കൊര്‍ദോവ: സ്പെയിനിലെ ചരിത്രപ്രധാനമായ കൊര്‍ദോവ
മസ്ജിദ് കത്തീഡ്രലാക്കി മാറ്റിയ സംഭവം കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും പ്രധാന
വിഷയമായതോടെ വിവാദം കത്തുന്നു. ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന
കേന്ദ്രത്തെ ചരിത്രസ്മാരകമായി നിലനിര്‍ത്തുന്നതിനു പകരം സ്വഭാവം
മാറ്റിയെടുത്ത് കത്തീഡ്രലാക്കിയത് ശരിയായില്ളെന്ന് പ്രദേശവാസികളും
ടൂറിസ്റ്റുകളും ഒരുപോലെ പറയുന്നു. സ്പെയിനില്‍ ഇസ്ലാമിക ഭരണം നിലനിന്ന
785ലാണ് മസ്ജിദിന്‍െറ നിര്‍മാണം ആരംഭിക്കുന്നത്.
വര്‍ഷങ്ങളെടുത്ത്
പൂര്‍ത്തിയായ മസ്ജിദ് പിന്നീട് യൂറോപ്പിലെ അറിയപ്പെട്ട വൈജ്ഞാനിക ആസ്ഥാനമായി
മാറി. കൊര്‍ദോവയുടെ ആധിപത്യം ക്രിസ്ത്യന്‍ ഭരണകൂടം തിരിച്ചുപിടിച്ച ശേഷം
1236ല്‍ മസ്ജിദിനു ചുറ്റും കത്തീഡ്രല്‍ പണിതപ്പോഴും മസ്ജിദ് അതേപടി
നിലനിന്നു. കൊര്‍ദോവയിലെ ഇസ്ലാമിക ഭരണത്തിന്‍െറ ജീവിച്ചിരിക്കുന്ന
സ്മാരകമെന്ന വിശേഷണത്തോടെ 1984ല്‍ യുനെസ്കോ പള്ളിക്ക് ലോക പൈതൃക പട്ടം
നല്‍കി.
2010ലാണ് പേര് കൊര്‍ദോവ കത്തീഡ്രല്‍ എന്നു മാത്രമാക്കി
മാറ്റിയത്. നാടിന്‍െറ ചരിത്രത്തെയാണ് അധികൃതര്‍ വികൃതമാക്കിയതെന്ന് പുതിയ
നാമകരണത്തിനെതിരെ രംഗത്തുള്ള ലാ പ്ളാറ്റ്ഫോമ മെസ്കിറ്റ- കത്തീഡ്രല്‍ സംഘടന
പറയുന്നു. മസ്ജിദിന്‍െറ ഉടമസ്ഥാവകാശം പ്രാദേശിക ഭരണകൂടത്തിനു
കൈമാറണമെന്നാവശ്യപ്പെട്ട് സംഘടനക്കു കീഴില്‍ നാലുലക്ഷം ഒപ്പുകള്‍ ശേഖരിച്ച്
അധികൃതര്‍ക്കു നല്‍കിയിര ുന്നു.
മേയ് 24ന് നടന്ന മുനിസിപ്പല്‍
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമായും
ഉടമസ്ഥാവകാശം മാറി. പ്രധാന സ്ഥാനാര്‍ഥികളൊക്കെയും മസ്ജിദ് കൈമാറണമെന്ന
ആവശ്യം ഉന്നയിച്ചത് ശ്രദ്ധേയമായി.
അതിനിടെ, കഴിഞ്ഞ നവംബറില്‍ ഗൂഗ്ള്‍ മാപ്പിലും കൊര്‍ദോവ കത്തീഡ്രല്‍ എന്നു മാറ്റിയതും വിവാദമായിരുന്നു. ഇതുപിന്നീട് തിരുത്തി. (Madhyamam)