Image

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍: മര്‍ദനത്തിന് പുറമേ പിതാവിന്റെ പീഡനശ്രമവും

Published on 15 August, 2012
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍: മര്‍ദനത്തിന് പുറമേ പിതാവിന്റെ പീഡനശ്രമവും
വണ്ടിപ്പെരിയാര്‍: ഗ്രാമ്പിയില്‍ പിതാവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി ആരോപണത്തിന് പുറമേ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഗ്രാമ്പി ഒമ്പതുമുറി ലയത്തില്‍ താമസിക്കുന്ന ലക്ഷ്മണനെതിരെയാണ് പതിനാറുകാരിയായ മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. തമിഴ്‌നാട്ടില്‍ ജോലിക്ക് കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞതിനെ എതിര്‍ത്തതിനാല്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. 

എന്നാല്‍, പിന്നീട് പിതാവ് തന്നെ എട്ടോളം തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍ മദ്യപിച്ചെത്തുന്ന പിതാവ് തന്നെയും എട്ടാം ക്‌ളാസില്‍ പഠിക്കുന്ന സഹോദരിയെയും ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുക പതിവായിരുന്നു. ഇതിന് വിസമ്മതം അറിയിച്ച് കുതറി മാറാന്‍ ശ്രമിക്കുമ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കും. വിവരം കുട്ടി മാതാവിനോട് പറഞ്ഞുവെങ്കിലും മാതാവും പിതാവിനൊടൊപ്പം നിന്നു. തുടര്‍ന്നാണ് അഞ്ച് ദിവസം മുമ്പ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. എതിര്‍ത്തതിനാല്‍ വസ്ത്രങ്ങളും പഠനോപകരണങ്ങളും അഗ്‌നിക്കിരയാക്കി.

പഞ്ചായത്തംഗത്തോടും നാട്ടുകാരോടും വിവരം ധരിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, കേസെടുക്കാനോ മൊഴി രേഖപ്പെടുത്താനോ പിതാവിനെ ചോദ്യം ചെയ്യാനോ പൊലീസ് തയാറായില്ല. പകരം ചില രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കേസൊതുക്കി തീര്‍ക്കാനാണ് ശ്രമം നടന്നത്. ഇതിനിടയില്‍ രണ്ട് ദിവസം മുമ്പ് കുട്ടികളെ വീടിന് പുറത്താക്കി ലക്ഷ്മണനും ഭാര്യയും ഇളയ കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് പോവുകയും ചെയ്തു. തൊട്ടടുത്ത ലയത്തിലെ വല്യപ്പന്റെയും വല്യമ്മയുടെയും കൂടെയാണ് കുട്ടികള്‍ കഴിയുന്നത്. പൊലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയും മാതാപിതാക്കള്‍ സ്ഥലം വിടുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോട് സംഭവം വെളിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക