മങ്കട (മലപ്പുറം): സദാചാര ആരോപണത്തെ
തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ മങ്കടയില്‍ മര്‍ദനമേറ്റു മരിച്ച കുന്നശേരി
നസീറിനെ (40) സദാചാരസംഘം കൊലപ്പെടുത്തിയത് അതിക്രൂരമായി.
തളര്‍ന്നുവീണ
നസീറിന് വെള്ളം നല്‍കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ സംഘം അനുവദിച്ചില്ല.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും നസീറിന്റെ
അടുത്തേക്ക് പോകാന്‍ അക്രമികള്‍ ആരേയും അനുവദിക്കാതെ കൊലവിളിച്ചു നിന്നു.
പിന്നീട് സംഭവസ്ഥലത്ത് എത്തിയ നസീറിന്റെ സഹോദരനാണ് ആശുപത്രിയില്‍
എത്തിച്ചത്.
ക്രൂരമായ സദാചാരഗുണ്ടായിസമാണ് വീട്ടില്‍ അരങ്ങേറിയത്. അരമണിക്കൂറോളം
മര്‍ദനം തുടര്‍ന്നു.
ബോധമില്ലാതെ കിടന്ന നസീറിനെ വിവരമറിഞ്ഞെത്തിയ
ബന്ധുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും
മരണം സംഭവിച്ചിരുന്നു.
നസീറിന്റെ ദേഹമാകെ അടിയേറ്റു ചതഞ്ഞിട്ടുണ്ട്.
തലയില്‍ ആഴത്തിലുള്ള അഞ്ചു മുറിവുകളുണ്ട്. ഇരു കൈകളുടെയും തോള്‍ മുതല്‍
കൈവിരല്‍ വരെ അടിച്ചുതകര്‍ത്ത നിലയിലാണ്.
ചെറുതും വലുതുമായ 25 ഓളം
മുറിവുകള്‍ നസീറിന്റെ ദേഹത്തുണ്ട്. ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിനകത്ത്
മര്‍ദനമേറ്റ് ഞരങ്ങുകയായിരുന്നു നസീര്‍.
ഇയാളുടെ വാഹനം സ്ത്രീയുടെ വീടിനു പരിസരത്തു കണ്ട സദാചാരസംഘം സ്ത്രീയുടെ
ഭര്‍ത്താവിന്റെ ബന്ധുക്കളെയും വിവരം അറിയിച്ചു.
നസീര്‍ വീട്ടിലുണെ്ടന്നു
മനസിലാക്കിയ സംഘം പുറത്തുനിന്നു പൂട്ടുകയായിരുന്നു. തുടര്‍ന്നു മറ്റുള്ളവരെ
വിവരം അറിയിച്ച ശേഷം സംഘം ചേര്‍ന്നു വാതില്‍ തല്ലിപ്പൊളിച്ച് നസീറിനെ വടി
ഉപയോഗിച്ചും മറ്റും തല്ലിച്ചതക്കുകയായിരുന്നു.
മങ്കട കൂട്ടില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രാദേശിക
നേതാവുമാണ് അക്രമത്തില്‍ കൊല്ലപ്പെട്ട നസീര്‍. പരസ്ത്രീ ബന്ധം
ആരോപിച്ചുണ്ടായ വാക്കു തര്‍ക്കം കൈയേറ്റത്തിലും മര്‍ദനത്തിലും
കലാശിക്കുകയായിരുന്നു.
ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ്
വിദേശത്താണ്.