Image

വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍

Published on 28 July, 2016
വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍
ലോക സമ്പദ്ഘടനയെ തന്നെ സ്വാധീനിക്കുന്ന സ്റ്റോക് മാര്‍ക്കറ്റിന്റെ തലസ്ഥാനമായ വാള്‍സ്ട്രീറ്റിന്റെ കഥയുമായി മീരാ മേനോന്‍.

ആര്‍ത്തിയും ചതിയും തട്ടിപ്പും നിറഞ്ഞ, നോക്കിനില്‍ക്കെ കോടീശ്വരനും അതേപോലെ തന്നെ പാപ്പരുമൊക്കെ ആകുന്ന സമ്പദ്‌ലോകത്തിലെ കഥ എന്നും ഹോളിവുഡിനെ ആകര്‍ഷിച്ചിട്ടുള്ളതാണ്. വാള്‍സ്ട്രീറ്റ്, ബിഗ് ഷോര്‍ട്ട്, വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

ഈ ലോകത്തേക്ക് ഒരു വനിതാ സംവിധായിക എത്തിപ്പെടുന്നത് ഇതാദ്യം. പോരാത്തതിന് ഒരു ഇന്ത്യക്കാരിയും. ഹോളിവുഡ് ചിത്രംസംവിധാനം ചെയ്ത ആദ്യ മലയാളിയെന്ന ബഹുമതിയും മീരക്കു സ്വന്തം.

വാള്‍സ്ട്രീറ്റിന്റെ തട്ടിപ്പുകളെ നിയമത്തിനു കീഴില്‍ കൊണ്ടുവന്നതും ഇന്ത്യക്കാരനായ യു.എസ് അറ്റോര്‍ണി പ്രീത് ഭരാരയാണെന്നത് ഓര്‍ക്കുക.

ന്യു ജേഴ്‌സിയിലുള്ള പിതാവ് സി. വിജയന്‍ മേനോന്‍ നാലര പതിറ്റാണ്ടു മുമ്പ് തുടങ്ങി വെച്ച താരാ ആര്‍ട്‌സിന്റെ കലാസപര്യയ്ക്ക് തിലകക്കുറിയായി 'ഇക്വിറ്റി' (ഓഹരി)സിനിമ ഇന്ന് ന്യൂയോര്‍ക്കിലും ലോസാഞ്ചലസിലും പ്രദര്‍ശനമാരംഭിക്കും. ഓഗസ്റ്റ് രണ്ടിനു അമെരിക്കയിലെങ്ങും പ്രദര്‍ശനമാരംഭിക്കും.

സോണി പിക്‌ചേഴ്‌സ് മൂന്നര മില്യനു വിതരണാവകാശം വാങ്ങിയഇക്വിറ്റിയുടെ സംവിധായിക മാത്രമല്ല, കഥയും വനിതകളെ കേന്ദ്രീകരിച്ചാണ്. ഒരു വനിതാ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ഉയരങ്ങളിലേക്ക് എത്താന്‍വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് കേന്ദ്രബിന്ദു. ഷെയര്‍ പൊതുജനത്തിനു വില്‍ക്കുമ്പോള്‍ (ഐ.പി.ഒ) ഉണ്ടാവുന്ന കുറ്റക്രുത്യങ്ങളും അതന്വേഷിക്കുന്ന ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയും ആണു കഥ മുന്നോട്ടു നയിക്കുന്നത്.

കടുത്ത മത്സരവും കുതികാല്‍വെട്ടുമുള്ള രംഗം. ആരേയും വിശ്വസിക്കാനാവില്ല. വലിയ നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള നെട്ടോട്ടത്തിലാണു എല്ലാവരും. ഇതിനിടയില്‍ കഴുത്തറപ്പന്‍ മത്സരവും. ധാര്‍മ്മികത തന്നെ മറന്നുള്ള പ്രവര്‍ത്തനങ്ങളും.ഇവയെല്ലാമാണു കഥയ്ക്ക് ജീവന്‍ നല്‍കുന്നത്.

ഓഹരി വിപണി ചതുരംഗക്കളി പോലെയാണെന്ന് മീര വിശേഷിപ്പിക്കുന്നു. ഓരോരുത്തരുടേയും അടുത്ത നീക്കം എന്താണെന്നറിയാത്ത കളി.

നൂറു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ത്രില്ലറില്‍ 'ബ്രേക്കിംഗ് ബാഡ്' ചിത്രത്തിലെ നടി അന്നാ ഗുണ്‍ ആണ് നായിക. ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിലെ നടി അലിസിയ 
റെയ്‌നര്‍, ജയിംസ് പര്‍ഫോയി, സാറാ മേഗന്‍ തോമസ്, സാമുവേല്‍ റൂകിന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

എമി ഫോക്‌സിന്റെ രചന. നിര്‍മ്മാണം അലിസിയ റെയ്‌നര്‍, സാറാ മേഗന്‍ തോമസ്. രണ്ടു മില്യനില്‍ നിര്‍മ്മിച്ച ചിത്രം പൂര്‍ണമായും കൊമേര്‍ഷ്യല്‍ എന്നു പറയാനാവില്ല. എങ്കിലും കൊമേര്‍ഷ്യല്‍ വിജയം സോണി വാങ്ങിയതോടു കൂടി ലഭിച്ചു.

ഫാറാ ഗോസ് ബാംഗ് എന്ന 90 മിനിട്ട് ചിത്രത്തിലൂടെയാണ് (2013) മീര പ്രശസ്തയായത്. അത് 25,000 ഡോളറിന്റെ നോറാ എഫ്രോണ്‍ െ്രെപസ് നേടി. 2004ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ കെറിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് പുറപ്പെടുന്ന പേര്‍ഷ്യന്‍ യുവതി ഫാറാ മഹ്താബിനെ അധികരിച്ചുള്ളതാണ് ചിത്രം. ഈ യാത്രയില്‍ തന്റെ കന്യകാത്വം നഷ്ടപ്പെടണം എന്ന മോഹവും ഫാറയ്ക്കുണ്ടായിരുന്നു...ആ കോമഡിയുടെ മികവ് കണ്ടാണ് ഇക്വിറ്റിയുടെ സംവിധാനം നവാഗതയായ മീരക്കു നിര്‍മ്മാതാക്കള്‍ നല്‍കിയത്. വനിതള്‍ക്ക് പ്രാമുഖ്യമുള്ള സിനിമയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുവന്ന നിര്‍മ്മാതാക്കള്‍ക്ക് മീരയെ ദൗത്യമേല്‍പ്പിക്കാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല.

ഈവര്‍ഷം ഗ്ലാമര്‍ മാഗസിന്‍ മീരയെ 'ഹോളിവുഡിനെ നയിക്കുന്ന 35 വയസില്‍ കുറഞ്ഞ 35 വനിതകളില്‍' ഒരാളായി അവതരിപ്പിച്ചിരുന്നു. ട്വന്റിയത്ത് സെഞ്ച്വറി ഫോക്‌സിന്റെ ഗ്ലോബല്‍ ഡയറക്ടേഴ്‌സ് ഇനിഷ്യേറ്റീവില്‍ ഫെല്ലോ ആയും മീര അടുത്തയിടയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഇംഗ്ലീഷിലും ആര്‍ട് ഹിസ്റ്ററിയിലും ബിരുദം നേടിയ മീര യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്‌സില്‍ നിന്നാണ് ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയത്.

മുഖ്യധാര സിനിമാ രംഗത്തു ന്വാഗത എന്ന നിലയില്‍ ഈ രംഗത്ത് നല്ല പരിചയമുള്ളവരെ ഡയറക്ട് ചെയ്യുക ഒരു വെല്ലുവിളിയായിരുന്നു. പക്ഷെ എല്ലാവരും മികച്ച സഹകരണവുമായെത്തി-മീര പറയുന്നു. അവരില്‍ നിന്നു താന്‍ കൂടുതല്‍ പഠിച്ചു. തനിക്ക് അറിയാത്ത കാര്യങ്ങള്‍ ഏതൊക്കെയാണെന്നു മനസിലാക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകുക.

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, റോണ്‍ ഹൊവാര്‍ഡ് തുടങ്ങിയ സംവിധായകരുടെ ആരാധികയായ മീര പുതുമയുള്ള വ്യത്യസ്ത സിനിമകള്‍ ചെയ്യുക ലക്ഷ്യമിടുന്നു. മുഖ്യധാരയില്‍ നിന്ന് അകന്നുള്ള മനുഷ്യകഥകള്‍, കുടിയേറ്റക്കാരുടെ കഥകള്‍, വനിതകളുടെ ജീവിതം, കറുത്തവരുടെ ലോകം ഒക്കെ മികച്ച വിഷയങ്ങളായി മീര കരുതുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി അവയെ സമീപിക്കണം.

അറിയാവുന്ന കഥകള്‍ പറയുമ്പോഴാണ് അതു മികച്ചതാകുന്നത്. വനിതകളെ കേന്ദ്രീകരിച്ചുള്ള സിനിമ ലക്ഷ്യമിടുന്നതും അതുകൊണ്ടാണെന്ന് മീര പറയുന്നു.

ഹോളിവുഡില്‍ ദക്ഷിണേഷ്യക്കാരുടെ, പ്രത്യേകിച്ച് വനിതകളുടെ അഭാവത്തെപ്പറ്റിയും മീര ബോധവതിയാണ്. ഇതിനു മാറ്റം വരാന്‍ തന്നാല്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നു അവര്‍ പറയുന്നു.

ദക്ഷിണേഷ്യക്കാരെ കഥാപാത്രങ്ങളാക്കിയുള്ള ഒരു പരമ്പര മറ്റൊരു സംവിധായകനൊപ്പം നിര്‍മ്മിക്കാനും മീരയ്ക്ക് പദ്ധതിയുണ്ട്. ടിവിയിലും മറ്റും ദക്ഷിണേഷ്യക്കാരെ കാണാതെ വരുമ്പോള്‍ നാം അന്യരാണെന്ന ചിന്ത ദക്ഷിണേഷ്യക്കാരുടെ പുതിയ തലമുറയ്ക്കും ഉണ്ടായെന്നിരിക്കും. അതു മാറണം

നാട്ടില്‍ നിന്നു സിനിമകളും ഷോകളും കൊണ്ടുവരുന്നതിനു അമേരിക്കയില്‍ തുടക്കമിട്ട സി. വിജയന്‍ സിനിമാ നിര്‍മ്മാതാവുമാണ്. താരങ്ങളും മറ്റും വീട്ടില്‍ നിത്യവും അതിഥികളായെത്തുന്നു. അതു മീരയേയും കലാരംഗത്ത് വരാന്‍ സഹിയിച്ചു. എങ്കിലും ഡോക്ടറായ അമ്മയ്ക്കും എന്‍ജിനീയറായ പിതാവിനും കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നു മീര പറയുന്നത് പിതാവും സമ്മതിക്കുന്നു. പൂര്‍ണ മനസോടെയല്ലെങ്കിലും സ്വന്തം വഴി കണ്ടെത്താന്‍ അച്ഛനും അമ്മ ഡോ. രാധികയും സമ്മതിക്കുകയായിരുന്നു. മീരയുടെ മൂത്ത സഹോദരി താരയും ഡോക്ടറാണ്.

കൊളംബിയയിലെ ക്ലാസ്‌മേറ്റ് ലോറാ ഗുഡുമൊത്താണ്ഫാറാ ഗോസ് ബാംഗ് എഴുതിയത്. സുഹൃത്തുക്കളൊക്കെ കൂടി ഒരു ലക്ഷം ഡോളര്‍ അതു നിര്‍മ്മിക്കാന്‍ സമാഹരിച്ചു. കിക്ക് സ്റ്റാര്‍ട്ടര്‍ വഴിയും പണം ലഭിച്ചു. എക്കാലവും പരസ്പരം സഹായിക്കാമെന്ന പ്രതിഞ്ജയും സുഹൃത്തുക്കള്‍ കൈമാറി.

ദി മാര്‍ട്യര്‍ ലെറ്റേഴ്‌സ് (2003), ദി സിഡക്ഷന്‍ ഓഫ് ഷൈത്താന്‍ (2006), മെമ്മര്‍ എര്‍ഗോ സും (2007), ആര്‍ യു ലോറാ ഗുഡ്(2009), ഫാറാ ഗോസ് ബാംഗ് (2013)തുടങ്ങിയവയാണ് മീരയുടെ പ്രധാന സംഭാവനകള്‍.

സിനിമ നിര്‍മ്മിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മീരയുടെ ഉപദേശവുമുണ്ട്. അതു കൈയ്യോടെ നിര്‍മ്മിക്കുക, സംശയിച്ചു നില്‍ക്കരുത്. മികച്ച രീതിയില്‍ ചെയ്യാമെന്നു കരുതി മാറ്റിവെയ്ക്കരുത്. ഒന്നും ഒരിക്കലും പൂര്‍ണ്ണതയുള്ളതാവില്ല. പക്ഷെ സിനിമക്കാരനാകണമെങ്കില്‍ സിനിമ എടുക്കുക. അതിനു പറ്റിയ സമയം പിന്നീട് വരികയില്ല. അത് ഇപ്പോള്‍ തന്നെ ചെയ്യാന്‍ ഒരു വഴി കണ്ടെത്തുക.

സിനിമാരംഗത്തേയ്ക്കുള്ള തന്റെ കാല്‍വെയ്പിനു ഏറ്റവും വലിയ പ്രചോദനം അച്ഛനാണെന്നു മീര സാക്ഷ്യപ്പെടുത്തുന്നു.

സോണിക്കു വിതരണാവകാശം നല്‍കിയതൊടെ തന്നെ ചിത്രം സാമ്പത്തിക വിജയമായതായി വിജയന്‍ മെനോന്‍ ചൂണ്ടിക്കാട്ടി. പണത്തേക്കാളേറെ അംഗീകാരവും പബ്ലിസിറ്റിയും ലഭിച്ചു. ന്യുയോര്‍ക്ക് ടൈംസ്, യു.എസ്.എ. ടൂഡേ തുടങ്ങിയവയൊക്കെ ചിത്രത്തെപറ്റി നല്ല റിവ്യൂ എഴുതി. 
മകള്‍ ഈ രംഗം തെരെഞ്ഞെടുത്തപ്പോള്‍ ആശങ്കകളുണ്ടായിരുന്നു. 

ഫൈന്‍ ആര്‍ട്‌സ് ക്ലാസ് മേറ്റായ പോള്‍ ഗ്ലിസന്‍ അണു ഭര്‍ത്താവ്. അനിമേഷന്‍ ഫിലിം രംഗത്താണ് പോള്‍ പ്രവര്‍ത്തിക്കുന്നത്.

അമേരിക്കന്‍ ഡ്രീംസിലെ അഭിനയത്തിനു പതിനെട്ടു വയസുള്ളപ്പോള്‍ മീരക്ക് ഇന്ത്യയില്‍ നിന്ന് അവാര്‍ഡ് ലഭിച്ചിരുന്നു.

see also: Meera Menon’s debut film, female-centric Equity attracts rave reviews
വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍വാള്‍സ്ട്രീറ്റിന്റെ കഥ, ഇക്വിറ്റി; ഹോളിവുഡില്‍ ചരിത്രമെഴുതി മീരാ മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക