കൊച്ചി: സരിതയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ മൊഴി കളവാണെന്ന് ജോസ് കെ. മാണി എം.പി. സരിത ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ തന്റെ പേര് ഉണ്ടായിരുന്നെന്ന ജോര്‍ജിന്റെ മൊഴിയും സോളാര്‍ കമീഷനിലെ വിസ്താരത്തില്‍ അദ്ദേഹം നിഷേധിച്ചു. അതേസമയം, ജോസ് കെ. മാണി സരിതയുമായി 2012 ജനുവരി 25 മുതല്‍ 2013 ഫെബ്രുവരി രണ്ടുവരെ ആറുതവണ ഫോണില്‍ സംഭാഷണം നടത്തിയതായി കമീഷന്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സരിതയുടെ കത്തിന്റെ ഉള്ളടക്കമോ അതില്‍ തന്റെ പേര് പരാമര്‍ശിക്കുന്നതായോ അറിയില്ല. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ജോര്‍ജിനെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുത്തിരുന്നു. അതിനുശേഷമാണ് തനിക്കെതിരെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചത്. സരിതയുടെ കത്തിന്റെ നിജസ്ഥിതിയെപ്പറ്റി അറിയില്ലാത്തതിനാല്‍ അവര്‍ക്കെതിരെ നിയമനടപടികളുമായി പോയിട്ടില്‌ളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
ടീം സോളാറിനെ എം.എന്‍.ആര്‍.ഇ, അനര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി സരിത തന്നെ ഉപയോഗപ്പെടുത്തിയെന്ന ജോര്‍ജിന്റെ മൊഴിയും ശരിയല്ല. സരിത ഡല്‍ഹിയില്‍ എത്തുമ്പോള്‍ തന്റെ കൂടെയാണ് താമസിക്കാറുള്ളതെന്ന ആരോപണവും കള്ളമാണ്. ടീം സോളാര്‍ കമ്പനിയെപ്പറ്റി കേട്ടിട്ടില്ല. കമ്പനിയുടെ ഡയറക്ടറായ ബിജു രാധാകൃഷ്ണനെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ലക്ഷ്മി നായരെന്ന പേരില്‍ ഒരു സ്ത്രീ അവരുടെ സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തന്റെ നിയോജകമണ്ഡലത്തിലെ കടുത്തുരുത്തി ഭാഗത്ത് സ്ഥാപിക്കുന്നെന്നും ഉദ്ഘാടനം നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ട് തന്റെ കോട്ടയം ഓഫിസില്‍ വന്നിരുന്നു. എന്നാല്‍, താന്‍ അസൗകര്യം അറിയിച്ചു. അതിനുശേഷം അവരെ കണ്ടിട്ടില്ല. ഫോണിലൂടെയോ അല്ലാതയോ ഒരു ആവശ്യവും അവര്‍ ഉന്നയിച്ചിട്ടില്ല. താന്‍ അവരെ ഫോണ്‍ ചെയ്യുകയോ എസ്.എം.എസ് അയക്കുകയോ ചെയ്തിട്ടില്ല. സരിതയുമായി ഔദ്യോഗികമോ അല്ലാതെയോ ഒരു ബന്ധവുമില്ല. ടീം സോളാറിനെയോ ഡയറക്ടര്‍മാരായ ബിജു രാധാകൃഷ്ണന്‍, സരിത എന്നിവരെയോ സംബന്ധിച്ച് താനുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ അന്വേഷിച്ചിരുന്നില്‌ളെന്നും ജോസ് കെ. മാണി മൊഴിനല്‍കി.