മഹാത്മജി "പുലയരാജാവ്' എന്നു വിളിച്ച അയ്യന്‍കാളിയുടെ സ്വപ്നം സ്വന്തം
സമുദായത്തില്‍ ""പത്തു ബി.എ.ക്കാര് ഉണ്ടാകണം'' എന്നായിരുന്നു.
നൂറുനൂറായിരം ബിരുദധാരികളുണ്ട് ഇന്ന് അവരുടെ ഇടയില്‍. എങ്കിലും
കേരളത്തിലെ ആദ്യത്തെ കോളേജ് തുറന്ന് രണ്ടു നൂറ്റാണ്ടു കഴിഞ്ഞാണ് അവര്‍ക്കു
സ്വന്തമായൊരു കോളേജ് ഉണ്ടാകുന്നത് - പത്തനാപുരത്ത് കുര്യോട്ടുമലയില്‍
"അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്'.
ടി.വി.
സുരേഷ്കുമാര്‍ കൊല്ലം ജില്ലയിലെ പന്തളത്തു ജനിച്ചു. തിരുവനന്തപുരത്തു
പഠിച്ച് കോട്ടയത്ത് എം.ജി. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ജോലിചെയ്യുന്ന അതേ
സമുദായാംഗമാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറല്‍
യോഗ്യതയുമുണ്ട്. പബ്ളിക്ക് അഡ്മിനിസ്്ട്രേഷനില് മാസ്്റ്റേഴ്സും ലൈബ്രറി
സയന്‍സിലും വിദ്യാഭ്യാസത്തിലും ബിരുദവുമുണ്ട്. അധ്യാപകനായി ജോലി നേടാന്‍
ശ്രമിച്ചു, നടന്നില്ല. ദളിതര്‍ക്ക് അത്തരം പ്രശ്നങ്ങളില്ലാത്ത ബിഹാറില്‍
ഗയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ അപേക്ഷ
കൊടുത്തിരിക്കുന്നു.
സുരേഷിന്റെ പത്നി സുകുമാരി ഗവണ്മെന്റ്
സര്‍വീസില്‍ ഡോക്ടറാണ്. ഹോമിയോപ്പതിയില്‍ ഡി.എം.ഒ. റാങ്കില്‍
വീടിനടുത്തുള്ള മൂഴിക്കുളങ്ങരയില്‍ ജോലിചെയ്യുന്നു. ഒരു മകനും മകളും.
നവീന്‍ ബംഗളൂരുവിലെ ശ്രീ ശ്രീ രവിശങ്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍
അഡ്മിഷന് നേടി. നമിത പ്ളസ് വണ്‍. ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്സിലോ ലേഡി
ശ്രീറാം കോളജിലോ പഠിച്ച് സിവില്‍ സര്‍വീസില്‍ പ്രവേശിക്കണമെന്നാണു
മോഹം.
മോഹങ്ങള്‍ക്ക് അതിരില്ലാതെ വളരാന്‍ കഴിഞ്ഞുവെന്നതാണ്
അയ്യന്‍കാളി ജനിച്ച് ഒന്നര നൂറ്റാണ്ടുകൊണ്ട് അദ്ദേഹത്തിന്റെ സമുദായത്തിനു
കൈവന്ന സൗഭാഗ്യം. എന്നാല്‍, അംബേദ്കര്‍ക്കും ശ്രീനാരായണ ഗുരുവിനും ഒപ്പം
ഇന്ത്യയിലെ നവോത്ഥാന നായകരില്‍ ഒരാളായ അയ്യന്‍കാളിയുടെ സമുദായത്തിന്
അത്രമാത്രമേ വളരാന്‍ കഴിഞ്ഞുള്ളൂ എന്നത് ആരെയും അമ്പരപ്പിക്കും. കേരള
നവോത്ഥാനത്തിന് എന്തുപറ്റി? സുരേഷ് ചവിട്ടിക്കയറിയ പടവുകള്‍
അവസാനിച്ചുവോ?
അടിമ വേലയും അയിത്തവും നടമാടിയിരുന്ന
തിരുവിതാംകൂറിലാണു സുരേഷിന്റെ അച്ഛനമ്മമാരായ വെളുത്തകുഞ്ഞും
കുഞ്ഞിക്കുട്ടിയും ജനിച്ചത്. നായര്‍-നമ്പൂതിരി ദുഷ്പ്രഭുത്വം
തീണ്ടാപ്പാടകലെ നിറുത്തപ്പെട്ടിരുന്ന സമുദായമായിരുന്നു അവരുടേത്.
സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനോ സ്വര്‍ണാഭരണം അണിയാനോ
അനുവാദമുണ്ടായിരുന്നില്ല. വിദ്യാലയങ്ങളില്‍ പ്രവേശനത്തിന്റെ കാര്യം
പറയാനുമില്ല. ജന്മസ്ഥലമായ തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ അയ്യന്‍കാളി
സ്ഥാപിച്ച സ്കൂളിന് സവര്‍ണര്‍ തീവച്ചുകളഞ്ഞു.
അക്ഷരം
പഠിച്ചിട്ടില്ലെങ്കിലും കര്‍മകുശലതയും തലയെടുപ്പുമുണ്ടായിരുന്നു
അയ്യന്‍കാളിക്ക്. പൊതുനിരത്തില്‍ നിര്‍ബാധം സഞ്ചരിക്കാനുള്ള
അവകാശത്തിനുവേണ്ടി സ്വന്തമായി വില്ലുവണ്ടി വാങ്ങി അതില്‍ സഞ്ചരിച്ച
ആളായിരുന്നു അദ്ദേഹം. വഴിതടഞ്ഞ നായന്മാരെ അയ്യന്‍കാളിയും
അനുചരന്മാരുംകൂടി അടിച്ചോടിച്ചു. ജന്മിമാരോടു പ്രതിഷേധിച്ച്
വയലേലകളില്‍ പണിമുടക്കു പ്രഖ്യാപിച്ചു. ഒരു വര്‍ഷം നീണ്ടുനിന്നു ആ സമരം.
പിന്നീട് പെണ്ണുങ്ങള് സമരം ചെയ്ത് മാറുമറയ്ക്കാന്‍ അനുമതി നേടി.
തിരിച്ചറിയാന്‍ ജന്മികള് നിഷ്കര്‍ഷിച്ചിരുന്ന കല്ലുമാലകള്‍ അവര്‍
ഊരിയെറിഞ്ഞു.
ഇതൊന്നും നേരിട്ടറിയാതെയാണ് നാല്പത്തൊന്പതു വര്‍ഷം
മുമ്പ് സുരേഷ്കുമാര്‍ പന്തളച്ചു ജനിച്ചുവീഴുന്നത്. മുപ്പതു സെന്റ് കരഭൂമി,
ഇരുപതു പറ (രണ്ടേക്കര്‍) നിലം. ""പത്തു പറ ഇപ്പോഴും എന്റെ പേരിലുണ്ട്'' -സുരേഷ്
പറയുന്നു. ആറു മക്കള്‍. മൂന്നാണും മൂന്നു പെണ്ണും. അച്ഛന് സി.പി.എം ഏരിയാ
കമ്മിറ്റിയംഗമായിരുന്നു. ചേട്ടന് ടി.വി. രാധാക്യഷ്ണന്
ഗള്‍ഫിലായിരുന്നു, മരിച്ചു. പെങ്ങള് ടി.കെ. സതി ഇപ്പോള്‍ സി.പി.എമ്മിന്റെ
പന്തളം മുനിസിപ്പല്‍ ചെയര്പേഴ്സന്. ഭര്‍ത്താവ് വിജയന് കുവൈറ്റിലും മകന്
സവിന്‍ മലേഷ്യയിലും. അനുജന് ബിനുകുമാര്‍ ദുബൈയിലാണ.്
പന്തളം
തോട്ടക്കോണം ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സുരേഷ് സ്കൂള്‍ ലീഡറായിരുന്നു.
പന്തളം എന്‍.എസ്.എസ് കോളജില്‍നിന്നു ബി.എ. തിരുവനന്തപുരം കാര്യവട്ടം
യൂണിവേഴ്സിറ്റി കാമ്പസില്‍ എം.എ ചെയ്യുമ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സ്
അസോസിയേഷന് പ്രസിഡന്റായിരുന്നു. ഇപ്പോള്‍ കാസര്‍ഗോഡ് സെന്‍ട്രല്‍
യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ജി. ഗോപകുമാറും പ്രഫ. ജെ. പ്രഭാഷും
അധ്യാപകരായിരുന്നു. അവിടെത്തന്നെ എം.ഫില്‍., പിഎച്ച്.ഡി. രജിസ്ട്രാര്‍
ആയിരുന്ന ഡോ. ജയദേവദാസ് ആയിരുന്നു ഗൈഡ്. എം.ജി
സര്വകലാശാലാലൈബ്രറിയില് ജോലിയിട്ട് 18 വര്‍ഷം. 2007ല്‍ എം.ജി സ്കൂള്‍ ഓഫ്
ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ പോസ്റ്റ് ഡോക്ടറല്‍
ചെയ്തു. ഗൈഡ് ഡോ. കെ. എം. സീതി.
അധ്യാപകനാകാനായിരുന്നു മോഹം.
എം.ജി.യില്‍ മറ്റു റിസര്‍വേഷന്‍ സ്ഥാനാര്‍ഥികള്‍ ഇടിച്ചുകയറിയപ്പോള്
സുരേഷ് പിന്തള്ളപ്പെട്ടു. ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ് കോളജുകള്‍
ഉള്‍പ്പെടെയുള്ള സ്വകാര്യമേഖലയിലും ശ്രമിച്ചു. ""താങ്കള്‍ പരമയോഗ്യനാണ്.
പക്ഷേ, ഇവിടെ ഞങ്ങളുടെ കമ്യൂണിറ്റിക്കാണ് മുന്‍ഗണന'' -മാനേജ്മെന്റുകള്‍
പറഞ്ഞു. പാലാ സെന്റ് തോമസ് കോളജില്‍ നിന്നു കിട്ടിയ മറുപടിയും
ഇങ്ങനെ തന്നെ.
ഡോ. സുകുമാരി എറണാകുളം കാക്കനാട്ടുകാരി. മൂന്ന്
സഹോദരന്മാര്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മൂത്ത സഹോദരന് ജി.
അച്യുതന് മരിച്ചു. അനുജന് എ.ടി.സുരേഷ്കുമാര്‍ ഹൗസിംഗ് ബോര്‍ഡ്
ഉദ്യോഗസ്ഥന്. ഭാര്യ വിജയം എസ്.സി/എസ്.ടി പ്രേരക്. അവര്‍ക്ക് ഒറ്റ
പ്രസവത്തില്‍ മൂന്നു പെണ്മക്കള് - അശ്വതി, അഞ്ജിത, ആതിര. മൂവരും
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനികള്‍. ഇളയ സഹോദരന് എ.ടി. സുനില്‍കുമാര്‍
ഹൈക്കോടതി ഉദ്യോഗസ്ഥന്. ഭാര്യ വിധുപ്രിയ ഗ്രാമീണ്‍
ബാങ്കില്‍.
അയ്യന്‍കാളി രൂപംകൊടുത്ത സാധുജന പരിപാലന സംഘം
കാലപ്രവാഹത്തില്‍ ഇല്ലാതെയായി. 1970ലാണ് മന്ത്രി പി.കെ. ചാത്തന്റെ
നേതൃത്വത്തില്‍ കേരള പുലയര്‍ മഹാസഭ എന്ന കെ.പി.എം.എസ് രൂപമെടുക്കുന്നത്.
2013ല്‍ അതു പിളര്‍ന്നു. പുന്നല ശ്രീകുമാര്‍ നേതൃത്വം കൊടുക്കുന്ന വിഭാഗത്തിന്
പത്തനാപുരത്ത് കോളേജ് നേടിയെടുക്കാനായി. എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍
നയിക്കുന്ന ഇതര കെ.പി.എം.എസ് വലത്തോട്ടു ചാഞ്ഞു. മോഡി ഗവണ്മെന്റ്
സ്മൃതിമണ്ഡപത്തിനും ഗവേഷണ പഠനകേന്ദ്രത്തിനുമായി അവര്‍ക്ക് 45 കോടി രൂപ
സഹായം പ്രഖ്യാപിച്ചു.
കേരളത്തില്‍ ഏഴു ലക്ഷത്തോളം വരും പുലയ
സമുദായാംഗങ്ങള്‍. ഇവരില്‍ ചിലരും സാംബവ സമുദായവുമായി ചേര്‍ന്ന്
സി.എസ്.ഡി.എസ് (ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി) എന്നൊരു സംഘടനയ്ക്കും
2013ല്‍ രൂപംകൊടുത്തു. അംഗസംഖ്യ മൂന്നു ലക്ഷത്തോളമെന്ന് അതിന്റെ
ഭാരവാഹികള്‍. ഈ പടലപിണക്കങ്ങള്‍ക്കിടയില്‍ സുരേഷ്
കുമാറിനെപ്പോലുള്ളവര്‍ ധര്‍മസങ്കടത്തിലും ധാര്‍മിക
രോഷത്തിലുമാണ്.
അതുകൊണ്ടാണ് ശ്രീബുദ്ധന്റെ കാലടിപ്പാടുകളുള്ള
ഗയയിലേക്ക് രക്ഷപ്പെടാന്‍ സുരേഷ്കുമാര്‍ ശ്രമിക്കുന്നത്. ബുദ്ധം ശരണം
ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി!