒരു പാട് വിശ്വാസം ഉള്ളതായി  പറഞ്ഞു കേട്ടിട്ടുണ്ട് , ശരിയാണോ ?

അതെ , അത് സത്യം ആണ് . ഞാന്‍  യേശു ക്രിസ്തുവില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നുണ്ട്. ക്രിസ്തുവിനെ മഹത്വപ്പെടുത്തി  ഒരു പാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. ഞാന്‍ എന്റ്‌റെ അനുഭവങ്ങള്‍ കൊണ്ട് പറയുന്നതാണ് ക്രിസ്തുവില്‍  വിശ്വസിക്കുന്നുണ്ടെന്ന് .പലരും ചോദിച്ചിട്ടുണ്ട് 'മതം മാറിയോ , ക്രിസ്തുമതം സ്വീകരിച്ചോ  എന്നൊക്കെ '  ഇത് , ഞാന്‍  മതം  മാറുന്നതല്ല.   ചില  പാട്ടുകള്‍ പാടുമ്പോള്‍ , ഉദാഹരണത്തിന്  'ഇത്രത്തോളം യഹോവ സഹായിച്ചു , ഇന്നയോളം  എന്നെ നടത്തി , ഒരിക്കല്‍ യേശു നാഥന്‍ ഗലീലി കടല്‍ തിരയില്‍ ' , ഈ പാട്ടുകള്‍ പാടുമ്പോള്‍ എനിക്ക് ഉണ്ടായ നല്ല അനുഭവങ്ങളാണ് എന്നെ യേശു ക്രിസ്തുവിന്റെ  വിശ്വാസിയാക്കിയത് .  നമുക്ക് ഏതു ദൈവത്തിലും വിശ്വസിക്കാന്‍ സ്വാതന്ത്രം ഉണ്ടല്ലോ .

ഞാന്‍ ഇപ്പൊ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയാണ്. വയനാട്ടില്‍ ഒരു ശിവ ക്ഷേത്രം ഉണ്ട് .മാലിഗാവ് എന്ന സ്ഥലത്തു. അവിടെ വര്‍ഷത്തിലെ എല്ലാ  ദിവസവും എവിടെ നിന്നോ വെള്ളം വീണു കൊണ്ടിരിക്കുകയാണ് . ആര്‍ക്കും അറിയില്ല ഈ വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് . അടുത്തയിടെ  ഞാന്‍ അവിടെ പോയിരുന്നു . ക്ഷേത്രത്തില്‍  പുനരുദ്ധാനം ഒക്കെ നടത്തി. ഈ ക്ഷേത്രം ലോകപ്രശസ്തി നേടാന്‍ വളരെ സാധ്യത ഞാന്‍ കാണുന്നുണ്ട് 

5)മോഹന്‍ലാല്‍ എന്ന മഹാ നടന്‍ എം ജി ശ്രീകുമാറിന്റെ ഉറ്റ സ്‌നേഹിതന്‍ കൂടിയാണല്ലോ.  മോഹന്‍ ലാല്‍ എന്ന സൃഹൃത്തിനെ എങ്ങനെ വിലയിരുത്തുന്നു ?

മോഹന്‍ ലാല്‍ എന്റ്‌റെ   ജീവിതത്തിലെ  ഏറ്റവും പ്രിയപ്പെട്ട സ്‌നേഹിതന്‍ ആണ് .  നമുക്ക് ജീവിതത്തില്‍ എല്ലാ കാര്യവും എല്ലാവരോടും  തുറന്നു പറയാന്‍ പറ്റില്ലല്ലോ . പക്ഷെ ലാലിനോട് എല്ലാം പറയാം . ഞങ്ങളുടെ  ഇടയില്‍ ഒരു രഹസ്യവും ഇല്ല . പ്രിയദര്‍ശനായും അങ്ങനെ തന്നെ .
ഞാനും  , പ്രിയനും, ലാലും  കൂടി  ഒരു ശപഥം എടുത്തിട്ടുണ്ട്,  ഏതു വലിയ ശക്തി വിചാരിച്ചാലും ഞങ്ങളെ പിണക്കാന്‍ പറ്റത്തില്ല എന്ന് .  നമ്മുടെ നാട്ടില്‍ പറയില്ലേ , ദേവേന്ദ്രന്റെ അച്ഛന്‍  മുത്ത് പട്ടര്‍ എന്ന് (ചിരിക്കുന്നു ..) . അങ്ങേരു വിചാരിച്ചാലും ഞങ്ങളെ  പിണക്കാന്‍ പറ്റത്തില്ല . ഞങ്ങള്‍ മൂന്നു പേരും തമ്മില്‍ യാതൊരു സാമ്പത്തിക ഇടപാടോ, ബിസിനസ് പങ്കാളിത്തമോ  ഒന്നുമില്ല . മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ പടത്തിലും ഞാന്‍ പാടിയിട്ടില്ല. അതില്‍ എനിക്ക് യാതൊരു സങ്കടവുമില്ല.  സൗഹൃദം  വേറെ ബിസിനസ് വേറെ

6) വര്‍ഷങ്ങള്‍ക്കു   മുന്‍പ്  നമ്മുടെ നാട്ടില്‍  കേട്ട് കേള്‍വി പോലും ഇല്ലാത്ത സമയത്തു  പതിനഞ്ചു വര്‍ഷം  'live in relationship' കഴിഞ്ഞു കല്യാണം കഴിച്ച ആളാണ് എം ജി ശ്രീകുമാര്‍ . അതെങ്ങനെ സംഭവിച്ചു ?

അത് ആ സമയം ആയതു കൊണ്ട്  രക്ഷ പെട്ടതാണ് (വീണ്ടും എം ജി ശ്രീകുമാര്‍ സ്‌റ്റൈല്‍ പൊട്ടി ചിരി) ഇപ്പൊ ആണേല്‍ പതിനഞ്ചു വര്‍ഷം പോയിട്ട് പതിനഞ്ചു ദിവസം പോലും ഇരുത്തില്ല.  . മീഡിയയില്‍ വലിയ ന്യൂസ് ഒക്കെ ആയി വന്നു വെല്യ പ്രശ്‌നം ആയേനെ .

7) വേണുഗോപാലുമായി  എം ജി ശ്രീകുമാറിന് നല്ല ബന്ധം ഇല്ല  എന്നാണല്ലോ പൊതുവെ ഉള്ള സംസാരം  . വേണുഗോപാലായി  എന്താണ് പ്രെശ്‌നം  ?   

എനിക്ക് ഒരു പ്രശ്‌നവും ഇല്ല. അതാണ് സത്യം. വേണുഗോപാല്‍ എന്നെ പറ്റി പലതും എഴുതുന്നുണ്ട്. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്‌നവും ഇല്ല. വേണുഗോപാല്‍ നല്ലൊരു പാട്ടുകാരനാണ്. നല്ലൊരു മെലഡി ഗായകനാണ്.  അദ്ദേഹം എന്റെ കുടുംബകാര്യത്തില്‍  ഒക്കെ ഇടപെട്ടു ഒരു പാട് എഴുതിയിട്ടുണ്ട് . ചേട്ടന്‍ മരിച്ചപ്പോള്‍ വരാത്ത കാപാലികനാണു ഞാന്‍ എന്നും  പറഞ്ഞു  അതിനൊന്നും ഒരു മറുപടിയും ഞാന്‍ പറയുന്നില്ല . ഇതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്രമാണ്. ഒരാളെ  പറ്റി ആര്‍ക്കും  എന്തും പറയാം . ഉമ്മന്‍ ചാണ്ടിയെ പറ്റിയും, അച്യുതാനന്ദനെ പറ്റിയും , മോദിയെ പറ്റിയും ഒക്കെ എന്തെല്ലാം കമന്റ് ആണ് ആളുകള്‍ പറയുന്നേ . അപ്പൊ ഈ പാവപെട്ട എം ജി ശ്രീകുമാറിനെ പറ്റി വേണുഗോപാല്‍ പറയുന്നതിന് എന്താ കുഴപ്പം. ഒരു കുഴപ്പവുമില്ല, പറഞ്ഞോണ്ട് പോട്ടെ  

8)മോഹന്‍ ലാലിന്റെ  ശബ്ദം ആയി  എം ജി ശ്രീകുമാറിന്റെ സ്വരത്തിനു നല്ല സാമ്യം ഉണ്ട് എന്ന് പറയാറുണ്ട്.  ഈ താരതമ്യം എപ്പോഴെങ്കിലും  സഹായിച്ചിട്ടുണ്ടോ  ?

നൂറു ശതമാനം.  പക്ഷെ ഇത് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല . ചിത്രം എന്ന സിനിമയില്‍ ആണ് ആദ്യം ഈ താരതമ്യം ആദ്യം പറഞ്ഞു കേട്ടത് . ഇതെല്ലം സംഭവിച്ചു പോകുന്നതാണ്. അറിഞ്ഞു കൊണ്ട് മോഹന്‍ലാലിനെ അനുകരിച്ചു ഞാന്‍ പാടുന്നതല്ല. അങ്ങനെ ആണേല്‍ ഞാന്‍ ഇതിനോടകം  ഏകദേശം നാലായിരം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇതിലെല്ലാം  എനിക്ക് മോഹന്‍ ലാലിലെ അനുകരിച്ചു പാടാന്‍  പറ്റുമോ ? 

9) അടിപൊളി പാട്ടുകള്‍ എന്ന് പറയുമ്പോള്‍ മലയാള സംഗീത ലോകത്തു ആദ്യം ഓര്‍മ വരുന്ന പേര്  എം ജി ശ്രീകുമാര്‍  ആയിരിക്കും . 'നാദരൂപിണി' എന്ന  ക്ലാസിക്കല്‍ ഗാനത്തിന് ശ്രീകുമാറിന് ദേശിയ പുരസ്‌കാരം വരെ ലഭിച്ചിട്ടുണ്ട് . ഏതു താരം പാട്ടുകള്‍ പാടാനാണ് ഇഷ്ടം ?

പാട്ടുകളെ നമുക്ക് അങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റത്തില്ല . സംഗീതത്തിലെ ഏഴു  സ്വരങ്ങളുടെ വിവിധ ശാഖകളാണ് മെലഡി , ക്ലാസിക്കല്‍ , സെമി  ക്ലാസിക്കല്‍ എന്നൊക്കെ പറയുന്നത് . എനിക്ക് എല്ലാ തരം പാട്ടുകളും പാടാന്‍  ഇഷ്ടമാണ് . അടിപൊളി പാടുമ്പോള്‍  , പടകാളി ചണ്ടി ചങ്കരി പോര്ക്കനലി .പോലെയുള്ള പാട്ടുകള്‍ അക്ഷര സ്പുടത വളരെ പ്രധാനമാണ് .ഇന്ന് അതില്ല . പിന്നെ ശ്രുതി ശുദ്ധതയും . മെലഡി പാടുമ്പോഴാണ് ഏറ്റവും കൂടുതല്‍ ലയിച്ചു പാടേണ്ടത്. നല്ല ഭാവം വരണം. ക്ലാസിക്കല്‍ പാടുമ്പോള്‍ അതിനു കാലപ്രമാണം , നല്ല തഴക്കം വരണം . അത് അനുഭവസമ്പത്തില്‍ നിന്നേ കിട്ടുകയുളൂ. ചേട്ടന്റെ കൂടെ പത്തു പതിനാലു കൊല്ലം അഭ്യസിച്ചതിനു ശേഷം ആണ് ക്ലാസിക്കല്‍ പാടാന്‍ തുടങ്ങിയത് . ദുഃഖ ഗാനം പാടുമ്പോള്‍ അത് കേള്‍ക്കുന്ന ആള്‍ക്ക് ദുഃഖം വരുന്ന വികാരം നമ്മള്‍ ഉണ്ടാക്കണം. നാടകം ആവുകയും അരുതു. ഇതെല്ലം നോക്കി വേണം പാട്ടു നന്നായി പാടാന്‍  

10)അമേരിക്കന്‍ ശ്രോതാക്കളെ പറ്റി എന്താണ് അഭിപ്രായം ?

 ഞാന്‍ ആദ്യമായി അമേരിക്കയില്‍ വരുന്നത്  1985' ഇല്‍ ആണെന്ന് തോന്നുന്നു. ഇക്കാലമത്രെയും അമേരിക്കന്‍ മലയാളികളും , കുടുംബങ്ങളും എനിക്ക്  അകമഴിഞ്ഞ സ്‌നേഹവും, പ്രോത്സാഹവും ആണ് തന്നിട്ടുള്ളത്.  അമേരിക്കന്‍ കാണികളെ പറ്റിയും , ശ്രോതാക്കളെ പറ്റിയും എനിക്ക്  എന്നും വളരെ നല്ല അഭിപ്രായമാണ്. അമേരിക്കന്‍  ഓഡിയന്‍സ് Gem of people  ആയിട്ടാണ് എന്നും തോന്നിയിട്ടുള്ളത്

