Image

യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)

Published on 23 May, 2015
യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)
ഹിന്ദുവെന്ന പദം തികച്ചും ആധുനികമാണ്‌. സിന്ധുനദി തടത്തിലെ സംസ്‌ക്കാരമെന്ന അര്‍ത്ഥത്തില്‍ ഭാരതീയ ജനതയെ ഹിന്ദുക്കളെന്ന്‌ വിദേശികളാണ്‌ ആദ്യം വിളിച്ചത്‌. വൈദിക മതങ്ങളെ പ്രധാനമായും ആറു ദാര്‍ശനീക സ്‌കൂളുകളായി അറിയപ്പെടുന്നു. സംഖ്യാ,യോഗാ, ന്യായാ, വൈശേഷികാ, മീമാംസ, വേദാന്താ എന്നിങ്ങനെ വേദിക്ക്‌ പാരമ്പര്യ സിദ്ധാന്തങ്ങളായി വൈദിക സ്‌കൂളുകളെ തരം തിരിച്ചിരിക്കുകയാണ്‌. ബഹുമുഖങ്ങളായ നദികള്‍ നാനാ ദിക്കുകളില്‍നിന്നായി നോക്കെത്താത്ത സമുദ്രത്തില്‍ പതിക്കുന്നപോലെ ഏക ദൈവത്തെ പ്രാപിക്കാനായി പല മാര്‍ഗങ്ങളാണ്‌ ഹൈന്ദവ മതം വിഭാവന ചെയ്‌തിരിക്കുന്നത്‌. അതില്‍ 'യോഗാ' ഒരു വഴിയാണ്‌. ദൈവം നാനാ ജാതി മനുഷ്യരിലും ജീവജാലങ്ങളിലും കുടികൊള്ളുന്നുവെന്ന്‌ ഹൈന്ദവമതം വിശ്വസിക്കുന്നു. മതമോ ജാതിയോ, സ്‌ത്രീ പുരുഷ വ്യത്യാസമോയില്ലാതെ ദൈവത്തിന്റെ ചൈതന്യം എവിടെയും പ്രസരിക്കുന്നുവെന്നും ഓരോരുത്തരുടെയും കര്‍മ്മഫലമനുസരിച്ച്‌ മോക്ഷം ലഭിക്കുന്നുവെന്നും പരമ സത്യത്തില്‍ അലിഞ്ഞു ചേരുന്നുവെന്നും ഹൈന്ദവ മതം വിശ്വസിക്കുന്നു. നീതിയും സത്യവും ധര്‍മ്മവും കൈകൊണ്ടവര്‍ കര്‍മ്മ ഫലങ്ങള്‍ക്കനുസരണമായി പരബ്രഹ്മം പ്രാപിക്കുന്നതായി ഹൈന്ദവ മത സിദ്ധാന്തങ്ങളില്‍ പറയുന്നു. ഹൈന്ദവം ആരെയും രക്ഷിക്കുന്നും വിധിക്കുന്നുമില്ല. എന്നാല്‍ അദ്ധ്യാത്മികതയുടെ അളവു കോലുകള്‍ ജന്മജന്മാന്തരങ്ങളില്‍ക്കൂടി ഒരുവനെ മോക്ഷ പ്രാപ്‌തിയ്‌ക്ക്‌ പ്രാപ്‌തനാക്കുന്നു. യോഗായെ വിലയിരുത്തേണ്ടത്‌ വൈദികകാലം മുതല്‍ പാരമ്പര്യമായി നേടിയ ജ്ഞാന വിജ്ഞാന കോശത്തിലെ ഉള്ളടക്കമനുസരിച്ചായിരിക്കണം.

സംസ്‌കൃതത്തിലെ `യുജു്‌' എന്ന പദത്തില്‍നിന്നുമാണ്‌ 'യോഗാ' എന്ന വാക്കിന്റെ ഉത്ഭവം. ഏകീകരിപ്പിക്കുക, യോജിപ്പിക്കുക എന്നിങ്ങനെ ഈ വാക്കിനര്‍ത്ഥം കല്‌പ്പിക്കാം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ മനശക്തി എങ്ങനെ പ്രാപിക്കാമെന്നു ഹൈന്ദവ പുരാണങ്ങള്‍ യോഗായെപ്പറ്റി വര്‍ണ്ണിച്ചിരിക്കുന്നു. ക്രിസ്‌തുവിന്‌ നൂറ്റാണ്ടുകള്‍ക്കപ്പുറമെഴുതിയ ഭഗവത്‌ ഗീതയിലും ഭഗവാന്‍ കൃഷ്‌ണന്‍ നാലുതരം യോഗാകളെപ്പറ്റി പറയുന്നുണ്ട്‌. ഭക്തി, ജ്ഞാനം, കര്‍മ്മം, ധ്യാനം എന്നീ യോഗാദികളെയാണ്‌ ഭഗവദ്‌ ഗീതയില്‍ വിവരിച്ചിരിക്കുന്നത്‌. ഹൈന്ദവ പുരാണങ്ങളില്‍ ഈ നാല്‌ സത്‌ഗുണങ്ങള്‍ മോക്ഷ പ്രാപ്‌തിക്ക്‌ അത്യാവിശ്യമെന്നു കരുതുന്നു. യോഗാദികളിലെ നാലെണ്ണത്തില്‍ ഏറ്റവും അറിയപ്പെടുന്നത്‌ 'ധ്യാന യോഗായാണ്‌. മനസിനെ പുഷ്ടിപ്പെടുത്തി വിചാര വികാരങ്ങള്‍ക്കതീതമായി മനസിനെ നിയന്ത്രിക്കുമ്പോള്‍ എകാഗ്ര ചിന്തയില്‍ മാത്രം ലയിക്കുമ്പോള്‍ 'ധ്യാന'യോഗയാകും. ഏകാന്തതയില്‍ ഒരു ഇരിപ്പിടത്തിലിരുന്ന്‌ മനസിനെ പരിശുദ്ധമാക്കാനുള്ള പ്രായോഗിക പരിശീലനമാണ്‌ ധ്യാനയോഗകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ശരീരമൊന്നാകെ നിശ്ചലമാക്കിക്കൊണ്ട്‌ കഴുത്തും തലയും നേരെ പിടിച്ച്‌, അനങ്ങാതെ, കണ്ണുകള്‍ മാറ്റാതെ ഒരേ ദിശയില്‍ക്കൂടി മൂക്കിനെ മാത്രം ദൃഷ്ടി പതിപ്പിച്ചുകൊണ്ട്‌ മനസിനെ സമചിത്തമാക്കാന്‍,ധ്യാനനിരതനാകാന്‍ ഭഗവത്‌ ഗീതയില്‍, ആറാം അധ്യായത്തില്‍ 1213 ശ്ലോകത്തില്‍ കൃഷണ ഭഗവാന്‍ പറയുന്നുണ്ട്‌.

നാല്‌ ദിശകളിലായി യോഗായെ വിവരിക്കുന്നുവെങ്കിലും യോഗാദികള്‍ തമ്മില്‍ പരസ്‌പ്പരം ബന്ധപ്പെട്ടതാണ്‌. ഏതെങ്കിലുമൊന്നില്‍ മുഴുവനായി പഠിക്കുന്നവര്‍ മറ്റു മൂന്നു യോഗ കര്‍മ്മാദികളെയും പ്രായോഗിക തലത്തില്‍ കൊണ്ടുവരേണ്ടതായുണ്ട്‌. സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞിരിക്കുന്നത്‌ 'യോഗായിലെ നാലു സൂത്രങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പ്രാവിണ്യം നേടുന്നവന്‍ അതോടൊപ്പം മറ്റു മൂന്നു യോഗാ മാര്‍ഗങ്ങളും അറിഞ്ഞിരിക്കുമെന്നാണ്‌. ' ബുദ്ധിമാന്‍ യോഗാദികളില്‍ പ്രാവീണ്യം നേടി സ്വയം ആത്മത്തെ കണ്ടെത്തും. നാം നമ്മെത്തന്നെ സ്വയം മനസിലാക്കാനായി യോഗായുടെ നാലു വഴികളും മനസിലാക്കണം. ഏതു മാര്‍ഗങ്ങളില്‍ക്കൂടി സഞ്ചരിച്ചാലും യോഗായെന്നത്‌ ജീവിതകാലം മുഴുവന്‍ അര്‍പ്പിതമനോഭാവത്തോടെ കൈവെടിയാതെ സംരക്ഷിക്കേണ്ട ഒന്നാണ്‌. യോഗായില്‍ വിദ്യ നേടാന്‍ ദൈവഭക്തിയും സ്ഥിരമായ സമ ചിത്തതയോടെയുള്ള പരിശീലനവും ആവശ്യമാണ്‌.

യോഗാ സൂത്രങ്ങളുടെ ആദ്യ രചയിതാവ്‌ ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'പതാഞ്ചലി മുനി'യാണെന്ന്‌ വിശ്വസിക്കുന്നു. പതാഞ്ചലി യോഗായില്‍ 195 സൂത്രങ്ങളുണ്ട്‌. പതാഞ്ചലിയെന്ന മുനി ആരെന്നോ ഏതു കാലത്ത്‌ ജീവിച്ചിരുന്നുവെന്നോ കൃത്യമായ ഒരുത്തരം തരുവാന്‍ കഴിയില്ല. പതാഞ്ചലി മുനിയുടെ പേരില്‍ അനേക സംസ്‌കൃത ഗ്രന്ഥങ്ങളും ആയുര്‍വേദ ഗ്രന്ഥങ്ങളുമുണ്ട്‌. കൂടാതെ സംസ്‌കൃത ഭാഷയെ നവീകരിച്ചുകൊണ്ട്‌ ഗ്രാമറു പുസ്‌തകവും എഴുതിയിട്ടുണ്ട്‌. പൗരാണിക കാലത്തിലെ മറ്റനേക പ്രസിദ്ധരായവരെപ്പോലെ പതാഞ്ചലിയെ ചുറ്റിയും ഇതിഹാസ കഥകള്‍ രചിച്ചിരിക്കുന്നതു കാണാം . ആയിരം തലകളുള്ള അനന്ത സര്‍പ്പ സ്വരൂപത്തിന്റെ മുകളില്‍ വിഷ്‌ണു ഭഗവാന്‍ ഇരുന്നരുളുന്നപൊലെ ഭൂമിയിലുള്ളവരെ യോഗാ പഠിപ്പിക്കാന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പതാഞ്ചലിയെന്ന ദേവന്‍ ഒരു കുഞ്ഞു സര്‍പ്പത്തിന്റെ രൂപത്തില്‍ താഴേയ്‌ക്കു പതിച്ചുവെന്ന ഒരു കഥയുമുണ്ട്‌. പതാഞ്ചലി എഴുതിയ ഗ്രന്ഥങ്ങള്‍ സ്വന്തമായി എഴുതിയതെന്നു വിശ്വസിക്കാന്‍ സാധിക്കില്ല. ഗുരുക്കന്മാര്‍ തങ്ങളുടെ രചനകള്‍ സ്വന്തം പേരിലെഴുതാന്‍ ആഗ്രഹിക്കാതെ പ്രസിദ്ധരായ പൂര്‍വിക ഗുരുക്കന്മാരുടെ പേരുകളില്‍ എഴുതുക സാധാരണമായിരുന്നു. പലരു കൂടി സഹകരണത്തോടെ ഗ്രന്ഥങ്ങള്‍ രചിക്കുന്ന സമയം പ്രസിദ്ധരായവരുടെ പേരുകളില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്നതും കീഴ്വഴക്കമായിരിക്കാം.

ബി.സി. 600ല്‍ എഴുതിയതെന്നു വിചാരിക്കുന്ന ശ്വേതവതാര ഉപനിഷത്തില്‍ തീവ്രമായ യോഗായില്‍ മുഴുകിയിരിക്കുന്നവരുടെ പരാമര്‍ശനങ്ങളുണ്ട്‌. ഉപനിഷത്ത്‌ പറയുന്നു, `വായൂ, ഭൂമി, വെള്ളം, അഗ്‌നി, എന്നീ പദാര്‍ത്ഥങ്ങള്‍ കൊണ്ട്‌ ശരീരം സമ്പുഷ്ടമെങ്കില്‍ ആ ശരീരം അഗ്‌നി പോലെ ജ്വലിക്കുന്ന യോഗാകൊണ്ട്‌ നിറഞ്ഞിരിക്കും. രോഗമോ, വാര്‍ദ്ധ്യക്യമോ മരണമോ ആ ശരീരത്തെ കീഴടക്കില്ല. ആരോഗ്യം, ഉണര്‍വ്‌, പൂര്‍ണ്ണമായ ശബ്ദം, ശരീരത്തില്‍ ദുര്‍ഗന്ധം വമിക്കാതിരിക്കുക, എന്നിവകള്‍ യോഗാ അനുഷ്ടിക്കുന്നവര്‍ക്ക്‌ ലഭ്യമാണ്‌ . ഒരു കണ്ണാടി വൃത്തിയാക്കുന്നപോലെ യോഗാസനങ്ങളില്‍ക്കൂടി മനസിനെ പവിത്രമാക്കി ആത്മത്തെ കണ്ടെത്തുന്ന യോഗി സ്വന്തം ശരീരത്തെ നിയന്ത്രണാധീതമാക്കി ദുഖങ്ങളെയും ഇല്ലാതാക്കും. `

വിവേകാനന്ദന്‍ യോഗാസനയെപ്പറ്റി പറഞ്ഞത്‌ ` സൌകര്യപ്രദമായ ഒരു ഇരുപ്പിടം ലഭിച്ചാലേ ശ്വാസോച്ഛാസ വ്യായാമങ്ങള്‍ പ്രായോഗിക തലങ്ങളില്‍ ഫലപ്രദമാവുകയുള്ളൂ. ശരീരത്തിന്റെ അസ്ഥിത്വം ഉണ്ടെന്നുള്ള അനുഭൂതികള്‍ നമ്മില്‍ ഉണ്ടാവരുത്‌. ആരംഭത്തില്‍ യോഗാ അഭ്യസിക്കുന്നവന്റെ ശരീരത്തില്‍ തടസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. എന്നാല്‍ അറിയുക, സ്ഥായിയായ ശരീര ദര്‍ശനത്തെക്കാളുപരിയായി നമ്മുടെ മനസിനെ പരിവര്‍ത്തന വിധേയമാക്കുന്നുവെങ്കില്‍ ശരീരത്തില്‍ ഇന്ദ്രീയാനുഭൂതികള്‍ ഇല്ലാത്തതായ ഒരു സ്ഥിതിവിശേഷം വരും. സ്വന്തം ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍, ഉറച്ച നിശ്ചലാവസ്‌തയില്‍ ശരീരത്തെ പ്രതിഷ്ടിച്ചാല്‍ യോഗാഭ്യാസ വ്യായാമങ്ങള്‍ അടിയുറച്ചതായിരിക്കും. എന്നാല്‍, ശരീരത്തിന്‌ ബാഹ്യമായ തടസങ്ങളുണ്ടായാല്‍ നാഡി വ്യൂഹങ്ങള്‍ തടസപ്പെടും. മനസും അസ്വസ്ഥമായിക്കൊണ്ടിരിക്കും.`

യോഗ ഒരു വ്യായാമം മാത്രമെന്നും മനുഷ്യ ശരീരാവയവങ്ങളെ പ്രത്യേക രീതിയില്‍ വിന്യസിപ്പിക്കുക മാത്രമാണ്‌ ലക്ഷ്യമെന്നുള്ള തെറ്റിധാരണ സാധാരണ ജനങ്ങളിലുണ്ട്‌. ആരോഗ്യപരമായ അനേക ഗുണങ്ങള്‍ യോഗാസനങ്ങള്‍ കൊണ്ട്‌ നമ്മുടെ ശരീരത്തിനു ലഭിക്കാറുണ്ട്‌. രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കഴിയുന്നു. വാത രോഗങ്ങള്‌ക്കും പുറം വേദനകള്‍ക്കും ഗുണപ്രദമാകും. ശരീരത്തില്‍ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അടുത്ത കാലത്തെ പഠനത്തില്‍ യോഗാ കൊണ്ട്‌ കുട്ടികളുടെ ക്ലാസ്സിലെ ഗ്രേഡ്‌ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്‌.

ക്രമമായ യോഗാസനങ്ങള്‍ കൊണ്ട്‌ നമ്മുടെ ആരോഗ്യാവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെങ്കിലും യോഗായിലെ പരമമായ ലക്ഷ്യം അതല്ല. ആധുനിക കാലത്തെ യോഗാ ഗുരുക്കളില്‍ സുപ്രധാന രണ്ടു വ്യക്തികളാണ്‌ ശ്രീ ബി .കെ.എസ്‌ അയ്യങ്കാരും പട്ടാബി ജോയിസും. അവരുടെ അഭിപ്രായത്തില്‍ 'യോഗാസനമെന്നാല്‍ വെറും വ്യായാമത്തിനായുള്ളതല്ല. എന്നാലത്‌ ഊര്‍ജത്തിന്റെ ഘടകങ്ങളെ ആവഹിക്കാനുള്ളതാണ്‌.' ശരീരത്തില്‍ ഊര്‍ജത്തെ സമതുലനാവസ്‌തയില്‍ എങ്ങനെ സമാഹരിക്കാം? ഊര്‍ജത്തിന്റെ ഘടകങ്ങളെ നിയന്ത്രിക്കണം. മനസിന്റെ വ്യതിയാനങ്ങളെയും തടയണം. യോഗാദി ഗുണങ്ങളെ തിരിച്ചറിഞ്ഞ്‌ അനുഭവസ്‌തമാക്കണം. നമ്മില്‍ തന്നെ ഒരു സ്വയം ബോധവല്‌ക്കരണം ഉണ്ടാവുകയെന്നതാണ്‌ യോഗായുടെ ലക്ഷ്യം .ശാരീരികമായ അഭ്യാസംകൊണ്ടു മാത്രം യോഗായുടെ സത്ത ലഭിക്കില്ല. യോഗാഭ്യാസം ചെയ്‌തു കുറച്ചു വിയര്‍ത്തതുകൊണ്ടോ നീണ്ട ശ്വാസോച്ഛാസ പ്രക്രിയകള്‍ നടത്തിയതുകൊണ്ടോ പ്രയോജനം നേടില്ല. യോഗായില്‍ ശാരീരിക വ്യായമത്തെക്കാളും ആദ്ധ്യാത്മികതയാണ്‌ പ്രാധാന്യം. സപ്‌ത നാഡികളെ നിയന്ത്രിച്ചുകൊണ്ട്‌ മനസിനെ പരിപാവനമാക്കിയാലെ യോഗായുടെ ഗുണമേന്മ കണ്ടെത്താന്‍ സാധിക്കുള്ളൂ. എങ്കില്‍ 'ഞാനെന്ന' സത്യത്തെ അനുഭവ സമ്പത്താക്കാന്‍ സാധിക്കുമെന്നു പ്രസിദ്ധ യോഗാ ഗുരു നോയ്‌സ്‌ പറയുന്നു.

യോഗ അഭ്യസിക്കുന്ന ഒരുവന്‌ ശരിയായ ഉള്‍കാഴ്‌ച ആവശ്യമാണ്‌. ഗുരുവില്ലാത്ത യോഗാഭ്യാസങ്ങള്‍ തികച്ചും നിരര്‍ത്ഥകവും യോഗായുടെ പരിപാവനമായ മൂല്യങ്ങളെ മനസിലാക്കാത്തതുമാണ്‌. അങ്ങനെയുള്ള യോഗാകള്‍ വെറും വ്യായാമം മാത്രമായിരിക്കും. മില്ല്യന്‍ കണക്കിന്‌ ജനങ്ങള്‍ യോഗാസനങ്ങള്‍ അഭ്യസിക്കുന്നുണ്ടെങ്കിലും വാസ്‌തവത്തില്‍ അത്‌ ഈശ്വര ദര്‍ശനമില്ലാത്ത, യോഗായുടെ സത്തയില്ലാത്ത വെറും അഭ്യാസം മാത്രമെന്ന്‌ ആധികാരികമായി യോഗാ കൈകാര്യം ചെയ്യുന്ന ഗുരുക്കള്‍ അഭിപ്രായപ്പെടുന്നു.

ഹൈന്ദവ തത്ത്വ സംഹിതകളില്‍ ഗുരുവിന്‌ വളരെയധികം പ്രാധാന്യം കല്‌പ്പിച്ചിട്ടുണ്ട്‌. ഒരു ഗുരു തന്റെ ശിക്ഷ്യന്മാരെ പഠിപ്പിക്കേണ്ടത്‌ പാരമ്പര്യത്തിനു വിധേയമായിട്ടായിരിക്കണം. മറിച്ചുള്ള ചിന്താഗതികളില്‍ ഗുരുവിന്‌ യുക്തമെന്നു തോന്നുന്ന പോലെ പഠിപ്പിച്ചാല്‍ അത്‌ 'ഞാന്‍' എന്ന അഹം ഭാവം കൊണ്ടായിരിക്കാം. തങ്ങളുടെ ഗുരുവില്‍ നിന്ന്‌ നേടിയ പാരമ്പര്യമായ അറിവുകള്‍ ശിക്ഷ്യഗണത്തിനു പകര്‍ന്നു കൊടുക്കുമ്പോഴാണ്‌ യോഗായുടെ പരിശുദ്ധി ദൃശ്യമാകുന്നത്‌. പാശ്ചാത്യര്‍ ഗുരുവെന്ന പദമുപയോഗിക്കുന്നത്‌ ഹൈന്ദവ പാരമ്പര്യത്തിന്റെ പരിശുദ്ധിയില്ലാതെയാണ്‌. അജ്ഞതയുടെ അന്ധകാരത്തെ തുടച്ചുമാറ്റി ജ്ഞാനം നല്‌കുന്നയാളാണ്‌ ഗുരു. ഗുരുവെന്നാല്‍ വെറുമൊരു അദ്ധ്യാപകന്‍ മാത്രമായിരിക്കില്ല. ഗുരുക്കന്മാര്‍ ശിക്ഷ്യഗണങ്ങളെ നയിക്കുന്നതോടൊപ്പം അവരുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തികരിക്കാനും തയ്യാറാവണം. ശിക്ഷ്യഗണങ്ങളുടെ ആദ്ധ്യാത്മികതയിലെ ഉള്‍ക്കാഴ്‌ചകള്‍ ഉണര്‍ത്താന്‍ കഴിവുമുണ്ടായിരിക്കണം. ഉപനിഷത്തുകള്‍ പറയുന്നു, 'ഗുരുവെന്നാല്‍ ദൈവമാണ്‌; ഗുരു തന്നെയാണ്‌, ബ്രഹ്മാവും, വിഷ്‌ണുവും, പരമ ശിവനും. ആ ഗുരുവിനെ ഈശ്വരതുല്യമായി നമസ്‌ക്കരിച്ചു നിത്യവും വന്ദിക്കണം. അദ്ദേഹം നമ്മുടെ കണ്മുമ്പിലുള്ള പരബ്രഹ്മമാണ്‌. (വിഷ്‌ വാസര തരം ) ഗുരു ശിക്ഷ്യ ബന്ധത്തിലും ഹൈന്ദവ പുരാണങ്ങള്‍ പ്രാധാന്യം കല്‌പ്പിക്കുന്നുണ്ട്‌. ഹൈന്ദവ ഇതിഹാസ പുരാണമായ മഹാഭാരതം അതിനു തെളിവാണ്‌. ഗുരുവിനെ ആദരിക്കാനും സ്‌നേഹിക്കാനും ഭക്തി പ്രകടിപ്പിക്കാനും അര്‍ജുനനെ മാത്രമല്ല ദുര്യോദനനെയും പഠിപ്പിക്കുന്നുണ്ട്‌.

യോഗയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ ഗുരു പാരമ്പര്യത്തില്‍ നിന്നും വരുന്ന ഒരു ഗുരുവിന്റെ കീഴില്‍ യോഗാ അഭ്യസിക്കണമെന്നുമുണ്ട്‌. ഗുരുകുല വിദ്യാഭ്യാസ കാലയളവില്‍ ഗുരു തന്റെ ശിക്ഷ്യന്മാരുടെ വഴികാട്ടിയായിരുന്നു. യോഗാദികള്‍ അഭ്യസിപ്പിക്കാന്‍ പരിചയസമ്പന്നനായ ഒരു ഗുരു ആവശ്യമാണെന്നു പഴം പുരാണങ്ങളും ഹതയോഗാ ടെക്‌സ്റ്റുകളും വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ആധുനിക കാലത്ത്‌ ഉപനിഷത്തുക്കള്‍ കല്‌പ്പിക്കുന്ന പ്രകാരം ഒരു ഗുരുവിനെ കണ്ടെത്തുകയെന്നതും എളുപ്പമല്ല. ഒന്നും രണ്ടും ആഴ്‌ചകള്‍ കൊണ്ട്‌ യോഗാ പഠിപ്പിക്കുന്ന സ്‌കൂളുകളും ചിലര്‍ നടത്തുന്നു. അവിടെ പഠിച്ചവര്‍ യോഗാ അദ്ധ്യാപകരായി മാറുന്നതും ഹൈന്ദവ ശാസ്‌ത്രങ്ങള്‍ക്ക്‌ വിരോധാഭാസമാണ്‌. അനേക വര്‍ഷങ്ങള്‍ അര്‍പ്പിത മനോഭാവത്തോടെ യോഗാ പരിശീലിച്ചവര്‍ക്കു മാത്രമേ നല്ല ഗുരുവാകാന്‍ കഴിയുള്ളൂവെന്നു യോഗാഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. പതാഞ്ചലി യോഗാ സൂത്രായില്‍ (114) നിരന്തരമായ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെ വിവരിക്കുന്നുണ്ട്‌. 'യോഗാ ഒരുവന്‍ ഭക്തിയോടെയും വിശ്വാസത്തോടെയും ഇടവിടാതെ നീണ്ടകാലം പരിശീലിച്ചാലെ സ്ഥായിയായ ആദ്ധ്യാത്മിക പുരോഗതി ലഭ്യമാവുള്ളൂവെന്നു' 'പതാഞ്ചലി' വ്യക്തമാക്കിയിട്ടുണ്ട്‌. ആറു വര്‍ഷം തൊട്ടു പത്തു വര്‍ഷം വരെയെങ്കിലും, പരിശീലനക്കളരിയില്‍ യോഗാ അഭ്യസിച്ചവര്‍ക്കേ നല്ലൊരു യോഗാ ഗുരുവാകാന്‍ സാധിക്കൂ. അഷ്ടാംഗ യോഗായില്‍ ഗുരു പാരമ്പര്യം കര്‍ശനമായി അനുശാസിക്കുന്നു.

യോഗയുടെ പ്രസിദ്ധരായ ഗുരുക്കന്മാര്‍ യോഗാസനങ്ങള്‍ പഠിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ടെങ്കിലും ഒരു രോഗിയ്‌ക്കോ ശരീരത്തില്‍ തീവ്രമായ മുറിവുള്ളവനോ യോഗാ പരിശീലനം കൊണ്ട്‌ നേട്ടങ്ങളുണ്ടാകാന്‍ പോവുന്നില്ല. യോഗാസനങ്ങള്‍ നല്ല പരിജ്ഞാനമുള്ള ഗുരുവില്‍ നിന്ന്‌ പരിശീലിക്കണമെന്ന്‌ യോഗായെ ആധികാരികമായി കൈകാര്യം ചെയ്യുന്നവര്‍ അഭിപ്രായപ്പെടുന്നു. പരിജ്ഞാനമുള്ള ഗുരുക്കള്‍ യോഗായുടെ പവിത്രീകരണത്തിന്‌ ആവശ്യവുമാണ്‌. 'പ്രാണായാമാ' പോലുള്ള ആസനങ്ങള്‍ പഠിക്കാന്‍ ശരീരത്തെ മുഴുവനായും സപ്‌ത നാഡികളെയും പൂര്‍ണ്ണനിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതായുമുണ്ട്‌. എങ്കിലേ ഉപബോധ മനസിനുള്ളിലെ ആത്മത്തെ ഉണര്‍ത്തി അനുഭവ സമ്പത്താക്കാന്‍ സാധിക്കുകയുള്ളൂവെന്നു യോഗികള്‍ വിശ്വസിക്കുന്നു. ലോകത്തിന്റെ പ്രകാശമെന്നത്‌ ആത്മസത്തയെ കണ്ടെത്തുകയാണെന്നും പ്രസിദ്ധരായ യോഗാചാര്യന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
പാരമ്പര്യ യോഗാചിന്തകള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കുക എളുപ്പമല്ല. കാരണം ഇന്നത്തെ യോഗാസംസ്‌ക്കാരം പാശ്ചാത്യമായി കഴിഞ്ഞിരിക്കുന്നു. യോഗായെ തികച്ചും ഉത്ഭാദന മേഖല പോലെ വ്യവസായിവല്‍ക്കരിച്ചിരിക്കുന്നതായും കാണാം.

മനുഷ്യര്‍ പരസ്‌പരം സ്‌നേഹത്തോടെയും സഹവര്‍ത്തിത്തോടെയും ജീവിക്കാനുതകുന്ന യോഗായെന്ന ശാസ്‌ത്രത്തെ വ്യവസായ സംരംഭമാക്കിയ വഴി അതിന്റെ പരിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക കാലത്തെ വിവിധ സംസ്‌ക്കാരങ്ങളില്‍ കാണുന്ന യോഗാകള്‍ യോഗസൂത്രാദി ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ളതല്ല. വൈദിക കാലങ്ങളിലെ പൗരാണിക പുസ്‌തകങ്ങളുടെ അടിസ്ഥാന മൂല്യങ്ങളുള്ളതുമല്ല. ഭക്തിയോ വിശ്വാസമോ അദ്ധ്യാത്മികതയോ വ്യാവസായിക യോഗായില്‍ കാണില്ല. മായം ചേര്‍ത്ത്‌ ഒപ്പിയെടുത്ത യോഗാക്കളരികളാണ്‌ ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്‌. പഠിക്കുന്നവരും പഠിപ്പിക്കുന്നവരും യോഗായുടെ പവിത്രതയെപ്പറ്റി വ്യക്തമായി മനസിലാക്കുന്നില്ല. ഇന്ന്‌ അഭ്യസിപ്പിക്കുന്ന ഭൂരിഭാഗം കളരികളിലെ യോഗാ വെറും പാഴായ വ്യായാമം മാത്രമാണ്‌. യോഗായുടെ പുതിയ ഇനങ്ങള്‍ ആരംഭിക്കുകയും പ്രയോജന രഹിതങ്ങളായ അത്തരം യോഗാകള്‍ താമസിയാതെ ഇല്ലാതാവുകയും ചെയ്യുന്നു. ലാഭേച്ഛയോടെയുള്ള യോഗാ പാഠങ്ങള്‍ ഭഗവത്‌ ഗീതയുമായൊ ഉപനിഷത്തുക്കളുമായൊ പൌരാണിക യോഗ സൂത്രാദികളുമായൊ യാതൊരു ബന്ധവും കാണില്ല. ആധുനിക കാലത്തെ വ്യാവസായിക യോഗാ പൂര്‍വിക പിതാക്കന്മാരുടെ പാരമ്പര്യ യോഗായെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധിയില്ലാത്ത കച്ചവട യോഗാ ആദ്ധ്യാത്മിക വീഥിയില്‍നിന്നും വഴുതി മാറി പകരം വ്യവസായിക മുതലാളിമാരുടെ കുത്തകയായി മാറി.

