ന്യൂഡല്‍ഹി: റോബര്‍ട്ട് വധേരയ്ക്കും നിധിന്‍ ഗഡ്കരിക്കും പിന്നാലെ റിലയന്‍സ് കമ്പനിക്കെതിരേ ആരോപണങ്ങളുമായി ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കേജരിവാള്‍ രംഗത്തെത്തി. രാജ്യം ഭരിക്കുന്നത് മന്‍മോഹന്‍ സിംഗ് അല്ലെന്നും മുകേഷ് അംബാനിയാണെന്നും കേജരിവാള്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിലയന്‍സിന്റെ അപ്രീതി സമ്പാദിക്കുന്ന പെട്രോളിയം മന്ത്രിമാര്‍ക്ക് സ്ഥാനത്ത് തുടരാന്‍ കഴിയില്ല. പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രി സ്ഥാനത്തു നിന്നും മാറ്റി വീരപ്പ മൊയ്‌ലിയെ നിയമിച്ചത്. പാചക വാതക വില ഉയര്‍ത്തിയതിലൂടെ റിലയന്‍സിന് 43,000 കോടി രൂപയുടെ ലാഭം ലഭിച്ചു. രാജ്യത്തെ രാഷ്ട്രീയക്കാരും കുത്തകകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണ് വിലക്കയറ്റം രൂക്ഷമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും മുകേഷ് അംബാനിയുടെ പോക്കറ്റിലാണ്. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ഇരുപാര്‍ട്ടികളും റിലയന്‍സിനെ കൂട്ടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരും റിലയന്‍സിന് അനധികൃതമായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യയും നീരാ റാഡിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും കേജരിവാള്‍ പുറത്തുവിട്ടു.