ഏറ്റവും കൂടുതല്‍ ആളുകള്‍ വളരെ സ്‌നേഹത്തോടെ ശ്രീക്കുട്ടന്‍ എന്ന് എന്നെ വിളിക്കുന്നത് അമേരിക്കയിലാണ്  . അതിലൊക്കെ ഒരു പാട് സന്തോഷം ഉണ്ട്.  ദൂരെ നഗരങ്ങളില്‍ നിന്നൊക്കെ പ്രോഗ്രാം കാണാന്‍ അമേരിക്കന്‍ മലയാളികള്‍ വരുന്നത് കാണുമ്പോള്‍ ഒരു പാട് കടപ്പാടും  തോന്നാറുണ്ട് 

11)സംഗീത ജീവിതത്തില്‍ ഇനി എന്തെല്ലാം സ്വപ്നങ്ങളാണ് ബാക്കി 

ഇവിടെ അമേരിക്കയില്‍ ഓണ്‍ലൈന്‍ മ്യൂസിക് ക്ലാസ് തുടങ്ങാന്‍ പദ്ധതിയുണ്ട്. നാട്ടില്‍ തുടങ്ങിയിട്ടുണ്ട്.  അമേരിക്കയില്‍ ചിക്കാഗോ കേന്ദ്രീകരിച്ചു തുടക്കം ഇടാനാണ് പ്ലാന്‍. ഒരു സുഹൃത്തിനോട് ഇതെല്ലം സംസാരിച്ചു വരികയാണ്. ഇവിടത്തെ കുട്ടികള്‍ക്ക് നല്ല സംഗീത അടിത്തറ ഉണ്ടാവാന്‍ അത്തരം ക്ലാസുകള്‍ സഹായിക്കും. എന്റെയൊപ്പം വേറെ സംഗീത വിദഗ്ദ്ധരും ക്ലാസുകള്‍ എടുക്കും. അമേരിക്കയില്‍ വളര്‍ന്നു വരുന്ന നമ്മുടെ മലയാളി കുട്ടികള്‍ക്ക് ഇത്‌നല്ല ഒരു സംരംഭമാവും എന്നാണ് പ്രതീക്ഷ. 

12)വളര്‍ന്നു വരുന്ന ഗായകരുടെ അടുത്ത് എന്ത് ഉപദേശമാണുള്ളത് 

അര്‍പ്പണ മനോഭാവം, അത് വളരെ  പ്രധാനപെട്ടതാണ്.   അത് അവര്‍  മനസിലാക്കി ഇരിക്കണം,  ഐഡിയ സ്റ്റാര്‍ സിംഗറോ അത് പോലെ മറ്റു മത്സരങ്ങളോ ജയിച്ചാല്‍ എല്ലാം ആയി എന്ന് കരുതരുത്. സംഗീതം സാഗരമാണ്. അത് പഠിച്ചു കൊണ്ടേയിരിക്കണം.പിന്നെ കുട്ടികള്‍ക്ക്  വേണ്ടത് പരസ്പര ബഹുമാനമാണ് . പുതിയ കുട്ടികളില്‍ അത് പലപ്പോഴും കാണാറില്ല. മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്. യേശുദാസോ , ജയചന്ദ്രനോ ഒക്കെ വരുമ്പോള്‍ കാലില്‍ മേല്‍ കാല് കേറ്റി ഇരിക്കുന്നത് ശരിയായ  ഒരു കാര്യം ആണെന്ന് എന്ന് തോന്നുന്നില്ല . കുട്ടികള്‍ അങ്ങനെ ചിന്തിക്കില്ലായിരിക്കും. പക്ഷെ  മാതാപിതാക്കള്‍ ഇതൊക്കെ കുട്ടികളെ വീട്ടില്‍ നിന്ന്  തന്നെ പഠിപ്പിക്കണം

13)ന്യൂ ജനറേഷന്‍ പാട്ടുകളെ പറ്റി എന്താണ് അഭിപ്രായം ?

എനിക്ക് ഒരു അഭിപ്രായവും ഇല്ല. കാരണം സംഗീതം എന്ന് പറഞ്ഞാല്‍ നമുക്ക് കേട്ട് ആസ്വദിക്കാന്‍ ഉള്ളതാണ് അല്ലാതെ കേട്ടിട്ട് തലയ്ക്കു മത്തുപിടിക്കാന്‍ ഉള്ളതല്ല. ആസ്വാദനത്തിലൂടെ , നല്ല സംഗീതത്തിലൂടെ വേണം മത്തു പിടിക്കാന്‍ ,പക്ഷെ  ഇപ്പൊ അങ്ങനെയല്ല. ഇവരുടെ ഈ കോപ്രായവും, അടിപിടി ബഹളങ്ങളും കേട്ടിട്ടാണ് തല മത്തു പിടിക്കുന്നത്.

'ആയിരം പാദസരങ്ങള്‍ കിലുങ്ങി'  എന്ന പാട്ടു  കേള്‍ക്കുമ്പോള്‍ എന്ത് നല്ല ആസ്വാദന സുഖം ആണ്കിട്ടുന്നത്. ഇപ്പോഴത്തെ അടിപൊളി പാട്ടുകളിലെ   'ടകാ ടകാ' എന്ന അടി കേട്ടിട്ടാണ് തല പെരുത്ത് വരുന്നത്.  

എന്നെ വായിക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഒന്ന് വിലയിരുത്തുക , അടുത്തിറങ്ങിയ പടങ്ങളില്‍ , ഏതാനും പാട്ടുകള്‍ ഒഴിച്ചാല്‍ എത്ര പാട്ടുകള്‍ മനസ്സില്‍ ഇരിക്കുന്നുന്നവയുണ്ട്. ന്യൂ ജനറേഷന്‍ സിനിമ എടുത്തോട്ടെ. പക്ഷേ പാട്ടുകള്‍ എന്നും മനോഹരമായിരിക്കണം .

14)വിധികര്‍ത്താവ് എന്ന നിലയില്‍  എം ജി ശ്രീകുമാര്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പോലെയുള്ള   ടിവി ഷോകളില്‍ സുപരിചിതനായിരുന്നല്ലോ . എങ്ങനെ ഉണ്ടായിരുന്നു വിധികര്‍ത്താവിന്റെ  റോള്‍ ? 

സത്യസന്ധമായിട്ടു ആണ് എന്നും ടിവി ഷോകളില്‍ വിധികര്‍ത്താവായി മാര്‍ക്ക് കൊടുത്തിട്ടുള്ളത്. ഒരു കുട്ടിയെ കണ്ടു ,'ആ ഇവന്‍ കൊള്ളാം,  ഇവന് രണ്ടു മാര്‍ക്ക് കൂടുതല്‍ ഇരിക്കട്ടെ'  എന്ന് കരുതി ഒരിക്കലും മാര്‍ക്ക് കൂടുതല്‍ കൊടുത്തിട്ടില്ല.  തെറ്റ് പാടിയാല്‍ മാര്‍ക്ക് കുറച്ചിട്ടുണ്ട് , ശെരിയാണെങ്കില്‍  മാര്‍ക്ക് കൊടുത്തിട്ടുമുണ്ട്. അതിനുള്ള തക്കതായ കാരണങ്ങള്‍ പ്രോഗ്രാമില്‍  പറഞ്ഞിട്ടുമുണ്ട്.

15) ഏറ്റവും ഇഷ്ടമുള്ള പാട്ട്

അങ്ങനെ പ്രേത്യേകിച്ചു പറയാന്‍ പറ്റത്തില്ല .എന്നാലും എന്റ്‌റെ ഭാര്യക്ക് വേണ്ടി ഒരു പാട്ട് ചെയ്തിരുന്നു. ' നെയ്തലാവും രാവില്‍ .....'    ഞാന്‍ ലേഖയെ ആദ്യമായി കണ്ടു മുട്ടിയപ്പോള്‍ ഒരു കവിയെ കൊണ്ട് എഴുതിച്ചു പാടിയ പാട്ടാണ്. 'നാഗപഞ്ചമി' എന്നാണ് ആ  ചിത്രത്തിന്റെ പേര്. വലിയ ഇഷ്ടമുള്ള പാട്ടാണ് . അതുപോലെ  'പുതു മഴയായി പൊഴിയാം' എന്ന പാട്ട് .  തുടക്കകാലത്തിലെ  പാട്ടുകള്‍ ഒക്കെ  നമ്മുടെ മനസിനെ ഒരു പാട് സ്വാധീനിക്കും
അവിടുന്ന് ഇങ്ങോട്ടുള്ള പാട്ടുകളും വളരെ  ഇഷ്ടമാണ് .

മലയാളത്തിന്റെ  സ്വന്തം ശ്രീക്കുട്ടന്‍ തനതായ ശൈലിയില്‍ കുടു കൂടാ ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി .....................................

അഭിമുഖം : ജിനേഷ് തമ്പി

ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
ചിരിയുടെ കുട്ടന്‍ ശ്രീക്കുട്ടന്‍ .......  എം ജി ശ്രീകുമാറുമായി  അഭിമുഖം..... (ജിനേഷ് തമ്പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക