ന്യൂയോര്‍ക്ക്: മലയാളിയുടെ ജീവിതത്തെ പട്ടി നക്കിച്ചു;
ജനജീവിതം ദുഷ്‌കരമാക്കി. മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി കേരളത്തെ
കേരളമല്ലാതാക്കുന്നു- സക്കറിയ ചൂണ്ടിക്കാട്ടുന്നു. സത്യങ്ങള്‍ വിളിച്ചുപറയാന്‍
ഇനിയും പേടിക്കാത്ത ഏക (?) മലയാളിയായ സക്കറിയ സമൂഹത്തിനു വന്ന അപചയങ്ങളുടെ വാങ്‌മയ
ചിത്രങ്ങള്‍ കേരളാ സെന്ററില്‍ കൂടിയ സര്‍ഗ്ഗവേദി യോഗത്തില്‍ വരച്ചു കാട്ടിയപ്പോള്‍
വന്നുഭവിക്കാവുന്ന ദുരന്തങ്ങള്‍ക്ക് അതൊരു മുഖവുരയായി.
സ്‌ത്രീകള്‍ക്ക്
പേടിക്കാതെ ഇറങ്ങി നടക്കാന്‍ പറ്റാത്ത സമൂഹം എന്തു സമൂഹമാണദ്ദേഹം ചോദിച്ചു.
സ്‌ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ ഉണ്ടാകുന്നതില്‍ മതങ്ങള്‍ക്ക് പങ്കുണ്ട്.
ഇസ്ലാം മതത്തിലും ക്രിസ്‌തുമ തത്തിലും പുരുഷമേധാവിത്വത്തിന്റെ അന്തര്‍ധാരയും
സ്‌ത്രീപീഡന തത്‌പരതയും ഒളിഞ്ഞുകിടക്കുന്നു. ഹിന്ദുമതത്തില്‍ അതില്ലായിരുന്നു.
എന്നാല്‍ മൗലീകവാദം പറയുന്ന ഹിന്ദുക്കള്‍ അതേ മനോരോഗം ഹിന്ദുമതത്തിലേക്കും
കൊണ്ടുവരുന്നു.
സ്‌ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഒരു
നാട്ടിലുമില്ല. വിദ്യാഭ്യാസം കുറഞ്ഞ ആന്ധ്രയിലോ, തമിഴ്‌നാട്ടിലോ ഇല്ല. സ്‌ത്രീകളെ
ആദരിക്കുന്നതു തമിഴ്‌നാട്ടില്‍ നിന്നു നാം പഠിക്കണം. സ്‌ത്രീയും പുരുഷനും
ഒരുമിച്ച് നടന്നുപോയാല്‍ ചോദ്യമായി. ഭാര്യയും ഭര്‍ത്താവുമാണെന്നു പറഞ്ഞാല്‍
തെളിവെന്തെന്നായിരിക്കും ചോദ്യം.
സ്‌ത്രീക്ക് കഷ്‌ടിച്ച് ജോലിക്കുപോയി
അതേ വഴിയില്‍ തിരിച്ചുവരാം. സ്‌ത്രീക്ക് ഇനി എന്നാണ് സ്വതന്ത്രമായി ഇറങ്ങി
നടക്കാന്‍ പറ്റുക എന്നതാണ് ചോദ്യം. സ്‌ത്രീയെ തുല്യരായി കാണണമെന്നും
ബഹുമാനിക്കണമെന്നും പറഞ്ഞ് ഒരു ഇടയലേഖനവും ഉണ്ടായിട്ടില്ല. കേരളത്തിലെ ഈ അവസ്ഥ
മനോരോഗം തന്നെയാണ്.
പരിസര മലനീകരണമാണ് കേരളത്തെ നാറ്റിക്കുന്ന
മറ്റൊന്ന്. പാറശാല മുതല്‍ കാസര്‍ഗോഡ് വരെ ഇറച്ചിയുടേയും മറ്റും അവശിഷ്‌ടം
വഴിയോരത്ത് കെട്ടിക്കിടക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നു പറഞ്ഞ് വിദേശ
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നവര്‍ ഇതിനെതിരേ ഒന്നും ചെയ്യുന്നില്ല. എനിക്കോ
നിങ്ങള്‍ക്കോ ഒറ്റയ്‌ക്ക് ഈ മാലിന്യം നീക്കാനാവില്ല. അതിനൊക്കെ പരിഹാരം
കണ്ടെത്താനാണ് ജനപ്രതിനിധികളെ നാം തെരഞ്ഞെടുക്കുന്നത്. പക്ഷെ അവര്‍ക്ക്
അതിനൊന്നും നേരമില്ല.
രാഷ്‌ട്രീയം ഇന്നൊരു തമാശ നാടകമാണ്. ജീവന്മരണ
പ്രശ്‌നങ്ങള്‍ ആരും കാണുന്നില്ല. പകരം രാഷ്‌ട്രീയത്തെ ഒരു തമാശക്കളിയാക്കി
മാറ്റാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി ശുദ്ധ മണ്ണുണ്ണികളെ വരെ
പ്രമാണിമാരാക്കി. ഇടതുപക്ഷത്തിന്റെ ശക്തി കുറയ്‌ക്കാന്‍ എതിര്‍വിഭാഗം ഒരു വ്യക്തിയെ
ഉപയോഗിച്ചു. പക്ഷെ ക്രമേണ പ്രസ്‌തുത വ്യക്തി പിടിവിട്ടുപോയി. മാധ്യമങ്ങള്‍ക്കോ
രാഷ്‌ട്രീയക്കാര്‍ക്കോ നിയന്ത്രിക്കാനാവാത്ത സ്ഥിതി വരുന്നു.
ഇവരെല്ലാവരുംകൂടി ഉണ്ടാക്കുന്ന ഭാരം വഹിക്കുന്നതാരാണ്? സാധാരണ ജനം.
കേരളീയരോട് കൂറില്ലാത്ത ഇക്കൂട്ടര്‍ നമ്മുടെ ജീവിതം പട്ടി നക്കിച്ചു
അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ മാധ്യമങ്ങളും സാഹിത്യകാരന്മാരുമൊക്കെ
മടിക്കുന്നു. യു.ഡി.എഫ്- എല്‍.ഡി.എഫ് വ്യവസ്ഥയും അവര്‍ നടപ്പിലാക്കുന്ന
പരിപാടികളും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. എന്തും ആകട്ടെ എന്ന നിര്‍വികാരാവസ്ഥ.
വിവിധ നാടുകളില്‍ നിന്നു വന്നവര്‍ സംയോജിച്ച ജീനുകളാണ് കേരളീയര്‍ക്ക്.
കേരളീയര്‍ സുമുഖന്മാരായിരിക്കുന്നതിന്റെ കാരണവും അതുതന്നെ. നമ്പൂതിരിയുടേയും
ദളിതന്റേയും ജീനുകള്‍ ഒന്നുതന്നെ. പക്ഷെ, രാജാവും, മതവും ചിലരെ ദളിതരാക്കി
അടിച്ചമര്‍ത്തി. ബ്രാഹ്‌മണര്‍ ഒരുകാലത്ത് പട്ടിണിയിലും പരിവട്ടത്തിലുമായിരുന്നു.
ഇന്ന് ആ സ്ഥിതിമാറി.
മാധ്യമങ്ങള്‍ വിചാരിച്ചാല്‍ മാറ്റം
വരുത്താവുന്നതാണ്. പക്ഷെ അതുണ്ടാവുന്നില്ല. കോണ്‍ഗ്രസും വേണം കമ്യൂണിസ്റ്റും വേണം
എന്ന നിലപാട് എടുക്കുന്ന സാഹിത്യകാരന്മാര്‍. പേടിച്ചു മിണ്ടാതിരിക്കുന്നവര്‍
ബുദ്ധിജീവികളും അവസരവാദികളുമാകുന്നു.
പണ്ട് രാജാവിയിരുന്നെങ്കില്‍ ഇന്ന്
മന്ത്രി ആയി. സരിത നാളെ ഇലക്ഷന് നിന്നാല്‍ വോട്ടു ചെയ്യാന്‍ വന്‍ ജനാവലിയുണ്ടാകും.
എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെയായത്? അടിസ്ഥാനപരമായി പൗരന് ആത്മവിശ്വാസമില്ല.
അവര്‍ക്കെതിരേ രാഷ്‌ട്രീയവും മതവും മാധ്യമങ്ങളും എല്ലാം ഒന്നിച്ചു നില്‍ക്കുന്നു.
മദ്യമല്ല, മാധ്യമങ്ങളാണ് കേരളത്തിന്റെ അഡിക്ഷന്‍. അക്ഷരപ്രേമികളാണ് മലയാളികള്‍.
അവര്‍ക്കിടയിലേക്കാണ് നേരിട്ടും വ്യംഗ്യമായും വര്‍ഗീയത കയറ്റിവിടുന്നത്.
ഒരു പെട്ടിക്കട പോലും നടത്താന്‍ കഴിവില്ലാത്തവരാണ് രാഷ്‌ട്രീയത്തെ
നയിക്കുന്നത്. രാഷ്‌ട്രീയം തന്നെ ഒരു വ്യവസായമായി മാറി. വി.എസും ഉമ്മന്‍ചാണ്ടിയും
അഴിമതിക്കാരല്ലായിരിക്കാം. പക്ഷെ അവരോടൊപ്പം വളര്‍ന്ന വ്യവസ്ഥ അവരുടെ
നിയന്ത്രണത്തിലുള്ളതായിരുന്നില്ല.
ഉളുപ്പില്ലാതെ ആര്‍ക്കും എന്തും
പറയാമെന്ന സ്ഥിതിയും ഉണ്ട്. അക്രമത്തിനെ സാധൂകരിക്കുന്ന മാനസീകാവസ്ഥയിലേക്ക്
സമൂഹം മാറി. 25,000 രൂപ കൊടുത്താല്‍ ക്വട്ടേഷന് ആളെ കിട്ടും. വൃത്തികെട്ട
രാഷ്‌ട്രീയവും വര്‍ഗ്ഗീയതയും മാധ്യമ സംസ്‌കാരവും അഴിഞ്ഞാടിയാലും സാധാരണ ജനങ്ങള്‍
അതിലൊന്നും വീഴില്ലെന്നതാണ് ആശ്വാസകരം.
എഴുത്തുകാരന് ഏറെയൊന്നും
ചെയ്യാനാവില്ല. മാധ്യമങ്ങള്‍ക്ക് പറ്റും. ബി.ജെ.പി കേന്ദ്രത്തില്‍ വന്നശേഷം
സ്ഥിതിഗതിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ സാസ്‌കാരിക രംഗത്ത് നിശബ്‌ദമായ
മാറ്റങ്ങള്‍ അവര്‍ വരുത്തുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു ദോഷം ചെയ്യും.
മനോഹര്‍ തോമസ് അധ്യക്ഷത വഹിച്ചു. എം.ടി. ആന്റണി, പ്രൊഫ. തെരേസ ആന്റണി,
ഡോ. ജോയി കുഞ്ഞാപ്പു, ഡോ. നന്ദകുമാര്‍, രാജു തോമസ്, ജോസ് ചെരിപുറം, പി.ടി.
പൗലോസ്, ഷീലാ മോന്‍സ് മുരിക്കന്‍, മാലിനി, പ്രിന്‍സ് മാര്‍ക്കോസ്, ഡോ. എന്‍.പി.
ഷീല, ജെ. മാത്യൂസ്, ഇ.എം. സ്റ്റീഫന്‍, തമ്പി തലപ്പിള്ളില്‍, ജോണ്‍ പോള്‍, ജോസ്
കാടാപ്പുറം, ടാജ് മാത്യു, സോജി മാത്യു തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.