Image

ഈ നായ്‌ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)

Published on 28 September, 2015
ഈ നായ്‌ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)
എഴുത്തുകാരന്റെ ദീര്‍ഘവീക്‌ഷണം സമൂഹത്തോടുള്ള മുന്നറിയിപ്പാണ്‌. നിര്‍ഭാഗ്യമെന്നു പറയട്ടെ, മലയാളിയുടെ മുന്നില്‍ എല്ലാം ഇന്ന്‌ `കന്നിന്‍പിറകില്‍ അമരകോശം' വായിക്കും പോലെയാണ്‌. എഴുത്തുകാരന്‍ ആയുധം വച്ച്‌ കീഴടങ്ങിയിരിക്കുന്നു. പകരം ചില പാണന്മാര്‍ മുഖസ്‌തുതി മാത്രം എഴുതി (പാടി) വിലസുന്നു.
കാക്കനാടന്റെ ഒരു പ്രശസ്‌ത നോവലാണ്‌ `ഈ നായ്‌ക്കളുടെ ലോകം'. മനുഷ്യന്‍ നായ്‌ക്കളേപ്പോലെ ഇണചേര്‍ന്ന്‌ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ദുരന്തമാണ്‌ ഇതിലെ പ്രമേയം. എന്തുമാകട്ടെ കേരളം ഇന്ന്‌ `നായ്‌ക്കളുടെ ലോക'മായിരിക്കുന്നു.

ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി എത്രയോ നല്ല വിശുദ്‌ധ പദം!. ദൈവശാപം ഒരു ജനതയുടെമേല്‍ വന്നു ഭവിച്ചപ്പോള്‍ ഇന്നത്‌ `ഡോഗ്‌സ്‌ ഓണ്‍ കണ്‍ട്രി'യായി മാറി.

`ഈശ്വരനെ ഏറ്റവും അവഹേളിക്കുന്ന ആത്‌മീയ തെമ്മാടിത്തരം ആണ്‌ ഇന്നത്തെ കേരളത്തിന്റെ മുഖമുദ്ര. സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന രാഷ്‌ട്രീയ കണ്ണട്ടകളും ആത്‌മീയ വ്യഭിചാരികളുമേ നിങ്ങള്‍ക്കയ്യോ കഷ്‌ടം!

ലോകം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവുംനികൃഷ്‌ടമായ മരണമാണ്‌ പേവിഷബാധ. മൃഗമായാലും മനുഷ്യനായാലും . ഇതു തിരിച്ചറിയാതെ മണിമകുടങ്ങളില്‍ വസിക്കയും വലിയ വാഹനങ്ങളില്‍ മാത്രം യാത്ര ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ അധികാരികള്‍ സാധുക്കളിന്‍ മേല്‍ കാട്ടുന്ന അനീതി എത്ര ഭയങ്കരം?. തെരുവുനായ്‌ക്കളുടെ കൂട്ടാളികളായി ഇരുകാലി നായ്‌ക്കളും കേരളത്തില്‍ പിറന്നിരിക്കുന്നു. `ആനപ്പുറത്തിരിക്കുന്നവനെ പട്ടി കടിക്കില്ല'യെന്ന്‌ അഹങ്കരിക്കേണ്ട, അടുത്ത ജന്മത്തില്‍ നീ പട്ടിയായി പിറക്കും സുഹൃത്തേ.!

പ്രവാസലോകത്ത്‌ സൈ്വരജീവിതം നയിക്കുന്ന മലയാളിസഹോദരങ്ങളേ! നിങ്ങള്‍ വസിക്കുന്ന നാട്ടില്‍ ഈ വിഷയങ്ങില്‍ ഭരണാധികാരികളുടെ ഉത്തരവാദിത്വം, നിയമങ്ങള്‍ ഇതെല്ലാമറിയാമായിട്ടും എന്തേ നിങ്ങള്‍ നിശബ്‌ദരായിരിക്കുന്നു.? കേരളത്തിലെ രാഷ്‌ട്രീയ എമ്പോക്കികളെ പ്രവാസലോകത്ത്‌ കൊണ്ടുവന്ന്‌ പൂമാലയിട്ട്‌ പൂജിക്കുന്നു?

എന്താണ്‌ ഇന്നത്തെ കേരളം? വിവിധകാരണങ്ങളാല്‍ എല്ലാവര്‍ഷവും കേരളത്തിലൂടെ ഞാന്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന വിവിധ സംഭവങ്ങള്‍ എത്ര ഖേദകരം. ഇന്ന്‌ തെരുവ്‌ നായ്‌ക്കളുടെ ലോകത്തിലേക്ക്‌ ഒന്നെത്തിനോക്കുക. മൂന്നു പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഉണ്ടായിരുന്ന ആ ചെറിയ നാടന്‍ പട്ടിയുടെ സ്‌ഥാനത്ത്‌, പ്രവാസിയുടെ അനുകരണഭ്രമത്തില്‍ അവന്‍ അന്യരാജ്യങ്ങളില്‍ നിന്നും കൊണ്ടെത്തിച്ച സര്‍വലോക നായ്‌ക്കളാണവിടെ.സായ്‌പിന്റെ തന്ത്രമാണവിടെ. എപ്പഴും ഇണചേരുക.

അവ ഇണചേര്‍ന്ന്‌ സങ്കരവര്‍ഗങ്ങളായി കന്നിമാസമെന്നത്‌ ഇന്ന്‌ ആണ്ടില്‍ പന്ത്രണ്ട്‌മാസവും ഈ നായ്‌ക്കള്‍ പെറ്റുപെരുകുന്നു. യജമാനന്‍ ഇല്ലാതെ തെരുവില്‍ പിറന്നുവീഴുന്നനായ്‌ക്കള്‍ ഒരു കാട്ടുമൃഗമായിട്ടാണ്‌ വളരുന്നത്‌. ആള്‍ത്താമസമില്ലാത്ത വീടുകളുടെ കാര്‍പോര്‍ച്ചില്‍ ജനിച്ച്‌ വഴിയരികിലെ മാലിന്യം തിന്നുവളര്‍ന്ന്‌ `ചെന്നായ്‌'ക്കളായി ഇവറ്റകള്‍ മാറ്റപ്പെടുകയാണ്‌.

ഇതു തിരിച്ചറിയാന്‍ കഴിയാത്ത മന്ദബുദ്‌ധികള്‍ ബിസിനസ്‌ തന്ത്രം മെനയുന്ന ടി.വി. ചാനലുകളില്‍ കയറിയിരുന്ന്‌ ഭോഷത്വം വിളമ്പുകയാണ്‌.

നായ്‌ക്കളെ വന്‌ധീകരിക്കുക. ഈ ഉപദേശം വിളമ്പുന്ന നായപ്രേമികള്‍ അറിയുക. നായ്‌ക്കളെ വന്‌ധീകരിച്ചാല്‍ അതിന്‌ നായക്കളോടു തന്നെ ശത്രുത ഏറുമെന്നും ശൗര്യം വര്‍ദ്‌ധിച്ച്‌ യജമനാനല്ലാത്ത മനുഷ്യരെപ്പോലും ആക്രമിക്കുമെന്നും.

മാത്രമല്ല ഇവറ്റകളെ വന്‌ധീകരിച്ച്‌ തീറ്റിപുലര്‍ത്തിയിട്ട്‌ എന്തുനേടാന്‍? ഒന്നിനും പരിഹാരമില്ലാത്തതത്വശാസ്‌ത്രമാണ്‌ കേരളരാഷ്‌ട്രീയം. എന്നിരിക്കിലും പെണ്‍പട്ടികളാണ്‌ പ്രസവിക്കുന്നതെന്നും അതിനെ ന്യൂട്രലൈസ്‌ ചെയ്യാന്‍ മാര്‍ഗമുണ്ടെന്നും ഒരാളും പറയുന്നില്ല. കാഞ്ഞിരത്തിന്‍വേര്‌ അരച്ച്‌ പാലില്‍ ചാലിച്ച്‌ കൊടുത്ത്‌ നാട്ടുകാര്‍ക്കും ഇവറ്റകളെ കൊല്ലാം. കാഞ്ഞിരമെന്തെന്നു കൈമലര്‍ത്തി ചോദിക്കുന്ന കേരളനിവാസികളെ നിങ്ങള്‍ക്കും അയ്യോ കഷ്‌ടം!

മാലിന്യം സംസ്‌കരിക്കുന്ന ജോലിയാണ്‌ ഗവണ്മെന്റ്‌ ഈ തെരുവുനായ്‌ക്കളെക്കൊണ്ട്‌ ഇപ്പോള്‍ ചെയ്യിക്കുന്നത്‌.. ഉമ്മന്‍ ചാണ്ടിയുടെ എംപ്‌ളോയീസ്‌ ആണ്‌ ഇവയെല്ലാം.

നായ്‌ക്കളെ കൊന്നാല്‍ മാലിന്യം പെരുകും. ശരിയാണ്‌. മാലിന്യമില്ലാതെ വന്നാല്‍ ഈ ചെന്നായ്‌ക്കള്‍ മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളേയോ പിടിച്ച്‌ തിന്നും. നായ്‌ക്കള്‍ക്ക്‌ കൂട്ടമായ്‌ പേ പിടിച്ചാല്‍ `എത്ര ഭീകരമാണ്‌?'..മനുഷ്യജഡങ്ങള്‍ മാലിന്യകൂമ്പാരമായി വരും.

`പേവിഷബാധ' മാത്രമല്ല നായീച്ചകള്‍ വഴി പടരുന്ന പല മാരക രോഗത്തിനും ചികിത്‌സ ഇല്ലയെന്നും നായോടൊപ്പം ശയിക്കുന്ന നായപ്രേമികള്‍ അറിയുക. നിരപരാധികളായ കുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്ത്‌ തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കുക. അല്ലെങ്കില്‍ നാഗലാന്റിനു കയറ്റിവിടുക. നാഗന്മാരുടെയും ചൈനക്കാരന്റെയും ലൈംഗീകരഹസ്യം നായുടെ വൃഷണസൂപ്പിലാണെന്ന്‌ മലയാളിയെ ബോധവത്‌ക്കരിക്കുക. ഇഷ്‌ടപ്പെടുന്നവന്‍ തിന്നു തീര്‍ക്കട്ടെ ഈ നായ്‌ക്കളെ.

`അമ്മയെ തല്ലിയാലും രണ്ട്‌ പക്‌ഷമുണ്ട്‌' നായ വിഷയത്തില്‍ കേരളത്തില്‍ അതും അരങ്ങേറിയിരിക്കുന്നു. ഒന്ന്‌ `നായ സംരക്‌ഷണസമിതി' മറ്റെത്‌ `തെരുവു നായ ഉന്മൂലനസമിതി'.

ഒക്‌ടോബര്‍ രണ്ടിന്‌ `ഗാന്‌ധിജയന്തി'ദിനത്തില്‍ കേരളത്തിന്റെ തെരുവുകളില്‍ ഈ സമിതികളുടെ `ശക്‌തിപ്രകടനം' അരങ്ങേറും. നായ്‌ക്കള്‍ക്കുവേണ്ടി ഇരുകാലിമൃഗങ്ങള്‍ ഏറ്റുമുട്ടുന്നു.
അതേ! ഈ നായ്‌ക്കളുടെ ലോകം, ഡോഗ്‌സ്‌ ഓണ്‍ കന്‍ട്രി. എല്ലാ നായ്‌ക്കള്‍ക്കും വണക്കം.!
ഈ നായ്‌ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക