Image

മലയാളിയുടെ സ്വന്തം തലേകെട്ടിന്റെ ന്യൂജെഴ്‌സിയിലെ സൈക്കിള്‍ സവാരി

അനില്‍ പെണ്ണുക്കര Published on 20 September, 2016
മലയാളിയുടെ സ്വന്തം തലേകെട്ടിന്റെ   ന്യൂജെഴ്‌സിയിലെ സൈക്കിള്‍ സവാരി
സൈക്കിള്‍ യാത്ര മലയാളിക്ക് എന്നും ഹരമാണ്. അതുപോലെതന്നെയാണ് മലയാളിക്ക് ബാലചന്ദ്ര മേനോനും. മലയാളിക്ക് ഒരു തലേക്കെട്ടെയുള്ളു അത് മേനോന്‍ സാറിന്റേതാണ് . അദ്ദേഹം മലയാളിയെ തങ്ങളുടെ ഏറ്റവും മനോഹരമായ കാലത്തിലേക്ക് കൂട്ടികൊണ്ടു  പോകുന്നു. സൈക്കിള്‍ സവാരിയുടെ കാലത്തിലേക്ക്.

സൈക്കിള്‍ വാടകയ്‌ക്കെടുത്തു ഓടിക്കാന്‍ പഠിച്ച ഒരു കാലം, കൂട്ടുകാരുടെ സൈക്കിള്‍ വാങ്ങി പഠിച്ച  കാലം. ഇവയെല്ലാം മേനോന്‍സാറിന്റെ ഈ അനുഭവക്കുറിപ്പിലൂടെ കടന്നു വരുന്നു. അദ്ദേഹത്തിന്റെ മുഖപുസ്തകത്തിലാണ് ഈ മനോഹരമായ കുറിപ്പ്. മകളോടും മരുമകനുമൊപ്പം ഇപ്പോള്‍ ന്യൂജേഴ്‌സിയില്‍ ഉള്ള അദ്ദേഹം സൈക്കിള്‍ സവാരി നടത്തിയത് കേരളത്തിലെ റോഡിലല്ല.
ബാലചന്ദ്രമേനോന്‍ ഇപ്പോള്‍  സൈക്കിള്‍ സവാരി നടത്തുന്നത് ന്യൂ ജെഴ്‌സിയിലെ ഡ്യൂക്‌സ് ഫാമിലൂടെയാണ്. ആ യാത്ര ഒരു  പറഞ്ഞാല്‍, അതൊരു 'ഒന്നു ഒന്നര' അനുഭവമായിരുന്നു എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇതാ

'ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ താലപ്പൊലിയെന്തിനില്‍ക്കുന്ന മിനുമിനുത്ത ടാറിട്ട റോഡിലൂടെ (നാട്ടിലെ റോഡുകള്‍ അപ്പോള്‍ ഞാന്‍ പണിപ്പെട്ടു മറന്നു ) ആരും കാണാതെയും ഒന്നും ഓര്‍ക്കാതെയുമുള്ള ഈ സൈക്കിള്‍ സവാരി ഞാന്‍ ഒരിക്കലും മറക്കില്ല അതിനു കാരണക്കാരായ മകള്‍ ഭാവനയ്ക്കും മരുമകന്‍ ദീപുവിനുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടു നമുക്ക് മനസ്സുകള്‍ കൈമാറാം.. എന്താ?

സൈക്കിളിനോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയത് പത്തു വയസ്സുള്ളപ്പോഴാണ് . കര്‍ക്കശക്കാരനായ അച്ഛന്റെ കണ്ണ് വെട്ടിച്ചു മൂന്നുമൂലയിലെ സൈക്കില്‍ക്കാരനെ മണിയടിച്ചു ഞാന്‍ ഒരു അഭ്യാസിയായി എന്ന് പറയുമ്പോള്‍ അത് മൂലം ആ കവലയില്‍ ഉണ്ടായ അല്ലെങ്കില്‍ ഉണ്ടാക്കിയ അനിഷ്ട സംഭവങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു .
ഒരു സൈക്കിള്‍ സ്വന്തമാക്കുക എന്ന എന്റെ അപേക്ഷ 'അമ്മ അച്ഛന്‍ സമക്ഷം സമര്‍പ്പിച്ചെങ്കിലും ആ ഹര്‍ജി നിഷ്‌ക്കരുണം തള്ളപ്പെട്ടു. ഏക മകന്റെ  ജീവനോടുള്ള സ്‌നേഹവും അതിലേറെ വഴിയാത്രക്കാരുടെ ജീവനെ കുറിച്ചുള്ള ആവലാതിയുമാണ് അച്ഛനെ ആ കടുത്ത തീരുമാനമെടുപ്പിച്ചത് എന്ന് അമ്മ പിന്നീട് പറഞ്ഞറിഞ്ഞു. എന്നാല്‍, എന്റെ  സൈക്കിളിനോടുള്ള അഭിനിവേശം നന്നായി അറിഞ്ഞിരുന്ന അമ്മക്കു വേണ്ടി 'സൈക്കിളില്‍ ആണെങ്കില്‍' ലോകത്തിന്റെ  ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറായിരുന്നു . 'അമ്മ നന്നായി അത് മുതലെടുത്തിരുന്ന കാര്യം ഞാന്‍ അറിയുന്ന കാര്യം മാത്രം 'അമ്മ അറിഞ്ഞിരുന്നില്ല ..... പാവം!. 
സൈക്കിള്‍ പ്രണയിക്കുന്നവര്‍ക്ക് ഒരു ഊന്നുവടിയാണ് എന്ന് ഞാന്‍ ഇവിടെ കുറിക്കുമ്പോള്‍ അനുഭവസ്ഥരായ വായനക്കാര്‍ ആ ദിവസങ്ങളിലേക്കു ഒന്ന് എത്തി നോക്കാന്‍ കൂടി അപേക്ഷ. . സിനിമാക്കാരും ഈ നിരപരാധിയെ നല്ലവണ്ണം പല ചിത്രങ്ങളിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സിനിമയെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം നന്ദിപൂര്‍വം ടി യാനെപ്പറ്റി സൂചിപ്പിച്ചെ പറ്റൂ . 

നിത്യഹരിതനായകനായ പ്രേംനസിറിനെ ഈയുള്ളവന്‍ ഈ ജന്മം ആദ്യമായി ജീവനോടെ കാണുവാന്‍ സ്‌കൂളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ചവുട്ടി പോയതും പിന്നീട് കാര്യം നിസ്സാരത്തില്‍ നസിര്‍ സാര്‍ സൈക്കിള്‍ ചവുട്ടിപ്പോകുന്ന രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഇക്കാര്യം പറഞ്ഞു തമാശിച്ചതും ഓര്‍മ്മ വരുന്നു ..
ഞങ്ങളുടെ കോളേജ് ജീവിതത്തിലും നിരവധി 'മൊട്ടിട്ടതും വിരിഞ്ഞതും കൊഴിഞ്ഞതുമായ ' എത്രയോ പ്രണയങ്ങള്‍ക്കു വേണ്ടി ഈ 'ഇരുചക്ര ജീവി' കോളേജ് കാന്റീനിനും ലൈബ്രറിക്കും റെയില്‍വേ സ്‌റ്റേഷനും മുന്നില്‍ കാത്തുകിടന്നിട്ടുണ്ട് ( ഇവിടെയും ഇഷ്ടമുള്ളവര്‍ക്ക് ഫ്‌ലാഷ്ബാക്കിലേക്കു സ്വാഗതം )
പ്രണയം കൊടുമ്പിരിക്കൊണ്ടിരുന്ന അന്നത്തെ കാലത്തു കാക്കിയില്‍ പൊതിഞ്ഞു സൈക്കിളില്‍ എത്തുന്ന പോസ്റ്റുമാന്‍ എത്ര പ്രിയപ്പെട്ടവനായിരുന്നു ! ( നിങ്ങളുടെ മുഖത്തു പടരുന്ന ചിരി ഞാന്‍ കാണുന്നുണ്ട് കേട്ടോ ...)

ആ സൈക്കിളിന്റെ മണിയടി ഓര്‍ത്ത് ആരൊക്കെ എത്രത്ര കാത്തിരിന്നിട്ടുണ്ടാവും ! ( ഏതെങ്കിലും ഒരു പോസ്‌റ്മാനെയെങ്കിലും ഓര്‍മ്മവരുന്നുണ്ടോ ? ഒന്നാലോചിച്ചുനോക്കു )
ഒരാളെ മുന്നില്‍ സൈക്കിള്‍ ബാറില്‍ ഇരുത്തി ചവിട്ടാനും ചവിട്ടുന്ന ഒരാളിന്റെ  മുന്നില്‍ ഇരുന്നു ചരിക്കാനും എനിക്കേറെ ഇഷ്ട്ടമായിരുന്നു . ഒരു പ്രായത്തില്‍ മാത്രം നാം ആസ്വദിച്ചിരുന്ന ആ ആഡംബരത്തെ ഓര്‍ത്താണ് 'അമ്മയാണ് സത്യം' എന്ന എന്റെ ചിത്രത്തില്‍ മുകേഷ് ആനിയെ മുന്നില്‍ ഇരുത്തിക്കൊണ്ടുള്ള സൈക്കിള്‍ സവാരി ഉണ്ടായത് എന്ന് സംശയം തോന്നിപ്പോകുന്നു..
ആദ്യമായി റാലി സൈക്കിളില്‍ സ്‌കൂളില്‍ വിരാജിച്ചിച്ചിരുന്ന മെഹബൂബ് എന്ന ചങ്ങാതി.....( പാവം മരിച്ചുപോയി) ).
ജീവിതത്തില്‍ ആദ്യമായി പോലീസ് സ്‌റ്റേഷന്‍ പരിസരം കാട്ടിത്തന്നതും സൈക്കിള്‍ തന്നെ...
പോലീസുകാരന്റെ  തെറിയുടെ സ്വഭാവം എനിക്ക് മനസ്സിലാക്കാനും അന്ന് കഴിഞ്ഞു . നിയമ വിരുദ്ധമായി ഞങ്ങള്‍ മൂന്നുപേര്‍ ഒരുമിച്ചു ഒരു സൈക്കിള്‍ ലോഡ് അടിച്ചതും കൂട്ടത്തിലൊരുത്തന്റെ നാക്കു ശരിയല്ലാത്തതായിരുന്നു കാരണം. ഒരിക്കലും മറക്കാനാവാത്ത ഒരു 'ഹീറോ' യെ എന്റെ കൗമാര പ്രായത്തില്‍ സമ്മാനിച്ചതും സൈക്കിള്‍ തന്നെ.
അച്ഛന്റെ നാടായ അമ്പലപ്പുഴയില്‍ ഓണം അവധിക്കു വന്നപ്പോള്‍ പടിഞ്ഞാറേ നടയില്‍ ഒരു ഗംഭീര സൈക്കിള്‍ യജ്ഞ പരിപാടി നടന്നു. ദിവസങ്ങളോളം നിര്‍ത്താതെ സൈക്കിളില്‍ അഭ്യാസങ്ങള്‍ നടത്തിയിരുന്ന മടക്കി വെച്ച കാലുറകളും ചുവന്ന തൊപ്പിയും ചുണ്ടത്ത് ഫാഷനുവേണ്ടി സിഗരറ്റും ഘടിപ്പിച്ച ആ മാന്ത്രികന്‍ , ഈശ്വരാ , ഇപ്പോള്‍ എവിടെ ആണോ എന്തോ ?
വര്ഷങ്ങള്ക്കു ശേഷമാണെങ്കിലും ഒന്ന് സൈക്കിള്‍ ചവുട്ടിയപ്പോള്‍ ഇത്രയും ഓര്‍മ്മകള്‍ ഉരുള്‍ പോറ്റിവന്നത് എങ്ങിനെയെന്ന് ഒരുപക്ഷെ നിങ്ങള്‍ കരുതുന്നുണ്ടാവും. അല്ലെ? അദ്ഭുതപ്പെടേണ്ട...
നിങ്ങള്‍ക്കും ഉണ്ടാവും ഇതേ അനുഭൂതി എന്ന് ഞാന്‍ ഉറപ്പു തരുന്നു .
പക്ഷെ ഒരിക്കലെങ്കിലും ഇവിടെ ന്യൂജേഴ്‌സിയില്‍ ഡ്യൂക്‌സ് ഫാര്‍മില്‍ വരണം. ഇതുപോലൊരു കിടിലന്‍ സൈക്കിള്‍ വാടകക്കെടുക്കണം .
ഈ മനോഹരമായ, മിനുസമായ വഴിത്താരയിലൂടെ തണുത്തു നനുത്ത കാറ്റും കൊണ്ട്, വഴിയോര മരങ്ങളുടെ താലപ്പൊലിയും കണ്ടാസ്വദിച്ചു ഇങ്ങനെ.....ഇങ്ങനെ....ഒരു സവാരി നടത്തിയാല്‍.
എന്താ ഒരു സംശയം ?.
ഇവിടെ ആരും നിങ്ങളെ തുറിച്ചുനോക്കി നില്‍ക്കില്ല..
എന്താ കാറ് വിറ്റ് ഇപ്പം സൈക്കിളില്‍ ആയോ എന്ന് .അന്വേഷിക്കില്ല ....
ഇത് കേട്ട് നാളെ രാവിലെ ഇത് നാട്ടില്‍ പരീക്ഷിക്കുന്നത് ആലോചിച്ചു വേണം എതിരെ വരുന്ന ലോറിയെയോ ആനയെയോ നിങ്ങള്‍ പേടിക്കണ്ട ...റോഡില്‍ പതുങ്ങിയിരിക്കുന്ന കുഴികളില്‍ ഒന്ന് നിങ്ങളുടെ ഓര്‍മ്മകളുടെ സൈക്കിള്‍ യജ്ഞ സുഖം ക്രൂരമായി അവസാനിപ്പിക്കും ..അതുറപ്പ്...'
...............................................................................................
കടപ്പാട് ബാലചന്ദ്രമേനോന്‍ന്റെ മുഖപുസ്തകകുറിപ്പ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക