മുംബൈ: അഹമ്മദാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ഇസ്രത് ജഹാന്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരനായിരുന്നുവെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴി. ഇസ്രത് ലഷ്കറിന്റെ ചാവേര്‍ പോരാളിയായിരുന്നുവെന്നാണ് മുംബൈയിലെ പ്രത്യേക കോടതിക്ക് നല്‍കിയ മൊഴിയില്‍ ഹെഡ്ലി വ്യക്തമാക്കിയിരിക്കുന്നത്. ലഷ്കര്‍ നേതാവായിരുന്ന അബ്ദുള്‍ റഹ്മാന്‍ ലഖ്വിയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹെഡ്ലി മൊഴി നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായ്ക്കും എതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവമായിരുന്ന അഹമ്മദാബാദിലെ വ്യാജ ഏറ്റുമുട്ടല്‍ കേസ്. 2004 ജൂലൈയില്‍ ഗുജറാത്ത് പോലീസ് നടത്തിയ ആക്രമണത്തിലാണ് ഇസ്രത് ജഹാന്‍ റാസ (19), മലയാളിയായ പ്രാണേഷ് പിള്ള (ജാവേദ് ഗുലാം ഷേയ്ക്ക്), അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് നാലംഗ സംഘത്തെ വധിച്ചത്. പിന്നീട് ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഡി.ജി.വന്‍സാര നാലംഗ സംഘത്തെ സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന് വെളിപ്പെടുത്തി. ഇതേതുടര്‍ന്നാണ് മോദിക്കും അമിത് ഷായ്ക്കും എതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്.