ക്രിസ്‌തുവിനു മുമ്പു മുതല്‍ പരമ്പരാഗതമായി കാത്തു സൂക്ഷിച്ച യോഗായുടെ പവിത്രതയെ നശിപ്പിച്ചുകൊണ്ടുള്ള ആധുനിക യോഗാസന മുറകള്‍ മനുഷ്യ നന്മയ്‌ക്ക്‌ ഗുണപ്രദമായിരിക്കില്ല. യോഗായുടെ പരിശുദ്ധി നിറഞ്ഞ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ദൈവിക വഴിയെ മാത്രം ചിന്തിക്കണമെന്ന്‌ ഉപനിഷത്തുക്കള്‍ ഉരുവിടുന്നു. സര്‍വ്വ കര്‍മ്മങ്ങളിലും സത്യം മുഴങ്ങി കേള്‌ക്കണം. വ്യവസായിക യോഗാകളില്‍ പണത്തോടുള്ള ആസക്തി കാരണം സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‌കുന്നു. അത്തരം യോഗാകള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂ. ഹിന്ദുക്കളെ സംബന്ധിച്ച്‌ യോഗാ ഒരു പാരമ്പര്യ സ്വത്താണ്‌. അതിന്റെയര്‍ത്ഥം യോഗായുടെ അവകാശം ഹിന്ദുക്കള്‍ക്ക്‌ മാത്രമെന്നല്ല. യോഗായെന്നുള്ളത്‌ ഒരു മതത്തിന്റെയും രാജ്യത്തിന്റെയും കുത്തകയെന്നു കരുതാനും കഴിയില്ല. ഇത്‌ സനാതന ധര്‍മ്മത്തില്‍ നിന്നും പരിവര്‍ത്തന വിധേയമായി വന്ന വിദ്യയാണ്‌. ജാതി മത വിഭാഗിയതകള്‍ക്കതീതമായി പൂര്‍വിക തലമുറകളില്‍ നിന്നും അണയാതെ കാത്തു സൂക്ഷിച്ച പവിത്രമായ സനാതനത്വത്തില്‍ ഓരോ ഭാരതിയനും തുല്ല്യയവകാശമാണുള്ളത്‌.

പണ്ടു കാലത്ത്‌ രാജ പ്രഭുതികളും പുരോഹിതരും അമ്പല തമ്പുരാക്കന്മാരും യോഗായെ കുത്തകയായി കരുതിയിരുന്നു. പകരം, യോഗായിന്ന്‌ വ്യവസായികളുടെയും കോര്‍പ്പറെറ്റുകളുടെയും നിയന്ത്രണത്തിലേക്ക്‌ വഴുതി മാറുന്നതും കാണാം. ചില ക്രിസ്‌ത്യന്‍ ഗുരുക്കള്‍ പാരമ്പര്യ യോഗായെ ക്രിസ്‌ത്യന്‍ യോഗായെന്നു പേരിട്ടു വിളിക്കാറുണ്ട്‌. യോഗായെന്നുള്ളത്‌ ജൂഡോ ക്രിസ്‌ത്യന്‍ വാക്കല്ല. റോമന്‍ കത്തോലിക്കാ സഭയുടെയോ നവീകരണ സഭകളുടെയോ ഗ്രന്ഥങ്ങളില്‍ യോഗായെപ്പറ്റി പറഞ്ഞിട്ടില്ല. യോഗായെന്ന വാക്ക്‌ 'കിംഗ്‌ വേര്‍ഷന്‍' ബൈബിളിലും ഇല്ല. 'യോഗാ'യെന്നുള്ളത്‌ വേദിക്ക്‌ സംസ്‌ക്കാരത്തില്‍ കടന്നു കൂടിയ സംസ്‌കൃത വാക്കാണ്‌.

ക്രിസ്‌ത്യാനികള്‍ യോഗാ പഠിക്കാന്‍ ഒരുമ്പെടുന്നുവെങ്കില്‍ വേദിക്ക്‌ സംസ്‌ക്കാരത്തിന്റെ അടിത്തറയിലേക്ക്‌ പോകുന്നുവെന്ന്‌ മനസിലാക്കണം. മറിച്ചുള്ള ചിന്തകളില്‍ യോഗാ അഭ്യസിക്കുന്നവര്‍ മാര്‍ക്കറ്റിംഗ്‌ ഗുരുക്കളുടെ മായം ചേര്‍ത്ത യോഗായാണ്‌ പഠിച്ചതെന്നു കരുതിയാല്‍ മതി. പാശ്ചാത്യ ആദ്ധ്യാത്മികതയില്‍ കാണാത്ത പലതും കിഴക്കിന്റെ ആത്മീയ മണ്ഡലങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നതു കാണാം. ആത്മീയത തേടി കിഴക്കിന്റെ ഉപനിഷത്തുക്കള്‍ ചികയാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവര്‍ ഭാരതത്തില്‍ വന്നെത്താറുണ്ട്‌. കിഴക്കിന്റെ ആദ്ധ്യാത്മികതയില്‍ ആരെയും നിത്യ നരകത്തില്‍ തള്ളിവിടാറില്ല. പാപിയെന്ന്‌ ആരെയും മുദ്ര കുത്തുകയോ, അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയോ ഇല്ല. എന്നാല്‍ യോഗായെന്നുള്ളത്‌ ദൈവവുമായി സല്ലപിക്കാനുള്ള ഒരു പ്രായോഗിക വഴിയാണ്‌. 'ഞാന്‍ വഴിയും സത്യവുമെന്ന്‌ ' യേശു പറഞ്ഞതുപോലെ യോഗാദികളും ഈശ്വരനില്‍ ലയിക്കാന്‍ ഹൈന്ദവ വിശ്വാസത്തിലെ മറ്റൊരു വഴിയാണ്‌. യേശു മാത്രമേ ദൈവത്തിങ്കലേയ്‌ക്കുള്ള വഴിയെന്നു ചിന്തിക്കുന്നവര്‍ക്ക്‌ യോഗായുടെ ആന്തരികാര്‍ത്ഥം മനസിലാക്കാന്‍ സാധിക്കില്ല. മത മൗലിക ക്രിസ്‌ത്യന്‍ ചിന്തകളില്‍ ആദ്ധ്യാത്മികതയുടെ ഉത്തരം വചനങ്ങളില്‍ മാത്രം ഒതുങ്ങി നില്‌ക്കുന്നു. മതപുരോഹിതരുടെ വാക്കുകളില്‍ അടിമപ്പെട്ടും കിടക്കുന്നു. സത്യമായ യോഗായിലെ അഭ്യാസങ്ങള്‍ ക്രിസ്‌ത്യാനികളുടെ ചിന്തകളെയും സനാതന തത്ത്വത്തിലേക്ക്‌ വഴി തിരിച്ചു വിടും. യോഗാ അഭ്യസിക്കുന്നവര്‍ ക്രിസ്‌ത്യന്‍ പാരമ്പര്യം പരിത്യജിക്കണമെന്നില്ല. യോഗായെ സ്വീകരിക്കുന്ന മൂലം ഭാരതീയ സംസ്‌ക്കാരത്തെ ഉള്‍ക്കൊള്ളാനുള്ള ആന്തരിക ജ്ഞാനം ക്രിസ്‌ത്യാനികളിലും ഉണ്ടാവുകയാണ്‌. ഭാരതവും, രാജ്യത്തിലെ സ്‌നേഹമുള്ള ജനങ്ങളും രാജാക്കന്മാരും എല്ലാക്കാലത്തും വിദേശ സംസ്‌ക്കാരത്തെ സ്വീകരിച്ചിട്ടേയുള്ളൂ. പടിഞ്ഞാറേ സഹോദരരെ ആദരപൂര്‍വമേ കണ്ടിട്ടുള്ളൂ. പകരം സംഭവിച്ചത്‌ പടിഞ്ഞാറുള്ളവര്‍ അമ്പലങ്ങളടിച്ചു തകര്‍ത്തു. ഭാരത സംസ്‌ക്കാരത്തെ നശിപ്പിക്കാനെ പുറത്തുനിന്നുള്ളവര്‍ ശ്രമിച്ചിട്ടുള്ളൂ. മതത്തിന്റെ പേരില്‍ കുടുംബങ്ങളെ തല്ലിപ്പിച്ച്‌ പല വിഭാഗങ്ങളാക്കി. ഒരുവന്റെ യോഗായിലെക്കുള്ള വരവുവഴി വേദിക്ക്‌ തത്ത്വങ്ങളിലേയ്‌ക്ക്‌ എത്തുകയാണ്‌. യോഗാ, ഹിന്ദു മതത്തിന്റെ ഭാഗമായി തീര്‍ന്നെങ്കില്‍ യോഗാ പരിശീലിക്കുന്നവര്‍ ഹിന്ദുവാകണമെന്നില്ല. പക്ഷെ, ചരിത്രത്തിലേക്ക്‌ തിരിഞ്ഞു നോക്കുന്നവര്‍ യോഗായുടെ ആരംഭം സനാതന തത്ത്വങ്ങളില്‍നിന്ന്‌ ഉത്ഭവിച്ചതാണെന്നു മനസിലാക്കുകയും ചെയ്യും.
യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)
യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)
യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)
യോഗയും ഹൈന്ദവ ദര്‍ശനവും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക