മുറ്റിച്ചിക്കാരന് വൈകുന്നേരത്തെ കളിയുടെ ഒരുക്കത്തിന്റെ തിരക്കിലായിരുന്നു. പുതിയ പടം അന്നു തുടങ്ങുകയാണ്. പ്രൊജക്റ്റര്‍ റൂമിലിരുന്ന് പെട്ടിയിലെ സിനിമാ റീലുകള്‍ എല്ലാം ശരിയല്ലേ എന്ന് ഓടിച്ചു നോക്കണം. ചിലപ്പോള്‍ പൊട്ടിയതുണ്ടാവും. അതു കണ്ടുപിടിച്ച് ഒട്ടിയ്ക്കണം. ഇല്ലെങ്കില്‍ പടം ഓടിക്കൊണ്ടിരിയ്ക്കുമ്പോള്‍ കൂക്കിവിളി ഉയരും. ഓപ്പറേറ്റര്‍ പൈലി ഒപ്പമുണ്ട്. ആരോ കാണാന്‍ വന്നിട്ടുണ്ടെ
ന്ന് അറിയിപ്പു കിട്ടിയപ്പോള്‍ പണി പൈലിയെ ഏല്‍പ്പിച്ച് മുറ്റിച്ചിക്കാരന് താഴേയ്ക്കു ചെന്നു. തൃശ്ശൂര്‍ ജോസ് തീയറ്ററിന്റെ മുതലാളിയാണ്. കൂടെ സഹായിയുമുണ്ട്. ഓഫീസ് റൂമിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി ഇരുത്തി വന്ന കാര്യം അന്വേഷിച്ചു. മുതലാളി സഹായിയോട് വിവരം പറയാന്‍ ആംഗ്യം കാണിച്ചു. സഹായി തൊണ്ട ശരിയാക്കി: "ഈ കൊട്ടക കൊടക്കണ്ണ്ടോന്ന് ചോയ്ക്കാനാ മൊതലാളി വന്നേക്കണെ.' മുറ്റിച്ചിക്കാരന് ഒന്നും മിണ്ടിയില്ല. എഴുന്നേറ്റു പോയി വലിയൊരു ചാക്കുമായി തിരിച്ചുവന്നു. ചാക്കില്‍ നിറയെ ഒറ്റരൂപയുടേയും അഞ്ചു രൂപയുടേയും നോട്ടുകളും ഒരണ, നാലണ, എട്ടണ, ഒരു രൂപ നാണയങ്ങളുമായിരുന്നു. ചാക്ക് മുതലാളിയുടെ മുന്നില്‍ വെച്ച് മുറ്റിച്ചിക്കാരന് ചോദിച്ചു: "ജോസ് കൊടുക്കണാ?'
സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ഞങ്ങളുടെ ഹീറോ ആയിരുന്നു മുറ്റിച്ചിക്കാരന്. അതുകൊണ്ടാണ് മേല്ക്കണ്ടതുപോലെയുള്ള അപദാനങ്ങള്‍ ഞങ്ങള്‍ പാടിക്കൊണ്ടു നടന്നത്. തൃശ്ശൂരിലെ ജോസ് കേരളത്തില്‍ ആദ്യമായുണ്ടായ സിനിമാക്കൊട്ടകയാണ്. അതിന്റെ ഉടമസ്ഥനെയാണ് മുറ്റിച്ചിക്കാരന് കൊമ്പുകുത്തിച്ചത്.
സി കെ കെ ടാക്കീസ് എന്നായിരുന്നു ചേര്‍പ്പിലെ ഈ കൊട്ടകയുടെ പേരെങ്കിലും ഞങ്ങള്‍ മുറ്റിച്ചിക്കാരന്റവിടെ എന്നേ പറഞ്ഞിരുന്നുള്ളു. ടാക്കീസ് വഴി സ്കൂളിലേയ്ക്കു വരുന്നവരോട് ഞങ്ങള്‍ ചോദിയ്ക്കും: "മുറ്റിച്ചിക്കാരന്റവടെ പടം മാറ്യാ?' മാറിയെന്ന് അറിഞ്ഞാല്‍ ഉച്ച നേരത്തെ ഒഴിവില്‍ സ്കൂളില്‍നിന്ന് കൊട്ടകയിലേയ്ക്ക് ഒരു ജാഥ പുറപ്പെടും. ബ്ലോക് കാണലാണ് ലക്ഷ്യം. സിനിമയുടെ പോസ്റ്ററിനാണ് ബ്ലോക് എന്നു പറയുന്നത്. “കടലമ്മ’ മാറി. "കാട്ടുമൈന'യാണ് വന്നിരിയ്ക്കുന്നത്. സത്യനു പകരം നസീര്‍. പത്തോ പന്ത്രണ്ടോ ബ്ലോക്കുകളുണ്ടാവും.
സ്കൂളിലെ ഒഴിവു സമയം കഴിയും വരെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്ക്കും. ചിലര്‍ നോട്ടീസ് തരമാക്കും. കൂടുതല്‍ ഭാഗ്യമുള്ളവര്‍ക്ക് ഫിലിമിന്റെ കഷണങ്ങള്‍ കിട്ടും. പൊട്ടിയഭാഗം കൂട്ടിയൊട്ടിയ്ക്കുമ്പോള് പൈലി ഉപേക്ഷിയ്ക്കുന്നതാണ് അത്.
അക്കാലത്ത് ഞങ്ങളില്‍പ്പലര്‍ക്കും സിനിമ കാണല്‍ എന്നാല്‍ ഈ ബ്ലോക്കുകള്‍ കാണലായിരുന്നു. കാലണയ്ക്ക് വഹയില്ലാത്തവര് അല്ലാതെന്തു ചെയ്യാന്‍! കസേരയ്ക്ക് എട്ടണയും ബെഞ്ചിന് നാലര അണയും തറയ്ക്ക് രേണ്ടക്കാലണയുമാണ് ചാര്‍ജ്ജ്. അത്യാവശ്യം കയ്യിരിപ്പുള്ള ഭാഗ്യവാന്മാര് രാത്രി സെക്കന്റിന് പോവും. സെക്കന്റിനു തന്നെ പോവാന്‍ കാരണമുണ്ട്. പടം തുട ങ്ങിയതിനു ശേഷമാണ് കൊട്ടകയിലെത്തുക. അപ്പോള്‍ കൗണ്ടറിലിരിയ്ക്കുന്ന മുറ്റിച്ചിക്കാരന് മേല്‍പ്പറഞ്ഞ ചാര്‍ജുകളില്‍ ഇളവു ചെയ്ത് അകത്തേയ്ക്കു കയറ്റി വിടും. അത് വിതരണക്കാരെ പറ്റിച്ച് കാശുാക്കണ്ടാനാണ്. അക്കാലത്ത് 60:40 എന്നായിരുന്നു വിതരണക്കാരനും കൊട്ടകയുടമയും തമ്മിലുള്ള അനുപാതം. സംഘം വലിയതാണെങ്കില്‍ പടം ആദ്യം മുതല്‍ കാണിച്ചു കൊടുക്കുകയും ചെയ്യും. ഇളവു കിട്ടിയാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് പടം കാണണമെങ്കില്‍ മുറ്റിച്ചിക്കാരന് തന്നെ വേണം. അല്ലെങ്കില്‍ ഇരിഞ്ഞാലക്കുടയ്ക്കോ തൃശ്ശൂര്‍ക്കോ പോണം. തൃശ്ശൂര്‍ അന്ന് നാലു തീയറ്ററുകളുണ്ട്. രാമവര്‍മ്മ, ജോസ്, ഗിരിജ, മാത. പക്ഷേ പടം കഴിഞ്ഞാല്‍ മടക്കവണ്ടി കിട്ടുമെന്നതിന് ഒരുറപ്പുമില്ല.
1950-ല്‍ തുടങ്ങിയ സി കെ കെ ടാക്കീസിന്റെ ചേര്‍പ്പിലെ കുത്തക തകരുന്നത് 1963-ലാണ്. തായംകുളങ്ങര നടയില്‍ മഹാത്മാ മൈതാനത്തിന്റെ വടക്കായി ഒരു കെട്ടിടം ഉയരാന്‍ തുടങ്ങി. അത് അത്യാധുനികസജ്ജീകരണങ്ങളുള്ള സിനിമാ തീയറ്ററാണെന്നും ആണ്ടവന് എന്നാണ് പേരെന്നും ശ്രുതി പരന്നു. ശരിയായിരുന്നു. പേര് ആണ്ടവര്‍ എന്നായിരുന്നു എന്ന ചെറിയ തിരുത്തു മാത്രം. ആദ്യത്തെ സിനിമ: “കാതലിക്ക നേരമില്ലൈ’. അപ്പോള്‍ത്തന്നെ രണ്ടമത്തെ സിനിമയും വിളംബരം ചെയ്യപ്പെട്ടു. അത് “ചിലമ്പൊലി’യായിരുന്നു. “ചിലമ്പൊലി’ കാണാന്‍ ഞങ്ങള്‍ വീട്ടില്‍നിന്ന് ആഘോഷമായി ആണ്ടവറിലേയ്ക്കു പോയി. സി കെ കെ ടാക്കീസിനെ അപേക്ഷിച്ച് നല്ല ഉള്‍വശം. തറയില്ല. അവിടെയും ബെഞ്ചുകള്‍. അതിനു പിന്നില്‍ കസേരകള്‍. ബാല്‍ക്കണിയില്‍ കുഷനുള്ള ഇരിപ്പിടങ്ങള്‍. നല്ല ശബ്ദസംവിധാനം. ഞങ്ങള്‍ ബെഞ്ചിനുള്ള ടിക്കറ്റാണ് എടുത്തത്. പക്ഷേ മുറ്റിച്ചിക്കാരനേക്കാളും ചാര്‍ജ് അധികമായിരുന്നു: അമ്പതു പൈസ. (അന്നേയ്ക്ക്അണ പോയി പൈസയായിരുന്നു.) എന്നാലും ബെഞ്ചിലിരുന്ന് സുഖമായി സിനിമ കുണ്ടു.
ഇടവേളയില്‍ പാട്ടുപുസ്തകവും കപ്പലിയുംഅകത്തേയ്ക്കു വന്നു. പതിനഞ്ചു പൈസ കൊടുത്ത് പാട്ടുപുസ്തകം വാങ്ങി. അഭിമാനത്തോടെയാണ് കൊട്ടകയില്‍ നിന്നു മടങ്ങിയത്. ജോസിനേക്കാളും രാമവര്മ്മയേക്കാളും മാതയേക്കാളുമൊക്കെ മുന്തിയതല്ലേ ആണ്ടവര്‍? ഇനിയെന്തിന് തൃശ്ശൂര്‍ക്കു പോണം സിനിമ കാണാന്‍? മുറ്റിച്ചിക്കാരനേയും അതു ഞെട്ടിച്ചിരിയ്ക്കണം. കിടയറ്റ ഒരു കൊട്ടക. അതും സി കെ കെയുടെ വെറും നൂറു മീറ്റര്‍ അകലെ! എന്നാല്‍ തോറ്റുകൊടുക്കാന്‍ മുറ്റിച്ചിക്കാരനെ കിട്ടില്ല. അയാള്‍ ഓലപ്പുര പൊളിച്ചുമാറ്റി. അതിന്റെ സ്ഥാനത്ത് വൈകാതെ കെട്ടിടം പൊങ്ങി. പണി കഴിഞ്ഞ് സി കെ കെ ടാക്കീസ് എന്ന പേരിന്റെ സ്ഥാനത്ത് ഡേവിസണ്‍ തീയറ്റര്‍ എന്ന് എഴുതി വെച്ചിട്ടേ അയാള്‍ അടങ്ങിയുള്ളു. ആണ്ടവറിനോളം വരില്ലെങ്കിലും ഒട്ടും മോശമല്ലാത്ത സംവിധാനങ്ങള്‍. ഡേവിസണിന്റെ ഉദ്ഘാടനം നാടാകെ വിളംബരം ചെയ്തു. “ആദ്യകിരണങ്ങള്‍’ എന്ന സിനിമയോടെയായിരുന്നു അത്. അപ്പോള്‍ ആണ്ടവറില്‍ “ഭാര്‍ഗ്ഗവീനിലയം’. രണ്ടിലും ആളുകള്‍ ഇടിച്ചു കയറി. അതു മാറിയപ്പോള്‍ ഡേവിസണ്‍ “കുട്ടിക്കുപ്പായം’ കൊണ്ടു വന്നു. അപ്പോള്‍ ആണ്ടവറില്‍ “തച്ചോളി ഒതേനന്’. കളി തുടങ്ങുന്നതറിയിയ്ക്കാന് രണ്ടു കൊട്ടകകളില്‍നിന്നും കോളാമ്പികള്‍ അലമുറയിട്ടു. ആണ്ടവറില്‍ ടിക്കറ്റ് കിട്ടാതെ പോയവര്‍ ഡേവിസണിലേയ്ക്കും അവിടെ ടിക്കറ്റ് കിട്ടാത്തവര്‍ ആണ്ടവറിലേയ്ക്കും ഓടി. മിക്കവാറും ദിവസങ്ങളിലെല്ലാം രണ്ടു കൊട്ടകകള്‍ക്കു മുന്നിലും ഹൗസ്ഫുള് എന്ന ബോര്‍ഡ് തെളിഞ്ഞു.
ഏതിലേയ്ക്കായാലും നാലു നാഴിക നടക്കണം ഞങ്ങള്‍ക്ക്. ഞങ്ങളുടെ നാട്ടിലെ കൂലിപ്പണിക്കാര്‍ പണി കഴിഞ്ഞ് നേരെ ഈ കൊട്ടകകളിലേയ്ക്ക് വലിഞ്ഞു നടക്കും. പലരുടേയും വേഷം ഒറ്റമുണ്ടും തോളത്ത് ഒരു തോര്‍ത്തും മാത്രം. ഒന്നാം കളിയ്ക്ക് ധാരാളം പെണ്ണുങ്ങളും വരും. അതു വിടുന്ന നീണ്ട ബെല്‍ അലറിവിളിയ്ക്കുമ്പോഴേയ്ക്കും രണ്ടാമത്തെ കളിയ്ക്കുള്ള ആളുകള്‍ കൗണ്ടറില്‍ വരി നിന്നു കഴിഞ്ഞിരിയ്ക്കും. സിനിമ തീരുമ്പോള്‍ 12 മണി കഴിയും. വഴിവിളക്കുകളില്ല. വീടുകളില്‍നിന്നുള്ള വെട്ടം പോലുമുണ്ടാവില്ല. ടോര്‍ച്ചോ കത്തിച്ചു പിടിച്ചചൂട്ടോ ആയി മടക്കം. ടാറിടാത്ത പാതയിലാണെങ്കില്‍ കല്ലും മുള്ളും വേണ്ടുവോളം.
പുതിയ കൊട്ടകകള്‍ വരുന്ന കാലമായിരുന്നു പിന്നെ. തൃശ്ശൂരില്‍ രാഗവും രാമദാസും വന്നു. പുതുക്കലുകളും പേരുമാറ്റലും നടന്നു. മാത ബിന്ദുവും രാമവര്‍മ്മ സപ്നയുമായി. ഏകദേശം ആ കാലത്തു തന്നെ ഊരകത്ത് ഒരു കൊട്ടക തുടങ്ങി. ലക്ഷ്മി. അതോടെ ഞങ്ങള്‍ക്ക് അത്രതന്നെ നടക്കേണ്ട എ ന്നുവന്നു. ഓലപ്പുരയായതുകൊണ്ട് വ്യക്തതയുള്ള ശബ്ദം. ഇതിനിടെ ആണ്ടവറിന്റെ ഉടമസ്ഥര്‍ മാറി. ആണ്ടവര്‍ കൃഷ്ണയായി. ലക്ഷ്മിയുടെ പേരല്ല മാറിയത്. ഓലപ്പുര കെട്ടിടമായി. തകരം മേഞ്ഞു. ഭംഗിയുള്ള മതില് കെട്ടി. ബി ക്ലാസ്സ് പദവി നേടി അവള് സുന്ദരിയായി. ഊരകത്തിന്റെ പുരോഗതി അവിടെയും നിന്നില്ല. ഞങ്ങളെ ആഹ്ലാദിപ്പിച്ചുകൊണ്ട് അവിടെ ഒരു കൊട്ടക കൂടി വന്നു: അനിത. രണ്ടു കിലോമീറ്റര്‍ ചുറ്റുവട്ടത്തില്‍ നാലു പടങ്ങള്‍ ഒരേ സമയം. ഓണം-വിഷു-ക്രിസ്തുമസ്സ് കളികള്‍ക്ക് പുതിയ പടങ്ങള്‍ കിട്ടാന്‍ അവര്‍ തമ്മില്‍ത്തമ്മില്‍ മത്സരിച്ചു.
അനിതയായിരുന്നു പുത്തന്‍ കൂറ്റുകാര്ക്കു പ്രിയം. പടങ്ങള്ക്കിടെ ചില നീലക്കഷണങ്ങള് തിരുകാറുള്ളതുകൊണ്ടായിരുന്നു അത്. പക്ഷേ അവരെ നിരാശപ്പെടുത്തിക്കൊണ്ട്
ഇടയ്ക്കിടെ കളി മുടങ്ങാറുമുണ്ടായിരുന്നു. റെയിഡു നടന്ന് കൊട്ടക പോലീസ് സീലു വെയ്ക്കുന്നതു കൊണ്ടാണ് അതെന്ന് ആളുകള്‍ അടക്കം പറഞ്ഞു.
എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ ദൂരദര്ശന് എല്ലാ ഞായറാഴ്ചയും സിനിമ കാണിച്ചു തുടങ്ങിയതോടെ നമ്മുടെ രാത്രിചര്യകളില് മാറ്റം വന്നു. വീട്ടിലിരുന്നും സിനിമ കാണാം എന്ന അറിവ് അത്ഭുതത്തോടെയാണ് നമ്മള് ഉള്‍ക്കൊണ്ടത്. പക്ഷേ ടെലിവിഷനുള്ള വീടുകള്‍ കുറവായിരുന്നു. അതുകൊണ്ടെന്ത്? ഇല്ലാത്തവര്‍ ഉള്ളവരുടെ വീട്ടിലേയ്ക്കു കൂട്ടംകൂട്ടമായി ചെന്നു.ഉള്ളവരാവട്ടെ വാതിലുകള്‍ ഉദാരമായി തുറന്നു വെച്ചു. അതിഥികള്‍ക്കു കൊറിയ്ക്കാന് മിക്സചറും കായ വറുത്തതും കരുതി വെച്ചു. രാത്രി എട്ടരയ്ക്ക് സിനിമ തീരുമ്പോള്‍ കൊട്ടകകളില്നിന്നെന്ന പോലെ ആളുകള്‍ പുറത്തിറങ്ങി നിരത്തുകളില്‍ നിറഞ്ഞു. ലോകക്കപ്പ് മത്സരങ്ങളും ഇത്തരത്തില്‍ കൂട്ടമായിരുന്നാണ് കണ്ടത്. നമ്മള് ഏറ്റവും സൗഹാര്‍ദ്ദത്തോടെയും സഹവര്ത്തിത്വത്തോടെയുംകഴിഞ്ഞ കാലമായിരുന്നു അത്.
ദൂരദര്‍ശന്റെ ഞായറാഴ്ചക്കളി കൊട്ടകകളെ അല്പം ബാധിച്ചു. പക്ഷേ അത് ഒരു തുടക്കം മാത്രമായിരുന്നു എന്ന് അധികം വൈകാതെ അവര്‍ക്കു മനസ്സിലായി. വിഡിയോക്കടകളുടെ വരവായിരു ന്നു പിന്നീടുണ്ടായത്. പടങ്ങളുടെ വിഡിയോ കസ്സെറ്റുകള്‍ വാടകയ്ക്ക് കിട്ടിത്തുടങ്ങിയതോടെ ഇഷ്ടപ്പെട്ട സിനിമകള്‍ തിരഞ്ഞെടുത്തു കാണാനുള്ള സൗകര്യമായി. വിഡിയോക്കടക്കാര് കസ്സെറ്റുകള്‍ വീട്ടിലെത്തിച്ചു കൊടുക്കാനും കൂടി തുടങ്ങിയതോടെ വീടുകള്‍ ചെറിയചെറിയ കൊട്ടകകളായി മാറി. ഫാനിന്റെ ചുവട്ടിലിരുന്ന് ചെറിയ ചെലവില്‍ സിനിമ കാണാനാവുമെങ്കില്‍ എന്തിന് കൊട്ടകയിലേയ്ക്കു പോവണം?
നീലക്കഷണങ്ങള് തിരുകുന്നു എന്ന് അപഖ്യാതിയുള്ള അനിതയാണ് ആദ്യം പൂട്ടിപ്പോയത്. കുറേകാലം പൂട്ടിക്കിടന്ന ശേഷം ലക്ഷ്മി കല്യാണമണ്ഡപമായി. വൈകാതെ കൃഷ്ണയുംപൂട്ടി. മുറ്റിച്ചിക്കാരന് മാത്രം എന്തോ ഒരു വാശി പോലെ പിടിച്ചു നിന്നു.
മലയാളത്തില്‍ പുതിയ പുതിയ ചാനലുകള്‍ തുറക്കുന്നതാണ് പിന്നെ നമ്മള് കണ്ടത്.
എപ്പോള്‍ വെച്ചാലും ഏതെങ്കിലും ചാനലില്‍ സിനിമയുണ്ടാവുമെന്നു വന്നതോടെ വിഡിയോക്കടകളുടെ സ്ഥിതിയും പരുങ്ങലിലായി. പൂട്ടിപ്പോയ വിഡിയോക്കടകളില്നിന്നുള്ള സീഡികള്‍ വഴിയോരത്ത് കുന്നു കൂട്ടിയിട്ടു. പെട്ടാല്പ്പെട്ട വിലയ്ക്ക് വിറ്റു തുലയ്ക്കാനായിരുന്നു അത്. വെറും ഇരുപതു കൊല്ലത്തിനുള്ളില്‍ വന്ന മാറ്റങ്ങളായിരുന്നു ഇതെല്ലാം.
അതിനിടയിലും തമാശയുണ്ടായി. അനാഥയായി കിടന്ന കൃഷ്ണയ്ക്ക് പുതിയ ഉടമസ്ഥന്വന്നു. അവര്‍ കൃഷ്ണയെ അടിമുടി പുതുക്കി. കുഷനുള്ള കസേരകള്‍ വെച്ചു. തൃശ്ശൂരിലെ രാമദാസ് ഉപേക്ഷിച്ച ഡി ടി എസ് സിസ്റ്റം വാങ്ങി സ്ഥാപിച്ചു. പുതിയ പേരുമിട്ടു: ന്യൂ ആണ്ടവര്‍.പുതിയ പടങ്ങള്‍ നേരിട്ടു കിട്ടുമെന്നു പ്രതീക്ഷിച്ചാണ് അത്രയും ചെയ്തത്. അതു നടക്കാതെവന്നതോടെ ന്യൂ ആണ്ടവര്‍ കഷ്ടത്തിലായി. രണ്ടു
വര്‍ഷം മുമ്പ് അതു പൂട്ടി. അതിനും മുമ്പു തന്നെമുറ്റിച്ചിക്കാരനും തന്റെ കൊട്ടക കല്യാണങ്ങള്‍ക്കു തുറന്നു കൊടുത്ത് വിധിയ്ക്ക് സമ്പൂര്‍ണ്ണമായി കീഴടങ്ങിക്കഴിഞ്ഞിരുന്നു.
കീഴടങ്ങാത്ത ചിലരുമുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തുള്ള ആമ്പല്ലൂരിലെ “ശ്രീരാമ’ ഒരുദാഹരണം. ആയിരത്തില്‍പ്പരം പേര്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യമുണ്ടായിരുന്ന അതു പൊളിച്ച് ചെറിയ രണ്ടു തീയറ്ററുകളാക്കി. ശീതീകരിച്ച ഉള്‍വശം, കമനീയമായ ഇരിപ്പിടങ്ങള്‍. നൂറോളം പേര്‍ക്ക് ഇരിയ്ക്കാവുന്ന സൗകര്യം.
കേരളത്തില്‍ മള്‍ട്ടിപ്ലെക്സുകളുടെ കാലമാണ് ഇതെന്ന് തിരിച്ചറിഞ്ഞ ഉടമസ്ഥരുടെ സമയോചിതമായ നീക്കമായിരുന്നു അത്. നഗരങ്ങളായ നഗരങ്ങളിലൊക്കെ നിരവധി മള്‍ട്ടിപ്ലെക്സുകള്‍ ഉയര്‍ന്നു. ഓണ്‍ ലൈനില്‍ ടിക്കറ്റ് ബുക് ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കി. വിപുലമായപാര്ക്കിങ്ങ് സംവിധാനങ്ങള്‍ ഉണ്ടാക്കി. കനത്ത വിലയുള്ള ടിക്കറ്റെടുത്ത് പടം കാണാനെത്തിയവരുടെശരീരം തപ്പി നോക്കി. ബോംബുകളുണ്ടോഎന്നല്ല എന്തെങ്കിലും ഭക്ഷണം ഒളിച്ചു കടത്തുന്നുണ്ടോഎന്നാണ് പരിശോധന. പിടികൂടിയവരില്‍നിന്ന് പച്ചവെള്ളം പോലും പിടിച്ചുവെച്ചു.അകത്ത് നാലിരട്ടി വിലയ്ക്ക് പോപ് കോണും പപ്പ്സും കട്ലെറ്റും ഐസ്ക്രീമും കോളയുംഅവര്ക്കായി കരുതി വെച്ചു. പിടിച്ചെടുത്ത പച്ചവെള്ളവും ബിസ്കറ്റും പടം കഴിഞ്ഞതിനു ശേഷം കൗണ്ടറില്‍നിന്ന് ഔദാര്യപൂര്‍വ്വം തിരിച്ചു കൊടുത്തു.
സിനിമാശാലകള്‍ വരേണ്യവര്‍ഗത്തിനു മാത്രമുള്ളതായതാണ് കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായ ഒരു പ്രധാനമാറ്റം. ഒരു പകലിന്റെ അദ്ധ്വാനത്തിനു ശേഷം അല്പം വിനോദത്തിന് മുറ്റിച്ചിക്കാരന്റെ കൊട്ടകയിലും ആണ്ടവറിലും എത്തിയിരുന്നവര്‍ ഇന്ന് കൊട്ടകയിലുമില്ല വീട്ടിലുമില്ല. വീടുകളില്‍നിന്ന് ആഘോഷപൂര്‍വ്വം കൊട്ടകയിലേയ്ക്ക് മക്കളോടും ഭര്‍ത്താവിനോടുമൊപ്പം പോയിരുന്നവര്‍ രാത്രിയേറും വരെ ടെലിവിഷനിലെ സീരിയലുകളും സിനിമകളും കണ്ട് ഭര്‍ത്താവിനേയും കുട്ടികളേയും കാത്തിരുന്നു. ഭര്ത്താക്കന്മാര് ബാറുകളില്നിന്നുംകുട്ടികള് മള്ട്ടിപ്ലെക്സില്നിന്നും സന്തോഷം ഉള്‍ക്കൊണ്ട് വൈകി മാത്രം വീടുകള്‍ പൂകി.
മാറ്റങ്ങള്‍ ഒരിയ്ക്കലും നിലയ്ക്കുകയില്ലല്ലോ. ഇന്നു കാണുന്ന മള്‍ട്ടിപ്ലെക്സുകള്‍ക്ക് എത്രആയുസ്സുണ്ടെന്ന് ആര്‍ക്കറിയാം! വീടുകള്‍ അത്യാധുനികസൗകര്യമുള്ള തീയറ്ററുകളായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. പുതിയ സിനിമകള്‍ വീടുകളില്‍ത്തന്നെ റിലീസ് ചെയ്യാന്‍ അധികം താമസമില്ല. നമ്മുടെ രാത്രികള്‍ ഇനിയും എത്രയോ മാറ്റങ്ങള്‍ കാണാനിരിയ്ക്കുന്നു!
മുറ്റിച്ചിക്കാരന്റെ നാവോറു പാടാന്‍ ഇന്ന് പാണന്മാര് ആരുമില്ല. കൊട്ടകയുമല്ല കല്യാണമണ്ഡപവുമല്ല എന്ന മട്ടില്‍ ഒരോര്‍മ്മത്തെറ്റു പോലെ ഡേവിസണ്‍ നില്ക്കുന്നു. ലക്ഷ്മിയില്‍ വല്ലപ്പോഴും ഓരോ കല്യാണം നടക്കുന്നു. അനിത നിന്നിരുന്നിടത്ത് ഇന്ന് വെറും കാടു മാത്രം. ന്യൂ ആണ്ടവര്‍ കല്യാണമണ്ഡപമായില്ല. പൊളിച്ചു മാറ്റിയിട്ടുമില്ല. ന്യൂ ആണ്ടവര്‍ എന്ന പേര് പകുതിയിലേറെയും മാഞ്ഞു പോയിരിയ്ക്കുന്നു. പുല്ലു വളര്‍ന്ന് കാലു കുത്താന്‍ പോലും പറ്റാതായ പരിസരം. അതിലേ കടന്നു പോവുമ്പോഴൊക്കെ ആലോചിയ്ക്കാറുണ്ട്.
കണ്ണായ ഇടത്ത് ഇങ്ങനെസ്ഥലം മുടക്കി എത്ര കാലം നില്ക്കാനാവും ന്യൂ ആണ്ടവറിന്? അതും ഭൂമിയ്ക്ക് ഇത്രയും വിലയുള്ളഈ കാലത്ത്? ഭൂമി ദല്ലാളുകളേ, അതിനെ കണ്ണു വെയ്ക്കരുത്. പണ്ടു പണ്ട് ഒരു കാലത്ത് കേരളത്തില്‍ സിനിമാ കൊട്ടകകളുണ്ടായിരുന്നു എന്നും അവിടെ ആളുകള്‍ ഒന്നിച്ചിരുന്ന് സിനിമകള്‍ കണ്ടിരുന്നുവെന്നും നമ്മുടെ കുട്ടികള്‍ അറിയട്ടെ. സിനിമയെന്നാല്‍ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്കിരുന്ന് മൊബൈല്‍ ഫോണില്‍ കാണുന്നതല്ലായിരുന്നു എന്നും അവര്‍ മനസ്സിലാക്കട്ടെ. അവര്‍ക്കു തൊട്ടു കാണിച്ചു കൊടുക്കാനായെങ്കിലും ന്യൂ ആണ്ടവര്‍ അവിടെ നിന്നോട്ടെ. നിങ്ങളുടെ ദയവുണ്ടാ കണം.