Image

മിസ് കാനഡക്ക് ചൈനയില്‍ യാത്രാവിലക്ക്

Published on 28 November, 2015
മിസ് കാനഡക്ക് ചൈനയില്‍ യാത്രാവിലക്ക്
ബെയ്ജിങ്: കാനഡയിലെ മിസ്വേള്‍ഡ് അനസ്താസിയ ലിന്നിന് ചൈനയില്‍ യാത്രാ വിലക്ക്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി താന്‍ പറയുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. അതിനാണ് പ്രവേശം നിഷേധിച്ചതെന്നും ലിന്‍ പറഞ്ഞു. സാന്യ സിറ്റിയില്‍ നടക്കുന്ന സുന്ദരിപ്പട്ട മത്സരത്തില്‍ പോകുന്നതാണ് ചൈനീസ് അധികൃതര്‍ തടഞ്ഞതെന്നും 25കാരിയായ ഇവര്‍ ആരോപിച്ചു. 13ാം വയസ്സില്‍ ചൈനയില്‍നിന്ന് കാനഡയില്‍ കുടിയേറിയതാണ് ലിന്‍. തന്നെ നിശ്ശബ്ദയാക്കാന്‍ വേണ്ടി, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ നിരോധിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയെ എതിര്‍ത്തതിന് ചില അത്ലറ്റുകളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുന്നില്ളെന്നും അനസ്താസിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സിനിമയിലൂടെയും പരസ്യമായും നിലപാട് സ്വീകരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണിവര്‍.
-------------------
മേരി-ലാസര്‍ കാവോ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവളാണ്‌ തെല്‍മ. ബോംബെയിലും ബാംഗ്ലൂരുമൊക്കെയാണ്‌ സഹോദരങ്ങള്‍. ഫാത്തിമ കോളജിലെ കൊമേഴ്‌സ്‌ വിഭാഗം പ്രൊഫസര്‍ ആയിരുന്ന ശ്രീ മാല്‍ക്കം കാവോയുടെ അഭിനയപാടവവും സാഹിത്യ വാസനയും ഈ കൊച്ചുപെങ്ങള്‍ക്കും ആവോളം ലഭിച്ചിട്ടുണ്ട്‌. 
തെല്‍മയും കോളജിലെത്തിയപ്പോള്‍ മികച്ച നടിയായി. എന്‍.എന്‍.പിള്ളയുടെ `അതിനുമപ്പുറം' എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ്‌ തെല്‍മ ജ്യേഷ്‌ഠന്റെ പിന്‍ഗാമിയായത്‌. 

കേരളകൗമുദിയില്‍ `പാലമരച്ചോട്ടില്‍' ഇവിടെ `വീണ്ടും ഒരു അഹല്യ' മലയാള നാട്ടില്‍ `പുത്രകാമേഷ്‌ഠി', `ചെന്താമരയിലെ ചിത്രശലഭം' കുങ്കുമത്തില്‍ `ഒരു ഫീനിക്‌സ്‌ പക്ഷി', `ദു:ഖമേ നിനക്കു വിട' മലയാള രാജ്യത്തില്‍ `കണ്ണന്റെ മീര' തുടങ്ങി തെല്‍മയുടെ കഥകളില്‍ പ്രായത്തില്‍ക്കവിഞ്ഞ പക്വതയും ഭാവനയും നിരീക്ഷണപാടവവും പ്രകടമായിരുന്നു.

 തിരുവനന്തപുരം ആകാശവാണിയിലൂടെയും തെല്‍മ സ്വന്തം കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. നെയ്യാര്‍ ഡാമില്‍ വച്ചു നടന്ന `യങ്‌ റൈറ്റേഴ്‌സ്‌ ക്യാമ്പില്‍' പങ്കെടുക്കാന്‍ കൊല്ലത്തെ കോളജുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളായിരുന്നു; ഫാത്തിമ കോളജില്‍ നിന്നുള്ള തെല്‍മാ കാവോയും, എസ്‌.എന്‍. കോളജില്‍ നിന്നുള്ള ബി.സുനമ്പയും. ആ ക്യാമ്പില്‍ തെല്‍മ അവതരിപ്പിച്ച `വൃദ്ധന്‍' എന്ന കഥയെക്കുറിച്ചു ഡോ.ജോര്‍ജ്ജ്‌ ഓണക്കൂര്‍ പത്രത്തില്‍ എഴുതിയ അവലോകനക്കുറിപ്പില്‍ ഈയൊരു കൊച്ചുപെണ്‍കുട്ടിക്കു `ഒരു വയോവൃദ്ധന്റെ മനസ്സ്‌' ഉള്‍ക്കൊണ്ടുകൊണ്ടു ഇത്രയും ഭംഗിയായി അവതരിപ്പിക്കാനായതിനെക്കുറിച്ചു പേര്‍ത്തും പേര്‍ത്തും ശ്ലാഘിച്ചു

കഥാകാരിയുടെ നിരീക്ഷണപാടവവും സര്‍ഗ്ഗാത്മകഭാവനയും വ്യക്തമാക്കുന്നവയായിരുന്നു അത്തരം കഥകള്‍. അഖിലകേരള ആംഗലവിദ്യാര്‍ത്ഥി സംഘടന (All Kerala English Literature Association) സംഘടിപ്പിച്ച `ആംഗല ചെറുകഥാമത്സര'ത്തിലും തെല്‍മ സമ്മാനാര്‍ഹയായി. 

1984-ല്‍ അമേരിക്കയിലേക്കു ചേക്കേറിയതോടെ തെല്‍മയുടെ സാഹിത്യജീവിതം കൂടുതല്‍ വിശാലവും തീവ്രവുമായി. വനിത മാസികയിലൂടെ മലയാളികള്‍ വായിച്ചറിഞ്ഞ `വെണ്‍മേഘങ്ങള്‍' തെല്‍മയുടെ രചനാകൗശല പക്വതയും ഭാവനാവിശാലതയും പ്രകടിപ്പിച്ചു. ഇന്നത്തെ നവസിനിമയിലെ നായികാനായകന്മാരെ എത്രവര്‍ഷങ്ങള്‍ക്കുമുമ്പേ തെല്‍മ അവതരിപ്പിച്ചു കഴിഞ്ഞു എന്നു അത്ഭുതത്തോടെ ഓര്‍ക്കുന്നു. ഫിലാഡല്‍ഫിയായില്‍ നിന്നിറങ്ങുന്ന രജനി മാസിക പല തെല്‍മാക്കഥകളും പ്രസിദ്ധീകരിക്കുകയുണ്ടായി. ചിക്കാഗോയില്‍ നിന്നുള്ള കേരളാ എക്‌പ്രസ്സിലൂടെ വെളിച്ചം കണ്ട `മനുഷ്യാ നീ മണ്ണാകുന്നു' എന്ന നോവല്‍ അമേരിക്കന്‍ മലയാളി മനസ്സുകള്‍ ആവോളംആസ്വദിച്ചതാണ്‌. 1994-ല്‍ ഫൊക്കാനാ (Federation of Kerala Association of North America) യുടെ നോവല്‍ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയതും തെല്‍മയുടെ `അപസ്വരങ്ങള്‍' എന്ന നോവലാണ്‌.  

തെല്‍മയുടെ മകന്‍ ലാസര്‍ കിഴക്കേടന്‍  ഒന്‍പതുവയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ `പേള്‍ ഡ്രോപ്‌സ്‌' എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരിച്ചു. 

ഞാന്‍ വീട്ടമ്മയാണ്‌. വീട്ടമ്മയായതു കൊണ്ട്‌ എഴുതാന്‍ ധാരാളം സമയം കിട്ടാറുണ്ട്‌, `മാം' സംഘടിപ്പിച്ച രണ്ടായിരത്തി പതിമൂന്നിലെ പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി സ്‌മാരക അവാര്‍ഡ്‌ ലഭിച്ച കൊല്ലം തെല്‍മ  പറഞ്ഞു.

`ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനാണ്‌ തെല്‌മ ഈ പുരസ്‌ക്കാരത്തിന്‌ അര്‍ഹയായത്‌. തെറ്റ്‌ ചെയ്‌തവര്‍ പശ്ചാത്തപിച്ച്‌ നല്ല മാര്‍ക്ഷത്തില്‍ ജീവിക്കാന്‍ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരല്‍ ചൂണ്ടിയിരിക്കുന്നു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം. ഈ പ്രവണത തുടച്ചുനീക്കുക എന്നതാണ്‌ തെല്‌മ തന്റെ നോവലില്‍ വരച്ചു കാട്ടുന്നത്‌.

`മകന്‍ ലാസര്‍ കിഴക്കേടന്‍ ആണ്‌ എനിക്ക്‌ പ്രോത്സാഹനം നല്‍കുന്നത്‌. മകനും ആംഗലേയ സാഹിത്യത്തില്‍ സജീവമാണ്‌. 

ഇവിടെ യുഎസില്‍ താമസിച്ചാലും നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതുകൊണ്ടു, മലയാളം ഭാഷയെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാണ്‌, ഇവിടുത്തെ താമസം അതിനു തടസ്സമാകുന്നില്ല.

നാട്ടിലായിരുന്നെങ്കില്‍ ഇവിടുത്തേക്കാള്‍ വിശാലവും വര്‍ണ്ണാഭവുമായിരുന്നേനെ എന്റെ എഴുത്ത്‌. കാരണം അവിടെ മാദ്ധ്യമങ്ങളും ധാരാളം പ്രസിദ്ധീകരണങ്ങളും ഉണ്ടല്ലോ.

എന്റെ അഭിപ്രായത്തില്‍ `പെണ്ണെഴുത്ത്‌' എന്നൊന്നില്ല. ഒരു സാഹിത്യസൃഷ്‌ടി, അതു ആരെഴുതിയാലും അതു സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ നോക്കിക്കാണണം. എഴുതുന്ന ആള്‍ സ്‌ത്രീയോ പുരുഷനോ എന്നതിലല്ല പ്രാധാന്യം, സാഹിത്യ സൃഷ്‌ടിയ്‌ക്കാണ്‌ പ്രാധാന്യം. അതു കൊണ്ട്‌ `പെണ്ണെഴുത്ത്‌' എന്ന വാക്കിനു അര്‍ത്ഥമില്ല, ആ വാക്കു തന്നെ ഒരു പ്രഹസനമാണ്‌.

എഴുത്തില്‍ ഒരു വലിയ പോയിന്റ്‌ ആയി ഞാന്‍ കാണുന്നത്‌, സാഹിത്യ സൃഷ്‌ടികള്‍ മറ്റുള്ളവര്‍ക്കു നല്ലൊരു ഗുണപാഠം ചൂണ്ടികാണിക്കുന്നവയായിരിക്കണം, അതു മനുഷ്യ മനസ്സുകള്‍ക്കു ഉത്സാഹവും ആത്മവിശ്വാസവും ഉണ്ടാക്കി കൊടുക്കുന്നവയായിരിക്കണം.

കഴിയുന്നതും അശ്ലീലം ഒഴിവാക്കുക എന്നതാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഉദാഹരണത്തിന്‌, ചിലര്‍ മധുവിധു രാത്രിയുടെ ഒരു രംഗം എഴുതുന്നതിനു ആ പ്രക്രിയകള്‍ മുഴുവന്‍ വിവരിച്ചു കാട്ടുന്നു. അശ്ലീല ചുവ ഇല്ലാതെയും മധുവിധു എഴുതാന്‍ സാധിക്കണം.

എഴുത്തുകാരി എന്ന നിലയ്‌ക്ക്‌ പത്തുവര്‍ഷത്തിനുള്ളില്‍ എന്താകാന്‍ ആഗ്രഹിച്ചുവോ അതു ഇപ്പോഴേ ആയിക്കഴിഞ്ഞു. ഉദാഹരണത്തിന്‌, ഇതുപോലൊരു മഹത്തരമായ അവാര്‍ഡ്‌ നേടാന്‍ പത്തു വര്‍ഷം കാത്തിരിക്കുമായിരുന്നേനെ. അതു ഇപ്പോള്‍ തന്നെ സഫലമായില്ലേ? പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലുമൊരു സാഹിത്യ മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളാകണമെന്നു ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ നിലവിലുള്ള ഒരു ചെറുകഥ മത്സരത്തിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളായി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അപ്പോള്‍ ആ അഭിലാഷവും സഫലമായി.

`തങ്കശ്ശേരി' എന്ന എന്റെ നോവല്‍ മലയാളത്തില്‍ സിനിമ ആക്കാന്‍ പോകുന്നു. അതിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

എഴുത്തുകാരി എന്ന നിലയില്‍ പത്തു വര്‍ഷത്തിനുള്ളില്‍ എന്താകണമെന്നു ആഗ്രഹിച്ചത്‌ ഇവയൊക്കെ ആയിരുന്നു.

പക്ഷേ ഭാവിയില്‍ ഇനിയും പുരസ്‌ക്കാരങ്ങള്‍ നേടുമെങ്കില്‍, കൂടുതല്‍ സാഹിത്യ സൃഷ്‌ടികള്‍ സിനിമയാക്കാന്‍ വഴി തെളിക്കുമെങ്കില്‍, ഇനിയും സാഹിത്യ മത്സരങ്ങളിലെ വിധി കര്‍ത്താക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞെങ്കില്‍ ജീവിതത്തിലെ വലിയ നേട്ടങ്ങളായി അവയെ കാണും.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍, മലയാള നാട്‌, കുങ്കുമം, കേരള കൌമുദി, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തെല്‌മ സജീവമായിരുന്നു. തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്‌ത `തെല്‍മാ കഥകള്‍' ശ്രോതാക്കളെ ആകര്‍ഷിച്ചവയായിരുന്നു. 

പ്രധാനപ്പെട്ട നോവലുകള്‍:
മനുഷ്യാ നീ മണ്ണാകുന്നു: കേരളാ എക്‌സ്‌പ്രസ്സ്‌ (ഷിക്കാഗോ); അപസ്വരങ്ങള്‍: രജനി (ഫിലാഡല്‍ഫിയാ ഫൊക്കാനാ അവാര്‍ഡ്‌); ചിലന്തിവല: ആഴ്‌ചവട്ടം (ടെക്‌സാസ്‌); അമേരിക്കന്‍ ടീനേജര്‍: ധ്വനി (ഡിട്രോയിറ്റ്‌); വെണ്മേഘങ്ങള്‍: വനിത 

ഡോ. ജോര്‍ജ്‌ ഓണക്കൂര്‍ കൊല്ലം തെല്‍മയെ അഭിമുഖം ചെയ്യുന്നു 
http://emalayalee.com/varthaFull.php?newsId=81313
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക