Image

യൂറോപ്പിലേക്ക്‌ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹം

ജോര്‍ജ്‌ ജോണ്‍ Published on 04 September, 2015
യൂറോപ്പിലേക്ക്‌ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹം
ബെര്‍ലിന്‍: ടര്‍ക്കിയിലെ ബോദ്‌റൂം തീരത്ത്‌ മരണമടഞ്ഞ മൂന്ന്‌ വയസ്സുകാരന്റെ ചിത്രം കണ്ട്‌ ലോകമെങ്ങും വിറങ്ങലിച്ചു. ആഗോള മാധ്യമങ്ങളെല്ലാം ഇത്‌ വാര്‍ത്തയും, ചര്‍ച്ചാ വിഷയവുമാക്കി. സിറിയയിലെ കൊബാനിയില്‍ നിന്നും യൂറോപ്പിലേക്കുള്ള യാത്രയില്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ബോട്ടുമുങ്ങിയാണ്‌ അയിലന്‍ കുര്‍ദി എന്ന മൂന്ന്‌ വയസുകാരന്‍ മരിച്ചത്‌. അയിലന്റെ അഞ്ച്‌ വയസ്സുകാരനായ സഹോദരന്റെ മൃതദേഹവും ഇവിടെ നിന്നും അല്‍പ്പം മാറിയുള്ള തീരത്ത കണ്ടെത്തി.

അയിലന്റെ കുടുംബം ലക്ഷ്യമിട്ടിരുന്നത്‌ ഗ്രീസിലെ കോസോ ദ്വീപായിരുന്നു. എന്നാല്‍ അവിടുത്തെ സുരക്ഷ ശക്തമാക്കിയതുകൊണ്ട്‌ തങ്ങള്‍ സഞ്ചരിച്ച ബോട്ട്‌ അടുപ്പിക്കാനാകാതെ മെഡിറ്ററേനിയനില്‍ ഒഴുകി നടന്ന്‌ അവസാനം മുങ്ങുകയായിരുന്നു. അയിലന്‍ കുര്‍ദി എന്ന ഈ മൂന്നുവയസുകാരന്‍ അഭയം തേടി പലായനം ചെയ്യുന്ന സിറിയക്കാരുടെ ദയനീയചിത്രമായി ലോകം കണ്ടു. ഇതോടെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ മനുഷ്യത്വപരമായ തീരുമാനമെടുക്കമെന്ന ആവശ്യം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്‌തമായി ഉയരുകയാണ്‌. അന്തരാഷ്‌ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന്‌ ഹംഗറി അഭയാര്‍ത്ഥികള്‍ക്കായി ബുഡാപെസ്റ്റ്‌ റെയില്‍വെ സ്റ്റേഷന്‍ ഒരു ദിവസം അടച്ചതിന്‌ ശേഷം വീണ്ടും തുറന്നു കൊടുത്തു. ഹംഗറിയില്‍ നിന്ന്‌ അഭയാര്‍ത്ഥികളെ ജര്‍മനിയിലേക്കും ഓസ്‌ട്രിയയിലേക്കും കൊണ്ടുപോകാതെ കബളിപ്പിക്കുന്നുവെന്നും ആരോപണങ്ങള്‍ വന്നു.

ഇപ്പോഴത്തെ ശക്‌തമായ അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പല തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നു. കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ്‌ ഫ്രാന്‍സ്‌ അടക്കമുള്ള ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലപാട്‌. ജര്‍മനിയിലെ ഭൂരിപക്ഷം സാധാരണക്കാരും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന്‌ എതിരാണ്‌. എന്നാല്‍ ഭരണകക്ഷികളായ ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍, ക്രിസ്‌ത്യന്‍ സോഷ്യലിസ്‌റ്റ്‌ യൂണിയന്‍, സോഷ്യല്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍, ഫ്രീ ഡെമോക്രാറ്റിക്‌ യൂണിയന്‍ എന്നിവര്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുകൂലമായ നിലപാടിലാണ്‌. മൂന്നരലക്ഷത്തോളം പേരാണ്‌ ഈ വര്‍ഷം മാത്രം മധ്യപൂര്‍വേഷ്യയില്‍ നിന്ന്‌ അഭയം തേടി യൂറോപ്പിലെത്തിയിരിക്കുന്നത്‌. രണ്ടാം ലോക മഹായുദ്ധത്തിന്‌ ശേഷം യൂറോപ്പിലേക്കുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.

ജര്‍മനിയില്‍ ഇപ്പോള്‍ അധിക|തമായി ജോലി ചെയ്‌ത്‌ ജീവിക്കുന്ന പ്രവാസികളെ പുതിയ അഭയാര്‍ത്ഥികളുമായി സാധാരണ ജര്‍മാന്‍കാര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാതെ ചില സംസ്ഥാനങ്ങളില്‍ ചില അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക