Image

തെരഞ്ഞെടുപ്പ് കേന്ദ്രസേനയുടെ കര്‍ശന നിരീക്ഷണത്തില്‍

Published on 02 May, 2016
തെരഞ്ഞെടുപ്പ് കേന്ദ്രസേനയുടെ കര്‍ശന നിരീക്ഷണത്തില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റരീതിയില്‍ നടത്താന്‍ കേന്ദ്രസേനയുടെ ശക്തമായ നിരീക്ഷണമുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. നസീം സെയ്ദി. മുന്‍കാലങ്ങളിലെ അനിഷ്ടസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ 1233 പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടത്തെിയിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദലിതരും കൂടുതലായി ഉള്‍പ്പെടുന്ന പ്രദേശങ്ങളും പ്രശ്‌നബാധിതമേഖലയിലുള്‍പ്പെടും. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയുടെ കര്‍ശന സുരക്ഷയുണ്ടാകും. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ 12000 കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ്ങും ഇല്ലാത്തിടങ്ങളില്‍ വിഡിയോ റെക്കോഡിങ്ങും ഏര്‍പ്പെടുത്തും. ഇത്തരം ബൂത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തിയ കമീഷന്‍ നടപടിക്രമങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കക്ഷിനേതാക്കളുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2.6 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന അന്തിമ വോട്ടര്‍പട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡുകളുടെ വിതരണം ഒമ്പതിനകം പൂര്‍ത്തിയാക്കും. പേരുചേര്‍ക്കല്‍ അപേക്ഷകള്‍ നിരസിച്ചതിനുള്ള കാരണം വോട്ടര്‍മാരെയും കക്ഷിനേതാക്കളെയും അറിയിക്കും.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് രൂപവത്കരിച്ച് കള്ളപ്പണത്തിന്റെ ഒഴുക്ക് പരമാവധി തടയും. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക പട്രോളിങ് സ്‌ക്വാഡ് മണ്ഡലങ്ങളിലുടനീളമുണ്ടാകും. കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നബാധിത മേഖലയില്‍ ഇവര്‍ ഉടനത്തെും. കള്ളവോട്ട്, ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടത്തെിയാല്‍ കര്‍ശനനടപടി കൈക്കൊള്ളാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക