|
|
വാഷിങ്ടണ്‍: കൂടുതല്‍ സൈനിക രഹസ്യങ്ങള്‍ പുറത്തുവരാനിരിക്കുന്നെന്ന വിവരം യു.എസ്. ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നു. പരസ്യപ്പെടുത്താത്ത ധാരാളം രേഖകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അഫ്ഗാന്‍ യുദ്ധരേഖകള്‍ പുറത്തുവിട്ട വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസഞ്ജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രസിദ്ധീകരണം തടയാന്‍ അമേരിക്ക ശ്രമം തുടരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
അഫ്ഗാനിസ്താനിലെ യു.എസ്. യുദ്ധം സംബന്ധിച്ച വിക്കിലീക്‌സ് ഞായറാഴ്ച പുറത്തുവിട്ട രേഖകളെത്തുടര്‍ന്നുണ്ടായ കോളിളക്കം തുടരുന്നതിനിടെയാണ് ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന വാര്‍ത്ത പരന്നത്. സര്‍ക്കാര്‍ഭീഷണികള്‍ക്കു മുമ്പില്‍ വഴങ്ങാതെ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വെബ്‌സൈറ്റ് അധികൃതര്‍.
വിക്കിലീക്‌സിന് എന്തൊക്കെ വിവരങ്ങളാണ് ചോര്‍ന്നുകിട്ടിയതെന്ന് ഇതുവരെയും കണ്ടെത്താന്‍ സര്‍ക്കാറിനായിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ആശങ്കയിലാണെന്ന് വിദേശകാര്യവക്താവ് പി.ജെ. ക്രൗലി സമ്മതിച്ചു. കൂടുതല്‍ സര്‍ക്കാര്‍രേഖകള്‍ പുറത്തുവിടരുതെന്ന് അസഞ്ജിനോട് അഭ്യര്‍ഥിച്ചതായി ക്രൗലിയും വൈറ്റ്ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സും വെളിപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ നേരിട്ട് വെബ്‌സൈറ്റ് പ്രതിനിധികളുമായി സംസാരിച്ചിട്ടില്ല.
അതേസമയം രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതിലൂടെ അസഞ്ജിന്റെ കൈയില്‍ നിരപരാധികളുടെ രക്തം പുരണ്ടുവെന്ന സര്‍ക്കാര്‍ആരോപണം വിക്കിലീക്‌സ് തള്ളി. തങ്ങള്‍ പുറത്തുവിട്ട രേഖ കാരണം നിരപരാധികളായവര്‍ക്ക് അപായമുണ്ടായതിന് തെളിവില്ലെന്ന് അസഞ്ജ് പറഞ്ഞു. അഫ്ഗാനിസ്താനില്‍ 20,000 ജീവന്‍ നഷ്ടപ്പെടുത്തിയതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം തിരിച്ചടിച്ചു.
അതിനിടെ രേഖ ചോര്‍ത്തലിന്റെ പിന്നിലുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഇറാഖില്‍ യു.എസ്. സേനയുടെ ഹെലികോപ്ടര്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടതിന്റെ വീഡിയോ വിക്കിലീക്‌സിന് നല്‍കിയ കേസില്‍ വിചാരണ നേരിടുന്ന കരസേനാ ഓഫീസര്‍ ബ്രാഡ്‌ലി മാനിങ്ങിന് പുതിയ ചോര്‍ത്തലിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
|
|
|
|
|
|
|
|
|
|
|
|