Image

ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)

Published on 20 July, 2016
ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)
കലയുടെ കേന്ദ്രമായ കോഴിക്കോടു നഗരത്തില്‍നിന്നും ഉദിച്ചുയര്‍ന്ന അനുഗ്രഹീതയായ ശ്രേയകുട്ടിയെന്ന കൊച്ചു കലാകാരി പാട്ടിന്റെ ലോകത്തിലെ ഇതിഹാസമായി മാറിയ വാനമ്പാടിയാണ്. അവള്‍ ആലപിക്കുന്ന മനോഹരമായ ഗാനങ്ങള്‍ ആരുടെയും മനസിനെ പിടിച്ചുകുലുക്കും. പ്രായത്തില്‍ കവിഞ്ഞ ഭാവുകങ്ങള്‍ നിറഞ്ഞ ഗാനങ്ങള്‍ കൊണ്ടും ഹൃദയ നൈര്‍മല്യം കര കവിഞ്ഞൊഴുകുന്ന പുഞ്ചിരികൊണ്ടും അവള്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. അവള്‍ പാടിയ ഗാനങ്ങള്‍ ഒന്നു ശ്രവിച്ചാലും, 'ഓരോ നിമിഷവും ദൈവമേ നിന്‍ സ്തുതി പാടീടും, ഞാന്‍ ഓരോ ശ്വാസത്തിലും ദൈവമേ നിന്‍ നാമം വാഴ്ത്തീടും. നിന്‍ സ്‌നേഹ മാധുര്യം ആസ്വദിച്ചങ്ങനെ ഭൂമിയില്‍ മാലാഖയായി പാറി പറക്കും. വാനിലെ ദൂതുമായി പാടി നടന്നീടും...' ശ്രേയകുട്ടി ഇങ്ങനെ പാടുമ്പോള്‍ താളങ്ങള്‍കൊണ്ട് ആസ്വാദകര്‍ കൈകള്‍ കൊട്ടികൊണ്ടിരിക്കും. അവളുടെ പാട്ടുകള്‍ ദിനം പ്രതി ലക്ഷക്കണക്കിനാളുകളാണ് ആസ്വദിക്കുന്നത്. സിനിമാ ലോകം മുഴുവനും അവളിലെ ഗായികയെ തേടി വരുന്നു. കണ്ണുകള്‍ മേല്‍പ്പോട്ടും കീഴുമായും ഇമകള്‍ വെട്ടിയടച്ചും താളം പിടിച്ചും പാടുന്ന ഈ കൊച്ചുഗായികയുടെ പാട്ടൊന്നു കേട്ടാല്‍ ആരുടെയും മനസ് ചഞ്ചലമായി പോവും.

'ശ്രേയ ജയദീപ്' എന്ന പത്തു വയസുകാരി ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തില്‍ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതമാണ്. ഇവള്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ ഇന്നറിയപ്പെടുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരിയും. 2013ല്‍ അവള്‍ക്ക് എട്ടു വയസു പ്രായമുള്ളപ്പോള്‍ ജൂണിയര്‍ പാട്ടുകാരില്‍ ഏറ്റവും നല്ല പാട്ടുകാരിയായി സൂര്യ ടീവിയുടെ കിരീടമണിഞ്ഞിരുന്നു. ഇന്നവള്‍ സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞു. ശ്രേയ കുട്ടി പാടുമ്പോള്‍ അതിനൊപ്പിച്ച അവളുടെ കൈകള്‍ കൊണ്ടുള്ള താളങ്ങള്‍ ശ്രോതാക്കളുടെ മനസുകളില്‍ ഈണം വെച്ച പാട്ടുകളുടെ മുദ്രകളായി പതിയുകയും ചെയ്യും. അവരും ഒപ്പം താളം പിടിക്കുന്നു. ഉയരങ്ങളുടെ കൊടുമുടികള്‍ കീഴടക്കാന്‍ ആ കുട്ടിയില്‍ എല്ലാവിധ കഴിവുകളും നിറഞ്ഞിട്ടുണ്ടെന്നു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഗീത സാമ്രാട്ടുകളായ ജഡ്ജിമാര്‍ ഒന്നടങ്കം വിലയിരുത്തുന്നുമുണ്ട്.

കോഴിക്കോടുള്ള ഒരു ഹൈന്ദവ കുടുംബത്തില്‍ ജയദീപിന്റെയും പ്രസീതായുടെയും മകളായി 2005ല്‍ 'ശ്രേയ കുട്ടി' ജനിച്ചു. അവളിപ്പോള്‍ കോഴിക്കോട് ദേവഗിരിയില്‍, മെഡിക്കല്‍ കോളേജിനു സമീപമുള്ള സി.എം.ഐ ക്കാരുടെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അവള്‍ക്ക് 'സൗരവ'യെന്ന ഒരു കുഞ്ഞാങ്ങളയുമുണ്ട്. മലയാളം ഫിലിം വ്യവസായത്തില്‍ ഈ കൊച്ചുകുട്ടിയുടെ പാട്ടുകള്‍ പ്രേഷകരുടെ ഹൃദയങ്ങളില്‍ ഇതിനോടകം സ്ഥാനംപിടിച്ചു കഴിഞ്ഞു. അമ്പതില്‍പ്പരം ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളുമായി അവള്‍ ഇന്ത്യ മുഴുവന്‍ പ്രശസ്തയായിരിക്കുന്നു.

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അവളുടെ പാട്ടിന്റെ പാടവം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അവള്‍ ഏകയായിരിക്കുന്ന വേളയില്‍ ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തിക്കൊണ്ട് ഈണം വെച്ചു തനിയെ പാടുമായിരുന്നു. അവളുടെ കലാചാതുര്യത്തെ അച്ഛന്‍ ജയ ദീപ് അവള്‍ കാണാതെ ഒളിഞ്ഞിരുന്നു ശ്രവിക്കുമായിരുന്നു. അവളിലെ സംഗീത കലയെ മനസിലാക്കി ഭാവഗാനങ്ങളായ കവിതകളുടെയും കീര്‍ത്തന കവിതകളുടെയും പുസ്തകങ്ങള്‍ അവള്‍ക്കു പഠിക്കാനായും പാട്ടു പാടാനായും അച്ഛന്‍ വാങ്ങിച്ചുകൊണ്ടു വരുമായിരുന്നു. സ്‌കൂളില്‍ പാട്ടുകാരിയായി അറിയപ്പെടുന്നതിനു മുമ്പേതന്നെ അവള്‍ ആ ബുക്കുകളുടെ സഹായത്തോടെ പാട്ടുകള്‍ ഹൃദ്യസ്ഥമാക്കുകയും നല്ലൊരു പാട്ടുകാരിയായി മാറുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ക്ക് കുട്ടിയെ പാട്ടു പഠിപ്പിക്കാനായി സ്‌കൂളില്‍ നിന്നും പ്രോത്സാഹനവും ലഭിച്ചിരുന്നു. സ്‌കൂള്‍ പ്രോഗ്രാമുകളില്‍ പങ്കു ചേര്‍ന്നും പാടിക്കൊണ്ടും ശ്രേയ കുട്ടി അദ്ധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും ഒരുപോലെ കയ്യടികള്‍ നേടിക്കൊണ്ടിരുന്നു.

രണ്ടു വയസുമുതല്‍ ടീ.വിയിലും റേഡിയോയിലും വരുന്ന പാട്ടുകളുടെ ഈരടികള്‍ തെറ്റാതെ അതേപടി ആവര്‍ത്തിച്ചു പാടുമായിരുന്നു. നാലു വയസുമുതല്‍ ക്ലാസ്സിക്കല്‍ സംഗീതം പഠിക്കാന്‍ തുടങ്ങി. സൂര്യയുടെ അഭിമാനമായ പാട്ടുകാരിയെന്ന നിലയില്‍, സൂര്യ റിയാലിറ്റി ഷോയില്‍ കൂടി വളര്‍ന്നു വന്ന അവളെ 'സൂര്യാ സിംഗറെ'ന്നും അറിയപ്പെടുന്നു. എട്ടാം വയസില്‍ സൂര്യയുടെ കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോയുടെ 'സിംഗര്‍ കിരീടം' അണിഞ്ഞു. അന്നവള്‍ മത്സരത്തില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. സൂര്യാടീവിയില്‍നിന്നും പാട്ടിനുള്ള ഒന്നാം സമ്മാനം നേടി അത്ഭുതകരമായ വിജയം നേടിയശേഷം സിനിമയിലും പാടാനുള്ള അവസരങ്ങള്‍ വന്നു ചേര്‍ന്നു.

അമ്മയുടെ മടിയില്‍ കിടക്കുന്ന കാലം മുതല്‍ ശ്രേയ കുട്ടി പാട്ടില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. അവള്‍ ബോറടിച്ചിരിക്കുന്ന സമയങ്ങളിലെല്ലാം പാട്ടിന്റെ ലോകത്തു പാടി നടക്കുമായിരുന്നു. പാടാനുള്ള കഴിവുകള്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പഠിക്കുന്ന സ്‌കൂളിലും പ്രകടിപ്പിച്ചിരുന്നു.
ശ്രേയ കുട്ടിയുടെ ഗുരു പാട്ടുകള്‍ പഠിപ്പിക്കുന്ന 'താമരക്കാട് കൃഷ്ണന്‍ നമ്പൂതിരി'പ്പാടാണ്. പ്രഗത്ഭനായ ഗുരുവിന്റെ കഴിവുകളും ശ്രേയ കുട്ടിയില്‍ നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2013ല്‍ അവള്‍ ആല്ബങ്ങള്‍ക്കും സിനിമയ്ക്കുമായി പാടി തുടങ്ങി. നിരവധി ആല്ബങ്ങളില്‍കൂടി ഈ കൊച്ചു വാനമ്പാടി ഇന്ന് ലോകശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. സംഗീതലോകത്തില്‍ കിരീടങ്ങളണിഞ്ഞ പ്രമുഖരായവരുമൊത്ത് അവളിന്നു ആല്‍ബങ്ങളിലുണ്ട്. കൂടുതലും ക്രിസ്തീയ ഭക്തിഗാനങ്ങളാണ് പാടിയിട്ടുള്ളത്. 'ഗോഡ്' എന്ന സിനിമയില്‍ 'മാനത്തെ ഈശോയെ' എന്ന പാട്ട് ജയചന്ദ്രനുമൊപ്പം പാടി. അയപ്പതിന്തകത്തോം, ശ്രീശബരീശനെ, ശിവരാത്രി മുതലായ ഹിന്ദു ഗാനങ്ങളും ശ്രേയ കുട്ടി പാടിയിട്ടുണ്ട്. ക്രാന്തിയെന്ന ചിത്രത്തിനുവേണ്ടിയും വേണുഗോപാലനും ജയചന്ദ്രനുമൊപ്പവും പാടി. പരിസ്ഥിതി സംരക്ഷണ വിഷയത്തെ ആധാരമാക്കി സുഗതകുമാരി രചിച്ച ഗാനമായ 'ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി.. ഒരു തൈ നടാം നമുക്ക് കൊച്ചുമക്കള്‍ക്ക് വേണ്ടി…' എന്ന വരികളാണ് ശ്രേയ കുട്ടി വേണുഗോപാലിനൊപ്പം പാടിയത്.

ടെലിവിഷന്‍ പരിപാടികളില്‍ കാണപ്പെടുന്ന റീയാലിറ്റി ഷോകളില്‍ ഒരു ചാനലിലും ശ്രേയ കുട്ടി പങ്കു ചേരാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. പാട്ടിലുള്ള അവളുടെ അഭിരുചി മനസിലാക്കി മാതാപിതാക്കള്‍ അവളെ എല്ലാ വിധത്തിലും സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ 'സൂര്യാ ടീവി' കുട്ടികള്‍ക്കായി മത്സാരാര്‍ത്ഥികളെ അന്വേഷിക്കുന്നതായി അറിഞ്ഞു. സംഗീതത്തില്‍ അഭിരുചിയുള്ള ആറു വയസുമുതല്‍ പതിമൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ക്കുവേണ്ടി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി ടെസ്റ്റുകള്‍ നടത്തിയിരുന്നു. 'സൂര്യാ ജൂണിയര്‍ സിംഗര്‍' എന്നായിരുന്നു പരിപാടിയുടെ പേര്. കുട്ടിയുടെ പാട്ടിലുള്ള അഭിരുചി മനസിലാക്കിയ മാതാപിതാക്കള്‍ അവളുടെ ഫോട്ടോയും മറ്റു വിവരങ്ങളും സൂര്യാ ടീവി ഓഡിഷന് അയച്ചു കൊടുത്തു. ഒരു ഡിസ്‌ക്ക് നിറയെ 'ശ്രേയ കുട്ടി' പാടിയ പാട്ടുകളുമുണ്ടായിരുന്നു. അവളെ ഓഡിഷന്‍ ടെസ്റ്റിനും ഇന്റര്‍വ്യൂവിനും താമസിയാതെ വിളിക്കുകയുമുണ്ടായി. മാതാപിതാക്കളുമൊത്താണ് ആദ്യദിവസം ഓഡിഷന് പോയത്. എല്ലാവരും പ്രതീക്ഷിച്ചപോലെ ഓഡിഷന്‍ ടെസ്റ്റ് ഭംഗിയായി ശ്രേയ കുട്ടി അവതരിപ്പിക്കുകയും ചെയ്തു. വിജയിയായി പുറത്തു വരുകയും ടെസ്റ്റു നടത്തിയ ജഡ്ജിമാരുടെ അഭിനന്ദനങ്ങള്‍ നേടുകയുമുണ്ടായി. അന്ന് വൈകുന്നേരം തന്നെ ഓഡിഷന്‍ടെസ്റ്റില്‍ വിജയികളായവരുടെ പേര് പ്രഖ്യാപിച്ചിരുന്നു. ഇരുപതു കുട്ടികളില്‍ തങ്ങളുടെ കുഞ്ഞുമാലാഖയെ തിരഞ്ഞെടുത്തതില്‍ മാതാപിതാക്കള്‍ അത്യന്ത സന്തോഷത്തിലുമായിരുന്നു.

സൂര്യാ ജൂണിയര്‍ സിംഗറായി തിരഞ്ഞെടുത്ത ശേഷം ആദ്യത്തെ റിയാലിറ്റിഷോയില്‍ ശ്രേയ കുട്ടി അവളുടെ മാതാപിതാക്കളും കൂട്ടുകാരുമായി സ്റ്റുഡിയോയില്‍ വന്നെത്തി. സ്വയവേ വാചാലയായ അവള്‍ ആദ്യദിവസം തന്നെ മറ്റു റിയാലിറ്റി പാട്ടുകാരും അതിലെ പ്രവര്‍ത്തകരും ജഡ്ജിമാരുമായി സൗഹാര്‍ദത്തിലായിരുന്നു. പാട്ടുകാരായി മത്സര രംഗത്തെത്തുന്ന കുട്ടികള്‍ക്കായി ജഡ്ജിമാര്‍ ചില ഉപദേശങ്ങളും നല്‍കിയിരുന്നു. പാട്ടിന്റെ നാനാവശങ്ങളെപ്പറ്റിയും കുട്ടികളോടായി സംസാരിച്ചിരുന്നു. സൂര്യാ റിയാലിറ്റി ഷോയുടെ ആരംഭം മുതല്‍ ശ്രേയ കുട്ടി ഭംഗിയായി പാട്ടുകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ഷോകളും ഒരുപോലെ അവള്‍ മികച്ച പ്രകടനങ്ങള്‍ ശ്രോതാക്കള്‍ക്കായി കാഴ്ച വെച്ചിരുന്നുവെന്നു ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാര്‍ പറയുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധയോടെ സ്വീകരിച്ച് തെറ്റുകുറ്റങ്ങള്‍ അവള്‍ പരിഹരിച്ചുകൊണ്ടിരുന്നു. അവളുടെ ഓരോ പാട്ടുകളിലും റിയാലിറ്റി ഷോകളിലെ സ്‌റ്റേജുകളില്‍ പാടുന്ന പാട്ടിലുമുള്ള പുരോഗതികളിലും ജഡ്ജിമാര്‍ അതീവ സന്തുഷ്ടരായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ അവള്‍ ഏറ്റവും നല്ല പാട്ടുകാരില്‍ അഞ്ചുപേരില്‍ ഒരാളായിരുന്നു. സൂര്യയുടെ റീയാലിറ്റി ഷോകളിലെ ഒരു ഷോകളിലും അവളൊരിക്കലും ഡേഞ്ചര്‍സോണില്‍ വന്നിട്ടില്ല. അവസാനത്തേതിനു തൊട്ടുമുമ്പുള്ള ഉപാന്ത്യ റിയാലിറ്റിഷോയില്‍ ശ്രേയകുട്ടി ഉള്‍പ്പടെ എട്ടു മത്സാരാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്തിരുന്നു.

റീയാലിറ്റി ഷോകളിലെ മറ്റു മത്സരാര്‍ത്ഥികളെപ്പോലെ ശ്രേയ കുട്ടിയുടെ മുഖത്തും പാടുന്നതിനു മുമ്പും പാടുന്ന സമയത്തും മാനസിക പിരിമുറക്കങ്ങള്‍ ദൃശ്യമായിരുന്നു. എങ്കിലും മറ്റെല്ലാവരേക്കാളും മുമ്പേ അവള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചു. അവളിലെ മാനസിക സമ്മര്‍ദങ്ങളില്‍ അയവു വരുന്നത് ജഡ്ജിമാരുടെ ഉപദേശങ്ങള്‍ ശ്രവിക്കുമ്പോഴായിരുന്നു. പിന്നീട് അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും കഴിഞ്ഞിരുന്നു. മത്സരത്തിന്റെ അന്ത്യഘട്ടംവരെ അവളെ പാട്ടു പഠിപ്പിക്കുന്ന 'ഗുരു' അവളുടെ പാട്ടുകള്‍ പുരോഗമിക്കാന്‍ വേണ്ടവിധം സഹായിച്ചുകൊണ്ടിരുന്നു. പാട്ടിനെപ്പറ്റിയും നല്ല ഗാനങ്ങള്‍ കാഴ്ച്ച വെയ്ക്കാനും ഗുരു ക്‌ളാസുകളും എടുക്കുമായിരുന്നു. ഗുരു അവള്‍ക്കുവേണ്ടി പാട്ടു പാടുകയും ജഡ്ജിമാര്‍ ചൂണ്ടികാണിച്ച തെറ്റുകള്‍ പരിഹരിക്കാന്‍ പരിശീലനവും നല്കുമായിരുന്നു. അവള്‍ക്കു ലഭിക്കുന്ന നീണ്ട പരിശീലനങ്ങള്‍മൂലം ജഡ്ജിമാരില്‍നിന്നു നല്ല മാര്‍ക്കുകള്‍ നേടാനും കാരണമായി. അവസാനത്തെ ഷോയ്ക്ക് മുമ്പുള്ള പരിപാടിയില്‍ നല്ല കാഴ്ച വെച്ച ശ്രേയ കുട്ടിയ്ക്ക് ഏറ്റവും ഉയര്‍ന്ന പോയിന്റ് ലഭിച്ചു. മറ്റു മത്സരാര്‍ത്ഥികളെ പിന്തള്ളി വിജയത്തിലേക്ക് കുതിച്ചുകൊണ്ട് അവള്‍ ഗ്രാന്റ് ഫയ്‌നാലയില്‍ വന്നെത്തി. മറ്റു അഞ്ചുപേരും കൂടി അവളോടൊത്തു ഗ്രാന്‍ഡ് ഫയ്‌നാലയില്‍  സ്‌റ്റേജിലുണ്ടായിരുന്നു.

ശ്രേയ കുട്ടി ഗ്രാന്‍ഡ് ഫൈനാലെ മത്സരത്തിനെത്തിയപ്പോള്‍ സംഗീതാവിഷ്‌ക്കരണത്തിനായി നല്ല പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വന്നു. ഒരു തെറ്റും കൂടാതെ പാടിയെങ്കില്‍ മാത്രമേ ഫയിനാലെയില്‍ വിജയിയാകൂവെന്ന് അവള്‍ക്കറിയാമായിരുന്നു. മത്സരാര്‍ത്ഥികള്‍ എല്ലാവരും ഓരോ വിധത്തില്‍ പ്രഗത്ഭരായ കുട്ടികളുമായിരുന്നു. വലിയൊരു ജനക്കൂട്ടത്തിന്റെ മുമ്പില്‍ അവളൊരിക്കലും പാട്ടു പാടിയിട്ടുമുണ്ടായിരുന്നില്ല. സെമി ഫൈനലിലും ഗ്രാന്‍ഡ് ഫൈനലിലും പാട്ടുകള്‍ അങ്ങേയറ്റം ഭംഗിയാക്കാന്‍ അവള്‍ കഠിനമായി ശ്രമിച്ചു. ജൂറികള്‍ പറയുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സ്‌റ്റേജ് ഭയം ഇല്ലാതാക്കാന്‍ ജൂറികള്‍ പ്രത്യേക കൗണ്‍സിലിംഗും നല്‍കിയിരുന്നു. പ്രേക്ഷകരുടെ മുമ്പില്‍ ഒരോ മത്സരാര്‍ത്ഥിക്കും അതുമൂലം നല്ല പാട്ടുകള്‍ അവതരിപ്പിക്കാനും സാധിച്ചു.

ശ്രേയ കുട്ടി നല്ലവണ്ണം പാട്ടുകള്‍ പഠിച്ചു പാടാന്‍ തയ്യാറായി സംഗീത പ്രകടനങ്ങളില്‍ വന്നതിനാല്‍ മറ്റെല്ലാ മത്സരാര്‍ത്ഥികളെക്കാള്‍ നല്ല മാര്‍ക്കുകള്‍ നേടുവാന്‍ സാധിച്ചു. അതുകൊണ്ട് സ്ഥിരം ജഡ്ജികളില്‍ നിന്നും ക്ഷണിക്കപ്പെട്ട ജഡ്ജിമാരില്‍ നിന്നും നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു. അവള്‍ സംഗീതം ആലപിച്ചു കഴിയുമ്പോഴെല്ലാം സദസില്‍നിന്നും നീണ്ട കയ്യടികളാണ് ലഭിച്ചിരുന്നത്. മറ്റുള്ളവരും പാടുന്നത് എങ്ങനെയെന്നു ശ്രദ്ധാപൂര്‍വം വീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും പാടുന്നത് കേട്ടശേഷം ശ്രേയ കുട്ടിയ്ക്ക് എന്തെങ്കിലും സമ്മാനം കിട്ടുമെന്ന് പ്രതീക്ഷകളുമുണ്ടായി. ഫലം പ്രഖ്യാപിച്ചപ്പോള്‍ ശ്രേയ കുട്ടിയ്ക്കായിരുന്നു ഒന്നാം സമ്മാനം. അത് അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷംകൊണ്ടു മതി മറന്ന അവളുടെ കണ്ണുകളില്‍ അന്നു ആനന്ദാശ്രുകൊണ്ട് കണ്ണുനീരു നിറഞ്ഞിരുന്നു. റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം രൂപാ നേടുവാനും അവള്‍ക്കു സാധിച്ചു. കൂടാതെ സിനിമയില്‍ പാടാനുള്ള അവസരങ്ങള്‍ ലഭിക്കുകയുമുണ്ടായി.

സൂര്യാ റിയാലിറ്റി ഷോയിലെ വിജയിയായ ശ്രേയ കുട്ടിയ്ക്ക് 'വീപ്പിങ്ങ് ബോയി'യെന്ന മോളിവുഡ് സിനിമയില്‍ പാട്ടു പാടാന്‍ അവസരം കിട്ടി. അതില്‍ അവള്‍ക്ക് രണ്ടു പാട്ടുകളുണ്ടായിരുന്നു. ആദ്യത്തെ പാട്ടു 'ചെമ ചെമ ചെമനൊരു ' എന്നതും രണ്ടാമത്തെ പാടിയ പാട്ടു താരാട്ടു പാട്ടുമായിരുന്നു. ഈ ഗാനങ്ങള്‍ സിനിമയിലെ 'ഹിറ്റ്' ഗാനങ്ങളായി ആസ്വാദകര്‍ സ്വീകരിച്ചു.
യാദൃച്ഛികമായിട്ടായിരുന്നു സിനിമായില്‍ പാടാനവസരം ലഭിച്ചതെന്ന് അവള്‍ പറയുന്നു. പുതിയതായി സിനിമായില്‍ അരങ്ങേറിയ 'ഫെലിക്‌സ് ജോസഫ്' ആയിരുന്നു ഫിലിം ഡയറക്ട് ചെയ്തത്. സിനിമയില്‍ ആദ്യമായി രംഗപ്രവേശനം ചെയ്ത ഫെലിക്‌സ് നഷ്ടം വരുമെന്നുള്ള സന്ദേഹത്തോടെയായിരുന്നു ശ്രേയ കുട്ടിയ്ക്ക് സിനിമയില്‍ പാടാനുള്ള അവസരം കൊടുത്തത്. സിനിമയില്‍ അഭിനയിച്ചു പരിചയമുള്ള സിനിമാ ആചാര്യന്മാരുടെയും കൊമേഡിയന്‍മാരുടെയും പ്രസിദ്ധ നടന്മാരുടെയും സഹായം ഈ സിനിമയുടെ വിജയത്തിനായി ലഭിച്ചിരുന്നു. സിനിമയില്‍ ശ്രേയ കുട്ടി മനോഹരമായി പാടുകയും ആയിരക്കണക്കിനു ആരാധകര്‍ ഉണ്ടാവുകയും ചെയ്തു. അന്നുമുതല്‍ ശ്രേയ കുട്ടിയുടെ പേര് നാടെങ്ങും പ്രസിദ്ധിയായി. സോഷ്യല്‍ മീഡിയാകളില്‍ അവളുടെ പാട്ടുകള്‍ വൈറലാവുകയും ചെയ്തു. വമ്പിച്ച ആരാധകരാണ് പിന്നീട് അവള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ കുഞ്ഞുപ്രായത്തില്‍ തന്നെ മുതിര്‍ന്ന ഗായകരെപ്പോലെ പാടാന്‍ സാധിക്കുന്നുവെന്നതും ഒരു അത്ഭുതം പോലെയാണ്.

അവളൊരു മികച്ച ഗായികയായി, പാട്ടിന്റെ റാണിയായി ഇന്ന് സംഗീതലോകം കീഴടക്കി കഴിഞ്ഞിരിക്കുന്നു. വന്‍കിട വാഗ്ദാനങ്ങളുമായി അനേക മ്യൂസിക്ക് ഡിറക്റ്റര്‍മാര്‍ അവളെ തേടി സിനിമയില്‍ പാട്ടു പാടിക്കാന്‍ കാത്തു നില്‍ക്കുന്നു. മോളിവുഡ് ഫിലിമുകളില്‍ തുടര്‍ച്ചയായി ശ്രേയയുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കുന്നു. 'അമയ ഒരു ബാവുല്‍ പെണ്‍കുട്ടി (അാമ്യമ ീൃൗ ആമ്ീീഹ ുലിസൗേ്യേ) അമര്‍ അക്ബര്‍ അന്തോണി(അാമൃ അസയമൃ അിവേീി്യ) എന്നീ ഈണം വെച്ച അവളുടെ പാട്ടുകള്‍ പ്രസിദ്ധങ്ങളാണ്. മലയാളികളുടെ ഓമനയായ ശ്രേയ കുട്ടി പാടിയ 'അലൈക്കുതിക്കിത്'… എന്നു തുടങ്ങുന്ന തമിഴ് ഗാനവും യുട്യൂബില്‍ ഹിറ്റാകുന്നു. തമിഴ് പ്രേക്ഷകരെയും ആവേശംകൊള്ളിക്കുന്നു. അവള്‍ വളരെ കുഞ്ഞായതുകൊണ്ട് പാടേണ്ട പാട്ടുകള്‍ മാതാപിതാക്കളാണ് തിരഞ്ഞെടുക്കുന്നത്. പാട്ടിനോടൊപ്പം പഠനം തടസപ്പെടാതിരിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട്. സിനിമകളിലും ചാനലുകളിലും പാട്ടുകള്‍ പാടുന്നതിനായുള്ള കരാറുകള്‍ ചുരുക്കുന്നതു മൂലം അവളുടെ മനസിനെ സദാ ഉന്മേഷവതിയായി കാത്തു സൂക്ഷിക്കാനും സാധിക്കുന്നു. പഠിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്താനും കഴിയുന്നു.

ശ്രേയ കുട്ടിയ്ക്ക് പാട്ടു പാടാനുള്ള അസാധാരണമായ കഴിവുകള്‍ എങ്ങനെ ലഭിച്ചുവെന്നതും വിസ്മയകരമാണ്. കുടുംബത്തില്‍ എടുത്തു പറയത്തക്ക പ്രസിദ്ധരായ പാട്ടുകാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ചിലരൊക്കെ തട്ടിയും മുട്ടിയും മൂളിയും പാടുന്നവരുണ്ട്. അവളുടെ വല്യമ്മ പുഷ്പ പാടും. വല്യമ്മയാണ് പാട്ടിനുള്ള പ്രചോദനങ്ങള്‍ നല്കിയിരുന്നതെന്നു ശ്രേയ കുട്ടി പറയുന്നു. പാട്ടു പാടുന്നതിനായി അവളുടെ അമ്മയുടേയും അച്ഛന്റെയും സ്‌കൂളിലെ അദ്ധ്യാപകരുടെയും പൂര്‍ണ്ണമായ പിന്തുണയുണ്ടായിരുന്നു. ശ്രേയ കുട്ടി സ്‌കൂളിലും നാട്ടുകാരുടെയിടയിലും ഒരു താരമാണ്. അവളെ കാണാന്‍, അവളുടെ നിഷ്‌കളങ്കമായ പുഞ്ചിരി ദര്‍ശിക്കാന്‍ മിക്ക ദിവസങ്ങളും നാട്ടുകാര്‍ തള്ളി കയറി അവള്‍ക്കു ചുറ്റും കൂടും. ഏവരുടെയും കണ്ണിലുണ്ണിയാണവള്‍. തനിയ്ക്ക് ആരാകാനാണ് ഇഷ്ടമെന്ന് ഈ കൊച്ചു ഗായികയോട് ആരെങ്കിലും ചോദിച്ചാല്‍ അദ്ധ്യാപികയാകണമെന്നു പറയും. ശ്രേയ കുട്ടിയുടെ മുത്തച്ഛന്മാരുടെ സഹോദരര്‍ പാടുന്നവരായിരുന്നു. പാട്ടു പഠിക്കുന്നതില്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്ന ഫദര്‍ ജോണി കളത്തിങ്കലിനോടും കടപ്പാടുണ്ടെന്നു ഈ കുട്ടി പറയും. അവള്‍ ചിത്രങ്ങളും വരക്കും. അവധിക്കാലങ്ങളില്‍ അവളുടെ കുഞ്ഞാങ്ങള സൗരവിയുമൊത്തു ബന്ധു വീടുകളില്‍ സമയം ചെലവഴിക്കും. ഇന്ന് പ്രസിദ്ധിയിലായിരിക്കുന്ന ശ്രേയ കുട്ടി സ്വന്തം വീട്ടിലായിരിക്കുമ്പോള്‍ സൂര്യാ ടീവിയൊഴികെ സംഗീതകച്ചേരിയുമായി ബന്ധപ്പെട്ട മറ്റു ചാനലുകാരെ മുഖം കാണിക്കാറില്ല. മാതാപിതാക്കളുടെ താത്പര്യമനുസരിച്ചു മാത്രമേ അവളുടെ സംഗീത ലോകവുമായി ബന്ധപ്പെടുകയുള്ളൂ.

ഈ കൊച്ചു വാനമ്പാടി ഗാനങ്ങള്‍ പാടുമ്പോള്‍ കേട്ടു നില്‍ക്കുന്നവരുടെയും മനസുകള്‍ താളങ്ങളൊപ്പം തുള്ളി ചാടിക്കൊണ്ടിരിക്കും. അവള്‍ പുഞ്ചിരിയോടെ പാടുന്നു. അവള്‍ ഗാനങ്ങള്‍ പാടുന്നതിനൊപ്പം കണ്ണുകള്‍ ഇമവെട്ടിക്കുന്നു. കൈകളും കൈവിരലുകളും കാര്‍കൂന്തലും ഒപ്പം ഡാന്‍സ് ചെയ്യുന്നു. മധുരമായ ഗാനാമൃതം കൊണ്ടു സദസിനെ മുഴുവന്‍ കീഴടക്കുന്നു. അവളുടെ ഇമ്പമേറിയ ഗാനങ്ങളില്‍ അറിയാതെ സഹൃദയ മനസുകള്‍ ലയിച്ചുപോവും. സ്വര്‍ഗം താണു വന്നു ഭൂമിയില്‍ മറ്റൊരു സ്വര്‍ഗം പണിയുന്നുവെന്നു തോന്നി പോവും. ശ്രേയ കുട്ടിയുടെ ഗാനതരംഗങ്ങളെ ഇന്ന് ലക്ഷോപലക്ഷം ജനങ്ങള്‍ സ്‌നേഹിക്കുന്നു. അവളുടെ ഗാനാമൃതം അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. പാട്ടറിയാത്തവരും ഗാനത്തിനൊപ്പം അധരങ്ങള്‍ ചലിപ്പിച്ചു പോവും. അവളുടെ ശബ്ദവിഹായസിങ്കലെ താളൈക്യത്തോടെയുള്ള മധുരഗാനം ശ്രവിക്കുന്നവരുടെ മനസുകള്‍ സ്വതന്ത്രമാകുന്നു. പാട്ടറിയാത്തവരും പടം വരയ്ക്കാത്തവരും പിയാനോ വായിക്കാത്തവരും പാട്ടിന്റെ ഈ രാജകുമാരിയെ ഒന്നടങ്കം സ്‌നേഹിക്കുന്നു. അവളുടെ ദൈവത്തെ സ്തുതിച്ചുള്ള ഗാനങ്ങള്‍ ഹൃദയങ്ങളില്‍ ദേവാലയങ്ങള്‍ പണിയുന്നതായും അനുഭവപ്പെടും. മനുഷ്യര്‍ അംബരചുംബികളായി പണിയുന്ന ദേവാലയങ്ങള്‍ പാഴായതായും തോന്നും. 
ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)ശ്രേയ ജയദീപ്: കൊച്ചു വാനമ്പാടി (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക