ന്യൂയോര്‍ക്ക്:അമേരിക്കന്‍ മലയാളികള്‍ നാടുമായി നല്ല ബന്ധം
പുലര്‍ത്തുന്നവരാണെന്നും നാട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും
കേരള ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍. നാട്ടിലെ പട്ടി
ശല്യത്തെക്കുറുച്ചുള്ള ചോദ്യത്തിന് മനുഷ്യര്‍ക്ക് പ്രാധാന്യം
കൊടുക്കുന്ന സര്‍ക്കാരാണ് ഇതെന്നും, പട്ടികളെ കൈകാര്യം ചെയ്യാന്‍ പഞ്ചായത്ത്,
മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും,
ഇക്കാര്യത്തില്‍ കര്‍ശന നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ ഭേദമെന്യെ ടി.എസ്. ചാക്കോയുടെ
നേത്രുത്വത്തില്‍ ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ പാലസില്‍ നല്‍കിയ
സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പി.എസ്.സി. അംഗം സിമി റൊസ്ബല്‍ ജോണും സംസാരിച്ചു.
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള നല്ല ബന്ധം കൊണ്ടാണ് ഇതു സാധിക്കുന്നത്. പേപ്പട്ടി
വിഷത്തിനുള്ള പ്രതിരോധ മരുന്ന് എല്ലാ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് മറ്റ് വകുപ്പുകളായുമായി സഹകരിച്ചാണ് ഈ നേട്ടങ്ങള്‍
കൈവരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 2010-ല്‍ 174 കോടി രൂപ ആരോഗ്യ വകുപ്പ് ചെലവഴിച്ചപ്പോള്‍ 658 കോടി
തന്റെ കാലത്ത് ചിലവഴിച്ചതായി മന്ത്രി പറഞ്ഞു. 300 കോടിയുടെ മരുന്ന് രോഗികള്‍ക്ക്
സൗജന്യമായി നല്‍കിയ സര്‍ക്കാരാണ് ഇത്.
ആരോഗ്യകേരളം പദ്ധതി, അമ്മയും കുഞ്ഞും
പദ്ധതി എന്നിവയും 18 വയസിനു താഴെയുള്ള 55 ലക്ഷം കുട്ടികള്‍ക്കുള്ള ചികിത്സയും
സൗജന്യമായി നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഉപയോഗമില്ലാത്ത മരുന്നുകള്‍ മാറ്റി
585 തരം പുതിയ മരുന്നുകള്‍ സൗജന്യമായി നല്‍കി. ഗോഡൗണില്‍ മരുന്നുകള്‍
കെട്ടിക്കിടക്കുന്ന അവസ്ഥ ഇന്നില്ലെന്ന് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍
സെക്രട്ടറി അലക്‌സ് ഏബ്രഹാമിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പില്‍ 5200 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞതില്‍
സന്തോഷമുണ്ട്. പുതുതായി 16 മെഡിക്കല്‍ കോളജുകള്‍ തുടങ്ങി. ഇടുക്കിയിലും
വയനാട്ടിലും പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയപ്പോള്‍ കുടുതല്‍ വിദഗ്‌ധ ചികിത്സ
ആ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ലഭിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ
വിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെട്ടു. തന്റെ കീഴിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ്
വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിച്ചു. വിഷരഹിത പച്ചക്കറി
ഉത്‌പാദിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സി.പി.എം അടക്കമുള്ളവരെ അഭിനന്ദിക്കുന്നതായും
മന്ത്രി പറഞ്ഞു.
മാലിന്യനിര്‍മ്മാജനം ഫലവത്താക്കാന്‍ തദ്ദേശസ്വയംഭരണ
വകുപ്പുമായി ചേര്‍ന്ന് പുതിയ പരിപാടികള്‍ക്ക് രൂപം നല്‍കി. ശബരിമലയില്‍ 450 കോടി
രൂപ മുടക്കി പുതിയ റോഡുകളും സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചതായി നാമം സെക്രട്ടറി
അജിത്തിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. ശബരിമല
സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. കുടിവെള്ള ശുദ്ധീകരണം
മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യമേഖലയിലെ
നേഴ്‌സുമാരുടെ ശമ്പള കുറവ് പരിഹരിക്കുമെന്ന് ഷാജന്‍ ജോര്‍ജിന്റെ ചോദ്യത്തിനു
മറുപടിയായി മന്ത്രി പറഞ്ഞു. ഫസ്റ്റ് എയ്‌ഡ് പോലും കൊടുക്കാന്‍ സൗകര്യമില്ലാത്ത
ആശുപത്രികളുണ്ടെന്ന് താന്‍ ഈയിടെ നാട്ടില്‍ പോയപ്പോള്‍ മനസിലാക്കിയതായി സാജന്‍
മാത്യു പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠിച്ച അലക്‌സ് ഏബ്രഹാം (എം.സി)
തന്റെ അനുഭവത്തില്‍ അത്യാസന്ന നിലയില്‍ വരുന്ന രോഗിക്ക് കിടക്കാന്‍ ജില്ലാ
ആശുപത്രികള്‍ ബെഡ് പോലും ഇല്ലാത്ത അവസ്ഥയാണെന്ന് ഓര്‍മ്മിപ്പിച്ചു.
റോയി ചെങ്ങന്നൂര്‍ മന്ത്രി ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകട്ടെ എന്ന്
ആശംസിച്ചു. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേവസി പാലാട്ടി, മത്തായി പി. ദാസ്, ഇന്നസന്റ് ഉലഹന്നാന്‍, ടോം നൈനാന്‍, മാധവന്‍ നായര്‍, പോള്‍ കറുകപ്പള്ളി, ലത
കറുകപ്പള്ളി, ടി.എസ്. ചാക്കോ, സണ്ണി
കല്ലൂപ്പാറ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ് നായര്‍, ജോയി ഇട്ടന്‍,ടോം നൈനാൻ, പി.ടി. തോമസ് , ജോഫ്രിന്‍ ജോസ്, സണ്ണി പൗലോസ്, ഷാജന്‍ ജൊര്‍ജ്, ഷാജി വര്‍ഗീസ്, വി.എ. ഉലഹന്നാന്‍, ഷാജിമോന്‍ വെട്ടം, ജോസ് കുരിയപ്പുറം എന്നിവര്‍ മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.